ലിലി മർലിൻ എത്താൻ ഇനി അധികം താമസമില്ലാത്തതിനാൽ മൺറോ ഉറങ്ങാൻ
പോയില്ല. ലൈബ്രറിയിൽ ഇരുന്ന് ഫയലുകൾ പരിശോധിച്ചു കൊണ്ടിരിക്കവെയാണ് ഫ്രണ്ട് ഡോർ ആരോ
വലിച്ചടയ്ക്കുന്ന ശബ്ദം കേട്ടത്. അദ്ദേഹം എഴുന്നേറ്റ് ജാലകത്തിനരികിൽ ചെന്ന് നോക്കി.
പുറത്തു കിടന്നിരുന്ന ജീപ്പുകളിൽ ഒന്നിൽ കയറി പാഞ്ഞു പോകുന്ന ജോ എഡ്ജിനെയാണ് അദ്ദേഹം
കണ്ടത്.
വാതിൽ തുറന്ന് ഒരു ട്രേയുമായി
ജാക്ക് കാർട്ടർ പ്രവേശിച്ചു. “ചായ എടുക്കട്ടെ സർ…?”
മൺറോ തന്റെ ഇരിപ്പിടത്തിനരികിലേക്ക്
തിരിച്ചു വന്നു. “എഡ്ജ് ഇപ്പോൾ ജീപ്പുമായി പാഞ്ഞു പോകുന്നത് കണ്ടു… ഇത്ര രാവിലെ എങ്ങോട്ടാണാവോ…?”
“Hanged Man ലേക്ക്
ആയിരിക്കും സർ… E-ബോട്ട് എത്താൻ ഇനി അധികം നേരമില്ലല്ലോ…”
“ശരിയാണ്…” മൺറോ പറഞ്ഞു. “നമുക്കും ഇറങ്ങാറായി… ചായ പകർന്നോളൂ ജാക്ക്…”
***
സെർജന്റ് ഹെൻഡേഴ്സൻ ആ
ജങ്കേഴ്സിനെ ഹാങ്കറിൽ നിന്നും പുറത്തിറക്കിക്കഴിഞ്ഞിരുന്നു. വിമാനത്തിൽ നിന്നും താഴേക്കിറങ്ങിയതും
എഡ്ജിന്റെ ജീപ്പ് എയർസ്ട്രിപ്പിലേക്കെത്തി. ഹെൽമറ്റും ഗോഗ്‌ൾസും എടുത്തണിഞ്ഞ ശേഷം അവൻ
ചിൻസ്ട്രാപ്പ് അഡ്ജസ്റ്റ് ചെയ്തു. വിമാനത്തിനടുത്തേക്ക് നടന്നടുക്കവെ അവന്റെ കാലുകൾ
നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല.
“എവ്‌രിതിങ്ങ് ഓൾറൈറ്റ്,
സെർജന്റ്…?” എഡ്ജ് ചോദിച്ചു.
“റെഡി റ്റു ഗോ, സർ…”
വേച്ച് വീഴാൻ പോയ എഡ്ജിനെ
ഹെൻഡേഴ്സൻ താങ്ങി നിർത്തി. “യൂ ഓകേ, സർ…?” ആ നിമിഷം തന്നെ ജിന്നിന്റെ രൂക്ഷഗന്ധം ഹെൻഡേഴ്സന്റെ
മൂക്കിലേക്ക് അടിച്ചു കയറി.
“ഒഫ് കോഴ്സ് അയാം ഓകെ,
യൂ ഇഡിയറ്റ്…” അവനെ തട്ടി മാറ്റിയിട്ട് എഡ്ജ് പറഞ്ഞു. “ആ E-ബോട്ടിനെ
ഒരു പാഠം പഠിപ്പിക്കാൻ പോകുകയാണ് ഞാൻ…” അവൻ പൊട്ടിച്ചിരിച്ചു. “എല്ലാം കഴിയുമ്പോൾ ഹെയറിനും
ഓസ്ബോണിനും മനസ്സിലാവും ആരാണ് ഇവിടുത്തെ യഥാർത്ഥ ഹീറോ എന്ന്… മാത്രവുമല്ല, മൺറോ എന്നോട് എന്നും നന്ദിയുള്ളവനുമായിരിക്കും… ശരിയല്ലേ…?”
വിമാനത്തിലേക്ക് കയറാൻ
പോയ എഡ്ജിനെ ഹെൻഡേഴ്സൺ തടഞ്ഞു. “ഒരു മിനിറ്റ് സർ… ഈ അവസ്ഥയിൽ
നിങ്ങൾക്ക് വിമാനം പറപ്പിക്കാനാവുമെന്ന് തോന്നുന്നില്ല…”
അവനെ ശക്തിയായി തള്ളി
മാറ്റിയിട്ട് എഡ്ജ് തന്റെ സർവീസ് ഹോൾസ്റ്ററിൽ നിന്നും വാൾട്ടർ പുറത്തെടുത്തു.”ഗെറ്റ്
എവേ ഫ്രം മീ…!”
ഹെൻഡേഴ്സന്റെ കാൽപ്പാദങ്ങൾക്ക്
സമീപം നിലത്താണ് പിസ്റ്റളിൽ നിന്നും ഉതിർന്ന വെടിയുണ്ട ചെന്ന് തറച്ചത്. ഭയന്നുപോയ അവൻ
വിമാനത്തിന്റെ അടിഭാഗത്ത് കൂടി ഓടി മറുവശത്തെത്തി ഒളിച്ചു. പിറകെ, ഡോർ വലിച്ചടയ്ക്കുന്ന
ശബ്ദം കേൾക്കാറായി. അടുത്ത നിമിഷം വിമാനത്തിന്റെ ഇരട്ട BMW റേഡിയൽ എഞ്ചിനുകൾക്ക് ജീവൻ
വച്ചു. ഒട്ടും താമസിയാതെ വിമാനം മുന്നോട്ട് നീങ്ങാൻ തുടങ്ങി. ഹാങ്കറിനുള്ളിലേക്ക് ഓടിക്കയറിയ
ഹെൻഡേഴ്സൻ ഓഫീസിലെ ടെലിഫോണിന് നേർക്ക് കുതിച്ചു.
***
ഗ്രാൻസെസ്റ്റർ ആബേയിൽ
ചായ കുടിച്ച് മഗ്ഗ് മേശപ്പുറത്ത് വയ്ക്കവെയാണ് മൺറോയും ജാക്ക് കാർട്ടറും മുകളിൽ വിമാനത്തിന്റെ
ഇരമ്പൽ കേട്ടത്. “ഗുഡ് ഗോഡ്, വാട്ട് വാസ് ദാറ്റ്…?” ബ്രിഗേഡിയർ
അത്ഭുതപ്പെട്ടു.
ഫ്രഞ്ച് ജാലകത്തിനടുത്ത്
ചെന്ന് കതക് തുറന്ന് ടെറസിലേക്ക് ഇറങ്ങിയ അദ്ദേഹം കണ്ടത് ഹാർബറിന് തൊട്ടു മുകളിലൂടെ
ആ നരച്ച പ്രഭാതത്തിലേക്ക് പറന്നുയരുന്ന ജങ്കേഴ്സ്-88 വിമാനത്തെയാണ്.
“വാട്ട് ഇൻ ദി ഹെൽ ഈസ്
ഗോയിങ്ങ് ഓൺ, ജാക്ക്…?” അദ്ദേഹം ചോദിച്ചു.
ആ സമയത്താണ് ലൈബ്രറിയിലെ
ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങിയത്. കാർട്ടർ ചെന്ന് റിസീവർ എടുത്തു. പറന്നകലുന്ന വിമാനത്തെ
വീക്ഷിച്ചു കൊണ്ടു നിന്ന മൺറോ കാർട്ടറുടെ പതിഞ്ഞ സ്വരത്തിലുള്ള സംഭാഷണം കേട്ട് തിരിഞ്ഞു.
റിസീവർ ക്രാഡിലിൽ വച്ചിട്ട് തലയുയർത്തിയ കാർട്ടറുടെ മുഖത്ത് പരിഭ്രാന്തിയുണ്ടായിരുന്നു.
“എന്താണ് സംഭവം, ജാക്ക്…?”
“സെർജന്റ് ഹെൻഡേഴ്സൻ ആയിരുന്നു
ഫോണിൽ… അല്പം മുമ്പ് ജോ എഡ്ജ് അവനെ ഉറക്കത്തിൽ നിന്നും
വിളിച്ചുണർത്തി ജങ്കേഴ്സിനെ ടേക്ക് ഓഫിന് റെഡിയാക്കി നിർത്താൻ പറഞ്ഞുവത്രെ… എന്തോ എമർജൻസി കേസാണെന്നും…”
“എമർജൻസി…? വാട്ട് ബ്ലഡി എമർജൻസി…?”
“ഏതോ ഒരു E-ബോട്ടിനെ ഒരു
പാഠം പഠിപ്പിക്കാൻ പോകുകയാണെന്ന് അവൻ പറഞ്ഞുവത്രെ… എല്ലാം
കഴിയുമ്പോൾ ആരാണ് യഥാർത്ഥ ഹീറോ എന്ന് ഹെയറും ഓസ്ബോണും മനസ്സിലാക്കും എന്നും… മാത്രവുമല്ല താങ്കൾ അവനോട് എന്നും നന്ദിയുള്ളവനായിരിക്കുമെന്നും…”
മൺറോ അത്ഭുതം കൂറി. “അവന്
ഭ്രാന്താണെന്നാണ് തോന്നുന്നത്…”
“അവൻ മദ്യപിച്ചിട്ടുമുണ്ട്
സർ…. അവനെ തടയാൻ ശ്രമിച്ച ഹെൻഡേഴ്സന്റെ കാൽചുവട്ടിലേക്ക്
വെടിയുതിർക്കുകയും ചെയ്തുവത്രെ…”
“ഡിയർ ഗോഡ്…!” മൺറോയുടെ മുഖം വിളറി വെളുത്തിരുന്നു. “ജാക്ക്, വാട്ട് ആർ വീ ഗോയിങ്ങ്
റ്റു ഡൂ…?”
“നത്തിങ്ങ് വീ ക്യാൻ ഡൂ,
സർ… ലിലി മർലിൻ ഒരിക്കലും അവരുടെ ഷിപ്പ് റ്റു
ഷോർ റേഡിയോ ഉപയോഗിക്കാറില്ല… അവർക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശമാണത്… റോയൽ നേവിയോ കോസ്റ്റ്ഗാർഡോ അത്തരം സന്ദേശങ്ങൾ കേട്ട് ചിന്താക്കുഴപ്പത്തിൽ
ആകാതിരിക്കാൻ വേണ്ടിയാണത്… അവർക്ക് മുന്നറിയിപ്പ് കൊടുക്കാൻ ഒരു മാർഗ്ഗവുമില്ല… ഒരു കാര്യം നമുക്ക് ചെയ്യാൻ പറ്റും… കാറെടുത്ത്
മുനമ്പ് വരെ ചെന്നാൽ ഹാർബറിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന ബോട്ട് നമുക്ക് കാണാൻ പറ്റും…”
“എന്നാൽ ശരി ജാക്ക്, പെട്ടെന്ന് തന്നെ നീങ്ങാം നമുക്ക്…”
മൺറോ തന്റെ ബർബെറി കോട്ട്
എടുത്തണിഞ്ഞ് തിടുക്കത്തിൽ പുറത്തേക്കിറങ്ങി.
***
കാർട്ടർ ആണ് ജീപ്പ് ഡ്രൈവ്
ചെയ്തത്. Hanged Man ന്റെ അടുത്ത് എത്തിയപ്പോഴേക്കും ജൂലി പുറത്തിറങ്ങി വന്നു.
കാർട്ടർ വേഗത കുറച്ച് വാഹനം നിർത്തി.
“എന്താണ് സംഭവം…? ജോ എങ്ങോട്ടാണ് പോയത്…?” ജൂലി ചോദിച്ചു.
“വണ്ടിയിൽ കയറൂ…” മൺറോ ആജ്ഞാപിച്ചു.
ജൂലി പിറകിലെ സീറ്റിൽ
ചാടിക്കയറി ഇരുന്നു. കാർട്ടർ ജീപ്പ് മുന്നോട്ടെടുത്തു. “എഡ്ജിന് സമനില തെറ്റിയെന്നാണ്
തോന്നുന്നത്…”
“ശരിയ്ക്കും അവന്റെ ഉദ്ദേശ്യം
എന്താണെന്ന് നമുക്ക് അറിയില്ലല്ലോ ജാക്ക്…” മൺറോ പറഞ്ഞു. “രാവിലെ തന്നെ അമിതമായി മദ്യപിച്ചിട്ടുണ്ടവൻ… വേറൊന്നുമല്ല… അതിന്റെ കെട്ടിറങ്ങുമ്പോൾ എല്ലാം ശരിയായിക്കോളും…”
“എന്താണ് സംഭവമെന്ന് പറയൂ…” ജൂലി പറഞ്ഞു. മുനമ്പിലേക്ക് ഡ്രൈവ് ചെയ്യവെ, നടന്ന കാര്യമെല്ലാം കാർട്ടർ
വിവരിച്ചു. എല്ലാം കേട്ടു കഴിഞ്ഞതും ജൂലി പറഞ്ഞു. “അല്ലെങ്കിലേ അവൻ അര വട്ടനാണ്… ഇപ്പോൾ അത് പൂർണ്ണമായി… ഇനിയെന്താണുണ്ടാവുക എന്ന് ദൈവത്തിന് മാത്രമറിയാം…”
റോഡിൽ നിന്നും പുൽത്തട്ടിലേക്ക്
ഇറങ്ങിയ ജീപ്പ് കടലിന് തൊട്ടു മുകളിൽ മുനമ്പിന്റെ അറ്റത്തേക്ക് ചെന്നു. കാർട്ടർ ബ്രേക്ക്
ചെയ്ത് വാഹനം നിർത്തി. “ഇതിനകത്ത് ഒരു ബൈനോക്കുലേഴ്സ് ഞാൻ ഇട്ടിരുന്നല്ലോ…” അദ്ദേഹം ഡാഷ്ബോർഡിനുള്ളിൽ തിരഞ്ഞു. “യെസ്, കിട്ടിപ്പോയി, ഇവിടെയുണ്ട്…”
ജീപ്പിൽ നിന്നും പുറത്തിറങ്ങി
അവർ മുന്നോട്ട് നടന്നു. വല്ലാത്തൊരു പ്രഭാതം തന്നെ. ചക്രവാളത്തിൽ വളരെ താഴ്ന്ന് കടലിനോട്
മുട്ടിയുരുമ്മി നിരയായി നിൽക്കുന്ന ഇരുണ്ട മേഘങ്ങൾ. കടലിന് മേലെ മൂടൽമഞ്ഞ് വ്യാപിച്ചിട്ടുണ്ടെങ്കിലും
നിർത്താതെ വീശുന്ന കാറ്റ് അവയ്ക്കിടയിൽ അങ്ങിങ്ങായി വലിയ വിടവുകൾ സൃഷ്ടിച്ചിട്ടുണ്ട്.
കടൽ പ്രക്ഷുബ്ധമാണ്. ഉയർന്നു പൊങ്ങുന്ന തിരമാലകൾ താഴെ തീരത്ത് ആഞ്ഞടിക്കുന്നു.
ജൂലി പെട്ടെന്ന് ദൂരേയ്ക്ക്
കൈ ചൂണ്ടി. “അതാ, അവർ…”
ഏതാണ്ട് ഒരു മൈൽ അകലെ,
മൂടൽമഞ്ഞിന്റെ തിരശ്ശീലയ്ക്ക് പിന്നിൽ നിന്നും ലിലി മർലിൻ പുറത്തേക്ക് വന്നു.
കൊടിമരത്തിൽ പാറിക്കളിക്കുന്ന ക്രീഗ്സ്മറീൻ പതാകയുമായി സാമാന്യം നല്ല വേഗതയിൽ കോൾഡ്
ഹാർബറിന് നേർക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ് ആ ബോട്ട്. പെട്ടെന്നാണ് കാർമേഘക്കൂട്ടത്തിനിടയിൽ
നിന്നും ആ ജങ്കേഴ്സ് വിമാനം പരുന്ത് തന്റെ ഇരയെ പിടിക്കാനെന്ന പോലെ ആ E-ബോട്ടിന് നേർക്ക്
താഴ്ന്ന് പറന്നെത്തിയത്. അടുത്ത നിമിഷം പീരങ്കികൾ വെടിയുതിർക്കുന്ന ശബ്ദം കേൾക്കാറായി.
(തുടരും)