Wednesday, September 24, 2025

കോൾഡ് ഹാർബർ - 56

അദ്ധ്യായം – 13

 

കല്ല് പാകിയ ആ തെരുവിന്റെ അറ്റത്തായിരുന്നു ഗ്രെനേഡിയർ പബ്ബ്. മാർബിൾ ടോപ്പ് മേശകൾ, കനലുകൾ എരിയുന്ന ചെറിയൊരു നെരിപ്പോട്, മഹാഗണി പലക കൊണ്ട് നിർമ്മിച്ച ബാർ ഷെൽഫ് ഒക്കെയുള്ള പതിവ് ശൈലിയിലുള്ള ഒരു ലണ്ടൻ പബ്ബ് തന്നെയായിരുന്നു ഉള്ളിലേക്ക് കയറിച്ചെന്ന ക്രെയ്ഗിന് കാണാനായത്. കൗണ്ടറിന് പിന്നിലുള്ള വലിയ കണ്ണാടിയുടെ മുന്നിൽ പലതരം മദ്യക്കുപ്പികൾ നിരത്തി വച്ചിരിക്കുന്നു. അത്ര തിരക്കൊന്നും ഉണ്ടായിരുന്നില്ല ആ ബാറിനുള്ളിൽ. ഏതാനും എയർ‌റെയ്ഡ് വാർഡന്മാർ നെരിപ്പോടിനരികിലിരുന്ന് ഡോമിനോസ് കളിക്കുന്നുണ്ട്. ഓവറോൾ ധരിച്ച നാല് തൊഴിലാളികൾ മറ്റൊരു മേശയ്ക്ക് ചുറ്റുമിരുന്ന് ബിയർ നുണയുന്നു. കൗണ്ടറിന് പിന്നിൽ ഇരുന്നിരുന്ന ഇറുകിയ സാറ്റിൻ ബ്ലൗസ് ധരിച്ച, സ്വർണ്ണ നിറമുള്ള മുടിയുള്ള ഒരു മദ്ധ്യവയസ്ക താൻ വായിച്ചുകൊണ്ടിരുന്ന മാഗസിനിൽ നിന്നും തലയുയർത്തി മാതൃഭാവം വഴിയുന്ന മുഖത്തോടെ അദ്ദേഹത്തെ നോക്കി.

 

“എന്താണ് വേണ്ടത് മകനേ?”

 

“സ്കോച്ചും വെള്ളവും” അദ്ദേഹം മറുപടി നൽകി.

 

“എനിക്കറിയില്ല, നിങ്ങൾ അമേരിക്കക്കാർ എന്താണ് വിചാരിച്ചു വച്ചിരിക്കുന്നതെന്ന് ഇപ്പോൾ എല്ലാത്തിനും റേഷനാണെന്ന കാര്യം അറിയില്ലേ?” അവർ പുഞ്ചിരിച്ചു. “എന്നാലും നോക്കട്ടെ, നിങ്ങൾക്ക് വേണ്ടി രണ്ട് തുള്ളി കാണുമെന്ന് തോന്നുന്നു

 

“എന്റെ ഒരു സുഹൃത്തിനെ ഇവിടെ കാണാൻ സാധിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ഞാൻ വന്നത് ഒരു ഡോക്ടർ ബാം” ക്രെയ്ഗ് പറഞ്ഞു.

 

“കുറച്ചപ്പുറത്തുള്ള നേഴ്സിങ്ങ് ഹോമിലെ ആ വിദേശി ഡോക്ടറല്ലേ? ഉയരം കുറഞ്ഞ.?”

 

“അതു തന്നെ

 

കൗണ്ടറിന് പിറകിൽ മറ്റുള്ളവർ കാണാതെ ഗ്ലാസിലേക്ക് സ്കോച്ച് പകരുകയായിരുന്നു അവർ. “ആ ഗ്ലാസ് ഡോറിന് അപ്പുറത്തുള്ള റൂമിൽ ഇരിക്കുന്നുണ്ട് അദ്ദേഹം മിക്കവാറും എല്ലാ രാത്രിയിലും ഇവിടെ വരാറുണ്ട് ഒറ്റയ്ക്ക് ഇരിക്കാനാണ് അദ്ദേഹത്തിനിഷ്ടം

 

“താങ്ക്സ്” പണം നൽകിയിട്ട് ക്രെയ്ഗ് തന്റെ ഗ്ലാസ് എടുത്തു.

 

“ഈയിടെയായിട്ട് മദ്യപാനം കുറേ കൂടുതലാണ് അദ്ദേഹത്തിന് അതത്ര നല്ലതല്ല എന്ന് പറഞ്ഞ് മനസ്സിലാക്കാൻ പറ്റുമോയെന്ന് നോക്കൂ മകനേ

 

“അപ്പോൾ നിങ്ങളുടെ ഒരു സ്ഥിരം കസ്റ്റമർ ആണോ അദ്ദേഹം?”

 

“എന്ന് പറയാം അദ്ദേഹം ആ ക്ലിനിക്ക് നടത്തിത്തുടങ്ങിയ അന്ന് മുതൽ അതായത് ഏതാണ്ട് മൂന്ന് വർഷത്തോളമായിട്ട്

 

ഇവരിൽ നിന്നും കുറേ വിവരങ്ങൾ ശേഖരിക്കാമെന്ന് തോന്നുന്നു. സിഗരറ്റ് പാക്കറ്റ് തുറന്ന് ഒരെണ്ണമെടുത്ത് ചുണ്ടിൽ വച്ചിട്ട് അദ്ദേഹം ഒരെണ്ണം അവർക്കും നീട്ടി. “പക്ഷേ, അന്നൊന്നും അദ്ദേഹം ഇതുപോലെ അനിയന്ത്രിതമായി മദ്യപിക്കില്ലായിരുന്നു അല്ലേ?”

 

“ഗുഡ് ഗോഡ്, ഇല്ലേയില്ല എന്നും രാത്രി വരും ആ മൂലയിലുള്ള സ്റ്റൂളിൽ ഇരുന്ന് ദി ടൈംസ് വായിക്കും ഏറിയാൽ ഒരു ഗ്ലാസ് കഴിക്കും, പിന്നെ തിരികെ പോകും

 

“പിന്നെ എന്താണ് സംഭവിച്ചത്, ഇങ്ങനെയാവാൻ?”

 

“വെൽ, അദ്ദേഹത്തിന്റെ മകൾ കൊല്ലപ്പെട്ട കാര്യം അറിയാമല്ലോ?”

 

“അതെ പക്ഷേ, അത് വളരെ മുമ്പല്ലേ? യുദ്ധം ആരംഭിക്കുന്നതിനും മുമ്പ്?”

 

“ഓ, അല്ല മകനേ നിങ്ങൾക്ക് തെറ്റി ഏതാണ്ട് ആറ് മാസം മുമ്പായിരുന്നു അത് എനിക്ക് നല്ല ഓർമ്മയുണ്ട് സമനില തെറ്റിയത് പോലെയായിരുന്നു അന്ന് അദ്ദേഹം ഉള്ളിലെ മുറിയിൽ പോയി മേശമേൽ തല ചായ്ച്ച് കിടന്നു കരയുകയായിരുന്നു അദ്ദേഹം മകൾ കൊല്ലപ്പെട്ടു എന്ന ദുരന്തവാർത്ത അറിഞ്ഞയുടൻ ഇങ്ങോട്ട് വരികയായിരുന്നു എന്നാണ് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത്

 

മനസ്സിൽ തോന്നിയ അത്ഭുതം പുറത്തു കാണിക്കാതിരിക്കുന്നതിൽ ക്രെയ്ഗ് വിജയിച്ചു. “ഓ, അപ്പോൾ എന്റെ ധാരണപ്പിശകായിരുന്നു സാരമില്ല ഞാൻ അദ്ദേഹത്തിന്റെയടുത്തേക്ക് ചെല്ലട്ടെ” ക്രെയ്ഗ് തന്റെ ഗ്ലാസ് കാലിയാക്കി. “ഇത് ഒരു ഗ്ലാസും പിന്നെ ഡോക്ടർ ബാം കഴിക്കുന്നത് ഏതാണെന്ന് വച്ചാൽ അതും അങ്ങോട്ട് കൊണ്ടുവരണേ

 

വിക്ടോറിയൻ ശൈലിയിലുള്ള ഫ്രോസ്റ്റഡ് ഗ്ലാസ് ഡോർ തുറന്ന് അദ്ദേഹം ഉള്ളിലേക്ക് കടന്നു. റെസ്റ്ററന്റുകളിലെ ഫാമിലി റൂം പോലെയുള്ള സജ്ജീകരണമായിരുന്നു അതിനുള്ളിൽ. പുറമെയുള്ള ബാർ കൗണ്ടറിന്റെ ഒരു എക്സ്റ്റൻഷൻ അങ്ങോട്ടും ഉണ്ടായിരുന്നു. മറ്റു ദിവസങ്ങളിൽ വനിതകൾക്ക് മാത്രമായി സംവരണം ചെയ്തിട്ടുള്ളത് പോലെ തോന്നി അവിടം. ചുവരിനോട് ചേർന്ന് ലെതർ കവർ ഉള്ള ബെഞ്ചുകൾ ഇട്ടിരിക്കുന്നു. നടുവിലായി ചെറിയൊരു നെരിപ്പോട് അവിടെയുമുണ്ട്. കൈയിൽ ഒരു ഗ്ലാസുമായി ഡോക്ടർ ബാം അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ശരീരത്തിന് ചേരാത്ത വിധം അയഞ്ഞ വസ്ത്രം മുഷിഞ്ഞതായിരുന്നു. തന്റെ ആരോഗ്യമോ ബാഹ്യരൂപമോ ഒട്ടും തന്നെ അയാൾ ശ്രദ്ധിക്കാറില്ലാത്തത് പോലെ തോന്നി. കുറ്റിരോമം നിറഞ്ഞ ആ മുഖത്തെ കണ്ണുകൾ അമിതമദ്യപാനത്താൽ ചുവന്നിരുന്നു.

 

“ഹലോ ഡോക്ടർ” ക്രെയ്ഗ് അഭിവാദ്യം ചെയ്തു.

 

ഡോക്ടർ ബാം അത്ഭുതത്തോടെ തലയുയർത്തി നോക്കി. “മേജർ ഓസ്ബോൺ ഹൗ ആർ യൂ?” മദ്യത്തിന്റെ സ്വാധീനത്താലാവാം അയാളുടെ സംസാരം കുഴഞ്ഞിരുന്നു.

 

“അയാം ഫൈൻ” കൗണ്ടറിൽ ചാരി നിന്നുകൊണ്ട് ക്രെയ്ഗ് പറഞ്ഞു. ബാർ നടത്തിപ്പുകാരി അവർക്കുള്ള ഡ്രിങ്ക്സുമായി അപ്പോഴേക്കും അവിടെയെത്തി.

 

“ആഹ്, ലിലി, എനിക്കുള്ളതാണോ? ഹൗ നൈസ്” ബാം പറഞ്ഞു.

 

“എല്ലാം കൂടി ഒറ്റയടിക്ക് കഴിക്കല്ലേ ഡോക്ടർ” ഗ്ലാസുകൾ മേശപ്പുറത്ത് വച്ചിട്ട് അവർ തിരികെ പോയി.

 

“നിങ്ങളെ ഫോണിൽ വിളിക്കുമെന്ന് ജാക്ക് കാർട്ടർ എന്നോട് പറഞ്ഞിരുന്നു നേഴ്സിങ്ങ്ഹോം സന്ദർശിക്കാൻ എനിക്കൊരു അവസരം ഏർപ്പാടാക്കുന്നതിന് വേണ്ടി” ക്രെയ്ഗ് പറഞ്ഞു. “ജെനവീവ് ട്രെവോൺസിന് ഞാൻ വാക്കു കൊടുത്തിരുന്നു, അവളുടെ സഹോദരിയുടെ കാര്യം ഞാൻ അന്വേഷിക്കാമെന്ന്

 

ഡോക്ടർ ബാം അസ്വസ്ഥതയോടെ മുഖമൊന്ന് തുടച്ചു. എന്നിട്ട് തെല്ല് പരിഭ്രമത്തോടെ തല കുലുക്കി. “ശരിയാണ്, ക്യാപ്റ്റൻ കാർട്ടർ എന്നെ വിളിച്ചിരുന്നു

 

“ജെനവീവിന്റെ സഹോദരിയ്ക്ക് എങ്ങനെയുണ്ട്?”

 

“അത്ര നല്ല അവസ്ഥയിലല്ല മേജർ” തലയാട്ടിയിട്ട് അയാൾ ഒരു നെടുവീർപ്പിട്ടു. “പാവം ആൻ മേരി” അയാൾ മേശപ്പുറത്തെ ഗ്ലാസ് എടുത്തു. “ആട്ടെ, മിസ് ജെനവീവിന്റെ എന്തെങ്കിലും വിവരം ലഭിച്ചുവോ?”

 

“ജെനവീവിന്റെ വിവരമോ?” ക്രെയ്ഗ് ചോദിച്ചു.

 

“അതെ, ഫ്രാൻസിൽ നിന്നും

 

“അതേക്കുറിച്ചൊക്കെ നിങ്ങൾക്ക് അറിയാമോ?”

 

ഡോക്ടർ ബാമിന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ട കൗശലഭാവം അദ്ദേഹം ശ്രദ്ധിക്കാതിരുന്നില്ല. “അധികമൊന്നും എനിക്കറിയില്ല E - ബോട്ട്, രാത്രിയിലെ യാത്ര എന്നിങ്ങനെ ചിലതെല്ലാം തീർച്ചയായും നല്ലൊരു നടിയായിരിക്കണം അവൾ

 

അയാളുടെ സംസാരം തടസ്സപ്പെടുത്താൻ ക്രെയ്ഗ് ശ്രമിച്ചില്ല. കിട്ടാവുന്നിടത്തോളം വിവരങ്ങൾ പോരട്ടെ. “ആറ് മാസം മുമ്പ് നിങ്ങളുടെ മകൾ കൊല്ലപ്പെട്ടുവെന്ന് ലിലി പറഞ്ഞല്ലോ

 

ബാം തല കുലുക്കി. അയാളുടെ മുഖത്ത് ശോകഛായ പടർന്നു. കണ്ണുകൾ നിറഞ്ഞു. “എന്റെ മോൾ റേച്ചൽ വല്ലാത്തൊരു ക്രൂരതയായിപ്പോയി

 

“പക്ഷേ, ഓസ്ട്രിയയിൽ ആയിരുന്നില്ലേ അവൾ? എങ്ങനെയാണ് നിങ്ങൾക്ക് വിവരം ലഭിച്ചത്? റെഡ് ക്രോസ് വഴിയാണോ?”

 

“അല്ല” തികച്ചും സ്വാഭാവികമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “എന്റെ സ്വന്തം ആൾക്കാരിൽ നിന്നാണ് വിവരം ലഭിച്ചത് ജൂതരുടെ ഏകീകരണത്തിനായി പ്രവർത്തിക്കുന്നവർ നിങ്ങൾക്ക് അറിയുമോയെന്ന് അറിയില്ല ഇസ്രായേൽ രാഷ്ട്ര രൂപീകരണം ലക്ഷ്യമാക്കിയവർ

 

“തീർച്ചയായും

 

പെട്ടെന്നാണ് അരുതാത്തതെന്തോ പറഞ്ഞുപോയത് പോലെ അയാൾ അസ്വസ്ഥനായത്. “നിങ്ങളെന്തിനാണ് എന്റെ മകളെക്കുറിച്ച് ചോദിക്കുന്നത്?”

 

“യുദ്ധത്തിന് മുമ്പാണ് നിങ്ങളുടെ മകൾ കൊല്ലപ്പെട്ടത് എന്നായിരുന്നു എന്റെ ധാരണ നിങ്ങൾ ഓസ്ട്രിയയിൽ നിന്നും ബ്രിട്ടനിലേക്ക് പലായനം ചെയ്ത സമയത്ത്

 

“അല്ല, നിങ്ങൾക്ക് തെറ്റിയതാണ്” മനോനില വീണ്ടെടുത്തത് പോലെ തോന്നിച്ച ബാം എഴുന്നേറ്റു. “എനിക്ക് പോകാൻ സമയമായി ചെന്നിട്ട് ജോലിയുണ്ട്

 

“അപ്പോൾ ആൻ മേരിയുടെ കാര്യം? എനിക്കവളെ ഒന്ന് കാണണം

 

“അത് മറ്റൊരു അവസരത്തിലാകാം ഗുഡ്നൈറ്റ് മേജർ

 

ബാം പുറത്തേക്ക് നടന്നു. ഏതാനും നിമിഷം കഴിഞ്ഞ് ക്രെയ്ഗും പുറത്തിറങ്ങി. ബാർ കൗണ്ടറിൽ ഉണ്ടായിരുന്ന ലിലി പറഞ്ഞു. “അദ്ദേഹം ഒരു റോക്കറ്റ് പോലെയാണല്ലോ പോകുന്നത് കണ്ടത്

 

“അതെയല്ലേ? എനിക്കും തോന്നി

 

“ഒരു ഡ്രിങ്ക് കൂടി എടുക്കട്ടെ മകനേ?”

 

“നോ, താങ്ക്സ് എനിക്ക് കുറച്ചൊന്ന് നടക്കണം തലയിലുള്ളതൊക്കെ ഒന്ന് ഇറക്കി വയ്ക്കണം ഞാൻ പിന്നൊരിക്കൽ വരാം

 

മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് അദ്ദേഹം പുറത്തേക്കിറങ്ങി. അവിടെയുണ്ടായിരുന്ന എയർറെയ്ഡ് വാർഡന്മാരിൽ ഒരുവൻ അവർക്കരികിലേക്ക് വന്നു. “ലിലി, എനിക്കൊരു രണ്ട് പൈന്റ് കൂടി ആ അമേരിക്കക്കാരന്റെ യൂണിഫോമിലെ മെഡലുകൾ നിങ്ങൾ കണ്ടിരുന്നോ?”

 

“കണ്ടു കണ്ടു നെഞ്ച് നിറയെയുണ്ട്

 

“വെറുതെയാണ്” അയാൾ പറഞ്ഞു. “വെറുതേ മെഡലുകൾ വാരിക്കൊടുക്കുകയാണ് ഈ അമേരിക്കക്കാർ പ്രത്യേകിച്ചൊന്നും ചെയ്തിട്ടൊന്നുമായിരിക്കില്ലെന്നേ

 

(തുടരും)

Thursday, September 11, 2025

കോൾഡ് ഹാർബർ - 55

ഒരു ഏറ്റുമുട്ടലിന് തയ്യാറെന്ന മട്ടിൽ റൈലിംഗെർ അദ്ദേഹത്തെ നോക്കി നിന്നു. ഇടുപ്പിൽ കൈകൾ കുത്തി തികച്ചും രൂക്ഷഭാവത്തിൽ അയാളെ നോക്കി പ്രീം ചോദിച്ചു. “പത്ത് മണി മുതൽ ഡ്യൂട്ടിയിൽ അല്ലേ നിങ്ങൾ?”

 

“അതെ” പരുക്കൻ സ്വരത്തിൽ റൈലിംഗെർ പറഞ്ഞു.

 

“പിന്നെ ഇവിടെന്ത് കാര്യം? അങ്ങോട്ട് ചെല്ലൂ

 

റൈലിംഗെർ ജെനവീവിനെ രൂക്ഷമായൊന്ന് നോക്കി. അത് ശ്രദ്ധിച്ച പ്രീം ആജ്ഞാപിച്ചു. “ഇതൊരു ഓർഡറാണ് അപേക്ഷയല്ല

 

SS സേനയുടെ അച്ചടക്കത്തിന്റെ ഉരുക്കുമുഷ്ടിയാണ് പിന്നെയവിടെ കണ്ടത്. റൈലിംഗെർ കാലുകൾ അടുപ്പിച്ച് അമർത്തിച്ചവിട്ടി. “ഉത്തരവ്, സ്റ്റാൻഡർടെൻഫ്യൂറർ” ലക്ഷണമൊത്ത ഒരു നാസി സല്യൂട്ട് നൽകിയിട്ട് അയാൾ മാർച്ച് ചെയ്ത് പുറത്തേക്ക് പോയി.

 

“നിങ്ങളുടെ പ്രകടനം അത്ര മോശമൊന്നും ആയിരുന്നില്ല സ്കൂളിൽ നിന്നും ലഭിച്ച പരിശീലനമായിരിക്കും?” പ്രീം ചോദിച്ചു.

 

“അതെയതെ ഞങ്ങളുടെ സിലബസിൽ എല്ലാ വിഷയങ്ങളുമുണ്ടായിരുന്നു

 

പുതിയൊരു ഗാനം പ്ലേ ചെയ്യാൻ ആരംഭിച്ചു. ചെറിയൊരു ഞെട്ടലോടെയാണ് ആ ശബ്ദം അവൾ തിരിച്ചറിഞ്ഞത്. ജൂലിയുടെ ഇഷ്ടഗായകനായ അൽബൗളിയുടേതായിരുന്നു ആ ഗാനം.

 

“നൃത്തപങ്കാളി ആരായിരിക്കണമെന്ന് തീരുമാനിക്കുന്ന സ്വഭാവം എനിയ്ക്കുമുണ്ട്” പ്രീം പറഞ്ഞു. “ഈ ഗാനത്തിന് നിങ്ങളോടൊപ്പം ചുവട് വയ്ക്കട്ടെ?”

 

ഫ്രഞ്ച് ജാലകത്തിലൂടെ ഹാളിലേക്ക് കടന്ന അവർ വേദിയിലേക്ക് നീങ്ങി. നല്ലൊരു നർത്തകനായിരുന്നു അദ്ദേഹം. അവിടെങ്ങും പ്രസന്നത നിറയുന്നത് പോലെ അവൾക്ക് തോന്നി. എങ്കിലും, ശത്രുക്കളാൽ വലയം ചെയ്യപ്പെട്ട ഒരു ചാരവനിതയാണ് താൻ. പിടിക്കപ്പെട്ടാൽ എന്തായിരിക്കും തന്റെ അവസ്ഥ? ക്രെയ്ഗ് ഓസ്ബോൺ പീഡനങ്ങൾ അനുഭവിച്ച പാരീസിലെ ആ ഗെസ്റ്റപ്പോ തടവറകളിലായിരിക്കുമോ താനും എത്തിച്ചേരുക? പ്രസന്നമായ മുഖത്തോടെ അതിന്റെ വരുംവരായ്കകളെക്കുറിച്ച് വിശകലനം ചെയ്യുക എന്നത് എളുപ്പമായിരുന്നില്ല.

 

“നിങ്ങൾ ഇവിടെയൊന്നുമല്ലെന്ന് തോന്നുന്നല്ലോ എന്താണ് ഇത്ര ചിന്തിച്ചുകൊണ്ടിരിക്കുന്നത്?” പതിഞ്ഞ സ്വരത്തിൽ അദ്ദേഹം ചോദിച്ചു.

 

“പ്രത്യേകിച്ചൊന്നുമില്ല

 

ആഹ്ലാദത്തിന്റെ അലകളായിരുന്നു അവിടെങ്ങും. ധൂമപടലങ്ങൾക്കിടയിലൂടെ ഫ്ലാഷ് ലൈറ്റുകൾ നൃത്തം വച്ചു. അൽബൗളിയുടെ മനം മയക്കുന്ന ഗാനത്തിന്റെ അലകൾ അവിടെങ്ങും പ്രതിധ്വനിച്ചു. Little Lady Make-Believe എന്ന ഗാനമായിരുന്നു അത്.

 

ജർമ്മൻ വിമാനങ്ങൾ ലണ്ടന് മേൽ ബോംബുകൾ വർഷിക്കുന്ന സമയത്തായിരുന്നു ഈ ഗാനം ഇതിന് മുമ്പ് താൻ കേട്ടത്. അന്ന് താനൊരു പ്രൊബേഷണർ നേഴ്സ് ആയിരുന്നു. വിശ്രമമില്ലാത്ത ജോലിയ്ക്കിടയിൽ കിട്ടുന്നത് ഏതാനും മണിക്കൂർ നേരത്തെ ഇടവേളകൾ മാത്രം. അക്കാലത്താണ് ഈഗിൾ സ്ക്വാഡ്രണിലെ ഒരു അമേരിക്കൻ പൈലറ്റിനൊപ്പം താൻ ക്ലബ്ബുകളിൽ പോകാൻ ആരംഭിക്കുന്നത്. ലണ്ടന് മേൽ പതിച്ച ഒരു നാസി ബോംബിനാൽ അൽബൗളി കൊല്ലപ്പെടുന്നത് ആ സമയത്താണ്. തനിയ്ക്ക് ഭയം തോന്നുന്നു എന്ന് പറഞ്ഞപ്പോൾ ആ അമേരിക്കൻ യുവാവ് ചിരിക്കുകയാണ് ചെയ്തത്. എങ്കിലും താൻ അയാളെ പ്രണയിക്കുവാൻ ശ്രമിച്ചു. കാരണം പ്രണയമില്ലാത്ത ആരും തന്നെ ഉണ്ടായിരുന്നില്ല അവൾക്ക് ചുറ്റും. പക്ഷേ, ഒരിക്കൽ അയാൾ സഹശയനത്തിനായി ക്ഷണിച്ചതോടെ താനെന്ന പതിനെട്ടുകാരിയുടെ പ്രണയസ്വപ്നങ്ങൾ ചിന്നിച്ചിതറി അവസാനിക്കുകയായിരുന്നു.

 

“ഗാനം തീർന്നത് അറിഞ്ഞില്ലെന്ന് തോന്നുന്നു?” പ്രീം ചോദിച്ചു.

 

“എത്രമാത്രം ക്ഷീണിതയാണ് ഞാനെന്ന് അതിൽ നിന്നും മനസ്സിലായില്ലേ? നന്നായിട്ടൊന്ന് ഉറങ്ങണമെന്നുണ്ട്അവിസ്മരണീയമായ ഒരു സായാഹ്നം സമ്മാനിച്ചതിന് നന്ദി എനിക്ക് വേണ്ടി ജനറൽ സീംകായോട് ശുഭരാത്രി പറഞ്ഞേക്കൂ

 

അപ്പോഴാണ് ഏതോ സന്ദേശവുമായി ഒരു ഓർഡർലി അവിടെയെത്തിയത്. ആ കടലാസ് വാങ്ങി അദ്ദേഹം വായിച്ചു നോക്കവെ എന്തായിരിക്കാം അതിൽ എന്ന ആകാംക്ഷയിൽ അവൾ അവിടെത്തന്നെ നിന്നു. എന്നാൽ അദ്ദേഹത്തിന്റെ മുഖത്ത് യാതൊരു ഭാവഭേദവും കാണാനായില്ല. ആ കടലാസ് പോക്കറ്റിൽ നിക്ഷേപിച്ചിട്ട് അദ്ദേഹം പറഞ്ഞു. “ശരി, ശുഭരാത്രി

 

“ശുഭരാത്രി, കേണൽ

 

ശുഭരാത്രി നേർന്ന് യാത്ര പറഞ്ഞുവെങ്കിലും ആ കടലാസിലെ ഉള്ളടക്കം എന്തായിരിക്കും എന്ന ആകാംക്ഷ അവളുടെ മനസ്സിനെ മഥിക്കുന്നുണ്ടായിരുന്നു. തീർച്ചയായും താൻ അത് അറിയേണ്ടത് തന്നെയാണെന്നൊരു തോന്നൽ. റോമൽ നാളെ വരുന്നില്ല എന്നായിരിക്കുമോ? ഒരു പക്ഷേ, എല്ലാ പരിപാടികളും ക്യാൻസൽ ആയിട്ടുണ്ടെങ്കിൽ? എങ്കിൽ ഇതിൽപ്പരം സന്തോഷം വേറെന്തുണ്ട്? താൻ ഈ കൊട്ടാരത്തിൽത്തന്നെ തുടരും ജർമ്മനിയുടെ മേൽ വിജയം കൈവരിയ്ക്കുന്നതു വരെ തനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടാവില്ല. യുദ്ധം തീരുന്നതോടെ തനിയ്ക്ക് പിതാവിന്റെ അടുത്തേയ്ക്ക് മടങ്ങാനാവും. അങ്ങനെയൊരാൾ ജീവിച്ചിരിയ്ക്കുന്നു എന്ന ചിന്ത പോലും മനസ്സിൽ വന്നിട്ട് നാളേറെയായിരിക്കുന്നു എന്ന് വേദനയോടെ അവൾ ഓർത്തു.

 

അവൾ സ്റ്റെയർകെയ്സ് കയറി ഇടനാഴിയിലൂടെ തന്റെ റൂമിലേക്ക് നടന്നു. മുറിയിൽ എത്തിയതും ഇതാദ്യമായി ആൻ മേരിയുടെ അദൃശ്യ സാന്നിദ്ധ്യം അവിടെങ്ങും നിറഞ്ഞു നിൽക്കുന്നത് പോലെ തോന്നി. പെട്ടെന്ന് തന്നെ അവൾ ബാൽക്കണിയിലേക്ക് ഇറങ്ങി. ഒരു കുളിർകാറ്റ് പോലും ഇല്ലാത്ത, തണുത്ത് നിശ്ചലമായ അന്തരീക്ഷം.

 

നിഴലുകളുടെ മറ പറ്റി അവിടെ കിടന്നിരുന്ന ആ ആട്ടുകസേരയിൽ അവൾ ഇരുന്നു. ആൻ മേരിയ്ക്ക് സംഭവിച്ച ദുരന്തത്തെക്കുറിച്ചായിരുന്നു അപ്പോൾ അവളുടെ ചിന്ത മുഴുവനും. Waffen-SS ൽ ഉള്ള സൈനികരായിരുന്നു അവളെ പീഡിപ്പിച്ചവർ. മാക്സ് പ്രീമിനെപ്പോലുള്ളവർ. പക്ഷേ, അങ്ങനെ സാമാന്യവത്കരിക്കുന്നത് അസംബന്ധമാണ്. അവരിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തനാണ് അദ്ദേഹം.

 

താഴെ ഗാർഡനിൽ ആരുടെയോ പതിഞ്ഞ പാദപതനം കേട്ട് അവൾ താഴോട്ട് നോക്കി. താഴത്തെ റൂമിൽ നിന്നും പ്രവഹിക്കുന്ന വെളിച്ചത്തിന്റെ നിഴലിൽ നിൽക്കുന്ന ഒരു രൂപത്തെയാണ് അവൾ കണ്ടത്. അനങ്ങാതെ നിൽക്കുന്ന ആ രൂപത്തെ കണ്ടതും അവൾ കസേരയിലെ ആട്ടം നിർത്തി. ശ്വാസമെടുക്കുന്നത് പോലും നിലച്ചത് പോലെ.

 

നിഴലുകളുടെ സുരക്ഷിതത്വത്തിൽ എത്ര നേരം അയാളെ നോക്കിക്കൊണ്ടിരുന്നുവെന്ന് അവൾക്ക് ഓർമ്മയുണ്ടായിരുന്നില്ല. ആ രൂപം അനങ്ങുന്നതേയില്ല. അവർക്കിടയിൽ ഒരു പൊരുത്തം രൂപപ്പെട്ടതു പോലെ. എന്നാൽ മറ്റൊരാൾ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന കാര്യം അയാൾ അറിയുന്നതേയുണ്ടായിരുന്നില്ല. ഒടുവിൽ ആ രൂപം ഒന്ന് തിരിഞ്ഞതും മുകളിലെ ജാലകത്തിൽ നിന്നും പുറത്ത് വന്ന വെട്ടം അയാളുടെ മുഖത്ത് പതിച്ചു. അയാൾ ബാൽക്കണിയിലേക്ക് തലയുയർത്തി നോക്കി.

 

“ഹലോ, എന്തു പറ്റി?” നിഴലുകൾക്കിടയിൽ നിന്നും അവൾ വിളിച്ചു ചോദിച്ചു.

 

മറുപടിയ്ക്കായി ഏതാനും നിമിഷങ്ങൾ അവൾ കാത്തുനിന്നു. “നിങ്ങൾക്ക് തണുപ്പൊന്നും തോന്നുന്നില്ലേ?” അദ്ദേഹം അവളോട് ചോദിച്ചു.

 

നിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് കോമ്പൗണ്ട് വാളിനടുത്തെവിടെയോ ഒരു കാവൽനായ ഓരിയിട്ടു. തൊട്ടുപിന്നാലെ ബാക്കിയുള്ള നായ്ക്കളും അതിനൊപ്പം ചേർന്നു. ജാഗരൂകനായ പ്രീം അരമതിലിൽ പിടിച്ച് മുന്നോട്ടാഞ്ഞ് ആ ഭാഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഓരിയിട്ടിരുന്ന നായ്ക്കൾ ഇപ്പോൾ കുരച്ചുകൊണ്ടിരിക്കുകയാണ്. താഴെ ഗാർഡനിൽ ആരുടെയൊക്കെയോ ഒച്ചയും ബഹളവും കേൾക്കാനാവുന്നുണ്ട്. ഒപ്പം ആരുടെയോ കൈയിലെ ടോർച്ചിന്റെ വെട്ടവും മിന്നിമറയുന്നു.

 

അവിടെയുണ്ടായിരുന്ന സെർച്ച്ലൈറ്റ് ഓൺ ചെയ്യപ്പെട്ടു. അതിന്റെ വെട്ടം ആ ഗാർഡനിൽ എമ്പാടും ഒരു നാഗത്തെപ്പോലെ പുളഞ്ഞു നീങ്ങി. അഞ്ചോ ആറോ അൽസേഷ്യൻ നായ്ക്കൾ ഒരു മനുഷ്യന്റെ പിന്നാലെ കുതിക്കുന്ന കാഴ്ച്ചയാണ് അതിന്റെ വെട്ടത്തിൽ അവൾ കണ്ടത്. ഫൗണ്ടന് സമീപത്ത് വച്ച് അവ അയാളുടെ അരികിലെത്തി. നിലത്ത് വീണുപോയ അയാളുടെ മേൽ ആ നായ്ക്കൾ ചാടി വീണു. അടുത്ത നിമിഷം ഓടിയെത്തിയ പാറാവുകാർ അയാളുടെ ദേഹത്തു നിന്നും ആ നായ്ക്കളെ പിടിച്ചു മാറ്റി.

 

നിലത്തു നിന്നും അവർ പിടിച്ചെഴുന്നേൽപ്പിച്ച ആ മനുഷ്യന്റെ കോലം കണ്ട് ജെനവീവ് ഭയന്നു വിറച്ചുപോയി. അയാളുടെ ദേഹമാസകലം രക്തം പുരണ്ടിരുന്നു. പ്രീം ജർമ്മൻ ഭാഷയിൽ ഉച്ചത്തിൽ എന്തോ വിളിച്ചു ചോദിച്ചതും ചെറുപ്പക്കാരനായ ഒരു സെർജന്റ് തിരിഞ്ഞ് അദ്ദേഹത്തിനരികിലേക്ക് ഓടി വന്നു. ഏതാനും നിമിഷങ്ങൾക്ക് ശേഷം അയാൾ വീണ്ടും ആ ഫൗണ്ടനരികിലേക്ക് ഓടിപ്പോയി. മുരണ്ടുകൊണ്ടിരുന്ന നായ്ക്കളെയും ആ മനുഷ്യനെയും അവർ ദൂരേയ്ക്ക് കൊണ്ടുപോയി.

 

“കാട്ടുകോഴിയെ വേട്ടയാടാനിറങ്ങിയ ഒരു പാവം മനുഷ്യൻ” സൗമ്യസ്വരത്തിൽ പ്രീം അവളോട് പറഞ്ഞു. “പക്ഷേ, അതിന് അയാൾ തെരഞ്ഞെടുത്ത സ്ഥലം തെറ്റിപ്പോയി

 

വല്ലാത്ത വെറുപ്പാണ് ആ നിമിഷം അവൾക്ക് പ്രീമിനോട് തോന്നിയത്. അദ്ദേഹത്തെപ്പോലുള്ളവർ  ഭാഗഭാക്കായ യുദ്ധത്തിന്റെ ക്രൂരത സാധാരണക്കാരുടെ ജീവിതം എത്ര ദുസ്സഹമായിരിക്കുന്നു ഈ യുദ്ധം മൂലം…! പക്ഷേ, ഒന്നോർത്താൽ താൻ ഇത്രയും സഹാനുഭൂതിയുള്ളവൾ ആകരുത് വോൺകോർട്ട് കുടുംബാംഗമാണ് താൻ കാട്ടുകോഴിയെ വേട്ടയാടുന്നവന്റെ കൈ വെട്ടാൻ അധികാരമുണ്ടായിരുന്ന പ്രഭുകുടുംബത്തിലെ അംഗം

 

അവൾ ഒരു ദീർഘശ്വാസമെടുത്തു. “നല്ല ക്ഷീണം തോന്നുന്നു ഞാൻ കിടക്കാൻ പോകുകയാണ് ശുഭരാത്രി, കേണൽ പ്രീം

 

അവൾ നിഴലുകൾക്ക് പിന്നിലേക്ക് വലിഞ്ഞു. അവൾ നിന്നിരുന്ന ബാൽക്കണിയിലേക്ക് നോക്കി കൊണ്ട് നിന്ന അദ്ദേഹത്തിന്റെ മുഖത്ത് ജാലകത്തിൽ നിന്നുള്ള വെളിച്ചം പതിക്കുന്നുണ്ടായിരുന്നു. കുറേയേറെ നേരം അവിടെത്തന്നെ നിന്നിട്ട് അദ്ദേഹം തിരിഞ്ഞു നടന്നു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Sunday, August 31, 2025

കോൾഡ് ഹാർബർ - 54

സംഗീത പരിപാടികൾക്കായി ഉപയോഗിച്ചിരുന്ന ഒരു പഴയ ഹാളാണ് നൃത്തപരിപാടിക്ക് വേണ്ടി അവർ ഏർപ്പാടാക്കിയത്. അധികം ഉയരമില്ലാത്ത സ്റ്റേജിന്റെ ഒരു മൂലയ്ക്കായി വലിയ ഒരു പിയാനോ ഇടം പിടിച്ചിട്ടുണ്ട്. ലണ്ടനിൽ വച്ച് ക്രെയ്ഗ് ഓസ്ബോണിന് വേണ്ടി കഴിഞ്ഞ തവണ പിയാനോ വായിച്ചത് ജെനവീവിന് ഓർമ്മ വന്നു. അതിന് ശേഷം തന്നോട് പിയാനോ വായിക്കുവാൻ ആരെങ്കിലും ആവശ്യപ്പെടുമെന്ന് അവൾ വിചാരിച്ചതേയില്ലായിരുന്നു.

 

ഈ വിഷയത്തിൽ ആൻ മേരിയായിരുന്നു തന്നെക്കാൾ മിടുക്കി. വേണമെങ്കിൽ അവൾക്കൊരു പ്രൊഫഷണൽ പിയാനിസ്റ്റ് ആകാമായിരുന്നു. പക്ഷേ, എന്തുകൊണ്ടോ അങ്ങനെ ആകാതിരിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നത് പോലെ തോന്നി. മികച്ചൊരു പിയാനിസ്റ്റ് ആയി അവളെ കാണുവാൻ ആഗ്രഹിച്ച സമൂഹത്തെ നിരാശപ്പെടുത്തുകയായിരുന്നു അവൾ. അതിന് അവൾക്ക് അവളുടേതായ കാരണങ്ങൾ ഉണ്ടായിരുന്നിരിക്കാം.

 

പ്രഭുകുടുംബത്തിന്റെ ആഢ്യത്വം ആ പരിപാടിയിൽ ഉടനീളം പ്രകടിപ്പിക്കുവാൻ ജെനവീവ് മനഃപൂർവ്വം ശ്രദ്ധിച്ചു. ആൻ മേരിയ്ക്ക് പരിചയമുള്ളവരിൽ നിന്നും അകലം പാലിച്ചുകൊണ്ട് തന്റെ നില സുരക്ഷിതമാക്കുവാൻ അവൾ കണ്ട മാർഗ്ഗമായിരുന്നു അത്. ടെറസിലേക്കുള്ള ജാലകം ആരോ തുറന്നതും തണുത്ത കാറ്റ് ഉള്ളിലേക്കെത്തി. സാമാന്യം നല്ല തിരക്കുണ്ടായിരുന്നു അവിടെ. അന്ന് ഉച്ചയ്ക്കാണ് സൈൽഹൈമർ എന്ന ഒരു SS ബ്രിഗേഡിയർ ജനറലും ഭാര്യയും രണ്ട് പെൺമക്കളും പരിപാടിയിൽ പങ്കെടുക്കുവാൻ എത്തിയത്. ഒരു കൈ സ്ലിങ്ങിൽ ഇട്ട ഒരു ആർമി കേണലും അവർക്കൊപ്പം ഉണ്ടായിരുന്നു. ചെറുപ്പക്കാരായ ഓഫീസർമാർ എല്ലാവരും ഒരു വാർ ഹീറോയെപ്പോലെയാണ് അദ്ദേഹത്തിന് ചുറ്റും കൂടി സ്നേഹാന്വേഷണങ്ങൾ ആരാഞ്ഞത്. എങ്കിലും ജനറൽ സീംകായുടെയും ആ ബ്രിഗേഡിയറുടെയും സാന്നിദ്ധ്യം അവരുടെ സ്വാതന്ത്ര്യം കവരുന്നത് പോലെ തോന്നി. അത് മനസ്സിലാക്കിയിട്ടാവണം അവർ ഇരുവരും യുദ്ധകാര്യങ്ങൾ ചർച്ച ചെയ്യാനെന്ന മട്ടിൽ അവിടെ നിന്നും പുറത്തേക്ക് പോയി. അതോടെ സംഗീത പരിപാടിയ്ക്ക് ചടുലതയും ആവേശവും കൈവന്നു.

 

ചെറുപ്പക്കാരായ രണ്ട് ഓഫീസർമാരാണ് ഗ്രാമഫോൺ ഓപ്പറേറ്റ് ചെയ്തിരുന്നത്. എന്നാൽ ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞതോടെ ആ ജോലി ഒരു ഓർഡർലിയെ ഏല്പിച്ചിട്ട് അവർ ഇരുവരും ബ്രിഗേഡിയറുടെ പെൺ‌‌മക്കളുമായി സൗഹൃദം പങ്കിടുവാനായി അവരുടെ പിന്നാലെ കൂടി. ആ പെൺകുട്ടികളാകട്ടെ, യുവാക്കളിൽ നിന്നും തങ്ങൾക്ക് ലഭിക്കുന്ന പരിഗണന കണ്ട് നാണിച്ചു ചുവന്നു.

 

നൃത്തപരിപാടികൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു അവർ. ഒപ്പം അടുത്ത ദിവസം അവിടെയെത്തുന്ന ഫീൽഡ് മാർഷൽ ഇർവിൻ റോമലിനെ നേരിൽ കാണാമെന്ന സന്തോഷവും. ഇത്രയും സുമുഖരായ യുവാക്കളെ ഇതിന് മുമ്പ് കണ്ടിട്ടേയില്ലെന്ന് ഇളയ പെൺകുട്ടി കുലുങ്ങിച്ചിരിച്ചുകൊണ്ട് പറഞ്ഞു. മാക്സ് പ്രീമിന്റെ ആകർഷക വ്യക്തിത്വത്തെക്കുറിച്ചായിരുന്നു ജെനവീവ് അപ്പോൾ ചിന്തിച്ചത്. അവിടെയുണ്ടായിരുന്ന മിക്ക ജർമ്മൻകാരും ജെനവീവിനെപ്പോലെ തന്നെ ഫ്രഞ്ച് ഭാഷ സംസാരിക്കുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

 

കൈയിൽ കോന്യാക്ക് ഗ്ലാസുമായി ആ ആർമി കേണലുമായി സംസാരിച്ചു കൊണ്ടിരുന്ന പ്രീം ഇടയ്ക്ക് തന്റെ നീലക്കണ്ണുകൾ ജെനവീവിന് നേർക്ക് പായിച്ചു. ആ കണ്ണുകളിൽ ആഹ്ലാദം തിരതല്ലിയിരുന്നത് അവൾ ശ്രദ്ധിക്കുക തന്നെ ചെയ്തു.

 

താൻ മനസ്സിൽ കരുതിയിരുന്നത് പോലത്തെ ആളേയല്ല മാക്സ് പ്രീം. മിക്കവാറും എല്ലാ ജർമ്മൻകാരും റൈലിംഗെറെപ്പോലെ മുരടന്മാരും തെമ്മാടികളുമാണെന്നാണ് അവൾ കരുതിയിരുന്നത്. കാരണം, അങ്ങനെ വിശ്വസിക്കാനാണ് ബ്രിട്ടീഷുകാർ അവളെ പഠിപ്പിച്ചത്.

 

എന്നാൽ താൻ ഇതുവരെ പരിചയപ്പെട്ടിട്ടുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തനാണ് പ്രീം. ജന്മനാ സൈനികൻ എന്ന വിശേഷണത്തിന്റെ അർത്ഥം എന്താണെന്ന് അദ്ദേഹത്തെ കാണുമ്പോൾ അവൾ അറിയുകയായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ നാട്ടുകാർ ചെയ്തുകൂട്ടിയിട്ടുള്ള ക്രൂരതകൾ ഒരു വസ്തുതയായിത്തന്നെ നിലകൊണ്ടു. കഴിഞ്ഞ ഏതാനും ദിനങ്ങളായി അത്തരം ചിലതെല്ലാം അവൾ കാണുകയും ചെയ്തിരുന്നു. ഉദാഹരണത്തിന് ലേബർ ക്യാമ്പുകൾ. അതേക്കുറിച്ച് ഓർത്തതും അവൾ നടുങ്ങി. ഇല്ല, അത്തരം ചിന്തകളിലേക്ക് പൊയ്ക്കൂടാ. ഒരു ലക്ഷ്യവുമായിട്ടാണ് താനിവിടെ എത്തിയിരിക്കുന്നത്. അതിൽ നിന്നും വ്യതിചലിക്കാൻ പാടില്ല.

 

ജർമ്മൻ ഭാഷയിൽ മാത്രമായിരുന്നില്ല ഗാനങ്ങൾ. ഫ്രഞ്ച് ഗാനങ്ങളും ചിലപ്പോഴെല്ലാം അമേരിക്കൻ ശൈലിയിലുള്ള നൃത്തവും ആ കൊച്ചുവേദിയിൽ അരങ്ങേറുന്നുണ്ടായിരുന്നു. നാളെ ഇതൊന്നുമായിരിക്കില്ല സ്ഥിതി. കണ്ണഞ്ചിക്കുന്ന ലൈറ്റുകളും കാതടപ്പിക്കുന്ന സംഗീതവും ഓർക്കസ്ട്രയും ഒക്കെയുണ്ടാവും. വോൺകോർട്ട് കൊട്ടാരത്തിലെ വെള്ളി ചഷകങ്ങളിൽ യഥേഷ്ടം ഷാംപെയ്ൻ യൂണിഫോമും വെളുത്ത ഗ്ലൗസും ധരിച്ച സൈനികർ അതിനായി വരി നിൽക്കുന്നുണ്ടാകും

 

തന്റെയടുത്തേക്ക് വന്ന് ഒപ്പം ചുവടു വച്ചോട്ടേ എന്ന് തെല്ല് ശങ്കയോടെ ചോദിച്ച ചെറുപ്പക്കാരനായ ഒരു ലെഫ്റ്റനന്റിനോട് അതിൽ സന്തോഷമേയുള്ളൂ എന്ന് പറഞ്ഞ ജെനവീവ് അയാൾക്ക് ആൻ മേരിയുടെ മനം മയക്കുന്ന പുഞ്ചിരി സമ്മാനിച്ചു. വളരെ മനോഹരമായിരുന്നു അയാളുടെ ചുവടുകൾ. ഒരു പക്ഷേ, അവിടെയുണ്ടായിരുന്നവരിൽ ഏറ്റവും നന്നായി നൃത്തം ചെയ്തത് അയാളായിരുന്നു എന്ന് വേണം പറയാൻ. അക്കാര്യം അവൾ സൂചിപ്പിച്ചതും അയാളുടെ മുഖം നാണത്താൽ ചുവന്നു.

 

അടുത്ത ഗാനത്തിനായി ഗ്രാമഫോൺ റെക്കോർഡ് മാറ്റുന്ന നേരത്ത് അയാളുമായി സംസാരിച്ചു കൊണ്ട് അവൾ ഹാളിന് നടുവിൽ നിന്നു. അപ്പോഴാണ് അരികിലായി ആരുടെയോ ശബ്ദം കേട്ടത്. “ഇനി എന്റെ ഊഴം

 

ആ ലെഫ്റ്റനന്റിന്റെയും ജെനവീവിന്റെയും ഇടയിലേക്ക് റൈലിംഗെർ ഇടിച്ചുകയറി വന്നത് പെട്ടെന്നായിരുന്നു. ആ ശക്തിയിൽ ആ ചെറുപ്പക്കാരന് പിറകോട്ട് മാറേണ്ടി വന്നു.

 

“ആരുടെ കൂടെ നൃത്തം വയ്ക്കണമെന്നത് എന്റെ തീരുമാനമാണ്” ജെനവീവ് പറഞ്ഞു.

 

“ഞാനും അങ്ങനെ തന്നെയാണ്

 

ഗാനം ആരംഭിച്ചതും റൈലിംഗെർ അവളുടെ അരക്കെട്ടിലും കൈയിലും കടന്നു പിടിച്ച് ചുവടു വയ്ക്കാൻ തുടങ്ങി. തന്റെ താൽക്കാലിക ആധിപത്യം ആസ്വദിച്ചുകൊണ്ട് നൃത്തം ചെയ്യുന്ന നേരമത്രയും അയാൾ പുഞ്ചിരിക്കുകയായിരുന്നു. ആ ഗാനം അവസാനിക്കുന്നത് വരെ അവൾക്ക് ഒന്നും ചെയ്യാനാവില്ല എന്നുറപ്പുണ്ടായിരുന്നു അയാൾക്ക്.

 

“ഒടുവിൽ നമ്മൾ കണ്ടപ്പോൾ നിങ്ങൾ പറഞ്ഞത് ഞാനൊരു ജെന്റിൽമാൻ അല്ലെന്നായിരുന്നു” റൈലിംഗെർ പറഞ്ഞു. “അപ്പോൾ പിന്നെ എങ്ങനെ ഒരു ജെന്റിൽമാൻ ആകാമെന്ന് പഠിക്കുകയും കാണിച്ചു തരികയും ചെയ്യണമല്ലോ

 

എന്തോ വലിയ തമാശ പറഞ്ഞത് പോലെ അയാൾ പൊട്ടിച്ചിരിച്ചു. അയാൾ ആവശ്യത്തിലധികം മദ്യപിച്ചിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി. തുറന്നു കിടന്ന ഫ്രഞ്ച് ജാലകത്തിനരികിൽ എത്തിയപ്പോഴാണ് ആ ഗാനം അവസാനിച്ചത്. അയാൾ അവളെ ടെറസിലേക്ക് ബലമായി ഉന്തിത്തള്ളിയിറക്കി.

 

“നിങ്ങൾ അതിരു കടക്കുന്നു” അവൾ പറഞ്ഞു.

 

“ഒരിക്കലുമില്ല” അയാൾ അവളുടെ ഇരുകൈകളും കൂട്ടിപ്പിടിച്ച് ചുമരിലേക്ക് ചേർത്ത് നിർത്തി. മൽപ്പിടുത്തത്തിനിടയിലും അതെല്ലാം ആസ്വദിച്ചുകൊണ്ട് അയാൾ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ഷൂവിന്റെ ഹീൽ കൊണ്ട് അവൾ അയാളുടെ പാദത്തിന്റെ മുകൾഭാഗത്ത് ആഞ്ഞൊരു ചവിട്ട് കൊടുത്തത്.

 

“കൊടിച്ചിപ്പട്ടീ…!” വേദനകൊണ്ട് അയാൾ അലറി.

 

അവളെ അടിക്കാനായി അയാളുടെ കൈ ഉയർന്നു. അതേ നിമിഷം തന്നെ ആരോ അയാളുടെ ചുമലിൽ പിടിച്ച് അവളിൽ നിന്നും ദൂരേയ്ക്ക് വലിച്ചു മാറ്റി. “ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് മാന്യതയുടെ ലക്ഷണമല്ലെന്ന് പറഞ്ഞിട്ടില്ലേ ഞാൻ?” കേണൽ മാക്സ് പ്രീം ചോദിച്ചു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, August 22, 2025

കോൾഡ് ഹാർബർ - 53

“മരീസയ്ക്ക് ഒരു ജർമ്മൻ സൈനികനുമായി അടുപ്പമുണ്ടെന്നാണ് ഷോണ്ടെല പറയുന്നത്” ഹോർടെൻസ് പ്രഭ്വി തന്റെ പരിചാരികയെ നോക്കിയിട്ട് പറഞ്ഞു. “അവളോട് ഇങ്ങോട്ട് വരാൻ പറയൂ

 

“അതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും?” ജെനവീവ് ചോദിച്ചു.

 

ഹോർടെൻസ് ചെറുതായൊന്ന് പുഞ്ചിരിച്ചു. “മരീസയുടെ ആ സൈനികന് ഇന്നും നാളെയും രാത്രിയിൽ ലൈബ്രറിയുടെ വെളിയിലുള്ള ടെറസിൽ അധികഡ്യൂട്ടിയുണ്ട് അതിൽ അവൾ ഒട്ടും സന്തുഷ്ടയല്ല നീയാണ് അതിന് കാരണമെന്നാണ് അവൾ കരുതുന്നത്

 

ജെനവീവ് തന്റെ ആന്റിയെ തുറിച്ചു നോക്കി. “എനിക്ക് മനസ്സിലാവുന്നില്ല

 

“നീ ഇവിടെ വന്നപ്പോൾ ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികനില്ലേ അവനാണ് കക്ഷി” ഹോർടെൻസ് പറഞ്ഞു. “അവൻ പേപ്പറുകൾ കാണിക്കാൻ പറഞ്ഞപ്പോൾ അത് ചെയ്യാതെ നീ അവനെ കളിയാക്കി തിരിച്ചറിയൽ രേഖ പരിശോധിക്കാതെ ഉള്ളിൽ പോകാൻ അനുവദിച്ചതിൽ റൈലിംഗെറും അവനും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും അവൻ അയാളോട് മോശമായി പെരുമാറുകയും ചെയ്തുവത്രെ അതിനെത്തുടർന്നുള്ള ശിക്ഷാനടപടി എന്ന നിലയിലാണ് ഈ അധികഡ്യൂട്ടി എന്ന് കേൾക്കുന്നു അതുകൊണ്ടു തന്നെ മരീസയ്ക്ക് നിന്നോട് നീരസമുണ്ടെന്നാണ് ഷോണ്ടെല പറയുന്നത്

 

“അവളെ ഏതെങ്കിലും തരത്തിൽ നമുക്ക് ഉപയോഗിക്കാനാണോ ആന്റിയുടെ പദ്ധതി?”

 

“അതെ നിനക്ക് ലൈബ്രറിയിൽ കയറണമെങ്കിൽ അത് നൃത്തപരിപാടി നടക്കുന്ന സമയത്ത് മാത്രമേ സാധിക്കൂ എന്തെങ്കിലും കാരണം പറഞ്ഞ് ആ സമയത്ത് അവിടെ നിന്നും മാറുക ലൈബ്രറിയുടെ മൂന്നാമത്തെ ജാലകത്തിന്റെ കുറ്റി നിനക്കോർമ്മയുണ്ടല്ലോ മുപ്പത് വർഷമായിട്ടും ഇതുവരെ അത് ശരിയാക്കിയിട്ടില്ല ശക്തിയായി ഒന്ന് തള്ളിയാൽ ആ ജനാല തുറക്കാം ഉള്ളിൽ കയറി സേഫ് തുറന്ന് ആ പേപ്പറുകളുടെ ഫോട്ടോ എടുക്കാൻ എത്ര സമയം വേണ്ടി വരും നിനക്ക്? അഞ്ച് അല്ലെങ്കിൽ പത്ത് മിനിറ്റ്?”

 

“പക്ഷേ, ടെറസിൽ ആ ഗാർഡ് ഉണ്ടാകില്ലേ?” ജെനവീവ് ചോദിച്ചു.

 

“അതെ മരീസയുടെ ഇഷ്ടക്കാരൻ എറിക്ക് എന്നാണെന്ന് തോന്നുന്നു അവന്റെ പേര് ഒരു അര മണിക്കൂർ നേരത്തേക്ക് അവനെ അവിടെ നിന്നും സമീപത്തെ കുറ്റിക്കാട്ടിലേക്ക് മാറ്റുന്ന കാര്യത്തിൽ നമുക്ക് മരീസയെ വിശ്വസിക്കാമെന്ന് തോന്നു മാത്രമല്ല, ആ സമയത്ത് എല്ലാവരും ആഘോഷത്തിന്റെ തിരക്കിലുമായിരിക്കുമല്ലോ

 

“മൈ ഗോഡ്!” ജെനവീവ് മന്ത്രിച്ചു. “നമ്മുടെ പാരമ്പര്യത്തിൽ ചതിയന്മാരും കൈക്കൂലിക്കാരും ഇല്ലായിരുന്നുവെന്ന് ഉറപ്പാണോ നിങ്ങൾക്ക്?”

 

                                                     ***

 

അല്പനേരം കഴിഞ്ഞപ്പോൾ ഷോണ്ടെലയോടൊപ്പം എത്തിയ മരീസയുടെ മുഖം കരഞ്ഞു വീങ്ങിയ നിലയിലായിരുന്നു. അപ്പോഴും അവൾ വിതുമ്പുന്നുണ്ടായിരുന്നു.

 

“ദയവ് ചെയ്ത് ഞാൻ പറയുന്നത് വിശ്വസിക്കണം മോസെലാ” അവൾ യാചിച്ചു. “സത്യമായിട്ടും ഞാനല്ല നിങ്ങളുടെ കമ്മലുകൾ എടുത്തത്

 

“പക്ഷേ, റൈലിംഗെറുടെ നിർദ്ദേശ പ്രകാരം നീ എന്റെ റൂം മുഴുവൻ പരിശോധിച്ചു ശരിയല്ലേ?

 

അവിശ്വസനീയതയോടെ അവൾ വായ് തുറന്നു. അത് നിഷേധിക്കാൻ പോലും ആവാത്ത വിധം ഞെട്ടലിലായിരുന്നു അവൾ.

 

“എന്തൊരു വിഡ്ഢിയാണ് നീ കേണൽ പ്രീമിനെ പോലെ” ഹോർടെൻസ് പറഞ്ഞു. “അദ്ദേഹം നിന്നെക്കൊണ്ട് സത്യം പറയിച്ചു എന്നിട്ട് ഇതേക്കുറിച്ച് ആരോടും പറയരുതെന്ന് പറയുകയും ചെയ്തു ശരിയല്ലേ?”

 

“അതെ പ്രഭ്വീ” അവൾ അവരുടെ മുന്നിൽ മുട്ടുകുത്തി നിന്നു. “റൈലിംഗെർ ഒരു ക്രൂരനാണ് അയാൾ പറയുന്നത് പോലെ ചെയ്തില്ലെങ്കിൽ എന്നെ ലേബർ ക്യാമ്പിലേക്ക് അയയ്ക്കും എന്ന് ഭീഷണിപ്പെടുത്തി

 

“എഴുന്നേൽക്ക് പെണ്ണേ” അവൾ എഴുന്നേൽക്കവെ ഹോർടെൻസ് തുടർന്നു. “തിരികെ നിന്റെ കൃഷിയിടത്തിലേക്ക് പോകണമെന്നുണ്ടോ നിനക്ക്? എത്ര കഷ്ടപ്പെട്ടിട്ടാണ് നിന്റെ അമ്മ നിനക്ക് ഈ ജോലി ഏർപ്പാടാക്കി തന്നതെന്ന് അറിയാമല്ലോ

 

“വേണ്ട പ്രഭ്വീ ദയവ് ചെയ്ത് എന്നെ തിരിച്ചയക്കരുത് നിങ്ങൾ പറയുന്നതെന്തും ഞാൻ അനുസരിക്കാം

 

ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ചിട്ട് ഹോർടെൻസ് ജെനവീവിനെ നോക്കി പുഞ്ചിരിച്ചു. “ഇപ്പോൾ എങ്ങനെയുണ്ട്?”

 

                                             ***

 

ക്രെയ്ഗ് ഓസ്ബോണിന്റെ അന്നത്തെ ദിനം മുഴുവനും OSS ഹെഡ്ക്വാർട്ടേഴ്സിൽത്തന്നെ ആയിരുന്നുവെന്ന് പറയാം. അവിടെ നിന്ന് പുറത്തിങ്ങി ഹാംപ്‌സ്റ്റഡിലെ നേഴ്സിങ്ങ് ഹോമിന് മുന്നിലെത്തുമ്പോൾ വൈകിട്ട് ഏഴ് മണിയായിരുന്നു. ഗേറ്റ് തുറക്കാൻ തുനിയാതെ പാറാവുകാരൻ അഴികൾക്കിടയിലൂടെ ചോദിച്ചു.

 

“എന്താണ് സർ വേണ്ടത്?”

 

“ഞാൻ മേജർ ഓസ്ബോൺ ഡോക്ടർ ബാം എനിക്ക് ഒരു അപ്പോയിൻമെന്റ് തന്നിട്ടുണ്ട്

 

“അദ്ദേഹം പുറത്തു പോയെന്നാണ് തോന്നുന്നത് സർ ഞാൻ നോക്കിയിട്ട് വരാം” അയാൾ തന്റെ ഓഫീസിനുള്ളിലേക്ക് കയറി ഒരു നിമിഷത്തിനകം തിരിച്ചെത്തി. “ഞാൻ പറഞ്ഞത് ശരിയായിരുന്നു സർ അദ്ദേഹം പുറത്ത് പോയിട്ട് ഒരു മണിക്കൂറായി ഞാൻ വരുന്നതിന് മുമ്പേ പോയതാണ്

 

“നാശം!” നിരാശയോടെ ക്രെയ്ഗ് തിരിഞ്ഞു.

 

“അത്രയ്ക്കും അത്യാവശ്യമാണോ സർ?” ഗാർഡ് ചോദിച്ചു.

 

“അതെ

 

“ഗ്രെനേഡിയറിലെ പ്രൈവറ്റ് റൂമിൽ ഉണ്ടാകും സർ അദ്ദേഹം ചാൾസ് സ്ട്രീറ്റിലെ ഒരു പബ്ബ് ആണത് ഇതേ റോഡിലൂടെത്തന്നെ പോയാൽ മതി കണ്ടുപിടിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല മിക്കാവാറും രാത്രികളിൽ അവിടെത്തന്നെയായിരിക്കും അദ്ദേഹം

 

“നന്ദി” ക്രെയ്ഗ് തിരിഞ്ഞ് തിടുക്കത്തിൽ നടന്നു.

 

                                          ***

 

ഫീൽഡ് മാർഷൽ ഇർവിൻ റോമലിന്റെ സന്ദർശനത്തിന് മുന്നോടിയായി ജർമ്മൻ ഓഫീസർമാർ കൊട്ടാരത്തിൽ വച്ച് ഒരു മീറ്റിങ്ങും പാർട്ടിയും സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. അതിൽ പങ്കെടുക്കുവാൻ താല്പര്യമില്ലെന്ന് ഹോർടെൻസ് പ്രഭ്വി അറിയിച്ചതിനാൽ ജെനവീവിന്റെ സാന്നിദ്ധ്യം തീർച്ചയായും ഉണ്ടാവണമെന്ന് ജനറൽ സീംകാ ആവശ്യപ്പെട്ടു.

 

“റോമലിന്റെ മുന്നിൽ അവതരിപ്പിക്കാനുള്ള സംഗീത പ്രകടനത്തിന്റെ റിഹേഴ്സലുണ്ടെനിയ്ക്ക് അതിനാൽ നിങ്ങളുടെ പാർട്ടിയിൽ പങ്കെടുക്കുവാൻ ബുദ്ധിമുട്ടുണ്ട്” അവൾ ജനറൽ സീംകായോട് പറഞ്ഞു.

 

മരീസയെ പറഞ്ഞയച്ചിട്ട്, വേഷമെല്ലാം മാറി താഴേക്കിറങ്ങുവാൻ തുടങ്ങവെയാണ് ആരോ വാതിലിൽ വളരെ മൃദുവായി മുട്ടുന്നത് കേട്ടത്. വാതിൽ തുറന്ന് നോക്കിയ അവൾ കണ്ടത് കൈയിൽ ഒരു ട്രേയുമായി നിൽക്കുന്ന റിനേ ദിസ്സാറിനെയാണ്.

 

“നിങ്ങൾ ആവശ്യപ്പെട്ട കോഫി, മോസെലാ” ഗൗരവഭാവത്തിൽ അയാൾ പറഞ്ഞു.

 

ഒരു നിമിഷം സംശയിച്ചു നിന്നുവെങ്കിലും പെട്ടെന്ന് തന്നെ അവൾ മനോനില വീണ്ടെടുത്തു. “നന്ദി, റിനേ” അവൾ പിറകോട്ട് മാറിക്കൊടുത്തു.

 

റിനേ ഉള്ളിൽ പ്രവേശിച്ചതും അവൾ വാതിൽ ചാരി. ട്രേ മേശപ്പുറത്ത് വച്ചിട്ട് റിനേ തിരിഞ്ഞു. “ഒരു കാര്യം പറയാനാണ്, മോസെലാ പ്രതിരോധസേനയുടെ പ്രധാനപ്പെട്ട ഒരു നേതാവിനെ ഉടൻ ചെന്ന് കാണുവാൻ എനിക്ക് സന്ദേശം ലഭിച്ചിരിക്കുന്നു

 

“എന്താണ് സംഭവം?”

 

“ഒരു പക്ഷേ, ലണ്ടനിൽ നിന്നും എന്തെങ്കിലും അടിയന്തര സന്ദേശം ആയിരിക്കാം

 

“ഈ സമയത്ത് കൊട്ടാരത്തിൽ നിന്നും പുറത്ത് പോകുന്നത് സംശയത്തിനിട വരുത്തില്ലേ?”

 

“എന്റെ കാര്യമോർത്ത് വിഷമിക്കണ്ട മോസെലാ ഇതൊക്കെ ഞാനെത്ര കണ്ടിരിക്കുന്നു” അയാൾ പുഞ്ചിരിച്ചു. “ആട്ടെ, കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നു?”

 

“ഇതുവരെ എല്ലാം പെർഫെക്റ്റ്

 

“നാളെ എപ്പോഴെങ്കിലും ഞാൻ ബന്ധപ്പെടാം ഇപ്പോൾ എനിക്ക് പോയേ തീരൂ, മോസെലാ ഗുഡ്നൈറ്റ്

 

വാതിൽ തുറന്ന് അയാൾ പുറത്തേക്ക് പോയി. ഇതാദ്യമായി ശരിയ്ക്കും ഒരു അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നത് പോലെ അവൾക്ക് തോന്നി. പക്ഷേ, അങ്ങനെയൊരു ചിന്ത പാടില്ല തന്നെ അയാൾ കൊണ്ടുവന്നു വച്ച കോഫിയുമായി അവൾ ജാലകത്തിനരികിൽ ചെന്ന് ഇരുന്നു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Saturday, August 16, 2025

കോൾഡ് ഹാർബർ - 52

ലണ്ടനിൽ ബ്രിഗേഡിയർ ഡോഗൽ മൺറോയുടെ ഫ്ലാറ്റിന്റെ കവാടത്തിന് മുന്നിലെത്തിയ ക്രെയ്ഗ് ഓസ്ബോൺ കോളിങ്ങ് ബെൽ അമർത്തി. ഗേറ്റ് തുറക്കപ്പെട്ടതും പടികൾ കയറി മുകളിലെത്തിയ അദ്ദേഹം കണ്ടത് തന്നെ സ്വീകരിക്കാൻ ലാന്റിങ്ങിൽ നിൽക്കുന്ന ജാക്ക് കാർട്ടറെയാണ്.

 

“ജാക്ക്, അദ്ദേഹം ഉണ്ടോ അവിടെ?”

 

“ഇല്ല എന്തോ അത്യാവശ്യത്തിനായി വാർ ഓഫീസിൽ നിന്നും കോൾ വന്നിരുന്നു അങ്ങോട്ട് പോയിരിക്കുകയാണ് എന്തായാലും നിങ്ങൾ വന്നത് നന്നായി നിങ്ങളെത്തേടി ആളെ അയക്കാനുള്ള പരിപാടിയിലായിരുന്നു ഞാൻ നിങ്ങളെ അവർക്ക് വീണ്ടും വേണമത്രെ

 

“ആർക്ക്, OSS നോ? എന്തിന്?”

 

“വെൽ, ഞാൻ മനസ്സിലാക്കിയിടത്തോളം ഡൈട്രിച്ച് ദൗത്യത്തിന് ശേഷം നിങ്ങളെ അവർക്ക് കാണാൻ കഴിഞ്ഞിട്ടില്ല മാത്രവുമല്ല, ജനറൽ ഐസൻഹോവറുമായുള്ള അടുപ്പം ഉപയോഗിച്ച് മൺറോ നിങ്ങളെ കൂടെ നിർത്തുവാനുള്ള ഉദ്ദേശ്യത്തിലാണെന്ന് അവർ കരുതുന്നു അതിൽ നീരസമുണ്ടവർക്ക് എങ്കിലും നിങ്ങൾ ആ ദൗത്യം കൈകാര്യം ചെയ്ത രീതിയിൽ അവർ സന്തുഷ്ടരാണ് അവരുടെ വക ഒരു മെഡലും കൂടി തയ്യാറാവുന്നുണ്ടെന്നാണ് തോന്നുന്നത്

 

“അതിന് എനിക്ക് ബ്രിട്ടീഷ് മെഡൽ ലഭിച്ചിരുന്നല്ലോ” ക്രെയ്ഗ് പറഞ്ഞു.

 

“ശരിയാണ് എന്തായാലും അവരെ പിണക്കേണ്ട തൽക്കാലം നല്ല കുട്ടിയായി കാഡഗൻ പ്ലേസിലേക്ക് ചെല്ലൂ ആട്ടെ, നിങ്ങൾ ഇപ്പോൾ ഇങ്ങോട്ട് വരാൻ കാരണം?”

 

“ഞാൻ ജെനവീവിന് ഒരു വാക്കു കൊടുത്തിരുന്നു, അവളുടെ സഹോദരിയുടെ കാര്യത്തിൽ എന്ത് സഹായത്തിനും ഞാനുണ്ടാവുമെന്ന് നേഴ്സിങ്ങ് ഹോമിൽ ചെന്ന് അവളെ കണ്ടിട്ട് പോകാമെന്ന് വിചാരിച്ചപ്പോൾ അവിടുത്തെ സെക്യൂരിറ്റി ഗാർഡുകൾ എനിക്ക് പ്രവേശനം നിഷേധിച്ചു

 

“ശരിയാണ് അവർക്ക് പല സുരക്ഷാ കാരണങ്ങളുമുണ്ടാവാം” കാർട്ടർ പുഞ്ചിരിച്ചു. “ഞാൻ ഡോക്ടർ ബാമിനെ വിളിച്ചു പറയാം, നിങ്ങൾ അങ്ങോട്ടു വരുന്നുണ്ടെന്ന്

 

                                                        ***

 

ചാരപ്രവർത്തനം വിഷയമായുള്ള ഒരു സിനിമ ഒരിക്കൽ കണ്ടത് ജെനവീവിന് ഓർമ്മ വന്നു. തന്റെ അസാന്നിദ്ധ്യത്തിൽ റൂമിൽ ആരെങ്കിലും കയറി തിരച്ചിൽ നടത്തിയോ എന്ന് അറിയുന്നതിന് വേണ്ടി നായകൻ ഒരു മുടിനാര് വാതിലിന് കുറുകെ വലിച്ചുകെട്ടി വയ്ക്കുന്ന സീൻ. അതേ വിദ്യ തന്നെയാണ് തന്റെ ഡ്രെസ്സിങ്ങ് ടേബിളിന്റെ രണ്ട് വലിപ്പുകളിലും ജെനവീവ് പ്രയോഗിച്ചത്. ദേവാലയത്തിൽ നിന്നും തിരികെയെത്തിയ ഉടൻ അവൾ ആദ്യം പരിശോധിച്ചത് അതായിരുന്നു. രണ്ട് ഡ്രോയറുകളും ആരോ തുറന്ന് നോക്കിയിട്ടുണ്ട്.

 

മദ്ധ്യാഹ്നഭക്ഷണം കഴിയുന്നത് വരെ പ്രത്യേകിച്ച് ആവശ്യമൊന്നുമില്ലെന്ന് പറഞ്ഞിരുന്നതിനാൽ മരീസ അവിടെയുണ്ടായിരുന്നില്ല. കുറച്ചുനേരം സമയം കളയാനായി ഒരു സിഗരറ്റിന് തീ കൊളുത്തി പുകയെടുത്ത ശേഷം ജെനവീവ് പ്രീമിനെ തേടി ഇറങ്ങി. ലൈബ്രറിയിലെ തന്റെ ഓഫീസിൽ എന്തൊക്കെയോ പേപ്പറുകളും നോക്കിക്കൊണ്ട് അദ്ദേഹവും റൈലിംഗെറും ഉണ്ടായിരുന്നു.

 

അവർ ഇരുവരും തലയുയർത്തി നോക്കി. “ഇത് കുറച്ച് അധികമാണ് കേണൽ നിങ്ങളുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇടയ്ക്കിടെ ഞങ്ങളുടെ റൂമുകളിൽ കയറി പരിശോധിക്കുന്നത് അംഗീകരിക്കാനാവില്ല ഇപ്പോഴിതാ എന്റെ ഡയമണ്ട് ഇയർ റിങ്ങുകൾ കാണാതായിരിക്കുന്നു രത്നം പതിച്ച ആ വെള്ളിക്കമ്മലുകൾ എനിക്ക് പാരമ്പര്യമായി ലഭിച്ചതായിരുന്നു അവ തിരികെ ലഭിച്ചാൽ വളരെ ഉപകാരമായിരിക്കും” ജെനവീവ് പറഞ്ഞു.

 

“നിങ്ങളുടെ റൂം സെർച്ച് ചെയ്യപ്പെട്ടുവെന്നോ?” ശാന്തസ്വരത്തിൽ പ്രീം ചോദിച്ചു. “തീർച്ചയാണോ നിങ്ങൾക്ക്?”

 

“നൂറു ശതമാനം ഉറപ്പ് ഞാൻ വച്ചിട്ട് പോയത് പോലെയായിരുന്നില്ല സാധനങ്ങളൊന്നും പിന്നെ, ഇയർ റിങ്ങ്സ് ആണെങ്കിൽ കാണാനുമില്ല

 

“ഒരു പക്ഷേ, നിങ്ങളുടെ പരിചാരിക മുറി വൃത്തിയാക്കിയപ്പോൾ എവിടെയെങ്കിലും മാറ്റി വച്ചു കാണും അവളോട് ചോദിച്ചുവോ നിങ്ങൾ?”

 

“അതിന് ഒരു സാദ്ധ്യതയുമില്ല” ജെനവീവ് പറഞ്ഞു. “ദേവാലയത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് ഞാൻ അവളോട് പറഞ്ഞിരുന്നു ഉച്ച വരെ അവധിയെടുത്തു കൊള്ളുവാൻ

 

മാക്സ് പ്രീം റൈലിംഗെറുടെ നേർക്ക് തിരിഞ്ഞു. “ഇതേക്കുറിച്ച് നിങ്ങൾക്കെന്തെങ്കിലും അറിവുണ്ടോ?”

 

റൈലിംഗെറുടെ മുഖം വിളറിയിരുന്നു. “ഇല്ല സ്റ്റാൻഡർടെൻഫ്യൂറർ

 

പ്രീം തല കുലുക്കി. “അല്ലെങ്കിലും എന്റെ അനുവാദമില്ലാതെ അത്തരം സെർച്ചുകൾ നടത്താനാവില്ല നിങ്ങൾക്ക്

 

റൈലിംഗെർ ഒന്നും ഉരിയാടിയില്ല.

 

“ഇനിയെന്താണ്?” ജെനവീവ് ചോദിച്ചു.

 

“ഇത് ഞാൻ കൈകാര്യം ചെയ്തോളാം” പ്രീം പറഞ്ഞു. “എന്തെങ്കിലും വിവരം കിട്ടിയാൽ ഞാൻ അറിയിക്കാം

 

“നന്ദി, കേണൽ” അവൾ പുറത്തേക്ക് ഇറങ്ങി.

 

ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് പ്രീം റൈലിംഗെറെ നോക്കി. “ഇനി പറയൂ

 

“സ്റ്റാൻഡർടെൻഫ്യൂറർ?” റൈലിംഗെറുടെ മുഖം വിയർപ്പ് കൊണ്ട് നനഞ്ഞു തുടങ്ങിയിരുന്നു.

 

“സത്യമെന്താണെന്നാണ് എനിക്ക് അറിയേണ്ടത് അഞ്ച് സെക്കൻഡ് സമയം തരും മുമ്പ് പലതവണ നിങ്ങൾക്ക് ഞാൻ താക്കീത് തന്നിട്ടുള്ളതാണ്

 

“സ്റ്റാൻഡർടെൻഫ്യൂറർ, ഒരു കാര്യം താങ്കൾ മനസ്സിലാക്കണം ഞാൻ എന്റെ ഡ്യൂട്ടിയാണ് ചെയ്തത് അവരുടെ കൈവശമുള്ള ആ വാൾട്ടർ അതെന്നെ സംശയാലുവാക്കി അതുപോലെ വേറെന്തെങ്കിലും അവരുടെ പക്കൽ ഉണ്ടെങ്കിലോ?”

 

“അതുകൊണ്ട് മദ്മോസെലയുടെ റൂം  സെർച്ച് ചെയ്യുവാൻ നിങ്ങൾ മരീസയോട് പറഞ്ഞു ആ പ്രവൃത്തിക്കിടെ ആ മണ്ടിപ്പെണ്ണ് അവരുടെ കമ്മലുകൾ മോഷ്ടിക്കുകയും ചെയ്തു എല്ലാം വ്യക്തം ഞാൻ പറഞ്ഞതിനോട് നിങ്ങൾ യോജിക്കുമെന്ന് എനിക്കുറപ്പുണ്ട്

 

“ഞാനിപ്പോൾ എന്ത് പറയാനാണ്, സ്റ്റാൻഡർടെൻഫ്യൂറർ…?

 

“ഒന്നും പറയണ്ട” പരുഷസ്വരത്തിൽ പ്രീം പറഞ്ഞു. “മരീസയെ കണ്ടുപിടിച്ച് എന്റെയടുത്തേക്ക് കൊണ്ടുവരൂ

 

                                                               ***

 

തന്റെ റൂമിൽ ബാൽക്കണിയിലേക്കുള്ള ജാലകത്തിനരികിൽ ഇരുന്ന് പുസ്തകം വായിക്കാൻ ശ്രമിക്കവെ ജെനവീവ് തികച്ചും അസ്വസ്ഥയായിരുന്നു. എന്നാൽ ഹോർടെൻസ് പറഞ്ഞത് അക്ഷരം‌പ്രതി ശരിയായിരുന്നു. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞതും അവളുടെ വാതിൽക്കൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു. പിന്നാലെ കേണൽ മാക്സ് പ്രീം മുറിയ്ക്കുള്ളിലേക്ക് പ്രവേശിച്ചു.

 

“ഒരു മിനിറ്റ് സമയമുണ്ടാവുമോ?” പ്രീം അവളുടെ അരികിലേക്ക് വന്നു. കൈയിലുണ്ടായിരുന്ന കമ്മലുകൾ അദ്ദേഹം അവളുടെ മടിയിലേക്ക് ഇട്ടു.

 

“ആരാണ് ഇതെടുത്തത്?” അവൾ ആരാഞ്ഞു.

 

“നിങ്ങളുടെ പരിചാരിക തന്നെ എന്റെ ഊഹം ശരിയായിരുന്നു

 

“നന്ദിയില്ലാത്ത പെണ്ണ് ഉറപ്പാണോ നിങ്ങൾക്ക്?”

 

“അതെ” അദ്ദേഹം പറഞ്ഞു.

 

അദ്ദേഹത്തിനും റൈലിംഗെറിനുമിടയിൽ എന്തൊക്കെ നടന്നിരിക്കാം എന്ന് അവൾ ആലോചിച്ചു.

 

“ശരി, ഇതോടെ അവളുടെ ഇവിടുത്തെ ജോലി അവസാനിച്ചിരിക്കുന്നു ഇനി അവൾ മുമ്പ് ചെയ്തിരുന്ന കൃഷിപ്പണിയിലേക്ക് തന്നെ തിരികെ പോകട്ടെ

 

“മനസ്സിന്റെ ഒരു നിമിഷനേരത്തെ ചാഞ്ചാട്ടം എന്നേ ഞാൻ പറയൂ അവളുടെ റൂമിൽ നിന്ന് തന്നെയാണ് കമ്മൽ ഞാൻ കണ്ടെത്തിയത് എങ്കിലും താനല്ല അതെടുത്തതെന്ന് അവൾ പറയുന്നുണ്ടായിരുന്നു എന്തായാലും അത് കൊട്ടാരത്തിന് വെളിയിലേക്ക് കൊണ്ടുപോകാമെന്ന പ്രതീക്ഷയൊന്നും അവൾക്ക് ഉണ്ടായിരുന്നിരിക്കാൻ സാദ്ധ്യതയില്ല

 

“ഇത്തവണ അവളോട് ക്ഷമിക്കണമെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്?”

 

“എങ്കിൽ വലിയൊരു സൽക്കർമ്മം ആയിരിക്കുമത് ഈ യുദ്ധകാലത്ത് നിത്യജീവിതം അത്രയൊന്നും എളുപ്പമായിരിക്കില്ല അവളെപ്പോലുള്ളവർക്ക്” പ്രീം ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. “ഇവിടെ നിന്നുള്ള കാഴ്ച്ച എത്ര മനോഹരമാണ് ഇതിന് മുമ്പ് ഞാനത് മനസ്സിലാക്കിയിരുന്നില്ല

 

“അതെ” ജെനവീവ് പറഞ്ഞു.

 

അദ്ദേഹം പുഞ്ചിരിച്ചു. “നാളെ ഫീൽഡ് മാർഷൽ എത്തുകയാണല്ലോ കുറേയേറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് ഞാൻ പൊയ്ക്കോട്ടേ?”

 

“തീർച്ചയായും

 

അദ്ദേഹം പുറത്തിറങ്ങിയതും വാതിൽ അടഞ്ഞു. അല്പനേരം കഴിഞ്ഞതും വാതിൽ തുറന്ന് പുറത്തിറങ്ങിയ അവൾ ആന്റിയുടെ റൂമിന് നേർക്ക് നടന്നു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...