ക്രെയ്ഗ് തിരികെ വന്നപ്പോൾ
ലൈബ്രറിയിലെ നെരിപ്പോടിനരികിൽ നിൽക്കുകയായിരുന്നു ജെനവീവ്. “അദ്ദേഹം പോയോ…?” അവൾ ചോദിച്ചു.
“യെസ്… പക്ഷേ, അത്ര സന്തോഷവാനായിരുന്നില്ല… നിങ്ങൾ
എന്താണ് ചെയ്തത്…?”
“അദ്ദേഹത്തിന്റെ തനിനിറം
ഞാൻ മനസ്സിലാക്കി എന്നറിഞ്ഞതിന്റെ ജാള്യതയാണ്…”
ഗൗരവഭാവത്തിൽ ഇരുകൈകളും
പോക്കറ്റിൽ തിരുകി അവളെ നോക്കിക്കൊണ്ട് അദ്ദേഹം നിന്നു. “സ്വാഭാവികമായും…” അദ്ദേഹം മേശയ്ക്കരികിലേക്ക് വന്നു. “നിങ്ങൾക്ക് വേണ്ടി ഒരു സാധനം
ഞാൻ കൊണ്ടുവന്നിട്ടുണ്ട്…”
വെള്ളിനിറമുള്ള ഒരു സിഗരറ്റ്
കെയ്സ് അദ്ദേഹം അവൾക്ക് നൽകി. മനോഹരമായ ഒരു കെയ്സ്. അവൾ അത് തുറന്നു നോക്കി. ജിറ്റാൻ
സിഗരറ്റുകൾ അതിനുള്ളിൽ ഭംഗിയായി പായ്ക്ക് ചെയ്തിരിക്കുന്നു.
“വിടപറയൽ സമ്മാനം…?” അവൾ ചോദിച്ചു.
“ഇതിനൊരു പ്രത്യേകതയുണ്ട്…” അദ്ദേഹം ആ സിഗരറ്റ് കെയ്സ് തിരികെ വാങ്ങി. “ഇതിന്റെ പിൻഭാഗത്തുള്ള
എൻഗ്രേവിങ്ങ് കണ്ടോ…?” അദ്ദേഹം നഖം കൊണ്ട് ആ ഭാഗത്ത് പതുക്കെ അമർത്തി.
വെള്ളിനിറമുള്ള ഒരു ചെറിയ ഫ്ലാപ് തുറന്നു വന്നു. ചെറിയ ഒരു ക്യാമറാ ലെൻസ് അതിനുള്ളിൽ
കാണാമായിരുന്നു. “ഇത് ഡിസൈൻ ചെയ്ത ആ മിടുക്കൻ പറയുന്നത് മങ്ങിയ വെട്ടത്തിൽ പോലും വ്യക്തതയുള്ള
ഫോട്ടോകൾ എടുക്കാമെന്നാണ്… അപ്പോൾ, വിലപ്പെട്ട രേഖകളോ ഭൂപടങ്ങളോ കാണുകയാണെങ്കിൽ
എന്തു ചെയ്യണമെന്ന് അറിയാമല്ലോ… ഇരുപത് ഷോട്ട്സിനുള്ള ഫിലിം ഇതിൽ ലോഡ് ചെയ്തിട്ടുണ്ട്… ഫോട്ടോ എടുക്കേണ്ട വസ്തുവിന്റെ നേരെ പിടിച്ച് ഇതാ ഈ ചെറിയ ബട്ടൺ അമർത്തുക
എന്നത് മാത്രമേ നിങ്ങൾ ചെയ്യേണ്ടതുള്ളൂ…”
“എപ്പോഴും ടാർഗറ്റിന്റെ
കഴിയുന്നതും അടുത്ത് നിൽക്കാൻ ശ്രദ്ധിക്കുകയും കൂടി വേണം അല്ലേ…?”
പറഞ്ഞു കഴിഞ്ഞപ്പോഴാണ്
വേണ്ടായിരുന്നു എന്ന് അവൾക്ക് തോന്നിയത്. അദ്ദേഹത്തെ കളിയാക്കുന്നത് പോലെയായിപ്പോയി.
അബദ്ധം പറ്റിയ മട്ടിൽ അവൾ നാവ് കടിച്ചു.
അത് കാര്യമാക്കാതെ, സിഗരറ്റ്
കെയ്സ് അവൾക്ക് തിരികെ നൽകിയിട്ട് അദ്ദേഹം മേശയ്ക്കരികിലേക്ക് നീങ്ങി. “ഇന്ന് ഇനി ബാക്കിയുള്ള
സമയം മുഴുവൻ നിങ്ങൾക്ക് തന്നിരിക്കുന്ന കുറിപ്പുകളും ഫോട്ടോകളും പഠിക്കുവാൻ ശ്രമിക്കുക… സകലതും ഹൃദിസ്ഥമാക്കുന്നത് വരെയും…”
“അപ്പോൾ നാളെയോ…?”
“അവിടെയുള്ള ഓരോ കഥാപാത്രത്തെയും
കുറിച്ച് വീണ്ടും ഞാൻ ചോദിക്കും… തെറ്റ് കൂടാതെ പറയാൻ പറ്റണം… നാളെ രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് നമ്മൾ ടേക്ക് ഓഫ് ചെയ്യുന്നത്…”
“നമ്മളോ…?”
“അതെ… ഡ്രോപ്പ് ഓഫ് പോയിന്റ് വരെ ഞാനും നിങ്ങളോടൊപ്പമുണ്ടാകും…”
“ഐ സീ…”
“പ്ലാൻ പോലെ എല്ലാം നടക്കുകയാണെങ്കിൽ
പ്രതിരോധ പ്രസ്ഥാനത്തിന്റെ അവിടുത്തെ പ്രവർത്തകർ നിങ്ങളെയും റിനേയെയും റോഡ് മാർഗ്ഗം
സെന്റ് മോറിസിലേക്ക് കൂട്ടിക്കൊണ്ടു പോകും… പാരീസിൽ നിന്നുള്ള രാത്രിവണ്ടി വരുന്നത് വരെ സ്റ്റേഷൻ
മാസ്റ്ററുടെ ഓഫീസിൽ ആയിരിക്കും നിങ്ങൾ തങ്ങുക… ട്രെയിൻ
പോയിക്കഴിഞ്ഞതും പാർക്കിങ്ങ് ഏരിയയിൽ നിന്നും റിനേ നിങ്ങളുടെ കാർ എടുത്തുകൊണ്ടു വരും… ട്രെയിനിൽ വന്നിറങ്ങിയതെന്ന പോലെ നിങ്ങൾ അതിൽ കയറി കൊട്ടാരത്തിലേക്ക്
തിരിക്കും…”
“അവിടെ ചെന്നാൽ പിന്നെ
എല്ലാം ഞാൻ തന്നെ നോക്കേണ്ടി വരും അല്ലേ…?”
“റിനേ അവിടെത്തന്നെ ഉണ്ടാവുമല്ലോ…” ക്രെയ്ഗ് പറഞ്ഞു. “നിങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ എന്തു തന്നെയായാലും
ഉടൻ തന്നെ അത് റിനേയ്ക്ക് കൈമാറുക… അയാളുടെ കൈവശം റേഡിയോ ഉണ്ട്… ഇവിടെയുള്ള കോസ്റ്റൽ ബൂസ്റ്റർ സ്റ്റേഷൻ വഴി അയാൾക്ക് ഞങ്ങളുമായി ബന്ധപ്പെടാനാവും…”
“ഇവിടെയോ…?” അവൾ ആശ്ചര്യപ്പെട്ടു. “എന്നിട്ട്, ഇന്നലെ രാത്രി വന്ന നിങ്ങളുടെ
ആ സുഹൃത്തുക്കളെയല്ലാതെ വേറെയാരെയും ഞാനിവിടെ കണ്ടില്ലല്ലോ…”
“നിങ്ങളുടെ കണ്മുന്നിൽ
അവർ വരാത്തതാണെന്ന് കൂട്ടിക്കോളൂ… വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു റേഡിയോ
റൂം ഉണ്ട് ഇവിടെ… പിന്നെ ഒരു കോസ്റ്റ്യൂം ഡിപ്പാർട്ട്മെന്റും… ജൂലിയാണ് അത് നടത്തിക്കൊണ്ടുപോകുന്നത്… അവർക്ക് സപ്ലൈ ചെയ്യാൻ സാധിക്കാത്ത യൂണിഫോമുകളും ഇല്ല, വ്യാജരേഖകളുമില്ല…”
ഒന്നും മിണ്ടാതെ അല്പനേരം
അവർ മുഖത്തോട് മുഖം നോക്കി നിന്നു. ഒടുവിൽ മൗനം ഭഞ്ജിച്ച ക്രെയ്ഗ് തികച്ചും സൗമ്യസ്വരത്തിൽ
ചോദിച്ചു. “ഇനി എന്തെങ്കിലും സഹായം ഞാൻ ചെയ്യേണ്ടതുണ്ടോ…?”
“ആൻ മേരി… അവളുടെ കാര്യമോർത്ത് എനിക്ക് ഉത്കണ്ഠയുണ്ട്… എനിക്കെന്തെങ്കിലും സംഭവിച്ചാൽ…………”
“അക്കാര്യം ഞാൻ നോക്കിക്കൊള്ളാം… ഞാൻ വാക്കു തരുന്നു…” ഒരു വിരൽ കൊണ്ട് അദ്ദേഹം അവളുടെ മുഖം പതുക്കെ ഉയർത്തി.
“നിങ്ങൾക്ക് ഒരപകടവും സംഭവിക്കില്ല… ഭാഗ്യം നിങ്ങളോടൊപ്പമാണ്… അതെനിക്ക് ഉറപ്പുണ്ട്…”
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
എങ്കിലും പെട്ടെന്ന് മനഃസാന്നിദ്ധ്യം വീണ്ടെടുത്ത് അവൾ ചോദിച്ചു. “നാശം… അക്കാര്യത്തിൽ എങ്ങനെ ഉറപ്പ് പറയാൻ കഴിയും നിങ്ങൾക്ക്…?”
“ഞാനൊരു അമേരിക്കക്കാരൻ
ആയതുകൊണ്ട്…” അദ്ദേഹം പുഞ്ചിരിച്ചു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
“നിങ്ങൾക്ക് ഒരപകടവും സംഭവിക്കില്ല… ഭാഗ്യം നിങ്ങളോടൊപ്പമാണ്… അതെനിക്ക് ഉറപ്പുണ്ട്…”
ReplyDeleteഎനിക്കും!!
ജാക്കേട്ടനെ അത്രയ്ക്കും വിശ്വാസമാണല്ലേ ജിമ്മന്...?
Delete