കൊട്ടാരവാതിലിന്റെ ഇരുവശത്തുമായി
ഓരോ പാറാവുകാർ നിൽക്കുന്നുണ്ടായിരുന്നു. അവളുടെ കുട്ടിക്കാലത്തെ ഓർമ്മയിൽ ഉള്ള അതേ
രൂപത്തിൽ തന്നെയായിരുന്നു ആ ഹാൾ. ചുമരിലെ അലങ്കാരങ്ങളും ചിത്രങ്ങളും എല്ലാം അതേപടി
തന്നെ നിൽനിൽക്കുന്നു. മാർബിൾ പതിച്ച വീതിയുള്ള സ്റ്റെയർകെയ്സ് വഴി അവർ ഇരുവരും മുകളിലേക്ക്
കയറി.
“ജനറൽ എന്തു പറയുന്നു…? സുഖമായിരിക്കുന്നോ…?” അവൾ ചോദിച്ചു.
“അദ്ദേഹത്തിന്റെ കാലിന്
ചെറിയ പ്രശ്നമുണ്ട്… ഇവിടെ എപ്പോഴും മഴയല്ലേ… ഗാർഡനിലെ വെള്ളക്കെട്ടിലൂടെ നടക്കുന്നത് കണ്ടിരുന്നു… അതിന്റെയാണെന്ന് തോന്നുന്നു…” മാക്സ് പ്രീം പറഞ്ഞു.
അവർ മുകളിലത്തെ ഇടനാഴിയിൽ
എത്തി. റോസ് നിറമുള്ള മുറിയുടെ മുന്നിൽ എത്തിയതും അവൾ നിന്നു. ഒരു നെടുവീർപ്പിട്ടിട്ട്
മാക്സ് പ്രീം സ്യൂട്ട്കെയ്സുകൾ താഴെ വച്ചു. ശേഷം അവൾക്ക് വാതിൽ തുറന്നു കൊടുത്തു.
കുട്ടിക്കാലത്ത് എത്രയോ
തവണ ഈ മുറിയിൽ കിടന്നുറങ്ങിയിട്ടുള്ളതാണ് താൻ… അവൾ ഓർത്തു.
ബാൽക്കണിയിലേക്ക് തുറക്കുന്ന ഫ്രഞ്ച് ജാലകങ്ങൾ. ചുവന്ന വെൽവെറ്റ് കർട്ടനുകൾക്കും പോളിഷ്
ചെയ്ത മഹാഗണി ഫർണീച്ചറിനും ഇന്നും ഒരു മാറ്റവുമില്ല. കട്ടിൽ, ഡ്രെസ്സിങ്ങ് ടേബിൾ, അലമാര
എന്നു വേണ്ട, എല്ലാം അന്നത്തേത് പോലെ തന്നെ.
വാതിൽ അടച്ച് സ്യൂട്ട്കെയ്സുകൾ
കട്ടിലിൽ വച്ചിട്ട് പ്രീം തിരിഞ്ഞു. അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചെറുപുഞ്ചിരിയുടെ ലാഞ്ഛന
കാണാമായിരുന്നു. എന്തോ പ്രതീക്ഷിക്കുന്നത് പോലെ.
“എന്താണ്…?” അവൾ ചോദിച്ചു.
“അല്ല, നിങ്ങളുടെ കാര്യം
ഓർക്കുകയായിരുന്നു…” അദ്ദേഹം പുഞ്ചിരിച്ചു. “പാവം ആൻ മേരി… അത്രയ്ക്കും മോശമായിരുന്നോ പാരീസ്…?”
“അതെ എന്ന് തന്നെ പറയേണ്ടി
വരും…”
“നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ
ക്ഷമ ചോദിക്കുന്നു… അത്തരത്തിലുള്ള അവസ്ഥ ഇവിടെ ഉണ്ടാവില്ലെന്ന് ഞാൻ
ഉറപ്പ് തരുന്നു…” അദ്ദേഹം കാലുകൾ അടുപ്പിച്ച് ചവിട്ടി ആദരവ് പ്രകടിപ്പിച്ചു.
“ഇപ്പോൾ ഞാൻ ഡ്യൂട്ടിയിലാണ്… പിന്നീട് കാണാം…”
അദ്ദേഹം പുറത്തിറങ്ങി
വാതിൽ അടച്ചതും അവളിൽ നിന്ന് ആശ്വാസത്തിന്റെ നെടുവീർപ്പുയർന്നു. കോട്ട് ഊരി കട്ടിലിൽ
വലിച്ചെറിഞ്ഞ് അവൾ ഫ്രഞ്ച് ജാലകം തുറന്ന് ബാൽക്കണിയിലേക്കിറങ്ങി. ഗാർഡനിലെ ഒരു ഭാഗത്തിന്റെ
ദൃശ്യം മാത്രമേ അവിടെ നിന്ന് കാണാനാവുന്നുള്ളൂ. ഹോർടെൻസ് ആന്റിയുടെ ബാൽക്കണിയുടെ അപ്പുറം വലതുഭാഗത്തായിട്ടാണ്
പ്രധാന കവാടം.
ബീച്ച് മരത്തിന്റെ തടിയിൽ
തീർത്ത ഒരു പഴയ ആട്ടുകസേര അവിടെ കിടക്കുന്നുണ്ടായിരുന്നു. തന്റെ കുട്ടിക്കാലത്തും അതവിടെ
ഉണ്ടായിരുന്നുവെന്ന കാര്യം അവൾക്കോർമ്മ വന്നു. അതിൽ ഇരുന്ന് സാവധാനം മുന്നോട്ടും പിന്നോട്ടും
ആടവെ പ്രഭാതകിരണങ്ങൾ അവളുടെ മുഖത്ത് തഴുകി. ആൻ മേരിയും ഇവിടെയിരുന്ന് ഇതുപോലെ ആടാറുണ്ടായിരിക്കുമോ…? അവൾ ചിന്തിച്ചു.
***
ഇടനാഴിയിലൂടെ നടന്ന് സ്റ്റെയർകെയ്സിന്
സമീപം എത്തിയ മാക്സ് പ്രീം ഗേറ്റിൽ നിൽക്കുന്ന പാറാവുകാർ കാലുകൾ അമർത്തി ചവിട്ടി ആരെയോ
സല്യൂട്ട് ചെയ്യുന്ന ശബ്ദം കേട്ട് നിന്നു. ഒരു നിമിഷം കഴിഞ്ഞതും റൈലിംഗെർ താഴെ ഹാളിൽ
എത്തി.
“റൈലിംഗെർ…!” പ്രീം വിളിച്ചു.
“കേണൽ…?” റൈലിംഗെർ മുകളിലേക്ക് നോക്കി.
“എന്റെ ഓഫീസിലേക്ക് വരൂ… ഇപ്പോൾത്തന്നെ…”
പരിക്ഷീണനായി കാണപ്പെട്ട
റൈലിംഗെർ ഹാളിനപ്പുറത്തെ ഇടനാഴിയിൽ അപ്രത്യക്ഷനായി. സാവധാനം കോണിപ്പടികളിറങ്ങി താഴെയെത്തിയ
പ്രീം ഒരു നിമിഷം നിന്നിട്ട് ഒരു സിഗരറ്റിന് തീ കൊളുത്തി. പിന്നെ ഒന്നോ രണ്ടോ പുകയെടുത്ത
ശേഷം അദ്ദേഹം തന്റെ ഓഫീസിന് നേർക്ക് നടന്നു. റൈലിംഗെർ ഓഫീസിൽ മേശയ്ക്കരികിൽ നിൽക്കുന്നുണ്ടായിരുന്നു.
അദ്ദേഹം വാതിൽ ചാരി.
“നിങ്ങൾ പിന്നെയും വേണ്ടാത്ത
കളിയ്ക്ക് പോയി എന്ന് കേട്ടു…?”
റൈലിംഗെറുടെ മുഖം മങ്ങി.
“എന്താണ് താങ്കൾ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല…”
“മദ്മോയ്സെ ട്രെവോൺസ്… അവരോട് മാന്യമായി പെരുമാറാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ളത് പോലെ…?”
“അവരുടെ കൈയിൽ ഒരു പിസ്റ്റൾ
ഉണ്ടായിരുന്നു സ്റ്റാൻഡർടെൻഫ്യൂറർ… ഒരു വാൾട്ടർ…”
“നിങ്ങളുടെ പെരുമാറ്റത്തിന്റെ
ഗുണം കൊണ്ട് അവർക്ക് അത് പുറത്തെടുക്കേണ്ടി വന്നുവല്ലേ…?”
“ഒരു സിവിലിയൻ അത്തരം
ആയുധം കൈവശം വയ്ക്കുന്നതിനുള്ള ശിക്ഷ മരണമാണെന്ന് താങ്കൾക്കറിയാമല്ലോ…?”
“റൈലിംഗെർ…” അങ്ങേയറ്റം ക്ഷമയോടെ പ്രീം വിളിച്ചു. “നിങ്ങൾക്കറിയാത്ത പലതുമുണ്ട്… അതുകൊണ്ട് കൂടുതൽ തല പുകയണ്ട… നിങ്ങൾ
നിങ്ങളുടെ കാര്യം മാത്രം നോക്കിയാൽ മതി…”
രോഷം അടക്കാനാവാതെ റൈലിംഗെർ
പൊട്ടിത്തെറിച്ചു. “എന്ന് വച്ചാൽ ആ പെണ്ണ് താങ്കളുടേത് മാത്രമാണെന്ന്… വേറെന്താണ് ഞാൻ മനസ്സിലാക്കേണ്ടത്, സ്റ്റാൻഡർടെൻഫ്യൂറർ…?”
പ്രീമിന്റെ മുഖം അപ്പോഴും
ശാന്തമായിരുന്നു. എങ്കിലും കൈവിട്ടു പോയ വാക്കുകളെയോർത്ത് റൈലിംഗെർ ഭയക്കുക തന്നെ ചെയ്തു.
അയാളുടെ അരികിലേക്ക് വന്ന കേണൽ പ്രീം സൗമ്യതയോടെ റൈലിംഗെറിന്റെ യൂണിഫോമിന്റെ ഏറ്റവും
മുകളിലത്തെ തുറന്നു കിടന്നിരുന്ന ബട്ടൻ ഇട്ടു കൊടുത്തു.
“യൂണിഫോമൊക്കെ ധരിക്കുമ്പോൾ
ശ്രദ്ധിക്കണ്ടേ റൈലിംഗെർ…? ഇത് ശരിയാവില്ല… എന്റെ കീഴിലുള്ള ഒരു ഓഫീസർ തന്റെ സഹപ്രവർത്തകർക്ക് ഇത്തരം തെറ്റായ
മാതൃക കാണിച്ചു കൊടുക്കുന്നത് എനിക്ക് അംഗീകരിക്കാനാവില്ല…” അദ്ദേഹം തിരിഞ്ഞ് തന്റെ മേശപ്പുറത്തുള്ള ട്രേയിൽ നിന്നും ഒരു പേപ്പർ
എടുത്തു. “ബെർലിനിൽ നിന്നുള്ള സന്ദേശമാണ്… അല്പം നിരാശാജനകമാണ്… റഷ്യയിലുള്ള SS സേനയിൽ ഓഫീസർമാരുടെ അംഗബലം തീരെ കുറവാണത്രെ… ഇവിടെ നിന്ന് ആരെയെങ്കിലും അങ്ങോട്ട് അയക്കാൻ പറ്റുമോയെന്നാണ് ചോദിച്ചിരിക്കുന്നത്…”
റൈലിംഗെറുടെ തൊണ്ട വരണ്ടു.
“സ്റ്റാൻഡർടെൻഫ്യൂറർ…?” ഭീതിയോടെ അയാൾ മന്ത്രിച്ചു.
“എന്തുകൊണ്ടും നല്ലൊരു
പോസ്റ്റിങ്ങ് ആയിരിക്കും… പ്രത്യേകിച്ചും നമ്മുടെ ആർമി അവിടെ പരാജയം രുചിച്ചുകൊണ്ടിരിക്കുന്ന
ഈ അവസരത്തിൽ…”
“ക്ഷമിക്കണം സർ… ഞാൻ മറ്റൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല…” റൈലിംഗെർ പറഞ്ഞു.
“നിങ്ങൾ എന്താണ് ഉദ്ദേശിച്ചതെന്ന്
എനിക്ക് നന്നായിട്ടറിയാം…” പെട്ടെന്ന് ഒരു പിശാചായി മാറി മാക്സ് പ്രീം. “ഇനി
എപ്പോഴെങ്കിലും ഇതുപോലെ സംസാരിച്ചാൽ… സ്വന്തം പരിധി ലംഘിച്ചാൽ…” അദ്ദേഹം ആ പേപ്പർ ഉയർത്തി കാണിച്ചു.
റൈലിംഗെറുടെ മുഖം വിളറി
വെളുത്തിരുന്നു. “ഉത്തരവ് സർ…”
“നൗ ഗെറ്റ് ഔട്ട്…”
തിടുക്കത്തിൽ വാതിൽ തുറന്ന്
അയാൾ പുറത്തേക്കിറങ്ങവെ പ്രീം വിളിച്ചു. “റൈലിംഗെർ…”
“യെസ്, സ്റ്റാൻഡർടെൻഫ്യൂറർ…?”
“മദ്മോയ്സെ ട്രെവോൺസിന്റെയടുത്ത്
ഇനിയെപ്പോഴെങ്കിലും മോശമായി പെരുമാറിയെന്ന് ഞാൻ അറിഞ്ഞാൽ, നിങ്ങളുടെ മരണം എന്റെ തോക്കിലെ
വെടിയുണ്ട കൊണ്ടായിരിക്കും…”
***
ബാൽക്കണിയിലെ കസേരയിൽ
ആടിക്കൊണ്ടിരിക്കവെ ജെനവീവിന്റെ ഓർമ്മകൾ കുട്ടിക്കാലത്തേക്ക് പോയി. തനിക്കന്ന് വയസ്സ്
പതിനാല്. ഉറങ്ങേണ്ട സമയമായിട്ടും റൂമിൽ പോകാതെ താനും ആൻ മേരിയും ലാൻഡിങ്ങിൽ കുത്തിയിരുന്ന്
താഴെ കൂടിയിരിക്കുന്ന അതിഥികളെ വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഹോർടെൻസ് ആന്റി സംഘടിപ്പിച്ച
ഏതോ ആഘോഷപരിപാടിയിൽ എത്തിയവരാണവർ. അവിടെ കണ്ട ഏറ്റവും സുമുഖനായ ചെറുപ്പക്കാരൻ ഫ്രാൻസിലെ
ഏറ്റവും വലിയ ധനികരിൽ ഒരുവൻ കൂടിയാണെന്ന് ആൻ മേരിയാണ് പറഞ്ഞത്.
“വലുതാവുമ്പോൾ എന്റെ കൈയിൽ
ആവശ്യത്തിനുള്ള പണമൊന്നും ഇല്ലെങ്കിൽ അയാളെ ഞാൻ വിവാഹം കഴിയ്ക്കും… ഏറ്റവും ചേർച്ചയുള്ള ജോഡികളായിരിക്കും ഞങ്ങൾ… നോക്കൂ, എന്നെക്കാളും നിറമുണ്ട് അയാൾക്ക്…” ആൻ മേരി പറഞ്ഞു.
അന്നവൾ പറഞ്ഞത് ജെനവീവ്
പൂർണ്ണമായും വിശ്വസിച്ചു പോയിരുന്നു. വർഷങ്ങളോളം അതിന്റെ പ്രതിധ്വനികൾ അവളുടെ മനസ്സിൽ
മുഴങ്ങിക്കൊണ്ടിരുന്നു. പെട്ടെന്നാണ് അവൾ ചിന്തിച്ചത്, സകലതിനും മാറ്റം വന്ന ഈ ലോകത്ത്
ആൻ മേരിയ്ക്കും മാറ്റം വന്നിരിക്കാമല്ലോ എന്ന്. ഹാംപ്‌സ്റ്റഡിലെ മെന്റൽ അസൈലത്തിൽ വച്ച്
കാണുന്നതിന് മുമ്പ് ഏറ്റവും ഒടുവിൽ അവളെ സന്ധിച്ചത് നാല് വർഷങ്ങൾക്ക് മുമ്പാണ്. കുട്ടിക്കാലത്തെ
ആ സ്വഭാവത്തിന് മാറ്റം വന്നിരിക്കാം. മാറ്റം വന്നല്ലേ തീരൂ… എന്തായാലും ഒരു പുനർചിന്തനം ആവശ്യമാണ്.
ആൻ മേരിയുടെ വ്യക്തിത്വം
തന്നെ വിഴുങ്ങുന്നുവോ എന്നൊരു ചിന്ത എന്നും ജെനവീവിനുണ്ടായിരുന്നു. ഒരിക്കലും ജനിക്കേണ്ടിയിരുന്നവൾ
അല്ല താൻ എന്ന തോന്നൽ. അതേക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കവെ അവൾക്ക് മനസ്സിലായി,
തങ്ങൾ തമ്മിലുള്ള ബന്ധം ഒരിക്കലും പരസ്പര സ്നേഹത്തിന്റേതായിരുന്നില്ല, മറിച്ച്, തങ്ങളുടെ
അസ്തിത്വത്തെയും വ്യക്തിത്വത്തെയും കുറിച്ചുള്ള ആധിയുടേതായിരുന്നു എന്ന്.
ഇത്രയും ശാന്തമായ ഈ സ്ഥലത്ത്
ഇരിക്കുമ്പോൾ ഇത്തരം ചിന്തകൾ മനസ്സിൽ വരുന്നത് വിചിത്രം തന്നെ. തന്റെ റൂമിനുള്ളിൽ ആരോ
പ്രവേശിച്ചത് പോലെ തോന്നിയ അവൾ എഴുന്നേറ്റ് മുറിയ്ക്കുള്ളിലേക്ക് ചെന്നു. കറുത്ത വസ്ത്രവും
വെളുത്ത ഏപ്രണും കടും നിറത്തിലുള്ള സ്റ്റോക്കിങ്ങ്സും ഷൂസും ധരിച്ച ഒരു യുവതി. അതെ,
ഒരു പരിചാരികയുടെ ഉത്തമ രൂപം. തന്റെ സ്യൂട്ട്കെയ്സുകളിലേക്ക് നോക്കിക്കൊണ്ട് കുനിഞ്ഞു
നിൽക്കുകയായിരുന്നു മരീസ.
“ഒന്നും ചെയ്യണ്ട, അതവിടെ
ഇരുന്നോട്ടെ…!” ജെനവീവ് ആജ്ഞാപിച്ചു.
ദ്വേഷ്യഭാവത്തിലാണ് പറഞ്ഞതെങ്കിലും
നേരിയ ഭയമുണ്ടായിരുന്നു അവളുടെ ഉള്ളിൽ. ആൻ മേരിയെ വളരെ അടുത്ത് അറിയാവുന്ന ഒരാളെയാണ്
ആൾമാറാട്ടത്തിൽ താൻ കബളിപ്പിക്കേണ്ടത് എന്ന ഭയം.
“എനിക്കൊന്നുറങ്ങണം…” അവൾ പറഞ്ഞു. “ട്രെയിൻ യാത്ര ശരിയ്ക്കും ദുരിതമായിരുന്നു… സ്യൂട്ട്കെയ്സിനുള്ളിലുള്ളതെല്ലാം പിന്നീട് എടുത്തു വയ്ക്കാം…”
ഒരു നിമിഷം മരീസയുടെ കണ്ണുകളിൽ
വെറുപ്പിന്റെ ലാഞ്ഛന കണ്ടത് പോലെ അവൾക്ക് തോന്നി. അതിനും വേണ്ടി ആൻ മേരി ഇവളോട് എന്ത്
ദ്രോഹമായിരിക്കും ചെയ്തിട്ടുണ്ടാവുക…?
“കുളിക്കാൻ ചൂടുവെള്ളം
എടുത്തു വയ്ക്കട്ടെ, മോസെലാ…?” മരീസ
ചോദിച്ചു.
“അതൊക്കെ പിന്നീട്…”
മരീസ പുറത്ത് കടന്നതും
ജെനവീവ് വാതിൽ അടച്ച് അതിൽ ചാരി നിന്നു. അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഒരു
കടമ്പ കൂടി കടന്നിരിക്കുന്നു. അവൾ വാച്ചിൽ നോക്കി. മദ്ധ്യാഹ്നം കഴിഞ്ഞതേയുള്ളൂ. സിംഹത്തിന്റെ
മടയിലാണ് താൻ കയറിയിരിക്കുന്നത്. അത്യന്തം കരുതലോടെ നീങ്ങിയാലേ വിജയിക്കാനാവൂ. സ്കെർട്ട്
പിടിച്ച് നേരെയാക്കിട്ട് വാതിൽ തുറന്ന് അവൾ പുറത്തിറങ്ങി.
(തുടരും)
No comments:
Post a Comment