മാക്സ് പ്രീം തന്നോട്
പറഞ്ഞതെല്ലാം സത്യമാണെങ്കിൽ ക്രെയ്ഗ് ഓസ്ബോൺ എന്തിന് ഈ നേരത്ത് ഈ വേഷത്തിൽ ഇവിടെ എത്തണം…? എവിടെയൊക്കെയോ ഒരു പന്തികേട്… ജെനവീവിന്
ഒട്ടും തന്നെ ഉൾക്കൊള്ളാനാവുന്നുണ്ടായിരുന്നില്ല അത്. അദ്ദേഹം അടുത്തേക്ക് വന്നുകൊണ്ടിരിക്കെ
അവർ നൃത്തം നിർത്തി. പ്രീമിന്റെ മുഖത്ത് ഒരു സംശയഭാവം കാണാമായിരുന്നു.
“ആൻ മേരീ, എത്ര മനോഹരം… നീ ഇവിടെയുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു…” ക്രെയ്ഗിന്റെ ഫ്രഞ്ച് ഭാഷ അതിഗംഭീരമായിരുന്നു. അദ്ദേഹം പ്രീമിന് നേർക്ക്
തിരിഞ്ഞു. “നിങ്ങളുടെ നൃത്തം തടസ്സപ്പെട്ടതിൽ ഖേദമുണ്ട്… മദ്മോസെലാ ട്രെവോൺസും ഞാനും പഴയ സുഹൃത്തുക്കളാണ്…” അവളുടെ കരം കൈയിലെടുത്തു ചുംബിച്ചു കൊണ്ട് അദ്ദേഹം തുടർന്നു. “1939
ജൂലൈ മുതലുള്ള പരിചയമാണ്… വർഷങ്ങൾ ഏറെ കടന്നു പോയിരിക്കുന്നു…”
പ്രീമിന്റെ മുഖത്തെ സംശയഭാവം
ഒരു ഗൂഢസ്മിതത്തിന് വഴി മാറുന്നത് അവൾ ശ്രദ്ധിക്കാതിരുന്നില്ല. ആൻ മേരിയുടെ റോൾ അഭിനയിച്ചു
കൊണ്ടിരിക്കുന്ന താൻ പഴയ സുഹൃത്തെന്ന് അവകാശപ്പെടുന്ന ഈ വ്യക്തിയുടെ മുന്നിൽ അയാളുടെ
പേര് പോലും അറിവില്ലാതെ ദയനീയമായി പിടിക്കപ്പെടുന്ന അവസ്ഥ ഒരു പക്ഷേ പ്രീം മനസ്സിൽ
കാണുകയായിരിക്കണം.
“ഞാൻ ഹെൻട്രി ലെഗ്രാൻഡ്…” ക്രെയ്ഗ് പ്രീമിനോട് പറഞ്ഞു. “നിങ്ങളുടെ പേരെന്താണ് കേണൽ…?”
പ്രീം കാലുകൾ അമർത്തി
ചവിട്ടി അറ്റൻഷനായി നിന്നു. “മാക്സ് പ്രീം… എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി, സ്റ്റാൻഡർടൻഫ്യൂറർ…” ഉപചാരപൂർവ്വം പറഞ്ഞിട്ട് പ്രീം പിൻവാങ്ങി.
ജെനവീവിന്റെ കൈകളിൽ പിടിച്ച്
ക്രെയ്ഗ് ചുവടു വയ്ക്കാൻ തുടങ്ങി. “നീയിവിടെ പതിവായി വരാറുണ്ടോ…?” അദ്ദേഹം ചോദിച്ചു.
കാര്യങ്ങളുടെ നിജസ്ഥിതിയറിയാവുന്ന
അവൾക്ക് ക്രെയ്ഗിന്റെ ഇപ്പോഴത്തെ വരവ് തീർത്തും വിചിത്രമായി തോന്നി. എങ്കിലും അവളുടെ
ഉത്കണ്ഠ അദ്ദേഹത്തെയോർത്ത് മാത്രമായിരുന്നു. “നിങ്ങൾക്ക് ഭ്രാന്താണെന്നാണ് തോന്നുന്നത്…”
“എനിക്കറിയാം… എന്റെ അമ്മ എപ്പോഴും ഇതുതന്നെ പറയുമായിരുന്നു… മുഖത്ത് ഇത്ര പരിഭ്രമം കാണിക്കല്ലേ… മനം മയക്കുന്ന
ആ പുഞ്ചിരി എപ്പോഴും മുഖത്തുണ്ടാവണം…” അദ്ദേഹം അവളെ ചേർത്തു പിടിച്ചു. “സിംഹത്തിന്റെ
കൂട്ടിൽ കയറിയ ഡാനിയൽ എന്ന് പറയാറില്ലേ…? അത് ഞാനാണ്… ദൈവത്തിന്റെ
ശക്തി… ഒരു പോറൽ പോലുമേൽക്കാതെ ഞാൻ ഇവിടെ നിന്നും പുറത്തു
കടക്കും… നീയും എന്നോടൊപ്പം വരുന്നു… അതിനു വേണ്ടിയാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്… എല്ലാം ഒരു കെണിയായിരുന്നു ഡിയർ… മൺറോ നിന്നെ
ഒരു ബലിയാടാക്കുകയായിരുന്നു… അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം ആ രേഖകളുടെ ഫോട്ടോസ്
എടുക്കാനുള്ള ഏതൊരു ശ്രമവും അപകടമാണ്… നിന്നെ പിടികൂടുവാൻ നോക്കിയിരിക്കുകയാണ് അവർ…”
“ഇതൊക്കെ പഴയ വാർത്ത…” അവൾ പറഞ്ഞു. “ഇന്ന് വൈകിട്ട് ഞാനതിന് ശ്രമിച്ചിരുന്നു… പിടിക്കപ്പെടുകയും ചെയ്തു… പ്രീമിന് എല്ലാം അറിയാം, ക്രെയ്ഗ്… അദ്ദേഹം എന്നോട് എല്ലാം പറഞ്ഞു… ഡോക്ടർ
ബാം, ആൻ മേരി, ഈ വൃത്തികെട്ട കളി… എല്ലാം എല്ലാം… അവരുടെ
കടിഞ്ഞാൺ ചരടിലാണ് എന്റെ ഓരോ നീക്കവും… നിങ്ങൾക്കത് മനസ്സിലാവുന്നില്ലേ…? താൻ പറയുന്നത് പോലെയേ ഞാൻ പ്രവർത്തിക്കൂ എന്ന് അദ്ദേഹത്തിനറിയാം… ഹോർടെൻസ് ആന്റിയുടെ ജീവൻ അവരുടെ കൈകളിലാണെന്നത് തന്നെ കാരണം… എന്റെ ഓരോ നീക്കവും അദ്ദേഹം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്…”
നൃത്തം അവസാനിപ്പിച്ച്
ക്രെയ്ഗ് അവളിൽ നിന്നും അകന്നു. “അങ്ങനെയാണോ…? എന്നാൽ പിന്നെ അയാൾക്ക് എന്തെങ്കിലും ഒരു പണി
കൊടുക്കാൻ പറ്റുമോ എന്ന് നോക്കണമല്ലോ…” ആ ആൾക്കൂട്ടത്തിനിടയിലൂടെ അവളെയും കൂട്ടി അദ്ദേഹം
ഫ്രഞ്ച് ജാലകം വഴി പുറത്ത് കടന്നു.
***
തണുപ്പുള്ള അന്തരീക്ഷമായിരുന്നു
പുറത്ത്. മഴ പെയ്യുന്നതിനാൽ അവർ സൺഷേഡിന് താഴെ ഒതുങ്ങി നിന്നു. “ഇടയ്ക്കൊക്കെ ഒന്ന്
പൊട്ടിച്ചിരിക്കുന്നത് നല്ലതാണ്… കാണുന്നവർക്ക് നമ്മുടെ പെരുമാറ്റം സ്വാഭാവികമായി
തോന്നും…” ക്രെയ്ഗ് പറഞ്ഞു. “ഇടയ്ക്ക് ഓരോ സിഗരറ്റും…”
പൊത്തിപ്പിടിച്ച കൈപ്പടത്തിനുള്ളിലെ
തീപ്പെട്ടിക്കൊള്ളിയുടെ വെട്ടത്തിൽ പ്രകാശിച്ച അദ്ദേഹത്തിന്റെ മുഖത്തേക്ക് അവൾ നോക്കി.
“പക്ഷേ, എന്തിന് ക്രെയ്ഗ്…? എന്തിന്…?”
“പ്രീം നിന്നോട് എന്തൊക്കെയാണ്
പറഞ്ഞത്…?” ക്രെയ്ഗ് ചോദിച്ചു.
“ആൻ മേരി അദ്ദേഹത്തിന്
വേണ്ടിയാണ് പ്രവർത്തിച്ചിരുന്നതെന്ന്…”
അദ്ദേഹം പതുക്കെ ചൂളം
കുത്തി. “ഇത് മൺറോയെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരിക്കുമല്ലോ… അപ്പോൾ, തുടക്കം മുതൽക്കേ നീ ചതിക്കപ്പെടുകയായിരുന്നു… നീ ആരാണെന്ന് ഡോക്ടർ ബാം ഇവരെ അറിയിച്ചിരുന്നില്ലെങ്കിൽപ്പോലും…”
“ഇതൊന്നും നിങ്ങൾക്ക്
അറിയില്ലായിരുന്നുവെന്നാണോ പറഞ്ഞു വരുന്നത്…? എനിക്കത് വിശ്വസിക്കാനാവില്ല… നിങ്ങൾ എന്നെ ഉപയോഗിക്കുകയായിരുന്നു ക്രെയ്ഗ്… ആൻ മേരിയെ നിങ്ങൾ ഉപയോഗിച്ചത് പോലെ… അതെല്ലാം
ഇപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്… ആൻ മേരിയ്ക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നും
എനിക്കറിയാം…”
“അത് ശരി… റിനേ എവിടെ…?”
“ഇപ്പോൾ ജീവനോടെയില്ല… വെടിയുതിർത്ത് ആത്മഹത്യ ചെയ്തു… ചോദ്യം
ചെയ്യലിൽ എന്നെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരാതിരിക്കാൻ വേണ്ടി…”
ഒന്നോ രണ്ടോ നിമിഷനേരം
അവിടെ മൗനം നിറഞ്ഞു. തുറന്നു കിടന്ന ഫ്രഞ്ച് ജാലകത്തിലൂടെ മഴനീർക്കണങ്ങൾ സ്പ്രേ പോലെ
ഉള്ളിലേക്ക് കടന്നു. ക്രെയ്ഗ് മൗനം ഭഞ്ജിച്ചു. “നീ വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി,
ഇനി ഞാൻ പറയാൻ പോകുന്നതാണ് വാസ്തവം… നിന്റെ സഹോദരിയ്ക്ക് കുത്തിവെച്ച ആ പുതിയ മരുന്ന്
ചാരപ്രവർത്തനം കഴിഞ്ഞ് തിരിച്ചെത്തുന്ന എല്ലാ ഏജന്റുമാരിലും അവർ പരീക്ഷിക്കുന്നതാണ്… പക്ഷേ, ആൻ മേരിയുടെ കാര്യത്തിൽ അവർക്ക് തെറ്റിപ്പോയി. ആ മരുന്നിന്റെ
പാർശ്വഫലമാണ് അവളെ അങ്ങനെയാക്കിയത്… ഡോക്ടർ ബാമിൽ നിന്നും ഇന്നലെ രാത്രിയിൽ മാത്രമാണ്
അക്കാര്യം ഞാൻ അറിയുന്നത്… SS സേനാംഗങ്ങൾ അവളെ ബലാൽക്കാരം ചെയ്തു എന്നൊക്കെയുള്ള
കഥകൾ മൺറോ മെനഞ്ഞുണ്ടാക്കിയതാണ്… ഈ ദൗത്യം നിന്നെക്കൊണ്ട് ഏറ്റെടുപ്പിക്കാൻ സദുദ്ദേശ്യത്തോടെയുള്ള
ഒരു സൈക്കോളജിക്കൽ മൂവ്… നിന്നോട് പറഞ്ഞ അതേ കഥ തന്നെയായിരുന്നു മൺറോ എന്നോടും
പറഞ്ഞിരുന്നത്…”
“അപ്പോൾ ഡോക്ടർ ബാം…?”
“ഡോക്ടർ ബാമിന്റെ ജർമ്മൻ
കണക്ഷൻസിനെക്കുറിച്ച് ഇന്നലെ രാത്രി വരെയും എനിക്ക് അറിവില്ലായിരുന്നു… നിന്നോട് പറഞ്ഞ അതേ വിവരങ്ങൾ തന്നെയായിരുന്നു അവർ എന്നോടും പറഞ്ഞത്… അതായത്, ഒരേയൊരു കാരണത്താൽ മാത്രമാണ് നീ ഇങ്ങോട്ട് വരുന്നത്… ആൻ മേരിയുടെ ഒഴിവ് നികത്തുക എന്നത്… അതോടൊപ്പം
റോമലിന്റെ അറ്റ്‌ലാന്റിക്ക് വാൾ കോൺഫറൻസിനെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ ലഭ്യമാകുമെങ്കിൽ
അത് ശേഖരിക്കുക എന്നതും…”
“ഇതാണ് വാസ്തവമെങ്കിൽ
പിന്നെ എന്തിനാണ് നിങ്ങളെ ഇപ്പോൾ ഇതുപോലെ ഇങ്ങോട്ട് വരാൻ മൺറോ അനുവദിച്ചത്…?”
“അദ്ദേഹം അനുവാദം തന്നിട്ടൊന്നുമല്ല… എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാനിവിടെ എത്തിയത്… ഈ വിവരം അറിഞ്ഞ് അദ്ദേഹത്തിനിപ്പോൾ ഭ്രാന്ത് പിടിച്ചിട്ടുണ്ടാവും…”
ഇപ്പോഴാണ് അവളിൽ നിന്നും
ആശ്വാസത്തിന്റെ നെടുവീർപ്പ് ഉയർന്നത്. അദ്ദേഹം പറഞ്ഞത് അവൾക്ക് വിശ്വാസമായി. പൂർണ്ണമായും
വിശ്വാസം.
“മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട
പാവം ഡോക്ടർ ബാമിൽ നിന്നാണ് എല്ലാ രഹസ്യങ്ങളും എനിക്ക് ലഭിച്ചത്… വെറും ആറു മാസം മുമ്പ് മാത്രമാണത്രേ അദ്ദേഹത്തിന്റെ മകൾ മരണമടഞ്ഞത്…”
“എനിക്കറിയാം…” ജെനവീവ് പറഞ്ഞു. “പ്രീം എന്നോട് പറഞ്ഞു….”
“വിവരങ്ങളെല്ലാം ശരിയാണെന്ന്
മൺറോ എന്റെയടുത്ത് സമ്മതിച്ചു… യുദ്ധമാകുമ്പോൾ ഇങ്ങനെ പലതും ഉണ്ടാകുമത്രെ… ഇതൊന്നും അറിയില്ലേയെന്ന് ചോദിച്ച് എന്നെ പരിഹസിച്ചു… ഒരു വീണ്ടുവിചാരത്തിനുള്ള സമയം തരാമെന്ന് പറഞ്ഞ് ഒരു രാത്രി മുഴുവൻ
എന്നെ തടവറയിൽ അടച്ചു… പുലർച്ചയോടെ ഒരു വിധം അവിടെ നിന്നും രക്ഷപെട്ട്
ഞാൻ കോൾഡ് ഹാർബറിൽ എത്തി… മാർട്ടിൻ ഹെയറും സംഘവുമാണ് E-ബോട്ടിൽ എന്നെ ഇങ്ങോട്ട്
എത്തിച്ചത്… ഞാൻ ഇങ്ങോട്ട് വരുന്ന കാര്യം ജൂലി റേഡിയോ സന്ദേശം
മുഖേന ഗ്രാൻഡ് പിയറിനെ അറിയിച്ചിരുന്നു… E-ബോട്ട് ഇപ്പോൾ ഗ്രോസ്നെസ് പോയിന്റിൽ കാത്തു കിടക്കുന്നുണ്ട്… ഈ യൂണിഫോമിൽ ഇങ്ങോട്ട് എത്തുന്നത് ഒരു പ്രശ്നമേയായിരുന്നില്ല… ഇതെനിക്ക് ചേരുന്നില്ലേ എന്നൊരു സംശയം മാത്രമേയുള്ളൂ…”
“യൂ ഫൂൾ…” അവൾ പറഞ്ഞു.
“ഒരു യേൽ യൂണിവേഴ്സിറ്റി
ഉല്പന്നമാണ് ഞാൻ എന്ന് മുമ്പ് പറഞ്ഞിരുന്നില്ലേ…? ഇവിടുത്തെ
ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് പറയൂ…”
ചുരുങ്ങിയ വാക്കുകളിൽ
അവൾ സകല കാര്യങ്ങളും അദ്ദേഹത്തെ ധരിപ്പിച്ചു. ആരുടെയോ കാലടി ശബ്ദം കേട്ട് അവൾ തിരിഞ്ഞു
നോക്കി. ചെറുപ്പക്കാരനായ ആ ലെഫ്റ്റനന്റ് ജാലകത്തിനരികിൽ വന്ന് തികച്ചും സ്വാഭാവികമെന്ന
മട്ടിൽ പുറത്ത് മഴയത്തേക്ക് എത്തി നോക്കി. പൊട്ടിച്ചിരിച്ചു കൊണ്ട് അവൾ ക്രെയ്ഗ് നൽകിയ
സിഗരറ്റ് ചുണ്ടിൽ വച്ചു. അദ്ദേഹം അതിന് തീ കൊളുത്തി കൊടുത്തു.
“ഓരോ മാത്രയും അവർ എന്നെ
നീരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്… അതുകൊണ്ട്, തിരികെ പോകൂ ക്രെയ്ഗ്… ഇപ്പോൾ അതിനുള്ള അവസരമെങ്കിലുമുണ്ട്…” ജെനവീവ് പറഞ്ഞു.
“നിന്റെ ജീവൻ വച്ചുള്ള
ഒരു കളിയുമില്ല… ഈ അവസ്ഥയിൽ നിന്നെ ഇവിടെ ഉപേക്ഷിച്ചിട്ട് പോകാൻ
എനിക്ക് കഴിയുമെന്ന് തോന്നുന്നുണ്ടോ…? റിയൂ സുസെയ്സിലുള്ള ഗെസ്റ്റപ്പോ ഹെഡ്ക്വാർട്ടേഴ്സിലെ
സെല്ലാറുകൾ നീ കണ്ടിട്ടില്ല… ഞാൻ അവിടെ കഴിഞ്ഞിട്ടുള്ളതാണ്… നമ്മളെപ്പോലുള്ള ഏജന്റുമാർ അനുഭവിക്കേണ്ടി വരുന്ന പീഡനം അതിഭീകരമായിരിക്കും… അതിനാൽ തിരികെ പോകുന്നത് നമ്മൾ ഒരുമിച്ചായിരിക്കും… അതല്ലെങ്കിൽ ആരും പോകുന്നില്ല…”
“അത് സാദ്ധ്യമല്ല… ഹോർടെൻസ് ആന്റിയെ ഉപേക്ഷിക്കാൻ എനിക്കാനാവില്ല… രക്ഷപെടാൻ എനിക്ക് മാർഗ്ഗമുണ്ടെങ്കിൽ പോലും… നിങ്ങൾക്ക് ഇപ്പോഴും അവസരമുണ്ട്… തിരിച്ചു
പോകൂ ക്രെയ്ഗ്…”
“വാട്ട് ഇൻ ദി ഹെൽ…! വെറുതെ ഒരു തമാശയ്ക്കാണ് ഞാനിവിടെ വന്നതെന്നാണോ നീ കരുതുന്നത്…? അന്ന് കോൾഡ് ഹാർബറിൽ വച്ച് പോലും നിനക്കെന്നെ മനസ്സിലായില്ലേ…? ഓരോ തവണയും നിന്റെ മുഖത്തേക്ക് നോക്കുമ്പോൾ ആൻ മേരിയെയാണ് ഞാൻ കണ്ടിരുന്നത്
എന്നാണോ നീ കരുതിയിരുന്നത്…?
ഒരേയൊരു മാർഗ്ഗമേ അവൾക്ക്
മുന്നിലുണ്ടായിരുന്നുള്ളൂ. സ്വയരക്ഷയ്ക്ക് വേണ്ടിയല്ല, അദ്ദേഹത്തിന്റെ രക്ഷയ്ക്ക് വേണ്ടി.
ആ മാർഗ്ഗം അവൾ തെരഞ്ഞെടുത്തു. എന്താണ് സംഭവിക്കുന്നതെന്ന് ക്രെയ്ഗിന് മനസ്സിലാക്കാൻ
സാധിക്കുന്നതിന് മുമ്പ് അവൾ തിരിഞ്ഞ് ഫ്രഞ്ച് ജാലകത്തിലൂടെ ഉള്ളിലേക്ക് കയറി.
നെരിപ്പോടിനരികിൽ ഒരു
സിഗരറ്റ് പുകച്ചു കൊണ്ട് പ്രീം നിൽക്കുന്നുണ്ടായിരുന്നു. അത് ആ നെരിപ്പോടിനുള്ളിലേക്ക്
വലിച്ചെറിഞ്ഞിട്ട് അദ്ദേഹം അവൾക്കരികിലേക്ക് വന്നു. “ആ പാവം കേണലിനെ ഉപേക്ഷിച്ചിട്ടു
വന്നോ…?” അദ്ദേഹത്തിന്റെ കണ്ണുകൾ ചെറുതായൊന്ന് കുറുകി.
“എന്തെങ്കിലും പ്രശ്നമുണ്ടോ…?”
“എന്ന് പറയാം… എന്റെ സഹോദരിയുടെ ഒരു പഴയ സുഹൃത്താണയാൾ… ഞാൻ ആൻ മേരിയാണെന്നാണ് അയാൾ ധരിച്ചു വച്ചിരിക്കുന്നത്… അയാൾക്ക് ഇപ്പോഴും എന്നോട് അഭിനിവേശമാണത്രെ… എന്നെക്കുറിച്ചുള്ള ഓർമ്മകളാണത്രെ റഷ്യൻ യുദ്ധനിരയിൽ പിടിച്ചു നിൽക്കാൻ
അയാളെ സഹായിച്ചത്…”
“ഈ ഫ്രഞ്ചുകാരുടെ ഒരു
കാര്യം…” പ്രീം പറഞ്ഞു. “ഇത്രയും റൊമാന്റിക്ക് ആയിട്ടുള്ള
ആൾക്കാർ… ആഹ്, അതു പോട്ടെ, ഫീൽഡ് മാർഷൽ പുറപ്പെടാൻ ഒരുങ്ങുകയാണ്… അദ്ദേഹം നിന്നെ അന്വേഷിച്ചിരുന്നു… നീയിപ്പോൾ
ഓകെയല്ലേ…?”
“തീർച്ചയായും…”
ഒരു നിമിഷനേരത്തേക്ക്
അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു. “ജെനവീവ്, നീയൊരു മിടുക്കി തന്നെ…”
“അത് പിന്നെ എനിക്കറിയില്ലേ… മറ്റൊരു അവസരത്തിലായിരുന്നെങ്കിൽ ചിലപ്പോൾ………..”
“ഒരു നാടകത്തിലെ രംഗമാണോ
ഇതെന്ന് തോന്നിപ്പോകുന്നു…”
“പലപ്പോഴും ജീവിതം തന്നെ
ഒരു നാടകമാണല്ലോ… നമുക്ക് യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വരാം… വരൂ, എനിക്കൊരു ഗ്ലാസ് ഷാംപെയ്ൻ കിട്ടിയാൽ കൊള്ളാമെന്നുണ്ട്…”
(തുടരും)