Thursday, April 10, 2025

കോൾഡ് ഹാർബർ - 35

ലിലി മർലിന്റെ വീൽഹൗസിൽ മങ്ങിയ വെട്ടം മാത്രമേയുണ്ടായിരുന്നുള്ളൂ. ഡെക്കിലെങ്ങും ഇരുട്ട് പരന്നിരിക്കുന്നു. കയറേണി വഴി അവർ ഓരോരുത്തരായി ഡെക്കിലേക്കിറങ്ങി.

 

“കമാൻഡർ, നമുക്ക് വീൽഹൗസിൽ ചെന്ന് ഓബർസ്റ്റീർമാനെ കാണാം അതേ സമയം തന്നെ എന്റെയൊപ്പമുള്ള ഒരാൾ താഴെ പോയി നിങ്ങളുടെ എഞ്ചിനീയർ എന്താണ് ചെയ്യുന്നതെന്ന് നോക്കട്ടെ” സ്റ്റേം പറഞ്ഞു.

 

ഇടനാഴിയുടെ വാതിൽ തുറന്ന് ഷ്മിഡ്റ്റ് പുറത്തേക്ക് വന്നത് പെട്ടെന്നായിരുന്നു. അവിടെ നിന്നുള്ള വെട്ടം അവർ നിന്നിരുന്ന ഇടത്തേക്ക് വ്യാപിച്ചു. ആരോടോ സംസാരിച്ചിട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് വന്ന അവൻ അവരെ കണ്ടതും നടുങ്ങി. അവന്റെ മുഖത്തെ ചിരി മാഞ്ഞു.

 

“എന്താണിതെല്ലാം? ആരാണ് നിങ്ങളൊക്കെ?” ഇംഗ്ലീഷിലാണ് അവൻ ചോദിച്ചത്.

 

സ്റ്റേമിന്റെ കൈയിലെ വാൾട്ടർ ഒരിക്കൽക്കൂടി ഉയർന്നു. പോയിന്റ് ബ്ലാങ്കിലാണ് അയാൾ അവന് നേരെ വെടിയുതിർത്തത്. പിന്നിലേക്ക് തെറിച്ച ഷ്മിഡ്റ്റ് ഇടനാഴിയിൽ മലർന്ന് വീണു.

 

തന്റെ ഒപ്പമുള്ളവരിൽ ഒരുവന് നേർക്ക് സ്റ്റേം ആംഗ്യം കാണിച്ചു. “താഴെ പോയി ആ എഞ്ചിനീയർക്ക് കാവൽ നിൽക്കൂ ബാക്കിയുള്ളവരെല്ലാം ബ്രിഡ്ജിലേക്ക് കയറിക്കോളൂ

 

ലാഡർ വഴി സ്റ്റേം തന്നെ ആദ്യം മുകളിലേക്ക് കയറി. തൊട്ടു പിറകിൽ ജെനവീവും. പിന്നാലെ ഹെയറും ക്രെയ്ഗും അവർക്ക് അകമ്പടിയായി രണ്ടാമത്തെ പാരാട്രൂപ്പറും ബ്രിഡ്ജിലേക്ക് കയറി. ചാർട്ട് ടേബിളിന് മുന്നിൽ ഇരിക്കുകയായിരുന്ന ലാങ്ങ്സ്ഡോർഫ് അവരെ കണ്ടതും പരിഭ്രമത്തോടെ ചാടിയെഴുന്നേറ്റു.

 

“എഞ്ചിൻ സ്റ്റാർട്ട് ചെയ്യൂ” സ്റ്റേം ആജ്ഞാപിച്ചു.

 

ലാങ്ങ്സ്ഡോർഫ് ഹെയറിന് നേരെ ഒന്ന് നോക്കി. അദ്ദേഹം തലകുലുക്കി. “ഇയാൾ പറയുന്നത് അനുസരിച്ചോളൂ

 

ഒരു നിമിഷനേരത്തെ മൗനത്തിന് ശേഷം ലാങ്ങ്സ്ഡോർഫ് ഫോൺ എടുത്ത് താഴെ എഞ്ചിൻ റൂമിലേക്ക് വിളിച്ചു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞതും എഞ്ചിനുകൾക്ക് ജീവൻ വച്ചു.

 

“ജെട്ടിയുമായി ബന്ധിച്ചിരിക്കുന്ന കയറുകൾ വിച്ഛേദിക്കേണ്ടതുണ്ട്” ഹെയർ പറഞ്ഞു.

 

സ്റ്റേം ക്രെയ്ഗിന് നേർക്ക് തിരിഞ്ഞു. “നിങ്ങൾ പോയി അത് ചെയ്തിട്ട് തിരികെ വരൂ

 

ഡെക്കിലേക്കിറങ്ങിയ ക്രെയ്ഗ് ബോട്ടിനെ ബന്ധിപ്പിച്ചിരുന്ന കയറുകൾ അഴിച്ച് വെള്ളത്തിലേക്കിട്ടു. അടുത്ത നിമിഷം ജെട്ടിയിൽ നിന്നും അകന്ന ലിലി മർലിൻ തുറമുഖത്തിന്റെ കവാടം ലക്ഷ്യമാക്കി നീങ്ങി.

 

“നോക്കൂ, ജീവിതം എത്ര ലളിതമാണെന്ന്” സ്റ്റേം പറഞ്ഞു. “ഒരു കാര്യം മാത്രമാണ് എന്നെ അലോസരപ്പെടുത്തുന്നത്, കമാൻഡർ ഈ മെഡൽ ധീരന്മാർക്കുള്ളതാണ് നിങ്ങളെപ്പോലെ വേഷം കെട്ടുന്നവർക്കുള്ളതല്ല നിങ്ങൾ അത് അണിഞ്ഞിരിക്കുന്നതിൽ ഞാൻ ശക്തിയായി പ്രതിഷേധിക്കുന്നു

 

ഹെയറിന്റെ കഴുത്തിൽ അണിഞ്ഞിരുന്ന നൈറ്റ്സ് ക്രോസ് മെഡൽ സ്റ്റേം വലിച്ചു പറിച്ചെടുത്തു. ആ നിമിഷം തന്നെ ഹെയർ അയാളുടെ കൈത്തണ്ടയിൽ പിടിച്ച് തിരിച്ച് തോക്ക് ഒരു വശത്തേക്ക് മാറ്റി. ചെറിയൊരു മുരടനക്കത്തോടെ വെടിയുതിർന്നെങ്കിലും ആരുടെയും ദേഹത്ത് കൊണ്ടില്ല. ജെനവീവ് തന്റെ നീണ്ട നഖങ്ങൾ കൊണ്ട് സ്റ്റേമിന്റെ മുഖത്ത് ശക്തിയായി വരഞ്ഞു. ഒപ്പം അയാളുടെ മുട്ടിന് താഴെ ഒരു ചവിട്ടും കൊടുത്തു.

 

“ഗെറ്റ് ഹെർ ഔട്ട് ഓഫ് ഇറ്റ്, ക്രെയ്ഗ്…! നൗ!” സ്റ്റേമുമായി മൽപ്പിടുത്തം നടത്തുന്നതിനിടയിൽ ഹെയർ വിളിച്ചു പറഞ്ഞു.

 

വാതിൽ വലിച്ചു തുറന്ന ക്രെയ്ഗ് ജെനവീവിനെയും കൊണ്ട് താഴെ ഡെക്കിലേക്ക് ഇറങ്ങി. ആ തിരക്കിനിടയിൽ അവളുടെ ഒരു ഷൂ ഊരിപ്പോയി. ഡിങ്കികൾ സൂക്ഷിച്ചിരുന്ന ഹാച്ചിനുള്ളിൽ നിലയുറപ്പിച്ചിരുന്ന പാരാട്രൂപ്പർ തന്റെ മെഷീൻ ഗണ്ണിൽ നിന്നും വെടിയുതിർത്തു. ക്രെയ്ഗ് ജെനവീവിനെ തള്ളി ഡെക്കിലെ കൈവരികൾക്ക് സമീപം കൊണ്ടു ചെന്നു നിർത്തി.

 

“താഴേയ്ക്ക് ചാടൂ പെട്ടെന്ന് ദൈവത്തെയോർത്ത്…!” അദ്ദേഹം അലറി.

 

അവൾ ഒരു കാൽ റെയിലിന് മുകളിലേക്ക് വച്ചതും ക്രെയ്ഗ് അവളെ ഉയർത്തി. അടുത്ത നിമിഷം കടലിലേക്ക് വീണ അവൾ വെള്ളത്തിനടിയിലേക്ക് താഴ്ന്നു പോയി. ജലനിരപ്പിലേക്ക് ഉയർന്നു വന്നപ്പോൾ അവൾ കണ്ടത് തനിക്ക് സമീപം വന്നു വീഴുന്ന ക്രെയ്ഗിനെയാണ്. E-ബോട്ട് ആകട്ടെ അവർ കിടക്കുന്നയിടത്തു നിന്നും ദൂരേയ്ക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ഡെക്കിലെ മെഷീൻ ഗൺ ഒരിക്കൽക്കൂടി തീ തുപ്പി നിശബ്ദമായി. അവർ ഇരുവരും വെള്ളത്തിൽ തുടിച്ചു കൊണ്ട് പൊന്തിക്കിടന്നു.

 

“യൂ ഓൾറൈറ്റ്?” അവളോട് ചോദിക്കവെ ക്രെയ്ഗ് ചുമയ്ക്കുന്നുണ്ടായിരുന്നു.

 

“യെസ് കുഴപ്പമൊന്നുമില്ല ക്രെയ്ഗ് പക്ഷേ, മാർട്ടിന്റെ കാര്യം?”

 

“നെവർ മൈൻഡ് ദാറ്റ് നൗ നമുക്ക് കരയിലേക്ക് നീന്താം എന്നെ പിന്തുടർന്നോളൂ

 

ഇരുട്ടിലൂടെ അവർ നീന്തുവാൻ തുടങ്ങി. അസ്ഥികൾ മരവിയ്ക്കുന്ന തണുപ്പായിരുന്നു വെള്ളത്തിന്. പെട്ടെന്നാണ് ആ E-ബോട്ടിന്റെ എഞ്ചിൻ ശബ്ദം വീണ്ടും അവൾ കേട്ടത്.

 

“അത് തിരിച്ചു വരികയണെന്ന് തോന്നുന്നു” പരിഭ്രമത്തോടെ അവൾ പറഞ്ഞു.

 

“അത് കാര്യമാക്കണ്ട നമുക്ക് നീന്തൽ തുടരാം

 

എഞ്ചിനുകളുടെ ശബ്ദം തൊട്ടരികിലെത്തിയിരിക്കുന്നു ഇപ്പോൾ. സകല ശക്തിയുമെടുത്ത് അവൾ മുന്നോട്ട് നീന്തി. പെട്ടെന്നാണ് ഒരു സെർച്ച് ലൈറ്റിന്റെ വെട്ടം അവർക്ക് മേൽ പതിഞ്ഞത്. അതേ സമയം തന്നെ ജെട്ടിയുടെ പ്ലാറ്റ്ഫോമിലും ലൈറ്റ് തെളിഞ്ഞു. അതോടൊപ്പം കുറച്ചുപേരുടെ ആഹ്ലാദാരവവും ഉയർന്നു. വെള്ളത്തിൽ തുടിച്ചു കിടന്നുകൊണ്ട് അവൾ കരയിലേക്ക് നോക്കി. ലിലി മർലിന്റെ ക്രൂവിലെ സകലരും ആ ജെട്ടിയിൽ നിൽക്കുന്നുണ്ടായിരുന്നു. അവരോടൊപ്പം ഇരുകൈകളും ഓവർകോട്ടിന്റെ പോക്കറ്റിൽ തിരുകിക്കൊണ്ട് ബ്രിഗേഡിയർ ഡോഗൽ മൺറോയും.

 

“വെൽ ഡൺ, ജെനവീവ്” അദ്ദേഹം വിളിച്ചു പറഞ്ഞു.

 

ലിലി മർലിൻ അവരെ താണ്ടി ജെട്ടിയിലേക്കടുത്തു. ബന്ധിക്കുവാനുള്ള കയറുകൾ അതിന്റെ ഡെക്കിൽ നിന്നും കരയിലേക്ക് എറിയപ്പെട്ടു. ജെട്ടിയിൽ നിന്നുള്ള വെട്ടത്തിൽ ബോട്ടിന്റെ ഡെക്കിലെ റെയിലിനരികിൽ നിൽക്കുന്ന മാർട്ടിൻ ഹെയറിനെ അവൾ കണ്ടു. ഒപ്പം അരികിൽ നിൽക്കുന്ന സ്റ്റേമിനെയും ഷ്മിഡ്റ്റിനെയും.

 

 തിരിഞ്ഞ് ക്രെയ്ഗിനെ നോക്കിയ അവൾ പൊട്ടിച്ചിരിച്ചു പോയി. “യൂ ബാസ്റ്റർഡ്

 

ഏതാനും പേർ ചേർന്ന് അവർ ഇരുവരെയും ലാഡർ വഴി ജെട്ടിയിലേക്ക് പിടിച്ചു കയറ്റി. ആരോ അവൾക്ക് ഒരു ബ്ലാങ്കറ്റ് നൽകി. മൺറോ അവൾക്കരികിലേക്ക് വന്നു. തൊട്ടു പിന്നിൽ സ്റ്റേമും ഹെയറും.

 

“എക്സലന്റ് ജെനവീവ് ഒരു ഫിലിമിൽ എന്നത് പോലെ ക്യാപ്റ്റൻ റോബർട്ട് ഷെയ്നിനെ ഞാൻ പരിചയപ്പെടുത്തട്ടെ സ്പെഷ്യൽ എയർ സർവീസസ്

 

ക്യാപ്റ്റൻ ഷെയ്ൻ അവളെ നോക്കി പുഞ്ചിരിച്ചു. “ചുരുങ്ങിയ സമയത്തേക്കാണെങ്കിലും നിങ്ങളോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതിൽ സന്തോഷം” തന്റെ മുഖത്ത് അവൾ മാന്തിയ മുറിപ്പാടുകളിൽ വിരലോടിച്ചു കൊണ്ട് അയാൾ പറഞ്ഞു. “ഈ മുറിപ്പാട് മാറ്റി നിർത്തിയാൽ

 

അവിടെ കൂടി നിന്നവരെ വകഞ്ഞു മാറ്റി ജൂലി മുന്നോട്ട് വന്നു. തൊട്ടു പിന്നിൽ റിനേയും. “ആർക്കും ഒരപകടവും സംഭവിച്ചിട്ടില്ല കേട്ടോ വരൂ, നമുക്ക് പോകാം, ഈ തണുപ്പിൽ നിന്ന് ന്യുമോണിയ പിടിക്കണ്ട” അവർ ജെനവീവിനോട് പറഞ്ഞു. “അല്പം സ്കോച്ച് അകത്ത് ചെല്ലുന്നതോടെ എല്ലാം ശരിയാവും

 

എല്ലാവരും Hanged Man പബ്ബിന് നേർക്ക് നടന്നു. ചുമലിലൂടെ കൈയിട്ട് ക്രെയ്ഗ് ജെനവീവിനെ ചേർത്തു പിടിച്ചു. “ഇതൊരു ടീസർ മാത്രം അവിടെയെത്തുമ്പോൾ കാര്യങ്ങൾ എത്രത്തോളം വഷളാകും എന്നറിയില്ലല്ലോ യൂ ഡിഡ് വെൽ

 

“എന്നെയോർത്ത് അഭിമാനം കൊള്ളുന്നു എന്ന് മാത്രം പറഞ്ഞേക്കരുത്” തണുത്തു വിറച്ചു കൊണ്ട് അവൾ പറഞ്ഞു.

 

“അങ്ങനെ പറയുന്നതിൽ എന്താണ് തെറ്റ്?” പബ്ബിന്റെ വാതിൽ തുറന്ന് അദ്ദേഹം അവളെ ഉള്ളിലേക്ക് ആനയിച്ചു.

 

(തുടരും)

Friday, April 4, 2025

കോൾഡ് ഹാർബർ - 34

ആൻ മേരി ധരിക്കാറുള്ളത് പോലുള്ള വസ്ത്രങ്ങൾ ലഭിക്കുക അത്ര എളുപ്പമായിരുന്നില്ല ജെനവീവിന്. തന്റെ സഹോദരിയുടെ സ്യൂട്ട്കെയ്സുകളെല്ലാം ഫ്രാൻസിലെ സെന്റ് മോറിസിൽ പാർക്ക് ചെയ്തിരിക്കുന്ന റോൾസ് റോയ്സിൽ ഒളിപ്പിച്ചു വച്ചിരിക്കുകയാണ്. എങ്കിലും ജൂലി തന്റെ ശേഖരത്തിൽ നിന്നും പഴയ ഫാഷനിലുള്ള ഒരു നീല സിൽക്ക് വസ്ത്രം തെരഞ്ഞെടുത്തു കൊണ്ടുവന്നു. അത് ധരിച്ച് താഴെയെത്തിയ ജെനവീവ് സ്റ്റെയർകെയ്സിന് സമീപമുള്ള നിലക്കണ്ണാടിയിൽ നോക്കി തന്റെ രൂപം വിലയിരുത്തി. തരക്കേടില്ല എന്ന് പറയാം.

 

ലൈബ്രറി ഹാളിൽ ആണ് ജൂലി ഡൈനിങ്ങ് ടേബിൾ ഒരുക്കിയിരുന്നത്. യുദ്ധകാലത്ത് ലഭ്യമായതിൽ വച്ച് ഏറ്റവും മികച്ച വസ്തുക്കളാണ് ആ മേശ അലങ്കരിച്ചിരുന്നത്. വിലയേറിയ ലിനൻ ടേബിൾ ക്ലോത്തുകൾ, സിൽ‌വർ പാത്രങ്ങൾ, ചൈനീസ് നിർമ്മിതമായ പ്ലേറ്റുകൾ എന്നിങ്ങനെ. മുനിഞ്ഞു കത്തുന്ന മെഴുകു തിരികളുടെയും നെരിപ്പോടിലെ കനലുകളുടെയും പ്രകാശം മാത്രമായിരുന്നു ആ മുറിയിൽ അപ്പോൾ ഉണ്ടായിരുന്നത്. എല്ലാം കൂടി അലൗകികമായ ഒരു അന്തരീക്ഷം.

 

മനോഹരമായ ഒരു ഫ്രഞ്ച് വസ്ത്രമാണ് ജൂലി അപ്പോൾ ധരിച്ചിരുന്നത്. ഒരു വെൽവെറ്റ് ബോ കൊണ്ട് മുടി പിറകോട്ട് ഒതുക്കി വച്ചിരിക്കുന്നു. കിച്ചണിലെ എല്ലാ കാര്യങ്ങളും സ്വയം ചെയ്യണമെന്ന നിർബന്ധമുള്ളത് പോലെ ഓടി നടക്കുകയാണ് ശുഭ്രവർണ്ണത്തിലുള്ള ഒരു ഏപ്രൺ അണിഞ്ഞിരിക്കുന്ന അവർ. അടുക്കളയിൽ നിന്നും വിഭവങ്ങൾ ഡൈനിങ്ങ് ടേബിളിൽ എത്തിക്കുന്ന വെയ്റ്ററുടെ റോളിൽ ആയിരുന്നു റിനേ.

 

“ഇന്നത്തെ സായാഹ്നം പൂർണ്ണമായും ഫ്രഞ്ച് രീതിയിലുള്ളതാണ്” ജൂലി പറഞ്ഞു. “അതുകൊണ്ട് എല്ലാം എന്റെ വകയാണ് ഇന്ന് എല്ലാം ഫ്രഞ്ച് വിഭവങ്ങൾ ബ്രിഗേഡിയർ മൺറോ ഇവിടെയില്ലാത്തത് നമ്മുടെ ഭാഗ്യം

 

അവർ പറഞ്ഞത് ശരിയായിരുന്നു. ലിവർ പേസ്റ്റ് പുരട്ടിയ ബ്രെഡ് ടോസ്റ്റ്, ഔഷധച്ചെടികളുടെ ഇലകളിട്ട് പാചകം ചെയ്ത ആട്ടിറച്ചി, മികച്ചയിനം ഉരുളക്കിഴങ്ങ് ബേക്ക് ചെയ്തത്, സാലഡ് എന്നിവയാൽ വിഭവസമൃദ്ധമായിരുന്നു അത്താഴം. അവസാനം, വായിൽ വയ്ക്കുമ്പോഴേക്കും അലിഞ്ഞു പോകുന്ന പഴച്ചാറുകൾ ചേർത്ത ക്രീമും.

 

“ഇതൊക്കെ കാണുമ്പോൾ യുദ്ധകാലമാണെന്ന കാര്യം പോലും മറന്നു പോകുന്നു” ഗ്ലാസുകൾ വീണ്ടും നിറച്ചു കൊണ്ട് മേശയ്ക്കരികിൽ നിൽക്കവെ ക്രെയ്ഗ് അഭിപ്രായപ്പെട്ടു. തന്റെ യൂണിഫോമിൽ അത്യന്തം ആകർഷവാനായി കാണപ്പെട്ടു അദ്ദേഹം.

 

ക്രീഗ്സ്മറീൻ യൂണിഫോം ധരിച്ച മാർട്ടിൻ ഹെയർ ജെനവീവിന് അഭിമുഖമായിട്ടാണ് ഇരുന്നിരുന്നത്. പതിവിന് വിപരീതമായി അദ്ദേഹം കോളറും ടൈയും ധരിച്ചിരുന്നു. കഴുത്തിൽ ഒരു മെഡലും.

 

ജെനവീവ് മുന്നോട്ടാഞ്ഞ് ആ മെഡലിൽ പിടിച്ചു നോക്കി. “ഈ മെഡലിന്റെ പേരെന്താണ്?”

 

“നൈറ്റ്സ് ക്രോസ്

 

“എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്?”

 

“നിങ്ങൾ ബ്രിട്ടീഷുകാരുടെ വിക്ടോറിയ ക്രോസ് മെഡലിന് സമാനമെന്ന് പറയാം എന്ന് വച്ചാൽ എപ്പോഴോ വീരചരമം പ്രാപിച്ചിരിക്കേണ്ടവൻ എന്നും വിശേഷിപ്പിക്കാം

 

ജെനവീവ് ക്രെയ്ഗിന് നേർക്ക് തിരിഞ്ഞു. “അവിടെ കൊട്ടാരത്തിന്റെ ചുമതലയുള്ള മാക്സ് പ്രീമിന് ഈ മെഡൽ ഉണ്ടെന്നല്ലേ നിങ്ങൾ പറഞ്ഞത്?”

 

“അതെ, നൈറ്റ്സ് ക്രോസ് വിത്ത് ഓക്ക് ലീവ്സ് ആൻഡ് സ്വോഡ്സ്” ക്രെയ്ഗ് പറഞ്ഞു. “അതായത് മൂന്ന് അവാർഡുകൾ എന്ന് വച്ചാൽ എന്നോ കൊല്ലപ്പെടേണ്ടവൻ ഇപ്പോഴത്തെ ജീവിതം തന്നെ ഒരു ബോണസായി കരുതിയാൽ മതി എന്നർത്ഥം

 

“അപ്പോൾ അസാമാന്യ ധീരൻ എന്ന് പറയാം” അവൾ അഭിപ്രായപ്പെട്ടു.

 

“ഞാൻ യോജിക്കുന്നു” ക്രെയ്ഗ് തന്റെ ഗ്ലാസ് ഉയർത്തി. “ലോകത്തെല്ലായിടത്തുമുള്ള വീരയോദ്ധാക്കൾക്ക് വേണ്ടി നമുക്ക് ഈ ഷാമ്പെയ്ൻ നുകരാം

 

കോഫി ട്രേയുമായി ജൂലി അവിടെയെത്തി. “ഞാൻ വരുന്നതിന് മുമ്പ് കഴിച്ചു തുടങ്ങിയല്ലേ?” ട്രേ മേശപ്പുറത്ത് വച്ചിട്ട് അവർ തന്റെ ഗ്ലാസ് എടുത്തു.

 

നെരിപ്പോടിലെ കനലുകൾക്ക് പുതുജീവൻ വച്ചത് പോലെ പെട്ടെന്ന് ഒന്ന് ജ്വലിച്ചു. തണുത്ത ഷാമ്പെയ്ൻ അല്പാല്പമായി ഇറക്കവെ എങ്ങു നിന്നോ എത്തിയ കുളിർകാറ്റേറ്റ് ജെനവീവിന്റെ ശരീരം വിറച്ചു. നെരിപ്പോടിന് സമീപത്തെ ചുവരിൽ ഘടിപ്പിച്ചിരിക്കുന്ന വലിയ കണ്ണാടിയിൽ ഫ്രഞ്ച് ജാലകത്തിന്റെ പ്രതിബിംബം കാണാമായിരുന്നു. കാറ്റിൽ പുറത്തേക്ക് വലിഞ്ഞ കർട്ടൻ പെട്ടെന്ന് ഇരുവശത്തേക്കും വകഞ്ഞു മാറ്റപ്പെട്ടു. അതിനുള്ളിലൂടെ അകത്തേക്ക് പ്രവേശിച്ച മൂന്നു പേർ ജാലകത്തിനടുത്ത് നിലയുറപ്പിച്ചു. ക്രെയ്ഗ് അവൾക്ക് നൽകിയ ജർമ്മൻ സൈനികരുടെ ചിത്രങ്ങളുള്ള ആ പുസ്തകത്തിന്റെ ഏടുകളിൽ നിന്നും നേരെ ഇറങ്ങി വന്നത് പോലെ തോന്നി ജെനവീവിന് അവരെ കണ്ടപ്പോൾ. ഇറക്കം കൂടിയ കാമുഫ്ലാഷ് ജാക്കറ്റും റിം ഇല്ലാത്ത സ്റ്റീൽ ഹെൽമറ്റുമായിരുന്നു അവരുടെ വേഷം. പരുക്കൻ മുഖഭാവത്തിൽ നിൽക്കുന്ന രണ്ടു പേരുടെ കൈകളിൽ ഏതു നിമിഷവും വെടിയുതിർക്കാനെന്ന മട്ടിൽ മെഷീൻ ഗണ്ണുകളുണ്ട്. അതുപോലുള്ള ഒരു തോക്ക് കഴുത്തിൽ നിന്നും നെഞ്ചിലൂടെ തൂക്കിയിട്ട് നടുവിൽ നിൽക്കുന്നയാളുടെ വലതുകൈയിൽ ഒരു വാൾട്ടർ പിസ്റ്റൾ ഉണ്ട്. ക്രെയ്ഗ് കാണിച്ചു കൊടുത്ത ചിത്രത്തിലേത് പോലെ അതിന്റെ കുഴലിൽ ഒരു സൈലൻസറും ഘടിപ്പിച്ചിരിക്കുന്നു.

 

“ലേഡീസ് ആൻഡ് ജെന്റിൽമെൻ, എന്തായാലും ഭക്ഷണം കഴിച്ചു തീർത്തോളൂ” അയാൾ മേശയ്ക്ക് അരികിലേക്ക് വന്ന് ബക്കറ്റിൽ നിന്നും ഒരു ബോട്ട്‌ൽ എടുത്ത് അതിന്റെ ലേബൽ പരിശോധിച്ചു. “നയന്റീൻ തേർട്ടിവൺ മോശമില്ലല്ലോ” ഒരു ഗ്ലാസെടുത്ത് അതിലേക്ക് അല്പം പകർന്നു കൊണ്ട് അയാൾ പറഞ്ഞു. “ഇത് നിങ്ങളുടെ ആരോഗ്യത്തിനു വേണ്ടി എന്റെ പേര് സ്റ്റേം ഒമ്പതാം പാരച്യൂട്ട് റെജിമെന്റിലെ സ്പെഷ്യൽ ഡ്യൂട്ടി സ്ക്വാഡ്രണിൽ ഹോപ്റ്റ്മാൻ” അയാളുടെ ഇംഗ്ലീഷ് തരക്കേടില്ലായിരുന്നു.

 

“എന്താണ് നിങ്ങൾക്ക് വേണ്ടത്?” ക്രെയ്ഗ് ഓസ്ബോൺ ചോദിച്ചു.

 

“ഞങ്ങളുടെ നിർദ്ദേശം അക്ഷരം പ്രതി പാലിക്കുക അത്രമാത്രം, മേജർ നിങ്ങളെയും ഈ യുവതിയെയും പിന്നെ ഫ്രെഗാറ്റെൻ കപ്പിത്താൻ ഹെയറിനെയും എത്രയും പെട്ടെന്ന് ജർമ്മൻ അധിനിവേശ പ്രദേശത്തേക്ക് എത്തിക്കുക എന്നതാണ് ഈ രാത്രിയിൽ ഞങ്ങളുടെ ദൗത്യം

 

“റിയലി? അതത്ര എളുപ്പമാണെന്ന് തോന്നുന്നില്ലല്ലോ

 

“എന്തുകൊണ്ട് എളുപ്പമല്ല?” സ്റ്റേം അല്പം ഷാമ്പെയ്ൻ നുണഞ്ഞു. “ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം ഈ വേലിയേറ്റ സമയത്ത് പാരച്യൂട്ടിൽ ഇവിടെ ഇറങ്ങുക എന്നതായിരുന്നു തിരികെ പോകുന്നത് വളരെ എളുപ്പം നിങ്ങളുടെ ഈ ക്രീഗ്സ്മറീൻ സുഹൃത്തിന്റെ E- ബോട്ട് ഉണ്ടല്ലോ

 

ജെനവീവിന് പൊട്ടിച്ചിരിക്കുവാൻ തോന്നിയെങ്കിലും അവൾ നിയന്ത്രിച്ചു. ഈ സന്ദർഭത്തിൽ ആൻ മേരി എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നോർത്ത് ഒരു ചെറുപുഞ്ചിരിയോടെ അവൾ ക്രെയ്ഗിന് നേരെ നോക്കി.

 

എന്നാൽ അദ്ദേഹം തികച്ചും ഗൗരവ ഭാവത്തിലായിരുന്നു. രോഷം കൊണ്ട് ചുവന്ന റിനേ ആകട്ടെ, തന്റെ കോട്ടിന്റെ പോക്കറ്റിൽ നിന്നും പിസ്റ്റൾ പുറത്തെടുത്ത് അലറി. “ജർമ്മൻ തെമ്മാടീ

 

സ്റ്റേമിന്റെ വലതുകൈയിലെ വാൾട്ടർ ഒന്ന് ചുമച്ചു. പിന്നിലെ കസേരയിലേക്ക് വീണ റിനേയുടെ കൈയിൽ  നിന്നും പിസ്റ്റൾ താഴെ വീണു. നെഞ്ചിൽ അമർത്തിപ്പിടിച്ച ഇടതുകൈയിലെ രക്തം കണ്ട് പരിഭ്രമിച്ച റിനേ തിരിഞ്ഞ് യാചനാഭാവത്തിൽ ജെനവീവിനെ ഒന്ന് നോക്കിയിട്ട് തറയിലേക്ക് മറിഞ്ഞു വീണു.

 

അതു കണ്ട് ഭയന്ന ജൂലി മുഖം പൊത്തി നിലവിളിച്ചു. പിന്നെ തിരിഞ്ഞ് ലൈബ്രറിയുടെ അറ്റത്തുള്ള വാതിൽ ലക്ഷ്യമാക്കി ഓടി. സ്റ്റേം തന്റെ വാൾട്ടർ വീണ്ടും ഉയർത്തി.

 

“നോ!” ജെനവീവ് അലറി.

 

അയാളുടെ തോക്ക് ഒരു വട്ടം കൂടി ചുമച്ചു. ഒരു വശത്തേക്ക് വേച്ചു പോയ ജൂലി മുഖമടിച്ച് മുന്നോട്ട് വീണു. അവരുടെ അടുത്തേക്ക് ഓടാൻ തുനിഞ്ഞ ജെനവീവിനെ പിടിച്ചു നിർത്തിയിട്ട് സ്റ്റേം പറഞ്ഞു. “നിൽക്കുന്നയിടത്ത് നിന്നും ഒരടി പോലും നിങ്ങൾ നീങ്ങില്ല, ഫ്രോലീൻ

 

സ്റ്റേമിന്റെ ഒപ്പമുണ്ടായിരുന്നവർ തോക്കുകളുമായി അവർക്ക് ചുറ്റും കാവൽ നിന്നു. മുറിയുടെ അറ്റത്തേക്ക് നടന്നു ചെന്ന സ്റ്റേം ജൂലിയുടെയടുത്ത് മുട്ടുകുത്തിയിരുന്ന് പരിശോധിച്ചിട്ട് തിരികെ വന്നു.

 

“കഷ്ടം, മരിച്ചു പോയി പാവം

 

“കശാപ്പുകാരൻ!” ജെനവീവ് അലറി.

 

“അത് നിങ്ങൾ ഏതു ഭാഗത്താണെന്നതിനെ ആശ്രയിച്ചിരിക്കും” സ്റ്റേം ഹെയറിന് നേർക്ക് തിരിഞ്ഞു. “നിങ്ങളുടെ ക്രൂ ഇപ്പോൾ E- ബോട്ടിലുണ്ടോ?” ഹെയർ മറുപടിയൊന്നും പറഞ്ഞില്ല. “വരൂ കമാൻഡർ നമുക്ക് അങ്ങോട്ട് പോകാം എന്തായാലും അവിടെ ചെല്ലുമ്പോൾ അറിയാമല്ലോ

 

“ഓൾറൈറ്റ്” ഹെയർ പറഞ്ഞു. “എഞ്ചിനീയർ താഴെ എന്തോ റിപ്പയറിങ്ങിലാണെന്ന് തോന്നുന്നു ഓബർസ്റ്റീർമാൻ ലാങ്ങ്സ്ഡോർഫ് വീൽഹൗസിലുണ്ടാവും

 

“ബാക്കിയുള്ളവരെല്ലാം ആ പബ്ബിൽ ആയിരിക്കുമല്ലേ അത്താഴം കഴിക്കാനായി? അവരെ ശല്യപ്പെടുത്തേണ്ട ഈ പറയുന്ന എഞ്ചിനീയറും ഓബർസ്റ്റീർമാനും പിന്നെ നിങ്ങളും മതിയല്ലോ ബോട്ട് കടലിലേക്ക് ഇറക്കാൻ” അയാൾ ക്രെയ്ഗിന് നേർക്ക് തിരിഞ്ഞു. “സാഹസികതയ്ക്ക് പേരെടുത്തവനാണ് നിങ്ങളെന്ന് ഞാൻ കേട്ടിട്ടുണ്ട് ഈ അവസരത്തിൽ അത്തരത്തിൽ ഒന്നിനും തുനിയരുതെന്ന് ഞാൻ ആത്മാർത്ഥമായി അപേക്ഷിക്കുകയാണ്” അയാൾ ജെനവീവിന്റെ ചുമലിൽ പിടിച്ചിട്ട് തോക്കിന്റെ സൈലൻസർ കവിളിൽ മുട്ടിച്ചു വച്ചു. “അങ്ങനെ എന്തിനെങ്കിലും മുതിർന്നാൽ ഫ്രോലീൻ ട്രെവോൺസ് പിന്നെ ജീവനോടെയുണ്ടാവില്ല ഞാൻ പറഞ്ഞത് വ്യക്തമായെന്ന് കരുതുന്നു

 

“തീർച്ചയായും” ക്രെയ്ഗ് പറഞ്ഞു.

 

“ഗുഡ് എങ്കിൽ നമുക്ക് നീങ്ങാം നിങ്ങളുടെ ജീപ്പ് ഇവിടെത്തന്നെ കിടക്കട്ടെ ഗാർഡനിലൂടെ കാൽനടയായി പോകാം നമുക്ക് കഴിയുന്നതും ഞങ്ങളെ ആരും കാണാതിരിക്കുന്നതാണ് നല്ലത്

 

ജെനവീവിന്റെ കൈ പിടിച്ച് ഫ്രഞ്ച് ജാലകത്തിലൂടെ അയാൾ പുറത്തിറങ്ങി. അയാളുടെ മറുകൈയിൽ അപ്പോഴും വാൾട്ടർ പിസ്റ്റൾ ഉണ്ടായിരുന്നു. ക്രെയ്ഗും ഹെയറും അയാളെ പിന്തുടർന്നു. അവർക്ക് അകമ്പടി സേവിച്ചുകൊണ്ട് സായുധരായ മറ്റു രണ്ട് പാരാട്രൂപ്പേഴ്സും.

 

പുറത്ത് നല്ല തണുപ്പായിരുന്നു. ഗാർഡനിൽ നിന്നും മരക്കൂട്ടങ്ങൾക്കിടയിലൂടെ നടന്ന് ഗ്രാമത്തിലെ ആദ്യത്തെ കോട്ടേജിന് മുന്നിലെത്തിയപ്പോൾ അവൾ തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു.

 

“ആർ യൂ ഓൾറൈറ്റ് ഫ്രോലീൻ? നിങ്ങൾ വല്ലാതെ വിറയ്ക്കുന്നുണ്ടല്ലോ” സ്റ്റേം ചോദിച്ചു.

 

“വെറുമൊരു സിൽക്ക് ഫ്രോക്ക് മാത്രം ധരിച്ച് ഈ സമയത്ത് നടക്കുകയാണെങ്കിൽ നിങ്ങളും വിറയ്ക്കും അത്രയ്ക്കും തണുപ്പുണ്ട്

 

“സാരമില്ല പെട്ടെന്ന് തന്നെ നമ്മൾ ബോട്ടിനുള്ളിലെത്തും

 

എന്നിട്ട്? അവൾ ആലോചിച്ചു നോക്കി. കടലിനപ്പുറത്ത് എന്തായിരിക്കും കാത്തിരിക്കുന്നത്?  എവിടെയാണ് തങ്ങൾക്ക് അപകടകരമായ പിഴവ് സംഭവിച്ചത്? Hanged Man പബ്ബിന് മുന്നിലൂടെ കടന്നു പോകുകയായിരുന്നു അവരപ്പോൾ. ജാലകങ്ങളുടെയെല്ലാം കർട്ടനുകൾ വലിച്ചിട്ടിരിക്കുന്നു. അതിന്റെ നേരിയ വിടവിലൂടെ കടന്നു വരുന്ന പ്രകാശവീചികൾ മാത്രം കാണാം. ഉള്ളിൽ നിന്നും മുഴങ്ങുന്ന സംഗീതത്തിന്റെയും പൊട്ടിച്ചിരിയുടെയും ആരവങ്ങൾ പതുക്കെ അകന്നു പോയി.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Thursday, March 27, 2025

കോൾഡ് ഹാർബർ - 33

മരങ്ങൾക്കിടയിലൂടെ ജെനവീവ് മുന്നോട്ട് നീങ്ങവെ ചെറുതായി മഴ ചാറിത്തുടങ്ങി. മരങ്ങൾ വെട്ടിമാറ്റി തരിശായി കിടക്കുന്നയിടത്ത് എത്തിയപ്പോഴാണ് ഈയം ഖനനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നൂറ്റാണ്ടിലെപ്പോഴോ ഉപയോഗിച്ചിരുന്ന ഒരു കെട്ടിടത്തിന്റെ അവശേഷിപ്പ് കണ്ടത്. അതിന്റെ കവാടത്തിന് മുന്നിൽ ഒന്ന് സംശയിച്ചു നിന്നിട്ട് അവൾ ഉള്ളിലേക്ക് കയറി. ഇരുണ്ട് ദൂരൂഹത നിറഞ്ഞത് പോലെ ഉയർന്നു കാണപ്പെട്ട ആ ഗോപുരത്തിന്റെ മേൽക്കൂര കാലപ്പഴക്കത്താൽ നഷ്ടമായിരുന്നു.

 

“വിഷാദകന്യകേ, എങ്ങോട്ടാണ് നിന്റെ യാത്ര?” ഞെട്ടിത്തിരിഞ്ഞ അവൾ കണ്ടത് കെട്ടിടത്തിന്റെ കവാടത്തിൽ നിൽക്കുന്ന ജോ എഡ്ജിനെയാണ്. പുറത്തിറങ്ങാനായി തിരിഞ്ഞ ജെനവീവിന്റെ വഴി മുടക്കികൊണ്ട് അവൻ വാതിൽക്കൽ നിന്നു. “എന്തു തന്നാലാണ് നീ കുറച്ചുകൂടി അടുപ്പം കാണിക്കുക?” അവൻ ചോദിച്ചു.

 

“നീ ഒന്നും തരണ്ട, വഴി മാറിത്തരൂ

 

മുടിക്കെട്ടിൽ പിടിച്ച് അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ച അവൻ മറുകൈ കൊണ്ട് അവളുടെ തുടയിടുക്കിൽ പിടിച്ചമർത്തി. വേദനയാൽ അലറി വിളിച്ച അവൾ മുഷ്ടി ചുരുട്ടി അവന്റെ മുഖത്ത് ആഞ്ഞിടിച്ചു. രോഷാകുലനായ എഡ്ജ് കൈ മടക്കി അവളുടെ മുഖത്ത് പ്രഹരമേൽപ്പിച്ചു. നിലതെറ്റി പിറകോട്ട് മാറിയ അവൾ ഒരു കല്ലിൽ കാൽ തട്ടി മലർന്ന് വീണു. അടുത്ത നിമിഷം മുന്നോട്ട് വന്ന എഡ്ജ് മുട്ടുകുത്തി അവളുടെ മുകളിലേക്ക് കവച്ചിരുന്നു.

 

“അത്രയ്ക്കായോ? നിന്നെ മര്യാദ പഠിപ്പിക്കാൻ പറ്റുമോയെന്ന് ഒന്ന് നോക്കട്ടെ ഞാൻ” അവൻ പറഞ്ഞു.

 

അവസാനത്തെ നൂറ് വാര കമാൻഡർ മാർട്ടിൻ ഹെയർ ഓടുകയായിരുന്നുവെന്ന് വേണം പറയാൻ. ഡോക്ടർമാർ കർശനമായി വിലക്കിയിട്ടുള്ളതാണത്. ആ കെട്ടിടത്തിന്റെ കവാടത്തിലൂടെ ഉള്ളിൽ കടക്കുമ്പോൾ അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നിരുന്നു. കിതപ്പേറിയതിനാൽ ശ്വാസമെടുക്കുവാൻ അദ്ദേഹം വല്ലാതെ ബുദ്ധിമുട്ടി. അവശേഷിച്ചിരുന്ന ശക്തിയെടുത്ത് അദ്ദേഹം എഡ്ജിന്റെ മുടിയിൽ പിടിച്ച് ജെനവീവിന്റെ ദേഹത്ത് നിന്നും വലിച്ചുയർത്തി.

 

എഴുന്നേറ്റ് നിന്ന എഡ്ജ് കോപത്താൽ അലറിക്കൊണ്ട് ഹെയറിന്റെ വലതു കവിളിൽ ആഞ്ഞ് ഒരു ഇടി കൊടുത്തു. അത് തടയാനായി കൈ ഉയർത്താൻ ശ്രമിച്ചുവെങ്കിലും ശ്വാസമെടുക്കാനാവാതെ അദ്ദേഹം മുന്നോട്ട് കുനിഞ്ഞു. അതേ സമയം തന്നെ എഡ്ജ് അവന്റെ കാൽമുട്ട് ഉയർത്തി അദ്ദേഹത്തിന്റെ മുഖത്തിന് നേർക്ക് വച്ചുകൊടുത്തു. നിലത്ത് നിന്നും എഴുന്നേറ്റ ജെനവീവ് പിറകിലൂടെ വന്ന് ജാക്കറ്റിൽ പിടിച്ച് വലിച്ച് അവനെ പിറകോട്ട് മാറ്റുവാൻ നോക്കി. അവൻ ശപിച്ചു കൊണ്ട് അവൾക്ക് വീണ്ടുമൊരു പ്രഹരം നൽകി. അതോടൊപ്പം മാർട്ടിൻ ഹെയർ മുട്ടുകുത്തി മുന്നോട്ട് വീണു.

 

പിറകോട്ട് തിരിഞ്ഞ എഡ്ജ് ജെനവീവിന്റെ കഴുത്തിൽ കയറിപ്പിടിച്ചു. അതു കണ്ടുകൊണ്ടാണ് ക്രെയ്ഗ് ഓസ്ബോൺ അവിടേയ്ക്ക് ഓടിയെത്തിയത്. മുഷ്ടി ചുരുട്ടി അവന്റെ അടിവയറ്റിൽ വൃക്കയുടെ സ്ഥാനം നോക്കി ക്രെയ്ഗ് ഒരു കനത്ത പ്രഹരമേൽപ്പിച്ചു. അസഹനീയമായ വേദനയാൽ നിലവിളിച്ച അവന്റെ അതേയിടത്തിൽ തന്നെ മറ്റൊരു പ്രഹരവും കൂടി അദ്ദേഹം നൽകി. എന്നിട്ട് കഴുത്തിൽ പിടിച്ച് വാതിൽക്കൽ കൊണ്ടു വന്ന് അവനെ പുറത്തേക്കെറിഞ്ഞു.

 

ക്രെയ്ഗ് അവർക്കരികിലേക്ക് തിരിച്ചെത്തി. ഹെയറിനെ പിടിച്ച് എഴുന്നേൽപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു ജെനവീവ്. മാർട്ടിൻ ഹെയർ നിസ്സഹായതയോടെ പുഞ്ചിരിച്ചു. “ഒന്നിനും കൊള്ളാത്തവനായി മാറിപ്പോയി ഞാൻ അല്ലേ

 

“ഇല്ല, നിങ്ങൾ എന്നും എന്റെ ഹീറോ ആണ്” ജെനവീവ് പറഞ്ഞു.

 

“നോക്കൂ കമാൻഡർ” ക്രെയ്ഗ് പറഞ്ഞു. “എല്ലാം നമ്മുടെ ചിന്തകൾ പോലെയിരിക്കും കമോൺ നിങ്ങൾക്ക് എന്റെ വക ഒരു ഡ്രിങ്ക്” അദ്ദേഹം എഡ്ജിന് നേർക്ക് തിരിഞ്ഞു. “ഇനി നിനക്ക് ഇനി ഇതുപോലെ എന്തെങ്കിലും കാണിക്കാൻ മുതിർന്നാൽ നീ കോർട്ട് മാർഷൽ നടപടികൾക്ക് വിധേയനായി എന്ന് ഉറപ്പ് വരുത്തിയിട്ടേ ഞാൻ പിൻവാങ്ങൂ

 

നിലത്ത് വീണ് ശ്വാസമെടുക്കുവാൻ ബുദ്ധിമുട്ടുന്ന എഡ്ജിനെ അവിടെ വിട്ടിട്ട് അവർ മൂവരും തിരികെ കോൾഡ് ഹാർബർ ലക്ഷ്യമാക്കി നടന്നു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Thursday, March 13, 2025

കോൾഡ് ഹാർബർ - 32

രാവിലെ മുതൽ ക്രെയ്ഗ് നൽകിയ ഫയലുകൾ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ജെനവീവ്. ഉച്ചഭക്ഷണ സമയത്ത് പബ്ബിലേക്ക് പോകുമെന്ന് ജൂലി പറഞ്ഞിരുന്നു. ഉച്ചയോടടുത്തതും ഫയൽ അടച്ചു വച്ച് അവൾ എഴുന്നേറ്റു. ഹാളിലെ കബോർഡിൽ തൂക്കിയിട്ടിരുന്ന ഒരു ഷീപ്‌സ്കിൻ ജാക്കറ്റ് എടുത്തണിഞ്ഞ് അവൾ പുറത്തിറങ്ങി.

 

ഹാർബറിലെ ഡോക്കിൽ നിന്നുകൊണ്ട് ജെട്ടിയിൽ കിടക്കുന്ന ലിലി മർലിനിലേക്ക് അവൾ നോക്കി. ഏതാനും പേർ ഡെക്ക് കഴുകി വൃത്തിയാക്കുന്നുണ്ട്. വീൽഹൗസിന്റെ ജാലകത്തിലൂടെ മാർട്ടിൻ ഹെയർ പുറത്തേക്ക് നോക്കി.

 

“കപ്പലിൽ ഒന്ന് കയറി നോക്കുന്നോ? വരൂ” അദ്ദേഹം അവളോട് പറഞ്ഞു.

 

“തീർച്ചയായും

 

ഡോക്കിൽ നിന്നും തൂങ്ങിക്കിടക്കുന്ന കയറേണിയിലൂടെ ശ്രദ്ധയോടെ അവൾ താഴേയ്ക്കിറങ്ങി. ഡെക്കിൽ ഉണ്ടായിരുന്നവരിൽ ഒരാൾ അവളെ കപ്പലിലേക്ക് ഇറങ്ങുവാൻ സഹായിച്ചു.

 

“ഇങ്ങോട്ട് വന്നോളൂ” ഹെയർ വിളിച്ചു പറഞ്ഞു.

 

ഡെക്കിൽ നിന്നും ബ്രിഡ്ജിലേക്കുള്ള ഇരുമ്പുഗോവണി വഴി അവൾ മുകളിലേക്ക് കയറി. അവിടെ കാത്തു നിന്നിരുന്ന മാർട്ടിൻ ഹെയർ അവളെ വീൽഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോയി.

 

“കൊള്ളാമല്ലോ ഇവിടം” അവൾ പറഞ്ഞു.

 

“നിങ്ങൾക്ക് ബോട്ടുകൾ ഇഷ്ടമാണോ?”

 

“ഇഷ്ടമാണ് വളരെയേറെ

 

“ജർമ്മൻകാർ ഇതിനെ സ്പീഡ്ബോട്ട് എന്നർത്ഥം വരുന്ന ഷ്നെൽബൂട്ട് എന്നാണ് വിളിക്കുന്നത് അക്ഷരാർത്ഥത്തിൽ അത് ശരിയാണ് താനും സുഖസൗകര്യങ്ങളൊക്കെ അല്പം കുറവാണെങ്കിലും വേഗതയുടെ കാര്യത്തിൽ ഇതിനെ തോൽപ്പിക്കാനാവില്ല” ഹെയർ പറഞ്ഞു.

 

“എന്ത് വേഗതയുണ്ടിതിന്?”

 

“മൂന്ന് ഡെയിംലർ ബെൻസ് ഡീസൽ എഞ്ചിനുകൾ കൂടാതെ ബ്രിട്ടീഷുകാരുടെ കൈയിൽ കിട്ടിയപ്പോൾ നടത്തിയ ചില മോഡിഫിക്കേഷനുകളും കൂടി ആയപ്പോൾ ഏതാണ്ട് നാല്പത്തിയഞ്ച് നോട്ടിക്കൽ മൈൽ വരെ ലഭിക്കുന്നുണ്ട്

 

അവൾ അതിന്റെ കൺട്രോൾ ബോർഡിലൂടെ വിരലോടിച്ചു. “ഈ കപ്പലിൽ കടലിലൊന്ന് ചുറ്റിവരാൻ മോഹം തോന്നുന്നു

 

“വരൂ, എല്ലാം വിശദമായി ഞാൻ കാണിച്ചു തരാം

 

അദ്ദേഹം അവളെ താഴെയുള്ള എഞ്ചിൻ റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഇടുങ്ങിയ ഇടനാഴികളും വാർഡ്റൂമും ഒക്കെ കാണിച്ചു കൊടുത്തിട്ട് അദ്ദേഹം തന്റെ സ്വന്തം ക്യാബിനിലേക്ക് നയിച്ചു. വളരെ ചെറിയ ഒരു റൂമായിരുന്നു അത്. പിന്നെ അവർ പോയത് ആയുധങ്ങൾ കാണുവാനായിരുന്നു. രണ്ട് ടോർപിഡോ ട്യൂബുകൾ, ഡെക്കിൽ ഘടിപ്പിച്ചിരിക്കുന്ന 20mm ബോഫോഴ്സ് ഗണ്ണുകൾ എന്നിവയെല്ലാം അവൾ സാകൂതം പരിശോധിച്ചു.

 

എല്ലാം കണ്ടു കഴിഞ്ഞതും അവൾ പറഞ്ഞു. “അഭിനന്ദനീയം എന്ന് പറയാതെ വയ്യ തീർത്തും പരിമിതമായ സ്ഥലത്ത് ഇത്രയും ആയുധങ്ങളും വസ്തുവകകളും എത്ര ഭംഗിയായി ക്രമീകരിച്ചു വച്ചിരിക്കുന്നു

 

“സത്യമാണ്” ഹെയർ പറഞ്ഞു. “ജർമ്മൻകാരുടെ കഴിവിനെയും കാര്യക്ഷമതയെയും അംഗീകരിച്ചു കൊടുത്തേ തീരൂ അത് പറയാതിരിക്കാൻ പറ്റില്ല പിന്നെ, എന്റെ അമ്മയും ഒരു ജർമ്മൻകാരിയായിരുന്നു കേട്ടോ

 

“അതിൽ നിങ്ങൾക്ക് നാണക്കേട് തോന്നുന്നുണ്ടോ?” അവൾ ചോദിച്ചു.

 

“ഹിറ്റ്‌ലർ, ഗീബൽസ്, ഹിംലർ എന്നിവരെയോർത്ത് നാണക്കേട് തോന്നാറുണ്ട് എങ്കിലും ഗോയ്ഥേ, ഷില്ലർ, ബീഥോവൻ തുടങ്ങി ഏതാനും ചില നല്ല മനുഷ്യരും ഉണ്ടായിരുന്നു എന്നതിൽ അഭിമാനവും ഉണ്ട്

 

അവൾ മുന്നോട്ടാഞ്ഞ് അദ്ദേഹത്തിന്റെ കവിളിൽ ഒരു മുത്തം നൽകി. “ഐ ലൈക്ക് യൂ മാർട്ടിൻ ഹെയർ

 

അദ്ദേഹം ഊഷ്മളമായി പുഞ്ചിരിച്ചു. “ഏയ്, അതൊന്നും ശരിയാവില്ല നാം തമ്മിൽ ഏതാണ്ട് ഇരുപത്തിയഞ്ച് വയസ്സിന്റെ വ്യത്യാസമുണ്ട് പിന്നീട് നിനക്ക് നിരാശപ്പെടേണ്ടി വന്നേക്കാം

 

“വാഗ്ദാനങ്ങൾ എന്നും അത് മാത്രമേ എനിക്ക് ലഭിക്കാറുള്ളൂ” അവൾ പറഞ്ഞു.

 

“അങ്ങനെ പറയരുത് ഇന്നത്തെ ഉച്ചഭക്ഷണം എന്തായാലും ലഭിച്ചിരിക്കും” അദ്ദേഹം അവളെയും കൂട്ടി ഡോക്കിലേക്ക് കയറാനുള്ള കയറേണിയുടെ സമീപത്തേക്ക് നടന്നു.

 

                                              ***

 

ലിലി മർലിനിലെ മുഴുവൻ നാവികരും ക്രെയ്ഗും ഉൾപ്പെടെ എല്ലാവരും തന്നെ The Hanged Man പബ്ബിൽ ഉണ്ടായിരുന്നു. ഫ്ലൈറ്റ് ലെഫ്റ്റനന്റ് ജോ എഡ്ജ് ആകട്ടെ എല്ലാവരുമായും സൗഹൃദം പങ്കിടുന്ന മട്ടിൽ അവർക്കിടയിൽ ഓടി നടക്കുന്നു. കിച്ചണിൽ നിന്നും പുറത്തു വന്ന ജൂലി ചൂടുള്ള കോർണിഷ് പേസ്റ്റി ഷ്മിഡ്റ്റിന്റെ പക്കൽ കൊടുത്തു. ബീഫ്, ഉരുളക്കിഴങ്ങ്, സവാള, കുരുമുളക് എന്നിവ ചേർത്ത് ഉണ്ടാക്കിയ സ്വാദിഷ്ടമായ ആ വിഭവം അയാൾ തന്റെ പതിവ് നർമ്മഭാഷണത്തിന്റെ അകമ്പടിയോടെ അവർക്ക് വിതരണം ചെയ്യുവാൻ തുടങ്ങി.

 

ജാലകത്തിനരികിലെ മേശയ്ക്ക് ചുറ്റും ഇരിക്കുന്ന ജെനവീവിനും ക്രെയ്ഗിനും ഹെയറിനുമായി മൂന്നെണ്ണം അയാൾ കൊണ്ടുവന്നു. “ജൂതമതചര്യകൾ പാലിച്ച് പാചകം ചെയ്തതാണോ എന്നൊന്നും അറിയില്ല, എന്തായാലും ഇതിന്റെ സുഗന്ധം ഒരു രക്ഷയുമില്ല” അയാൾ പറഞ്ഞു.

 

ക്രെയ്ഗ് അതീവ സന്തുഷ്ടനായി കാണപ്പെട്ടു. ബിയറിനൊപ്പം പേസ്റ്റി കഴിച്ചു കൊണ്ടിരിക്കവെ അദ്ദേഹവും ഹെയറും തമാശകൾ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. ജെനവീവ് ആകട്ടെ സിഗരറ്റ് പാക്കറ്റിൽ നിന്നും വീണ്ടും ഒരു ജിറ്റാൻ എടുത്ത് തീ കൊളുത്തി പുകയെടുത്തു. അംഗീകരിക്കാൻ മടിയാണെങ്കിലും താൻ സിഗരറ്റ് ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു എന്ന സത്യം അവൾ പതിയെ അറിയുകയായിരുന്നു.

 

“എക്സ്ക്യൂസ് മീ ഫോർ എ മോമന്റ് ജൂലിയെ കണ്ട് ഒരു കാര്യം പറയാനുണ്ടായിരുന്നു ഞാൻ പെട്ടെന്ന് തന്നെ വരാം ക്രെയ്ഗ് എഴുന്നേറ്റു.

 

ബാറിന് പിറകിലുള്ള കിച്ചണിലേക്ക് അയാൾ പോയി. ഷ്മിഡ്റ്റ് നൽകിയ പേസ്റ്റി ആസ്വദിച്ച് കഴിച്ചുകൊണ്ടിരിക്കുകയാണ് മാർട്ടിൻ ഹെയർ. ബാറിന്റെ അങ്ങേയറ്റത്തെ മേശയ്ക്ക് മുന്നിൽ തിളങ്ങുന്ന കണ്ണുകളോടെ തന്റെ നേർക്ക് തന്നെ നോക്കിയിരിക്കുന്ന ജോ എഡ്ജിനെ ജെനവീവ് ശ്രദ്ധിക്കാതിരുന്നില്ല. വല്ലാത്തൊരു അസ്വസ്ഥതയാണ് അവൾക്കത് സൃഷ്ടിച്ചത്.

 

“മൈ ഗോഡ്, ഈ പേസ്റ്റിയുടെ സ്വാദ് അപാരം തന്നെ ഒരെണ്ണം കൂടി കഴിച്ചാൽ കൊള്ളാമെന്നുണ്ട്” ഹെയർ എഴുന്നേറ്റു.

 

“എനിക്ക് വേണമെന്നില്ല പുറത്തു പോയി അല്പം ശുദ്ധവായു ശ്വസിക്കണം ഞാൻ ഒന്ന് നടന്നിട്ടു വരാം” ജെനവീവ് പറഞ്ഞു.

 

പുറത്തേക്ക് നടക്കവെ ജോ എഡ്ജിന്റെ കണ്ണുകൾ തന്നെ പിന്തുടരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. അവളുടെയുള്ളിൽ രോഷം നുരഞ്ഞു പൊങ്ങി. അയാളുടെ അസഹ്യമായ ആ നോട്ടത്തിൽ നിന്ന് രക്ഷപെടാൻ വേണ്ടി മാത്രമാണ് താനിപ്പോൾ പുറത്ത് പോകുന്നത്. മരങ്ങൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ തലയും താഴ്ത്തി തിടുക്കത്തിൽ അവൾ നടന്നു. ഒരു നിമിഷം കഴിഞ്ഞതും പബ്ബിൽ നിന്നും പുറത്തിറങ്ങിയ എഡ്ജ് അവൾ പോയ വഴി ലക്ഷ്യമാക്കി നീങ്ങി. അല്പദൂരം കഴിഞ്ഞ് സമാന്തരമായ മറ്റൊരു കുറുക്കുവഴിയിലേക്ക് കയറിയ അയാൾ അവൾക്ക് മുന്നിൽ എത്താനായി ഓടി.

 

ഷ്മിഡ്റ്റ് കൊണ്ടു വന്ന് നൽകിയ മറ്റൊരു പേസ്റ്റി എടുത്ത് കഴിക്കാൻ തുടങ്ങുമ്പോഴാണ് മരങ്ങൾക്കിടയിലൂടെ ദൂരേയ്ക്ക് നടന്നകലുന്ന ജെനവീവിനെ ജാലകത്തിലൂടെ ഹെയർ കണ്ടത്. അടുത്ത നിമിഷം, അവൾ പോയ ദിശ ലക്ഷ്യമാക്കി ഓടിപ്പോകുന്ന ജോ എഡ്ജിനെയും. പേസ്റ്റി താഴെ വച്ചിട്ട് അദ്ദേഹം എഴുന്നേറ്റു. “ഇത് ഇവിടെയിരിക്കട്ടെ, ഞാൻ പിന്നെ കഴിച്ചോളാം

 

“അതായിരിക്കും നല്ലത് സർ” ഷ്മിഡ്റ്റ് പറഞ്ഞു.

 

തിടുക്കത്തിൽ പുറത്തിറങ്ങിയ ഹെയർ മരങ്ങൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ അതിവേഗം കുതിച്ചു.

                                                            ***

 

കൂടുതൽ പേസ്റ്റി തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ജൂലിയെയും വീക്ഷിച്ചുകൊണ്ട് കിച്ചണിലെ സിങ്കിൽ ചാരി നിന്ന് സിഗരറ്റ് പുകയ്ക്കുകയാണ് ക്രെയ്ഗ്.

 

“ഇന്ന് രാത്രി സ്പെഷ്യൽ വിഭവങ്ങൾ വേണം അല്ലേ അത് പറയാനല്ലേ വന്നത്?” അവർ ചോദിച്ചു.

 

“അതെ” അദ്ദേഹം പറഞ്ഞു. “നിങ്ങളും ഞാനും മാർട്ടിനും റിനെയും ജെനവീവും ഇവിടെ അവളുടെ അവസാനത്തെ രാത്രിയല്ലേ ഇന്ന് നല്ലൊരു ഡിന്നർ കൊടുക്കുക തന്നെ വേണം

 

“അതിനെന്താ?” അവൾ പറഞ്ഞു. “നിങ്ങൾ ആവശ്യപ്പെട്ടതു കൊണ്ട് മാത്രം കുറച്ച് മട്ടൺ ബാക്കിയുണ്ട് അധികമൊന്നുമില്ല എങ്കിലും ധാരാളം പിന്നെ മൂന്ന് ബോട്ട്‌ൽ ഷാമ്പെയ്നും ഉണ്ട് മോയ്റ്റ് ആണെന്ന് തോന്നുന്നു

 

“ആഹാ, പിന്നെന്ത് വേണം

 

“ക്രെയ്ഗ്, അവളോട് സ്നേഹത്തോടെ പെരുമാറണം കേട്ടോ” മാവ് പുരണ്ട കൈ കൊണ്ട് ജൂലി അദ്ദേഹത്തിന്റെ ഷർട്ടിന്റെ കൈയിൽ പിടിച്ചു. “അവൾക്ക് നിങ്ങളെ ഇഷ്ടമാണ്

 

പെട്ടെന്നാണ് വാതിൽ തള്ളിത്തുറന്ന് ഷ്മിഡ്റ്റ് അവിടെയെത്തിയത്. “എക്സ്ക്യൂസ് മീ സർ

 

“എന്തു പറ്റി?” ക്രെയ്ഗ് ചോദിച്ചു.

 

“ചെറിയൊരു പ്രശ്നമുണ്ട് മിസ് ട്രെവോൺസ് നടക്കാൻ വേണ്ടി ആ മരക്കൂട്ടങ്ങൾക്കിടയിലേക്ക് പോയി പിന്നെ ഞങ്ങൾ കാണുന്നത് അവർ പോയ വഴിയ്ക്ക് ഓടിച്ചെല്ലുന്ന ഫ്ലൈറ്റ് ലെഫ്റ്റനന്റ് എഡ്ജ്നെയാണ് അതു കണ്ടതും മറ്റൊന്നും ആലോചിക്കാതെ ഇരുവരുടെയും പിന്നാലെ കമാൻഡർ ഹെയറും പോയിട്ടുണ്ട്

 

“അതിന്?” ക്രെയ്ഗ് ചോദിച്ചു.

 

“ദൈവത്തെയോർത്ത് സർ ഞാൻ പറയുന്നതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം” ഷ്മിഡ്റ്റ് പറഞ്ഞു. “അദ്ദേഹത്തിന്റെ ഒരു ശ്വാസകോശം മാത്രമേ ശരിയ്ക്കും പ്രവർത്തിക്കുന്നുള്ളൂ അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ………….”  അയാൾ അത് പറഞ്ഞു തീരുന്നതിന് മുമ്പ് തന്നെ പുറത്ത് കടന്ന ക്രെയ്ഗ് ഓസ്ബോൺ ആ ഒറ്റയടിപ്പാതയിലൂടെ മുന്നോട്ട് കുതിച്ചു കഴിഞ്ഞിരുന്നു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Thursday, March 6, 2025

കോൾഡ് ഹാർബർ - 31

ക്രെയ്ഗ് തിരികെ വന്നപ്പോൾ ലൈബ്രറിയിലെ നെരിപ്പോടിനരികിൽ നിൽക്കുകയായിരുന്നു ജെനവീവ്. “അദ്ദേഹം പോയോ?” അവൾ ചോദിച്ചു.

 

“യെസ് പക്ഷേ, അത്ര സന്തോഷവാനായിരുന്നില്ല നിങ്ങൾ എന്താണ് ചെയ്തത്?”

 

“അദ്ദേഹത്തിന്റെ തനിനിറം ഞാൻ മനസ്സിലാക്കി എന്നറിഞ്ഞതിന്റെ ജാള്യതയാണ്

 

ഗൗരവഭാവത്തിൽ ഇരുകൈകളും പോക്കറ്റിൽ തിരുകി അവളെ നോക്കിക്കൊണ്ട് അദ്ദേഹം നിന്നു. “സ്വാഭാവികമായും” അദ്ദേഹം മേശയ്ക്കരികിലേക്ക് വന്നു. “നിങ്ങൾക്ക് വേണ്ടി ഒരു സാധനം ഞാൻ കൊണ്ടുവന്നിട്ടുണ്ട്

 

വെള്ളിനിറമുള്ള ഒരു സിഗരറ്റ് കെയ്സ് അദ്ദേഹം അവൾക്ക് നൽകി. മനോഹരമായ ഒരു കെയ്സ്. അവൾ അത് തുറന്നു നോക്കി. ജിറ്റാൻ സിഗരറ്റുകൾ അതിനുള്ളിൽ ഭംഗിയായി പായ്ക്ക് ചെയ്തിരിക്കുന്നു.

 

“വിടപറയൽ സമ്മാനം?” അവൾ ചോദിച്ചു.

 

“ഇതിനൊരു പ്രത്യേകതയുണ്ട്” അദ്ദേഹം ആ സിഗരറ്റ് കെയ്സ് തിരികെ വാങ്ങി. “ഇതിന്റെ പിൻഭാഗത്തുള്ള എൻഗ്രേവിങ്ങ് കണ്ടോ?” അദ്ദേഹം നഖം കൊണ്ട് ആ ഭാഗത്ത് പതുക്കെ അമർത്തി. വെള്ളിനിറമുള്ള ഒരു ചെറിയ ഫ്ലാപ് തുറന്നു വന്നു. ചെറിയ ഒരു ക്യാമറാ ലെൻസ് അതിനുള്ളിൽ കാണാമായിരുന്നു. “ഇത് ഡിസൈൻ ചെയ്ത ആ മിടുക്കൻ പറയുന്നത് മങ്ങിയ വെട്ടത്തിൽ പോലും വ്യക്തതയുള്ള ഫോട്ടോകൾ എടുക്കാമെന്നാണ് അപ്പോൾ, വിലപ്പെട്ട രേഖകളോ ഭൂപടങ്ങളോ കാണുകയാണെങ്കിൽ എന്തു ചെയ്യണമെന്ന് അറിയാമല്ലോ ഇരുപത് ഷോട്ട്സിനുള്ള ഫിലിം ഇതിൽ ലോഡ് ചെയ്തിട്ടുണ്ട് ഫോട്ടോ എടുക്കേണ്ട വസ്തുവിന്റെ നേരെ പിടിച്ച് ഇതാ ഈ ചെറിയ ബട്ടൺ അമർത്തുക എന്നത് മാത്രമേ നിങ്ങൾ ചെയ്യേണ്ടതുള്ളൂ

 

“എപ്പോഴും ടാർഗറ്റിന്റെ കഴിയുന്നതും അടുത്ത് നിൽക്കാൻ ശ്രദ്ധിക്കുകയും കൂടി വേണം അല്ലേ?”

 

പറഞ്ഞു കഴിഞ്ഞപ്പോഴാണ് വേണ്ടായിരുന്നു എന്ന് അവൾക്ക് തോന്നിയത്. അദ്ദേഹത്തെ കളിയാക്കുന്നത് പോലെയായിപ്പോയി. അബദ്ധം പറ്റിയ മട്ടിൽ അവൾ നാവ് കടിച്ചു.

 

അത് കാര്യമാക്കാതെ, സിഗരറ്റ് കെയ്സ് അവൾക്ക് തിരികെ നൽകിയിട്ട് അദ്ദേഹം മേശയ്ക്കരികിലേക്ക് നീങ്ങി. “ഇന്ന് ഇനി ബാക്കിയുള്ള സമയം മുഴുവൻ നിങ്ങൾക്ക് തന്നിരിക്കുന്ന കുറിപ്പുകളും ഫോട്ടോകളും പഠിക്കുവാൻ ശ്രമിക്കുക സകലതും ഹൃദിസ്ഥമാക്കുന്നത് വരെയും

 

“അപ്പോൾ നാളെയോ?”

 

“അവിടെയുള്ള ഓരോ കഥാപാത്രത്തെയും കുറിച്ച് വീണ്ടും ഞാൻ ചോദിക്കും തെറ്റ് കൂടാതെ പറയാൻ പറ്റണം നാളെ രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് നമ്മൾ ടേക്ക് ഓഫ് ചെയ്യുന്നത്

 

“നമ്മളോ?”

 

“അതെ ഡ്രോപ്പ് ഓഫ് പോയിന്റ് വരെ ഞാനും നിങ്ങളോടൊപ്പമുണ്ടാകും

 

“ഐ സീ

 

“പ്ലാൻ പോലെ എല്ലാം നടക്കുകയാണെങ്കിൽ പ്രതിരോധ പ്രസ്ഥാനത്തിന്റെ അവിടുത്തെ പ്രവർത്തകർ നിങ്ങളെയും റിനേയെയും റോഡ് മാർഗ്ഗം സെന്റ് മോറിസിലേക്ക് കൂട്ടിക്കൊണ്ടു പോകും പാരീസിൽ നിന്നുള്ള രാത്രിവണ്ടി വരുന്നത് വരെ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിൽ ആയിരിക്കും നിങ്ങൾ തങ്ങുക ട്രെയിൻ പോയിക്കഴിഞ്ഞതും പാർക്കിങ്ങ് ഏരിയയിൽ നിന്നും റിനേ നിങ്ങളുടെ കാർ എടുത്തുകൊണ്ടു വരും ട്രെയിനിൽ വന്നിറങ്ങിയതെന്ന പോലെ നിങ്ങൾ അതിൽ കയറി കൊട്ടാരത്തിലേക്ക് തിരിക്കും

 

“അവിടെ ചെന്നാൽ പിന്നെ എല്ലാം ഞാൻ തന്നെ നോക്കേണ്ടി വരും അല്ലേ?”

 

“റിനേ അവിടെത്തന്നെ ഉണ്ടാവുമല്ലോ” ക്രെയ്ഗ് പറഞ്ഞു. “നിങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ എന്തു തന്നെയായാലും ഉടൻ തന്നെ അത് റിനേയ്ക്ക് കൈമാറുക അയാളുടെ കൈവശം റേഡിയോ ഉണ്ട് ഇവിടെയുള്ള കോസ്റ്റൽ ബൂസ്റ്റർ സ്റ്റേഷൻ വഴി അയാൾക്ക് ഞങ്ങളുമായി ബന്ധപ്പെടാനാവും

 

“ഇവിടെയോ?” അവൾ ആശ്ചര്യപ്പെട്ടു. “എന്നിട്ട്, ഇന്നലെ രാത്രി വന്ന നിങ്ങളുടെ ആ സുഹൃത്തുക്കളെയല്ലാതെ വേറെയാരെയും ഞാനിവിടെ കണ്ടില്ലല്ലോ

 

“നിങ്ങളുടെ കണ്മുന്നിൽ അവർ വരാത്തതാണെന്ന് കൂട്ടിക്കോളൂ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു റേഡിയോ റൂം ഉണ്ട് ഇവിടെ പിന്നെ ഒരു കോസ്റ്റ്യൂം ഡിപ്പാർട്ട്മെന്റും ജൂലിയാണ് അത് നടത്തിക്കൊണ്ടുപോകുന്നത് അവർക്ക് സപ്ലൈ ചെയ്യാൻ സാധിക്കാത്ത യൂണിഫോമുകളും ഇല്ല, വ്യാജരേഖകളുമില്ല

 

ഒന്നും മിണ്ടാതെ അല്പനേരം അവർ മുഖത്തോട് മുഖം നോക്കി നിന്നു. ഒടുവിൽ മൗനം ഭഞ്ജിച്ച ക്രെയ്ഗ് തികച്ചും സൗമ്യസ്വരത്തിൽ ചോദിച്ചു. “ഇനി എന്തെങ്കിലും സഹായം ഞാൻ ചെയ്യേണ്ടതുണ്ടോ?”

 

“ആൻ മേരി അവളുടെ കാര്യമോർത്ത് എനിക്ക് ഉത്കണ്ഠയുണ്ട് എനിക്കെന്തെങ്കിലും സംഭവിച്ചാൽ…………

 

“അക്കാര്യം ഞാൻ നോക്കിക്കൊള്ളാം ഞാൻ വാക്കു തരുന്നു” ഒരു വിരൽ കൊണ്ട് അദ്ദേഹം അവളുടെ മുഖം പതുക്കെ ഉയർത്തി. “നിങ്ങൾക്ക് ഒരപകടവും സംഭവിക്കില്ല ഭാഗ്യം നിങ്ങളോടൊപ്പമാണ് അതെനിക്ക് ഉറപ്പുണ്ട്

 

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എങ്കിലും പെട്ടെന്ന് മനഃസാന്നിദ്ധ്യം വീണ്ടെടുത്ത് അവൾ ചോദിച്ചു. “നാശം അക്കാര്യത്തിൽ എങ്ങനെ ഉറപ്പ് പറയാൻ കഴിയും നിങ്ങൾക്ക്?”

 

“ഞാനൊരു അമേരിക്കക്കാരൻ ആയതുകൊണ്ട്” അദ്ദേഹം പുഞ്ചിരിച്ചു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, February 28, 2025

കോൾഡ് ഹാർബർ - 30

തലേന്ന് രാത്രി തന്നെ ചോദ്യം ചെയ്യാൻ വന്നവരൊക്കെ എവിടെപ്പോയി എന്ന് അവൾ അത്ഭുതപ്പെടാതിരുന്നില്ല. സ്റ്റെയർകെയ്സ് വഴി താഴേക്കിറങ്ങവെ ആരെയും തന്നെ അവിടെങ്ങും കാണുവാനുണ്ടായിരുന്നില്ല. ലൈബ്രറിയിൽ ചെന്നപ്പോൾ നെരിപ്പോടിനരികിൽ നിന്ന് പത്രം വായിക്കുന്ന ക്രെയ്ഗിനെയാണ് അവൾ കണ്ടത്.

 

അവളെ കണ്ടതും അദ്ദേഹം തലയുയർത്തി നോക്കി. “നേരെ ചെന്നോളൂ ഏറ്റവും ഒടുവിൽ കാണുന്ന വാതിൽ

 

ലൈബ്രറിയുടെ അറ്റത്തുള്ള ആ വാതിലിന് മുന്നിൽ ചെന്ന് ഒരു നിമിഷം നിന്നിട്ട് അവൾ ഡോറിൽ മുട്ടി. ഉള്ളിൽ നിന്ന് യാതൊരു പ്രതികരണവുമില്ല. ഒന്ന് സംശയിച്ചിട്ട് വാതിൽ തുറന്ന് അവൾ ഉള്ളിലേക്ക് കയറി. ജാലകങ്ങളൊന്നും ഇല്ലാത്ത ഒരു ചെറിയ ഓഫീസ്. അതിന്റെ മൂലയ്ക്ക് മറ്റൊരു വാതിൽ കാണാനുണ്ട്. മൺറോയുടെ ബർബെറി ഓവർകോട്ട് ഒരു കസേരയുടെ മുകളിൽ വിരിച്ചിട്ടിട്ടുണ്ട്. മേശപ്പുറത്ത് വച്ചിരിക്കുന്ന ബ്രീഫ്കെയ്സിനടിയിൽ നിന്നും ഒരു വലിയ ഭൂപടം താഴോട്ട് തൂങ്ങിക്കിടക്കുന്നു. അതെന്താണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അവൾക്ക് മനസ്സിലായി. ഫ്രഞ്ച് തീരത്തിന്റെ ഒരു സെക്ഷൻ. Preliminary Targets, D-Day എന്നായിരുന്നു ആ ഭൂപടത്തിന്റെ തലക്കെട്ട്. അതിലേക്ക് നോക്കിക്കൊണ്ട് നിൽക്കവെ വാതിൽ തുറന്ന് മൺറോ ഉള്ളിലേക്ക് വന്നു.

 

“ആഹാ, എത്തിയോ?” സ്വാഗതമോതിയ അദ്ദേഹം പിന്നെയാണ് ശ്രദ്ധിച്ചത് അവൾ ആ ഭൂപടം നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു എന്നത്. പെട്ടെന്ന് അവൾക്കരികിലെത്തിയ അദ്ദേഹം ആ മാപ്പ് മുകളിലേക്ക് ചുരുട്ടി. താൻ ആ മാപ്പ് നോക്കിക്കൊണ്ട് നിന്നതിൽ അദ്ദേഹത്തിന് നീരസം ഉള്ളത് പോലെ തോന്നി. എങ്കിലും അതേക്കുറിച്ച് ഒന്നും പറയാൻ നിൽക്കാതെ ആ ഭൂപടം ബ്രീഫ്കെയ്സിനുള്ളിൽ വച്ച് അടച്ചിട്ട് അദ്ദേഹം തിരിഞ്ഞു. “നിങ്ങളുടെ പുതിയ രൂപം ഗംഭീരമായിരിക്കുന്നല്ലോ

 

“എന്ന് എനിയ്ക്കും തോന്നുന്നു” ജെനവീവ് പറഞ്ഞു.

 

“കഴിഞ്ഞ രാത്രിയിൽ അവർ വല്ലാതെ ബുദ്ധിമുട്ടിച്ചു അല്ലേ?” അദ്ദേഹം പുഞ്ചിരിച്ചു. “വേണ്ട, മറുപടി പറയണ്ട ക്രെയ്ഗിന്റെ പ്രവർത്തനരീതി എനിക്കറിയാം” കൈകൾ പിറകിൽ കെട്ടി മേശയ്ക്കരികിൽ നിന്ന അദ്ദേഹത്തിന്റെ മുഖത്ത് പെട്ടെന്ന് ഗൗരവഭാവം ചേക്കേറി. “നിങ്ങളെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല ഇതെന്ന് എനിക്കറിയാം പക്ഷേ, ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല മഹത്തായ ആ ദിനത്തിൽ നമ്മുടെ യൂറോപ്പ് അധിനിവേശം ആരംഭിക്കുമ്പോൾ കടൽത്തീരത്തെ പോരാട്ടത്തെ ആശ്രയിച്ചിരിക്കും നമ്മുടെ വിജയം അവിടെ നമുക്ക് മേൽക്കൈ നേടാനായാൽ പിന്നെ എല്ലാം ഏതാനും ദിവസങ്ങളുടെ കാര്യം മാത്രം നമുക്കെന്നത് പോലെ ജർമ്മൻകാർക്കും അക്കാര്യം നന്നായിട്ടറിയാം

 

തന്റെ മുന്നിൽ സന്നിഹിതരായിരിക്കുന്ന യുവസൈനിക ഓഫീസർമാരുടെ ബാച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് പോലെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. “അതുകൊണ്ടാണ് അറ്റ്ലാന്റിക്ക് പ്രതിരോധ നിരയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതനായി ഫീൽഡ് മാർഷൽ ഇർവിൻ റോമലിനെത്തന്നെ അവർ നിയോഗിച്ചിരിക്കുന്നത് ഈ വാരാന്ത്യത്തിൽ അവിടെ നടക്കുന്ന കോൺഫറൻസിൽ നിന്നും നിങ്ങൾ ചോർത്തിയെടുക്കുന്ന വിവരങ്ങൾ എത്ര ചെറുതാണെങ്കിൽ പോലും അതിന്റെ പ്രാധാന്യം എത്രകണ്ട് വലുതാണെന്ന് ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ

 

“തീർച്ചയായും… എന്റെ കൈയിലെ മാന്ത്രികദണ്ഡ് ഒന്ന് ചുഴറ്റേണ്ട ആവശ്യമേയുള്ളൂ, നിങ്ങൾക്ക് യുദ്ധം ജയിക്കാൻ” പരിഹാസ ഭാവത്തിൽ അവൾ പറഞ്ഞു.

 

അദ്ദേഹം മുഖത്ത് ഒരു പുഞ്ചിരി വരുത്തി. “ഇതാണ് ജെനവീവ് നിങ്ങളിൽ ഞാൻ ഇഷ്ടപ്പെടുന്നത് ഈ നർമ്മബോധം” കസേരയിൽ നിന്നും അദ്ദേഹം തന്റെ കോട്ട് എടുത്തു. “വെൽ, എനിക്ക് പോകാൻ സമയമായി

 

“അല്ലെങ്കിലും നമുക്ക് എല്ലാവർക്കും സമയമായല്ലോ പോകാൻ” അവൾ പറഞ്ഞു. “പറയൂ ബ്രിഗേഡിയർ, നിങ്ങൾ ഈ ജോലി ആസ്വദിക്കുന്നുണ്ടോ? ഇതിൽ നിന്നും മാനസിക സംതൃപ്തി ലഭിക്കുന്നുണ്ടോ നിങ്ങൾക്ക്?”

 

തന്റെ ബ്രീഫ്കെയ്സ് കൈയിലെടുത്തിട്ട് അദ്ദേഹം അവളെ ഒന്ന് നോക്കി. തികച്ചും നിർവ്വികാരമായിരുന്നു ആ മുഖം. “ഗുഡ്ബൈ മിസ് ട്രെവോൺസ്ഐ ലുക്ക് ഫോർവേഡ് റ്റു ഹിയറിങ്ങ് ഫ്രം യൂ” ഔപചാരിക മട്ടിൽ പറഞ്ഞിട്ട് അദ്ദേഹം പുറത്തേക്ക് നടന്നു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Thursday, February 20, 2025

കോൾഡ് ഹാർബർ - 29

അദ്ധ്യായം – എട്ട്

 

രാവിലെ എഴുന്നേൽക്കുമ്പോഴും തലേന്ന് രാത്രിയിലെ സംഭവങ്ങളുടെ ഹാങ്ങോവർ വിട്ടു മാറിയിരുന്നില്ല. ഇതുപോലൊരു അനുഭവം ഇതിന്  മുമ്പ് ഉണ്ടായിട്ടില്ല. കഥാപാത്രങ്ങൾ ഏറെയും മനസ്സിൽ കുടിയേറിക്കഴിഞ്ഞു. അവരുമായി താൻ ഇടപഴകാൻ തുടങ്ങിയിരിക്കുന്നുവെന്ന കാര്യം ഓർക്കുമ്പോൾ തന്നെ ഭയമാകുന്നു. താൻ തന്നെയാണ് ആൻ മേരി ട്രെവോൺസ് എന്ന ചിന്ത കടുത്ത മാനസിക സമ്മർദ്ദത്തിനിടയിലും അവളിൽ വേരോടിത്തുടങ്ങിയിരുന്നു.

 

ഒരു ജിറ്റാൻ സിഗരറ്റ് പുകച്ചു കൊണ്ട് ജെനവീവ് ജാലകത്തിനരികിൽ ഇരുന്നു. പുക ഉള്ളിൽ ചെല്ലുമ്പോഴുള്ള ചുമ ഇപ്പോൾ കുറവുണ്ട്. അതുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു. നരച്ച മരങ്ങളുടെ ചില്ലകൾക്കപ്പുറം ചക്രവാളത്തിൽ ഓറഞ്ച് നിറമുള്ള സൂര്യൻ പതുക്കെ തല പൊക്കി. പ്രഭാതകിരണങ്ങൾ വീണ് തടാകത്തിലെ വെള്ളം തിളങ്ങുവാൻ തുടങ്ങി.

 

പിന്നെ നടന്നതെല്ലാം പെട്ടെന്നായിരുന്നു. ഒരു ഉൾപ്രേരണയാലെന്നോണം ബാത്ത്റൂം ഡോറിന്റെ പിന്നിൽ കൊളുത്തിയിട്ടിരുന്ന പഴയ ടവൽ എടുത്ത് പുതച്ചു കൊണ്ട് അവൾ പുറത്തിറങ്ങി. ഹാളിൽ ആരെയും കാണാനുണ്ടായിരുന്നില്ല. പുറത്തേക്ക് നടക്കവെ അടുക്കള ഭാഗത്ത് നിന്ന് പാത്രങ്ങളുടെ തട്ടലും മുട്ടലും ഒക്കെ കേൾക്കാറായി. കിച്ചണിൽ നിന്നും പതിഞ്ഞ സ്വരത്തിൽ ജൂലിയുടെ മൂളിപ്പാട്ട് കേൾക്കുന്നുണ്ട്.

 

അടുത്തു കണ്ട മറ്റൊരു വാതിൽ തുറന്നത് ഒരു സിറ്റിങ്ങ് റൂമിലേക്കായിരുന്നു. അതിന്റെ ഫ്രഞ്ച് ജാലകം തുറന്ന് പുറത്തേക്ക് കാലെടുത്തു വച്ചതും പ്രഭാതത്തിലെ മഞ്ഞുകണങ്ങളെയും കൊണ്ടു വന്ന മന്ദമാരുതൻ അവളുടെ ദേഹമാസകലം തഴുകി. കുളിരുകോരുന്ന ശരീരവുമായി തെല്ല് ചെരിഞ്ഞ് കിടക്കുന്ന ആ പുൽത്തകിടിയിലൂടെ തടാകത്തിനരികിലേക്ക് ഓടവെ ആ വെളുത്ത ടവൽ ഒരു പട്ടം കണക്കെ പിറകോട്ട് ചാഞ്ചാടി.

 

പ്രഭാതസൂര്യന്റെ കിരണങ്ങളേറ്റ് ആ കൊച്ചുതടാകം വെള്ളിയും സ്വർണ്ണവും നിറങ്ങളിൽ തിളങ്ങുന്നുണ്ടായിരുന്നു. അവശേഷിക്കുന്ന മൂടൽമഞ്ഞ് ചുരുളുകളായി തടാകത്തിന് മുകളിൽ തത്തിക്കളിക്കുന്നു. പുതച്ചിരുന്ന ടവൽ താഴെയിട്ട് അവൾ തന്റെ നിശാവസ്ത്രം തലവഴി മുകളിലേക്ക് ഊരിയെടുത്തു. തടാകത്തിന്റെ കരയിലെ ആറ്റുവഞ്ഞികൾ വകഞ്ഞു മാറ്റി മുന്നോട്ട് നീങ്ങിയ അവൾ പൂർണ്ണനഗ്നയായി വെള്ളത്തിലേക്ക് മുങ്ങാംകുഴിയിട്ടു.

 

അസ്ഥികൾ ഉറയുന്ന തണുപ്പായിരുന്നു വെള്ളത്തിന്. ശരീരം മരവിക്കുന്നതൊന്നും അവൾ അറിഞ്ഞതേയില്ല. കാറ്റിലാടുന്ന ആറ്റുവഞ്ഞിച്ചെടികളെയും അതിനപ്പുറം തലയുയർത്തി നിൽക്കുന്ന മരങ്ങളെയും നോക്കിക്കൊണ്ട് മറ്റേതോ ലോകത്തെന്ന പോലെ അവൾ നീന്തിത്തുടിച്ച് കിടന്നു. തികച്ചും ശാന്തമായിരുന്നു തടാകം. കറുത്ത സ്ഫടികത്തിന്റെ പ്രതലം പോലെ. തലേന്ന് രാത്രി കണ്ട സ്വപ്നം അവൾക്കോർമ്മ വന്നു. ഇതുപോലെ ഇരുണ്ട ഒരു തടാകത്തിനടിയിൽ നിന്നും സ്ലോ മോഷനിൽ എന്ന പോലെ ഉയർന്നു വരുന്ന ആൻ മേരി. വെള്ളത്തിലേക്ക് വലിച്ചിറക്കുവാനായി തന്റെ നേർക്ക് നീണ്ടു വരുന്ന അവളുടെ കൈകൾ.

 

പരിഭ്രാന്തിയെക്കാൾ ഉപരി ഒരു തരം മടുപ്പാണ് പെട്ടെന്നവൾക്ക് തോന്നിയത്. ജെനവീവ് തിരിഞ്ഞ് കരയിലേക്ക് നീന്തി. ആറ്റുവഞ്ഞികൾ വകഞ്ഞ് മാറ്റി അവൾ കരയിൽ കയറി. ടവൽ എടുത്ത് ദേഹത്ത് ചുറ്റി നിശാവസ്ത്രം കൊണ്ട് തല തുവർത്തിക്കൊണ്ട് മരങ്ങൾക്കിടയിലൂടെ അവൾ വീടിന് നേർക്ക് നടന്നു.

 

മുറ്റത്തിന്റെ അതിരിലുള്ള അരമതിലിൽ ഒരു സിഗരറ്റും പുകച്ചുകൊണ്ട് ക്രെയ്ഗ് ഓസ്ബോൺ ഇരിക്കുന്നുണ്ടായിരുന്നു. പുൽത്തകിടിയിലൂടെ പാതിവഴി എത്തിയപ്പോഴാണ് അദ്ദേഹം അവിടെ ഇരിക്കുന്ന കാര്യം ജെനവീവ് ശ്രദ്ധിച്ചത്.

 

“എങ്ങനെയുണ്ടായിരുന്നു? നീന്തൽ ആസ്വദിച്ചുവോ?” അദ്ദേഹം ചോദിച്ചു.

 

“നിങ്ങൾ നോക്കിക്കൊണ്ടിരിക്കുകയായിരുന്നോ?”

 

“അതെ നിങ്ങൾ പുറത്തേക്കിറങ്ങുന്നത് ഞാൻ കണ്ടു അതുകൊണ്ട് പിന്തുടർന്നു

 

“ബുദ്ധിമാനായ ഒരു ഇന്റലിജൻസ് ഓഫീസറെപ്പോലെ? ഞാൻ എന്ത് ചെയ്യാൻ  പോകുകയാണെന്നാണ് നിങ്ങൾ കരുതിയത്? തടാകത്തിൽ ചാടി മരിക്കാൻ പോകുകയാണെന്നോ? അങ്ങനെയാവുമ്പോൾ നിങ്ങളുടെ പദ്ധതികളെല്ലാം വെള്ളത്തിലാവുമല്ലോ അല്ലേ?”

 

“അത് പിന്നെ പറയാനുണ്ടോ?”

 

                                                       ***

 

ബെഡ്‌റൂമിന്റെ വാതിൽ തുറന്ന അവൾ കണ്ടത് ജാലകത്തിനരികിലുള്ള ചെറിയ മേശപ്പുറത്ത് ബ്രേക്ക്ഫാസ്റ്റ് എടുത്തു വച്ചുകൊണ്ടിരിക്കുന്ന ജൂലിയെയാണ്. പച്ച നിറമുള്ള വെൽവെറ്റ് ഹൗസ്കോട്ടിൽ അവർ അതിമനോഹരിയായി കാണപ്പെട്ടു.

 

“മുഖത്ത് ഒരു സന്തോഷവുമില്ലല്ലോ ഷെറീ എന്തു പറ്റി?” അവർ ചോദിച്ചു.

 

“ആ നശിച്ച മനുഷ്യൻ” ജെനവീവ് പറഞ്ഞു.

 

“ആര്, ക്രെയ്ഗിന്റെ കാര്യമാണോ?”

 

“അതെ നീന്തുവാനായി ഞാൻ തടാകത്തിൽ പോയിരുന്നു എന്നെ പിന്തുടർന്ന് വന്ന് ആദ്യന്തം നോക്കിക്കൊണ്ട് നിന്നു

 

“കോഫി കുടിച്ചിട്ട് നീ ഇതൊന്ന് കഴിച്ചു നോക്കൂ എന്റെ സ്പെഷ്യൽ ഐറ്റമാണ് മുട്ട ചിക്കിപ്പൊരിച്ചത് സമാശ്വസിപ്പിക്കുന്ന മട്ടിൽ ജൂലി പറഞ്ഞു.

 

അവൾ കോഫി കുടിക്കുവാൻ തുടങ്ങി. “ആവശ്യമില്ലാതെ വെറുപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണ് അദ്ദേഹമെന്ന് തോന്നുന്നു” മുട്ട പൊരിച്ചത് രുചിച്ചു നോക്കിക്കൊണ്ട് ജെനവീവ് പറഞ്ഞു.

 

അവൾക്ക് എതിരെയുള്ള കസേരയിൽ ഇരുന്നിട്ട് ജൂലി കോഫി എടുത്ത് അല്പം കുടിച്ചു. “റിയലി? എനിക്ക് അങ്ങനെയല്ല തോന്നിയത് നിന്നെ വലിയ കാര്യമാണ് അദ്ദേഹത്തിന്

 

പെട്ടെന്നാണ് വാതിൽ തുറന്ന് ക്രെയ്ഗ് ഓസ്ബോൺ എത്തി നോക്കിയത്. വാതിലിൽ ഒന്ന് മുട്ടുവാൻ പോലും അദ്ദേഹം തുനിഞ്ഞിരുന്നില്ല. “നിങ്ങൾ ഇവിടെയുണ്ടായിരുന്നോ?”

 

“മൈ ഗോഡ്, ഇതെന്തൊരു കഷ്ടമാണ്…!” ജെനവീവ് പറഞ്ഞു. “അല്പം പോലും സ്വകാര്യത തരില്ലെന്ന് വച്ചാൽ

 

ആ പറഞ്ഞത് അദ്ദേഹം അവഗണിച്ചു. “നിങ്ങളെ എത്രയും പെട്ടെന്ന് കാണണമെന്ന് മൺറോ പറഞ്ഞു അദ്ദേഹത്തെ തിരികെ ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിന് രാവിലെ തന്നെ ഗ്രാന്റ് എത്തുന്നുണ്ട് ഞാൻ ലൈബ്രറിയിലുണ്ടാവും” അദ്ദേഹം പുറത്തിറങ്ങി വാതിൽ ചാരി.

 

“എന്താണാവോ മൺറോയ്ക്ക് വേണ്ടത്…!” ജൂലി അത്ഭുതപ്പെട്ടു.

 

“പോകുന്നതിന് മുമ്പ് എനിക്ക് ആശംസകൾ നേരാനായിരിക്കുമോ…? ആർക്കറിയാം…!” ജെനവീവ് ചുമൽ വെട്ടിച്ചു. “അദ്ദേഹം അല്പനേരം കൂടി അവിടെ കാത്തിരിക്കട്ടെ എനിക്ക് ഒരു കോഫി കൂടി വേണം” അവൾ കാപ്പിപ്പാത്രം എടുക്കാാനായി എഴുന്നേറ്റു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...