ആ സമയത്ത് ബ്രിറ്റനിയിലെ
വോൺകോർട്ട് കൊട്ടാരത്തിന് സമീപത്തെ തടാകത്തിന്റെ മറുകരയിലെ ചെറിയ വനത്തിലൂടെ സാമാന്യം
വേഗതയിൽ ജോഗിങ്ങ് നടത്തുകയായിരുന്നു സ്റ്റംബാൻഫ്യൂറർ മാക്സ് പ്രീം. അഞ്ചടി പതിനൊന്ന്
ഇഞ്ച് ഉയരമുള്ള അയാളുടെ കറുത്ത തലമുടി അലങ്കോലമായിട്ടാണ് കിടന്നിരുന്നത്. മുഖത്ത് സ്വേദകണങ്ങൾ
നിറഞ്ഞിരിക്കുന്നു. പഴയ ഒരു ട്രാക്ക് സ്യൂട്ട് ധരിച്ചിരിക്കുന്ന അയാൾ കഴുത്തിൽ ഒരു
സ്കാർഫ് ചുറ്റിയിട്ടുണ്ട്. സെക്യൂരിറ്റി സേനയുടെ ഭാഗമായ ഒരു അൽസേഷ്യൻ നായയും അയാളോടൊപ്പമുണ്ട്.
“എന്നും ഓർമ്മയിരിക്കട്ടെ…” ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത ദിവസം സർജൻ അയാളോട് പറഞ്ഞതാണ്.
“തലയോട്ടിയിൽ സിൽവർ പ്ലേറ്റ് ഘടിപ്പിച്ചതു കൊണ്ട് മാത്രമാണ് നിങ്ങൾക്ക് ജീവിതം തിരികെ
കിട്ടിയത്… ആ അവസ്ഥയിലുള്ള നിങ്ങൾ ഇനിയങ്ങോട്ട് നടക്കാൻ മാത്രമേ
പാടുള്ളൂ… ഓടരുത്… മനസ്സിലായല്ലോ…? ഓട്ടം
എന്നത് മറന്നു കളഞ്ഞേക്കൂ…”
“ഓടരുത് പോലും…! പോകാൻ പറ അയാളോട്…” പ്രീം പിറുപിറുത്തു. ആ തടാകത്തെ ചുറ്റി അയാൾ കൊട്ടാരത്തിന്റെ
പ്രധാന കവാടത്തിന് മുന്നിലെ പുൽത്തകിടിയിലേക്ക് ഓടിയെത്തി. കാൾ എന്ന് പേരുള്ള ആ അൽസേഷ്യൻ
നായയും അയാളുടെ തൊട്ടു പിന്നിൽ ഉണ്ടായിരുന്നു.
സല്യൂട്ട് ചെയ്ത പാറാവുകാരുടെ
മുന്നിലൂടെ പടികൾ കയറി അയാൾ സ്വീകരണ ഹാളിലേക്ക് പ്രവേശിച്ചു. വലതുവശത്തെ ഇടനാഴിയിലേക്ക്
കടന്ന അയാൾ ക്ലോക്ക്റൂമിൽ ചെന്ന് ടവൽ എടുത്ത് മുഖം തുടച്ചു. ആദ്യത്തെ ഓഫീസ് തന്റെ അസിസ്റ്റന്റായ
ഹോപ്‌റ്റ്സ്റ്റംഫ്യൂറർ ഹാൻസ് റൈലിംഗെറിന്റേതാണ്. അതിനപ്പുറത്താണ് തന്റെ ഓഫീസ്. അങ്ങോട്ട്
നടക്കവെ തന്റെ ഓഫീസിൽ നിന്നും ഫോൺ റിങ്ങ് ചെയ്യുന്ന ശബ്ദം കേൾക്കാമായിരുന്നു. മുഖം
തുടച്ചു കൊണ്ട് വാതിൽ തുറന്ന അയാൾ കണ്ടത് റിസീവർ എടുത്ത് മറുപടി പറയുന്ന റൈലിംഗെറെയാണ്.
“അതെ, ഇത് സ്റ്റംബാൻഫ്യൂറർ
മാക്സ് പ്രീമിന്റെ ഓഫീസാണ്… അദ്ദേഹം ഇതാ ഒഫീസിലേക്ക് എത്തിയതേയുള്ളൂ…” വിടർന്ന കണ്ണുകളോടെ അയാൾ തിരിഞ്ഞ് ഫോൺ പ്രീമിന് നേർക്ക് നീട്ടി. “മൈ
ഗോഡ്, റൈഫ്യൂറർ ഹിംലർ ആണ് ലൈനിൽ…”
പ്രത്യേകിച്ചൊരു വികാരവും
പ്രകടിപ്പിക്കാതെ മാക്സ് പ്രീം റിസീവർ വാങ്ങിയിട്ട് റൈലിംഗെറിനോട് അയാളുടെ ഓഫീസിലേക്ക്
പോകുവാൻ ആംഗ്യം കാണിച്ചു. രണ്ട് ഓഫീസുകൾക്കും ഇടയിലുള്ള വാതിലിലൂടെ അപ്പുറത്തേക്ക്
കടന്ന റൈലിംഗെർ വാതിലടച്ചു. എന്നിട്ട് തന്റെ കസേരയിൽ വന്നിരുന്ന് മേശപ്പുറത്തുള്ള പാരലൽ
ഫോണിന്റെ റിസീവർ ശബ്ദമുണ്ടാക്കാതെ എടുത്ത് കാതിൽ വച്ചു.
“പ്രീം…?” ഹിംലറിന്റെ സ്വരം അയാൾ കേട്ടു.
“യെസ്, റൈഫ്യൂറർ…” മാക്സ് പ്രീമിന്റെ മറുപടിയും അയാൾക്ക് കേൾക്കാമായിരുന്നു.
“SS സേനയുടെ വിശ്വസ്തനായ
ഒരംഗമല്ലേ നിങ്ങൾ…? നിങ്ങളുടെ ഔചിത്യബോധത്തിലും സഹായ മനഃസ്ഥിതിയിലും
എനിക്ക് വിശ്വസിക്കാമല്ലോ…?”
“തീർച്ചയായും, റൈഫ്യൂറർ…”
“നിങ്ങളുടെ റെക്കോർഡ്സ്
ഞാൻ കണ്ടു… പ്രശംസനീയം… നിങ്ങളെക്കുറിച്ച്
ഞാൻ അഭിമാനം കൊള്ളുന്നു…”
“ഈ ബാസ്റ്റർഡ് എന്താണ്
പറഞ്ഞുകൊണ്ടു വരുന്നത്…?” പ്രീം അത്ഭുതം കൂറി.
“ഞാൻ പറയുന്നത് ശ്രദ്ധിച്ച്
കേൾക്കണം…” ഹിംലർ പറഞ്ഞു. “ഒരു പക്ഷേ, നിങ്ങളുടെ ഫ്യൂററുടെ
ജീവൻ നിങ്ങളുടെ കൈകളിൽ ആയിരിക്കാം…”
ആ അൽസേഷ്യൻ നായ അരികിൽ
വന്ന് ഇരുന്നപ്പോൾ മാക്സ് പ്രീം അതിന്റെ കുഞ്ചിരോമങ്ങളിൽ തലോടി. “ഞാൻ എന്തു ചെയ്യണമെന്നാണ്
പറയുന്നത്, റൈഫ്യൂറർ…?” ഹിംലർ സംസാരിച്ചു കഴിഞ്ഞതും അയാൾ ചോദിച്ചു.
“ഈ വാരാന്ത്യത്തിൽ അവിടെ
നടക്കുന്ന കോൺഫറൻസിനെക്കുറിച്ച് എനിക്ക് ചില സംശയങ്ങളൊക്കെയുണ്ട്… അതിനാൽ നിങ്ങളുടെ ശ്രദ്ധ അവിടെങ്ങും ഉണ്ടായിരിക്കണം… ആ ജനറൽ സീംകായെ എനിക്ക് ബലമായ സംശയമുണ്ട്… അതുപോലെ തന്നെ റോമൽ… സകല പരിധിയും ലംഘിക്കുകയാണയാൾ… നമ്മുടെ സൈന്യത്തിന് തന്നെ അപമാനമായി മാറിയിരിക്കുന്നു…”
ജർമ്മനിയുടെ വീരനായകനായ
റോമലിനെ ഇത്രയും മോശമായി ഇകഴ്ത്തിപ്പറഞ്ഞിട്ടും
മാക്സ് പ്രീം സംയമനം പാലിച്ചു. “ആരെയും അറസ്റ്റ് ചെയ്യേണ്ടതിനെക്കുറിച്ചൊന്നുമല്ലല്ലോ
താങ്കൾ പറഞ്ഞു വരുന്നത്, റൈഫ്യൂറർ…?”
“അല്ലേയല്ല… എല്ലായിടത്തും നിങ്ങളുടെ കണ്ണുണ്ടായിരിക്കണം… കോൺഫറൻസിൽ പങ്കെടുക്കുന്ന സകലരുടെയും പേരുവിവരങ്ങൾ രേഖപ്പെടുത്തിയിരിക്കണം… അതുപോലെ തന്നെ, ഫീൽഡ് മാർഷലും മറ്റു ജനറൽമാരും നടത്തുന്ന ടെലിഫോൺ കോളുകളുടെ
റെക്കോർഡ്സും ഉണ്ടായിരിക്കണം… ഇത് എന്റെ നേരിട്ടുള്ള ഓർഡറാണ്, പ്രീം…”
“ഉത്തരവ് പോലെ, റൈഫ്യൂറർ…”
“ഗുഡ്… നിങ്ങളുടെ റിപ്പോർട്ടിനായി ഞാൻ കാത്തിരിക്കുന്നു…”
ഹിംലർ സംഭാഷണം അവസാനിപ്പിച്ചുവെങ്കിലും
പ്രീം ഏതാനും മാത്ര കൂടി റിസീവർ തന്റെ കാതിൽ വച്ചു. ലൈൻ ഡിസ്കണക്റ്റ് ആകാത്തത് പോലെ
നേരിയ ഒരു ഇരമ്പൽ കേൾക്കാനാകുന്നുണ്ട്. തന്റെ അസിസ്റ്റന്റ് റൈലിംഗെറിന്റെ ഓഫീസിലേക്കുള്ള
വാതിലിലേക്ക് ഒന്ന് നോക്കിയിട്ട് അയാൾ പുഞ്ചിരിച്ചു. ശേഷം റിസീവർ ക്രാഡിലിൽ വച്ചിട്ട്
എഴുന്നേറ്റ് ആ വാതിലിന് നേർക്ക് നടന്നു. ഒപ്പം ആ അൽസേഷ്യൻ നായയും. വാതിൽ തുറന്ന അയാൾ
കണ്ടത് തന്റെ മേശപ്പുറത്തെ പാരലൽ ലൈനിന്റെ റിസീവർ ക്രാഡിലിൽ വച്ചിട്ട് തിരിഞ്ഞു നോക്കുന്ന
റൈലിംഗെറെയാണ്. തെറ്റ് ചെയ്തത് കണ്ടുപിടിക്കപ്പെട്ടതിന്റെ ജാള്യത അയാളുടെ മുഖത്ത് കാണാമായിരുന്നു.
“ഞാൻ പറഞ്ഞില്ലെന്ന് വേണ്ട…” പ്രീം പറഞ്ഞു. “ഇത്തരം പ്രവൃത്തി ഇനി ആവർത്തിച്ചാൽ… നിങ്ങളുടെ വൃഷണങ്ങൾ ഇവൻ കടിച്ചെടുത്തിരിക്കും…”
ആ അൽസേഷ്യൻ നായ നാവ് പുറത്തേക്കിട്ട്
റൈലിംഗെറെ രൂക്ഷമായി നോക്കിക്കൊണ്ട് നിന്നു. അയാളുടെ മുഖം വിളറി വെളുത്തിരുന്നു. “യാതൊരു
ദുരുദ്ദേശ്യവും എനിക്കുണ്ടായിരുന്നില്ല…”
“ഒന്നും പറയണ്ട… രാജ്യസുരക്ഷയെ സംബന്ധിക്കുന്ന ഏറ്റവും വലിയ ഒരു രഹസ്യമാണ് ഇപ്പോൾ നിങ്ങൾ
ഒളിച്ചു കേട്ടിരിക്കുന്നത്…” പ്രീം അലറി. “അറ്റൻഷൻ, റൈലിംഗെർ…”
“ആജ്ഞാപിച്ചാലും, സ്റ്റംബാൻഫ്യൂറർ…”
“ഫ്യൂററെ സംരക്ഷിച്ചുകൊള്ളാമെന്ന്
ഒരു പ്രതിജ്ഞയെടുത്തിട്ടുണ്ട് നിങ്ങൾ… ഒരു വിശുദ്ധ പ്രതിജ്ഞ… അതൊന്ന് ആവർത്തിക്കൂ…”
വിറയ്ക്കുന്ന സ്വരത്തിൽ
റൈലിംഗെർ പറഞ്ഞു തുടങ്ങി. “ജർമ്മൻ സാമ്രാജ്യത്തോടും ജനതയോടും സായുധ സേനയുടെ സുപ്രീം
കമാൻഡറും ഫ്യൂററുമായ അഡോൾഫ് ഹിറ്റ്‌ലറോടും ഉള്ള നിരുപാധിക വിധേയത്വം എന്നും ഞാൻ പ്രകടിപ്പിക്കുന്നതായിരിക്കും.
ഒരു വീരയോദ്ധാവ് എന്ന നിലയിൽ അതിനു വേണ്ടി ജീവൻ വരെ വെടിയാൻ ഏതു നിമിഷവും ഞാൻ തയ്യാറാണ്…”
“എക്സലന്റ്… അതുകൊണ്ട് ഇവിടെ നടന്നതൊന്നും നിങ്ങൾ കേട്ടിട്ടില്ല… നിങ്ങളുടെ വായ് അടഞ്ഞു തന്നെയിരിക്കട്ടെ… ഈ വിവരം ലീക്കായാൽ ഞാനായിരിക്കും നിങ്ങളുടെ ജീവനെടുക്കുന്നത്… തോൽവി എന്നത് കഴിവില്ലായ്മയുടെ ലക്ഷണമാണ്…”
തിരികെ തന്റെ ഓഫീസിലേക്ക്
പോകാനായി പ്രീം വാതിൽ തുറക്കവെ റൈലിംഗെർ വിളിച്ചു. “ഒരു കാര്യം താങ്കളെ ഓർമ്മിപ്പിക്കാൻ
ഞാനാഗ്രഹിക്കുന്നു, മേജർ…”
“എന്താണത്…?”
“താങ്കളും ഇതേ പ്രതിജ്ഞ
എടുത്തിട്ടുള്ളതാണ്…”
***
ഹാംബർഗിൽ ഒരു സ്കൂൾ അദ്ധ്യാപകന്റെ
മകനായി 1910 ലാണ് മാക്സ് പ്രീം ജനിക്കുന്നത്. പിന്നീട് സൈന്യത്തിൽ ചേർന്ന അദ്ദേഹത്തിന്റെ
പിതാവ് 1917 ൽ ഒരു ഇൻഫന്ററി കോർപ്പറൽ ആയി സേവനം അനുഷ്ഠിക്കവെ പടിഞ്ഞാറൻ യുദ്ധനിരയിൽ
വച്ച് കൊല്ലപ്പെട്ടു. 1924 ൽ മാതാവും മരണമടഞ്ഞതിനെ തുടർന്ന് തന്നിലേക്ക് വന്നു ചേർന്ന
കുടുംബ സ്വത്തിന്റെ സാമ്പത്തിക പിൻബലത്തിൽ അയാൾ ഹൈഡൽബർഗ് യൂണിവേഴ്സിറ്റിയിൽ നിയമ പഠനത്തിന്
ചേർന്നു.
1933 ആയപ്പോഴേക്കും ഉന്നത
വിദ്യാഭ്യാസം നേടിക്കഴിഞ്ഞ അയാൾ പക്ഷേ ഉദ്യോഗമൊന്നും ലഭിക്കാതെ അലയുകയായിരുന്നു. ആ
സമയത്താണ് നാസി പാർട്ടിയും SS സേനയും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ തേടി സമൂഹത്തിലേക്കിറങ്ങിയത്.
മറ്റനേകം പേരെയും പോലെ പ്രീമും ഒരു ജോലിയ്ക്കായി SS സേനയിൽ ചേർന്നു. ഭാഷയിലുള്ള പ്രാവീണ്യം
കണ്ട് SS ന്റെ ഇന്റലിജൻസ് വിഭാഗമായ SD യിലേക്കായിരുന്നു അയാൾക്ക് നിയമനം ലഭിച്ചത്.
എന്നാൽ യുദ്ധം കൊടുമ്പിരി കൊണ്ട് തുടങ്ങിയതും Waffen-SS ലേക്ക് സ്ഥാനക്കയറ്റം വാങ്ങുന്നതിൽ
അയാൾ വിജയിച്ചു. ഇരുപത്തിയൊന്നാം SS പാരാട്രൂപ്പ് ബറ്റാലിയൻ രൂപീകൃതമായപ്പോൾ അതിലേക്ക്
എത്തിയ തുടക്കക്കാരിൽ ഒരുവനായിരുന്നു മാക്സ് പ്രീം. ഗ്രീസ്, നോർത്ത് ആഫ്രിക്ക, റഷ്യ
എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച അയാളുടെ ജീവിതം മാറി മറിഞ്ഞത് സ്റ്റാലിൻഗ്രാഡിൽ വച്ചായിരുന്നു.
റഷ്യൻ ഒളിപ്പോരാളികളിൽ നിന്നും തലയിൽ ഏറ്റ ആ വെടിയുണ്ട… ശസ്ത്രക്രിയയിലൂടെ അത് എടുത്തു മാറ്റിയ ശേഷം തലയോട്ടിയിൽ ഇട്ടിരിക്കുന്ന
സിൽവർ പ്ലേറ്റ്… അതെല്ലാം കൊണ്ടാണ് യുദ്ധനിരകളിൽ നിന്നും ഏറെ അകലെയുള്ള
ഈ ബ്രെറ്റൻ ഗ്രാമത്തിൽ ഏതോ കെട്ടുകഥകളിലേത് പോലുള്ള ഈ കൊട്ടാരത്തിലെ ഒരു ഓഫീസ് മുറിയിൽ
ഇപ്പോൾ ഇങ്ങനെ ഇരിക്കേണ്ടി വന്നത്.
സ്റ്റെയർകെയ്സ് കയറി തന്റെ
മുറിയിൽ ചെന്ന് കുളി കഴിഞ്ഞ് വസ്ത്രങ്ങൾ മാറ്റി അയാൾ കണ്ണാടിയുടെ മുന്നിൽ വന്ന് സ്വയം
ഒന്ന് വിലയിരുത്തി. ക്യാപ്പിലുള്ള സിൽവർ ഡെത്ത് ഹെഡ് ചിഹ്നവും SS റാങ്ക് ബാഡ്ജും മാറ്റി
നിർത്തിയാൽ അയാളുടെ യൂണിഫോം പൂർണ്ണമായും ഒരു പാരാട്രൂപ്പറിന്റേതായിരുന്നു. പക്ഷേ, ലുഫ്ത്‌വാഫിന്റെ
ബ്ലൂ-ഗ്രേ നിറമല്ല, ആർമിയുടെ ഫീൽഡ് ഗ്രേ നിറം. ഫ്ലൈയിങ്ങ് ബ്ലൗസും ബൂട്ട്സിനുള്ളിലേക്ക്
ടക്ക് ചെയ്ത ബാഗി ജമ്പ് ട്രൗസേഴ്സും. ഗോൾഡ് വൂണ്ട് ബാഡ്ജ്, അയേൺ ക്രോസ് ഫസ്റ്റ് ക്ലാസ്
ബാഡ്ജ്, ഗോൾഡ് & സിൽവർ പാരാട്രൂപ്പേഴ്സ് ക്വാളിഫിക്കേഷൻ ബാഡ്ജ് എന്നിവ ഇടതു നെഞ്ചിൽ
അലങ്കരിച്ചിരിക്കുന്നു. നൈറ്റ്സ് ക്രോസ് വിത്ത് ഓക്ക് ലീവ്സ് & സ്വോർഡ്സ് ബഹുമതി
കഴുത്തിലും അണിഞ്ഞിട്ടുണ്ട്.
“മനോഹരം…” അയാൾ മന്ത്രിച്ചു. “ഈ വേഷം നൽകുന്ന ഗാംഭീര്യം ഒന്ന് വേറെ തന്നെ…”
മുറിയിൽ നിന്നും പുറത്തിറങ്ങി മുന്നോട്ട് നീങ്ങവെ ആൻ മേരിയുടെ
പരിചാരികയായ മരീസ കൈയിൽ ഒരടുക്ക് ടൗവലുകളുമായി എതിരെ വന്നു. “ജനറൽ സീംകായെ കണ്ടിരുന്നോ…? പ്രഭ്വിയോടൊപ്പമാണോ…?” ശുദ്ധമായ ഫ്രഞ്ച് ഭാഷയിൽ അയാൾ ചോദിച്ചു.
“അഞ്ച് മിനിറ്റ് മുമ്പ്
അദ്ദേഹം അവരുടെ മുറിയിലേക്ക് പോകുന്നത് കണ്ടിരുന്നു… അല്പം
കഴിഞ്ഞ് കോഫിയും ഓർഡർ ചെയ്തിട്ടുണ്ട്…” അയാളെ വണങ്ങിക്കൊണ്ട് അവൾ പറഞ്ഞു.
“ഗുഡ്… നിങ്ങളുടെ യജമാനത്തി ആൻ മേരി നാളെയല്ലേ തിരിച്ചു വരുന്നത്…?”
“അതെ, മേജർ…”
അയാൾ തല കുലുക്കി. “ശരി,
എങ്കിൽ പിന്നെ നിങ്ങളുടെ ജോലി നടക്കട്ടെ…”
അവൾ നടന്നു നീങ്ങവെ മാക്സ്
പ്രീം ഒരു ദീർഘശ്വാസമെടുത്തു. പിന്നെ തിരിഞ്ഞ് ആ വലിയ ഹാളിന് മുകളിലെ ലാന്റിങ്ങിലൂടെ
നടന്ന് ചെന്ന് പടികൾ കയറി വോൺകോർട്ട് പ്രഭ്വിയുടെ ബെഡ്റൂമിന് നേർക്ക് നീങ്ങി.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...