കയറ്റം കയറി കാർ കുന്നിൻമുകളിലേക്കെത്തി.
ഏതാണ്ട് അര മൈൽ അകലെ താഴ്‌വാരത്ത് മരങ്ങൾക്കിടയിൽ അത് നിലകൊള്ളുന്നുണ്ടായിരുന്നു. ഉദയസൂര്യന്റെ
കിരണങ്ങളേറ്റ് ഗാംഭീര്യത്തോടെ ചാരനിറത്തിൽ ഉയർന്നു നിൽക്കുന്ന വോൺകോർട്ട് കൊട്ടാരം.
ഒന്നിന് പിറകെ ഒന്നായി വന്ന നിരവധി മത-വർഗ്ഗീയകലാപങ്ങളെയും വിപ്ലവങ്ങളെയും അതിജീവിച്ച
പ്രൗഢിയുടെ പര്യായം അവളുടെ ദൃഷ്ടിയ്ക്ക് ഗോചരമായി. കുട്ടിക്കാലം തൊട്ട് എപ്പോഴെല്ലാം
ഇവിടെ തിരികെയെത്തിയോ അന്നെല്ലാം താൻ അനുഭവിച്ചറിഞ്ഞിരുന്ന അതേ ശാന്തത ഒരിക്കൽക്കൂടി.
കൊട്ടാരത്തിന്റെ ആദ്യദർശനത്തിൽത്തന്നെ മനസ്സിൽ നിറയുന്ന ആഹ്ലാദം.
ഇടുങ്ങിയ പാതയിലൂടെ ഇറക്കം
ഇറങ്ങവെ പൈൻ മരങ്ങൾക്കിടയിൽ ഏതാനും നിമിഷ നേരത്തേയ്ക്ക് ആ ദൃശ്യം മാഞ്ഞു. പിന്നെ ചെറിയൊരു
കയറ്റം കയറവെ നൂറോ ഇരുനൂറോ വാര അകലെ വീണ്ടും അത് കാണാറായി. ചാരനിറത്തിലുള്ള മതിൽക്കെട്ടിന്
പിറകിൽ ഒരു വലിയ കോട്ട പോലെ അവളെയും കാത്ത് എന്നത്തെയും പോലെ ആ കൊട്ടാരം നിലകൊണ്ടു.
***
കൊട്ടാരമതിൽക്കെട്ടിന്റെ
കവാടം തുറന്നാണ് കിടന്നിരുന്നതെങ്കിലും മുകളിലേക്ക് ഉയർത്താവുന്ന ഒരു ബാരിക്കേഡ് കൊണ്ട്
അകത്തേക്കുള്ള പ്രവേശനം തടഞ്ഞിരുന്നു. കവാടത്തിനരികിലെ ഗാർഡ് ഹൗസിന് മുന്നിൽ മെഷീൺഗൺ
ഏന്തിയ ഒരു പാറാവുകാരൻ നിൽക്കുന്നുണ്ട്. SS യൂണിഫോം ഒക്കെ ധരിച്ചിട്ടുണ്ടെങ്കിലും കൗമാരം
കടന്നിട്ടില്ലാത്ത ആ പയ്യൻ മുന്നോട്ട് വന്ന് ഒട്ടും വഴങ്ങാത്ത ഫ്രഞ്ച് ഭാഷയിൽ ചോദിച്ചു.
“പേപ്പറുകൾ…?”
“ഞാൻ ഇവിടുത്തെ താമസക്കാരിയാണ്…” ആശ്ചര്യത്തോടെ ജെനവീവ് അവനെ നോക്കി. “നിനക്കെന്നെ അറിയില്ലേ…?”
“ക്ഷമിക്കണം മോസെലാ, കർശനമായ
ഓർഡറുകളാണ് എനിക്ക് ലഭിച്ചിരിക്കുന്നത്… നിങ്ങളുടെ പേപ്പറുകൾ കണ്ടേ തീരൂ…”
“ശരി…” അവൾ പറഞ്ഞു. “എന്നാൽ കേട്ടോളൂ… ഞാനൊരു
ബ്രിട്ടീഷ് ഏജന്റാണ്… സ്ഫോടക വസ്തുക്കൾ കൊണ്ട് ഈ കൊട്ടാരം തകർക്കാനാണ്
ഞാൻ വന്നിരിക്കുന്നത്…”
ഗാർഡ് ഹൗസിനുള്ളിൽ നിന്നും
ജർമ്മൻ ഭാഷയിൽ ആരുടെയോ സ്വരം പുറത്തേക്ക് വന്നുവെങ്കിലും ഒരു വാക്ക് പോലും അവൾക്ക്
മനസ്സിലായില്ല. എങ്കിലും അത് കേട്ടതും ആ പാറാവുകാരൻ ഓടിച്ചെന്ന് ബാരിക്കേഡ് ഉയർത്തിക്കൊടുത്തു.
അത് ആരാണതെന്നറിയാൻ അവൾ തിരിഞ്ഞു നോക്കി. ഗാർഡ് ഹൗസിനുള്ളിൽ നിന്നും പുറത്തേക്ക് വന്നത്
ഒരു SS കേണൽ ആയിരുന്നു. പാരാട്രൂപ്പേഴ്സിന്റെ ഫീൽഡ് ഗ്രേ നിറമുള്ള ഫ്ലൈയിങ്ങ് ബ്ലൗസും
കഴുത്തിൽ നൈറ്റ്സ് ക്രോസ് ബഹുമതിയും ക്യാപ്പിൽ സുര്യകിരണങ്ങളേറ്റ് വെട്ടിത്തിളങ്ങുന്ന
ഡെത്ത് ഹെഡ്സ് എംബ്ലവും ധരിച്ച ഒരാൾ. ഒരു കാര്യം തീർച്ചയായിരുന്നു. അതാരാണെന്ന് അറിയാൻ
അവൾക്ക് റിനേയോട് ചോദിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.
“മാക്സ്, നിങ്ങളിവിടെ
ഉണ്ടായിരുന്നോ…?”
ഡോർ തുറന്ന് മാക്സ് പ്രീം
കാറിനുള്ളിലേക്ക് കയറി. “വണ്ടി എടുത്തോളൂ…” അദ്ദേഹം റിനേയോട് പറഞ്ഞു. “ആ പയ്യൻ ഇവിടെയെത്തിയിട്ട്
മൂന്ന് ദിവസമേ ആയിട്ടുള്ളൂ…” അദ്ദേഹം അവളുടെ കൈയിൽ മുത്തം കൊടുത്തു. “എന്റെ
സൈനികരെ കുരങ്ങ് കളിപ്പിക്കുമ്പോൾ എന്ത് ആനന്ദമാണ് നിങ്ങൾക്ക് ലഭിക്കുന്നതെന്ന് എനിക്ക്
മനസ്സിലാവുന്നില്ല… അവരുടെ മനോവീര്യം തകർക്കുന്ന പ്രവൃത്തിയാണത്… റൈലിംഗെറിന് ഇക്കാര്യത്തിൽ എന്നും പരാതിയാണ്…”
“ഇന്ന് അയാൾ പരാതി പറയുമെന്ന്
തോന്നുന്നില്ല…” അവൾ പറഞ്ഞു. “അയാളുടെ മനസ്സിലിരുപ്പ് വേറെയാണ്…”
അദ്ദേഹത്തിന്റെ നീലക്കണ്ണുകൾ
പെട്ടെന്ന് ജാഗരൂകമായി. “എന്താണുണ്ടായത്…?”
“പ്യൂഷോയ്ക്ക് സമീപം അയാളുടെ
കാർ ബ്രേക്ക്ഡൗണായി… ഞാൻ അയാൾക്ക് ലിഫ്റ്റ് കൊടുത്തു…”
“ശരിയ്ക്കും…? എന്നിട്ടയാൾ എവിടെ…?”
“ഇടയ്ക്ക് വച്ച് കാറിൽ
നിന്നും ഇറക്കി വിട്ടു… എവിടെ നിന്നാണ് അയാൾക്ക് ട്രെയിനിങ്ങ് ലഭിച്ചതെന്ന്
എനിക്കറിയില്ല… എന്തായാലും ഒരു കാര്യം ഉറപ്പാണ്… വനിതകളോട് എങ്ങനെ മാന്യമായി പെരുമാറണമെന്ന കാര്യം ആ ട്രെയിനിങ്ങിൽ
ഉൾപ്പെടുത്തിയിരുന്നില്ല എന്നത്…”
ചുണ്ടിൽ പുഞ്ചിരിയുണ്ടായിരുന്നെങ്കിലും
പ്രീമിന്റെ കണ്ണുകളിൽ അത് കാണാനുണ്ടായിരുന്നില്ല. “എന്നിട്ട് ഒന്നും മിണ്ടാതെ അയാൾ
ഇറങ്ങിപ്പോയെന്നോ…? റൈലിംഗെറോ…? അങ്ങനെയാണോ
നിങ്ങൾ പറഞ്ഞു വരുന്നത്…?”
പോക്കറ്റിൽ നിന്നും അവൾ
തന്റെ വാൾട്ടർ പിസ്റ്റൾ പുറത്തെടുത്തു. അദ്ദേഹം അത് വാങ്ങി നോക്കി. “ഇത് ജർമ്മൻ സൈന്യത്തിന്
നൽകുന്ന ആയുധമാണ്… എവിടെ നിന്നാണ് നിങ്ങൾക്കിത് ലഭിച്ചത്…?”
“പാരീസിൽ വച്ച് ബാർ ഉടമയായ
ഒരു സുഹൃത്ത് തന്നതാണ്… ഇതൊക്കെ ഇപ്പോൾ കരിഞ്ചന്തയിൽ സുലഭമാണ്… ഇക്കാലത്ത് എന്നെപ്പോലൊരു പെൺകുട്ടിയ്ക്ക് സ്വയരക്ഷയ്ക്ക് എന്ത് ആയുധവും
സ്വീകാര്യമാണ്…”
“പാരീസ് എന്നല്ലേ നിങ്ങൾ
പറഞ്ഞത്…?”
“ഞാൻ ഇനി ആ ബാറിന്റെ പേര്
പറയുമെന്ന പ്രതീക്ഷയൊന്നും വേണ്ട കേട്ടോ…”
അദ്ദേഹം ആ കൈത്തോക്ക്
കൈവെള്ളയിൽ വച്ച് ഭാരം നോക്കിയിട്ട് അവൾക്ക് തിരികെ കൊടുത്തു. അവൾ അത് തന്റെ ഹാൻഡ്ബാഗിനുള്ളിൽ
നിക്ഷേപിച്ചു.
“എങ്ങനെയുണ്ടായിരുന്നു
യാത്രയൊക്കെ…? ആസ്വദിച്ചുവോ…?” അദ്ദേഹം
ചോദിച്ചു.
“സത്യം പറഞ്ഞാൽ, ഇല്ല… പഴയ പാരീസ് അല്ല ഇന്ന്…”
“ട്രെയിൻ യാത്രയോ…?”
“മഹാമോശം…”
“ശരിയ്ക്കും…?”
അദ്ദേഹത്തിന്റെ സ്വരത്തിൽ
എന്തോ ഒരു അവിശ്വസനീയഭാവം നിഴലിച്ചത് പോലെ അവൾക്ക് തോന്നി. അവൾ അദ്ദേഹത്തെ ഒന്ന് പാളിനോക്കി.
കൊട്ടാരത്തിന്റെ പ്രധാന കവാടത്തിന് മുന്നിൽ കാർ നിന്നു. അദ്ദേഹം അവളെ കൈ പിടിച്ച് കാറിൽ
നിന്നും പുറത്തിറങ്ങാൻ സഹായിച്ചു. റിനേ കാറിന്റെ ഡിക്കി തുറന്ന് അവളുടെ സ്യൂട്ട്കെയ്സുകൾ
പുറത്തെടുത്ത് വച്ചു.
“ഇത് ഞാൻ കൊണ്ടുവന്നോളാം…” പ്രീം പറഞ്ഞു.
“നിങ്ങൾ നിങ്ങളുടെ വില
കളയല്ലേ…” ജെനവീവ് പറഞ്ഞു. “ഒരു SS കേണൽ ഇരുകൈകളിലും പെട്ടികളുമായി
ഒരു ഹോട്ടൽ പോർട്ടറെപ്പോലെ… എന്റെ കൈയിൽ ക്യാമറ ഇല്ലാതെ പോയി, അല്ലെങ്കിൽ ഫോട്ടോ
എടുക്കാമായിരുന്നു… പാരീസിൽ നിങ്ങളുടെ കേന്ദ്രത്തിലുള്ളവർ വിശ്വസിക്കില്ല
ഇത്… ആഹ്, പിന്നെ, പ്രൊമോഷൻ ലഭിച്ചുവല്ലേ…? അഭിനന്ദനങ്ങൾ…”
“ഈ സഹായമൊക്കെ ഞങ്ങളുടെ
സേവനത്തിന്റെ ഒരു ഭാഗമല്ലേ…” അദ്ദേഹം പറഞ്ഞു. “SS സേനാംഗങ്ങൾക്ക് സാധിക്കാത്തതായി
ഒന്നുമില്ല…”
അദ്ദേഹം പടികൾ കയറുവാൻ
തുടങ്ങി. റിനേ വിളിച്ചു ചോദിച്ചു. “വേറെന്തെങ്കിലും സഹായം ആവശ്യമുണ്ടോ മോസെലാ…?” പിന്നെ പതിഞ്ഞ സ്വരത്തിൽ അവളോട് മന്ത്രിച്ചു. “റോസ് നിറമുള്ള മുറിയാണ്
നിങ്ങളുടെ ബെഡ്റൂം… മറക്കണ്ട… തൊട്ടടുത്ത
റൂം പ്രഭ്വിയുടേതും…”
പക്ഷേ, അതിന്റെ ആവശ്യമേയുണ്ടായിരുന്നില്ല.
കോൾഡ് ഹാർബറിൽ വച്ച് വോൺകോർട്ട് കൊട്ടാരത്തിന്റെ ലേ ഔട്ട് നോക്കി അതിന്റെ മുക്കും മൂലയും
വരെ ഹൃദിസ്ഥമാക്കിയതാണവൾ. എങ്കിലും റിനേ വല്ലാതെ ഭയപ്പെടുന്നത് പോലെ അവൾക്ക് തോന്നി.
അയാളുടെ നെറ്റിയിൽ വിയർപ്പ് കണങ്ങൾ കാണാമായിരുന്നു.
“നന്ദി റിനേ… നിങ്ങൾ ഒന്നുകൊണ്ടും പേടിക്കേണ്ട…” അവൾ തിരിഞ്ഞ്
പ്രീം പോയ വഴിയേ പടികൾ കയറുവാൻ തുടങ്ങി.
(തുടരും)