മേശയുടെ വക്കിൽ കയറിയിരുന്ന്
ഗൗരവത്തോടെ അവളെ നോക്കിയിട്ട് മാക്സ് പ്രീം കൈ നീട്ടി. “അതിങ്ങ് തരൂ…”
“നിങ്ങൾ എന്തിനെക്കുറിച്ചാണ്
പറയുന്നതെന്ന് മനസ്സിലായില്ല…”
“ഫീൽഡ് മാർഷൽ റോമലിന്റെ
ബ്രീഫ്കെയ്സിൽ നിന്നും അല്പം മുമ്പ് നിങ്ങളെടുത്ത ആ ഫയൽ… എനിക്ക് വേണമെങ്കിൽ ഈ റൂം സെർച്ച് ചെയ്യാൻ ഓർഡർ കൊടുക്കാം… പക്ഷേ, അതിന്റെ ആവശ്യമില്ല… അതെടുത്തത് നിങ്ങളല്ലാതെ വേറെയാരും ആവാൻ തരമില്ല… നിങ്ങളുടെ ഡ്രെസ്സിലുള്ള ഈ മാറ്റം ആ സംശയത്തിന്………..…”
“ഓൾറൈറ്റ്…!” അദ്ദേഹത്തെ മുഴുമിപ്പിക്കാൻ
അനുവദിക്കാതെ അവൾ ഡ്രോ തുറന്ന് ആ ഫയൽ പുറത്തെടുത്തു.
അദ്ദേഹം ആ ഫയൽ തനിക്കരികിൽ
മേശപ്പുറത്ത് വച്ചു. “നിങ്ങളോട് ഇത്തരത്തിൽ പെരുമാറേണ്ടി വന്നതിൽ എനിക്ക് ഖേദമുണ്ട്…”
“എങ്കിൽ പിന്നെ ഇങ്ങനെ
പെരുമാറാതിരുന്നാൽ പോരായിരുന്നോ…?” സിഗരറ്റ് പാക്കറ്റ് തുറന്ന് അവൾ ഒരു സിഗരറ്റ്
പുറത്തെടുത്തു.
“നിങ്ങൾ എന്നെക്കൊണ്ട്
ചെയ്യിച്ചതാണ്… എന്തായാലും, ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു
മിസ്സ് ട്രെവോൺസ്… നിങ്ങൾ ആരാണെന്ന കാര്യം എനിക്കറിയാം…”
അതിന്റെ ആഘാതം മറച്ചു
വയ്ക്കാനെന്ന പോലെ അവൾ ഒരു നീണ്ട പുകയെടുത്തു. “എനിക്ക് മനസ്സിലാകുന്നില്ല…”
“എല്ലാം നിങ്ങളുടെ കണ്ണുകളിലുണ്ട്,
ജെനവീവ്…” പതിഞ്ഞ സ്വരത്തിൽ അദ്ദേഹം പറഞ്ഞു. “അത് നിങ്ങൾക്ക്
ഒളിച്ചു വയ്ക്കാനാവില്ല… അവളുടെ കണ്ണുകളുടെ അതേ നിറം… പക്ഷേ, സൂക്ഷിച്ചു നോക്കിയാൽ അറിയാം വ്യത്യാസം… ആ നിറക്കുറവ്… നിങ്ങൾ ഇരുവർക്കുമുള്ള സാദൃശ്യങ്ങൾ പോലെ… സകലതും ഒരുപോലെ… എന്നാൽ ഒന്നും ഒരുപോലെയല്ല താനും…”
എന്ത് പറഞ്ഞ് ന്യായീകരിച്ചിട്ടും
പ്രയോജനമില്ലെന്ന് അവൾക്ക് അറിയാമായിരുന്നു. ഒരക്ഷരം പോലും ഉരിയാടാനാവാതെ എല്ലാം വിധിയ്ക്ക്
വിട്ടുകൊടുത്തിട്ട് അവൾ അവിടെ നിന്നു.
“അവളെക്കുറിച്ചുള്ള സകല
കാര്യങ്ങളും അവർ നിങ്ങൾക്ക് പഠിപ്പിച്ചു തന്നു… ശരിയല്ലേ…?” അദ്ദേഹം ചോദിച്ചു. “ഞങ്ങളുടെ സുഹൃത്ത് റിനേ ദിസ്സാറിനെ ഒരു ഗൈഡും
പരിശീലകനും ആയി അവർ നിങ്ങൾക്ക് തന്നു… പക്ഷേ, അവസാനം എന്തുണ്ടായി…? ഒരു കാര്യം അവർ വിട്ടുപോയി… സുപ്രധാനമായ ഒരു കാര്യം… അതിൽ നിന്നുമാണ് ആദ്യദിവസം തന്നെ എനിക്ക് മനസ്സിലായത് നിങ്ങൾ ആൻ മേരിയല്ല
എന്ന്…”
താൻ പിടിക്കപ്പെട്ടു കഴിഞ്ഞു
എന്നത് വസ്തുതയാണെങ്കിലും ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ഒരു ചോദ്യമായിരുന്നു അവൾ
ചോദിച്ചത്. “എന്തായിരുന്നു ആ കാര്യം…?”
“അവൾ എനിക്ക് വേണ്ടി ചാരപ്രവൃത്തി
നടത്തുകയായിരുന്നു എന്ന കാര്യം…” തികച്ചും ലാഘവത്തോടെ അദ്ദേഹം പറഞ്ഞു.
***
സന്ദർഭത്തിന്റെ ഗൗരവം
മനസ്സിലാക്കിയ അവൾ ഉദ്വേഗം ഉള്ളിലൊതുക്കി തികഞ്ഞ ശാന്തതയോടെ കസേരയിലേക്ക് ഇരുന്നു.
മനഃസാന്നിദ്ധ്യം നഷ്ടമാകരുത് എന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു. മാക്സ് പ്രീം ജാലകത്തിന്റെ
കർട്ടൻ വകഞ്ഞു മാറ്റി. മഴത്തുള്ളികൾ ജാലകച്ചില്ലിൽ ആഞ്ഞടിക്കുന്നുണ്ടായിരുന്നു. അതു
കണ്ടപ്പോൾ ചില്ലുകൾ തകർത്ത് ഉള്ളിൽ കടക്കുവാൻ ശ്രമിക്കുന്ന ആൻ മേരിയെപ്പോലെയാണ് അവൾക്ക്
തോന്നിയത്. പുറത്തേക്ക് നോക്കി നിന്നുകൊണ്ട് മാക്സ് പ്രീം തുടർന്നു.
“നിങ്ങളുടെ ആൾമാറാട്ടം
വെളിച്ചത്താകാൻ മറ്റൊരു കാരണം കൂടിയുണ്ട്… നിങ്ങൾ ഇവിടെയെത്തുന്നതിന് മുമ്പ് തന്നെ അക്കാര്യം
എനിക്കറിയാമായിരുന്നു… ലണ്ടനിലെ ഞങ്ങളുടെ ഏജന്റ് വഴി… SOE യ്ക്ക് വേണ്ടി കുറേക്കാലം ചാരപ്രവർത്തനം നടത്തിക്കൊണ്ടിരുന്ന ഒരാൾ…”
അവൾ ശരിയ്ക്കും ഞെട്ടിപ്പോയി.
“എനിക്ക് വിശ്വസിക്കാനാവുന്നില്ല…”
“വിശ്വസിച്ചേ തീരൂ… അങ്ങനെയൊരാളുണ്ട്… ആ വിഷയത്തിലേക്ക് അല്പം കഴിഞ്ഞ് വരാം… ഇപ്പോൾ നമുക്ക് നിങ്ങളുടെ സഹോദരിയെക്കുറിച്ച് സംസാരിക്കാം…” അദ്ദേഹം പറഞ്ഞു. “ഈ കൊട്ടാരം ഞങ്ങളുടെ ഓഫീസാക്കി മാറ്റിയ സമയത്ത്
തീർച്ചയായും അത് ശത്രുക്കളുടെ ശ്രദ്ധ ക്ഷണിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു… അതുകൊണ്ട് തന്നെ, ലണ്ടനിലെ ഇന്റലിജൻസ് വൃത്തത്തിനുള്ളിൽ പ്രവർത്തിക്കാൻ
കഴിവുള്ള ഒരു ഏജന്റിനെ ഉപയോഗപ്പെടുത്തുവാൻ ഞാൻ തീരുമാനിച്ചു… ആൻ മേരി ട്രെവോൺസിനെക്കാൾ അനുയോജ്യയായി മറ്റാരുണ്ടായിരുന്നു അതിന്…?”
“അതിന് പകരമായി താൻ ഇത്രയും
കാലം ജീവിച്ചത് പോലെ സ്വന്തം ഇഷ്ടത്തിന് ജീവിക്കാനുള്ള സ്വാതന്ത്ര്യം അവൾ ആവശ്യപ്പെട്ടു… അങ്ങനെയാണോ നിങ്ങൾ പറഞ്ഞു വരുന്നത്…?”
കർട്ടൻ വലിച്ചിട്ടിട്ട്
അദ്ദേഹം തിരിഞ്ഞു. “പൂർണ്ണമായും ശരിയല്ല… അത്ര ചീപ്പ് ആയിരുന്നില്ല അവൾ… മറ്റെന്തൊക്കെ
ആയിരുന്നാലും…”
“പിന്നെന്തായിരുന്നു…?”
അതിന് മറുപടി നൽകാതെ ശാന്തസ്വരത്തിൽ
അദ്ദേഹം തുടർന്നു. “SOE യിൽ ഉള്ളവരെ സന്തോഷിപ്പിക്കാൻ ഉതകുന്ന ധാരാളം വിവരങ്ങൾ അവൾ
നൽകിക്കൊണ്ടിരുന്നു… പക്ഷേ, അധികവും അപ്രധാന വിവരങ്ങളായിരുന്നുവെന്ന്
മാത്രം… ഞങ്ങൾക്ക് വളരെ നന്നായി അറിയാവുന്ന, ഫ്രഞ്ച് പ്രതിരോധ
പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരാളെയാണ് വിവരങ്ങൾ കൈമാറുന്നതിന് അവൾ ഉപയോഗിച്ചിരുന്നത്… റിനേ ദിസ്സാറിനെപ്പോലും ചിത്രത്തിൽ ഉൾപ്പെടുത്താൻ അവളെ ഞാൻ അനുവദിച്ചു… അങ്ങനെയാണ് ഇവിടെ നടക്കാൻ പോകുന്ന സുപ്രധാന കോൺഫറൻസിനെക്കുറിച്ച് SOE
അറിയുന്നത്… പക്ഷേ, ആരും പ്രതീക്ഷിക്കാത്ത ഒരു നടപടിയാണ് അവരുടെ
ഭാഗത്ത് നിന്നും ഉണ്ടായത്… അവളെ കൊണ്ടുപോകാനായി വിമാനം അയക്കാൻ അവർ തീരുമാനിച്ചു… എന്നാൽ പിന്നെ ലണ്ടനിൽ പോയിട്ട് വരുവാൻ ഞാനും അവളോട് പറഞ്ഞു…”
“നിങ്ങൾ പറയുന്നതെല്ലാം
അവൾ അനുസരിച്ചിരുന്നുവോ…?”
“തീർച്ചയായും… കാരണം ഹോർടെൻസ് പ്രഭ്വി ഞങ്ങളുടെ നിയന്ത്രണത്തിലായിരുന്നു… ആൻ മേരിയുടെ ദൗർബല്യമായിരുന്നു അവർ… അവരെ അത്രയ്ക്കും
സ്നേഹിച്ചിരുന്നു അവൾ… അവരായിരുന്നു നിങ്ങൾ ഇരുവർക്കും ഇടയിലുള്ള ഏക പാലം… ” നിർവ്വികാരയായി തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്ന അവളെ നോക്കി അദ്ദേഹം
തലയാട്ടി. “ചെറുപ്പം മുതൽ തന്നെ അങ്ങനെ ആയിരുന്നുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്… ശരിയല്ലേ…? നിങ്ങൾക്ക് നിങ്ങളുടെ സഹോദരിയെ ശരിയ്ക്കും മനസ്സിലാക്കാൻ
എന്നെങ്കിലും കഴിഞ്ഞിട്ടുണ്ടോയെന്നതിൽ എനിക്ക് സംശയമുണ്ട്…”
പൂർവ്വാധികം ശക്തിയോടെ
മഴത്തുള്ളികൾ ജാലകച്ചില്ലിൽ പെരുമ്പറ കൊട്ടി. ഒന്നും ഉരിയാടാൻ കഴിയാതെ വികാരാധീനയായി
ജെനവീവ് ഇരുന്നു.
“നിങ്ങൾ എന്റെയടുത്ത്
ഗെയിം കളിക്കുകയാണെന്ന് മനസ്സിലാക്കിയതും, ദിസ്സാറിനെ ഒന്ന് ചോദ്യം ചെയ്യുന്നതായിരിക്കും
ബുദ്ധിയെന്ന് എനിക്ക് തോന്നി…”
“റിനേയേയോ…?” അവൾ മന്ത്രിച്ചു.
“അതെ… അത്യാവശ്യമായി ഒരിടത്തേക്ക് പോകണമെന്ന് ഒരു സന്ദേശം അയാൾക്ക് വന്നില്ലേ…? ഞാനായിരുന്നു അത് ചെയ്തത്… പറഞ്ഞിയടത്ത് അയാളെയും കാത്ത് റൈലിംഗറും സംഘവും
നിൽക്കുന്നുണ്ടായിരുന്നു…”
“റിനേ എവിടെയാണിപ്പോൾ…? എന്തു ചെയ്തു നിങ്ങൾ അദ്ദേഹത്തെ…?”
“സ്വയം വെടിവെച്ച് മരിച്ചു…” പ്രീം പറഞ്ഞു. “നിരായുധനാക്കാൻ കഴിയുന്നതിന് മുമ്പ് തന്നെ അയാൾ നെറ്റിയിൽ വെടിയുതിർത്തു… നിങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാണെന്നാണ് ഞാൻ കരുതുന്നത്… റൈലിംഗറുടെയടുത്ത് അധികനേരം പിടിച്ചു നിൽക്കാൻ ആവില്ലെന്ന് അയാൾക്ക് അറിയാമായിരുന്നിരിക്കണം… സഹനശക്തിയ്ക്ക് ഒരു പരിധിയുണ്ടല്ലോ എല്ലാ മനുഷ്യർക്കും… പക്ഷേ, വെറുതെയായിപ്പോയി… എല്ലാ വിവരങ്ങളും ലണ്ടനിലുള്ള ഞങ്ങളുടെ ആ ഏജന്റ് തന്നിരുന്നു… SOE യിൽ ഉള്ള ആ ചാരൻ… നിങ്ങൾക്കറിയാം അയാളെ… ഒരു ഡോക്ടർ ബാം… പക്ഷേ, ഇപ്പോഴത്തെ എന്റെ പ്രശ്നം കുറച്ചു കാലമായി അയാൾ അവർക്ക് വേണ്ടിയാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് എന്നതാണ്. അത് സാരമില്ല, കുറേക്കൂടി വിശ്വസിക്കാവുന്ന മറ്റൊരു ഏജന്റ് കൂടി ഞങ്ങൾക്ക് ലണ്ടനിൽ ഉണ്ട് എന്നതാണ് വസ്തുത…”
“നുണ പറയുകയാണ് നിങ്ങൾ…” ജെനവീവ് പറഞ്ഞു.
“ഹാംപ്സ്റ്റഡിലെ റാഗ്ലൻ
ലെയ്നിലുള്ള നൂറ്റിയൊന്നാം നമ്പർ കെട്ടിടത്തിലെ ഒരു സെല്ലാറിലാണ് നിങ്ങളുടെ സഹോദരി
ഇപ്പോഴുള്ളത്… മാനസികനില തെറ്റിയ അവസ്ഥയിൽ ആണെന്നാണ് എനിക്ക്
ലഭിച്ച വിവരം… നിങ്ങൾക്കറിയുമായിരുന്നോ അത്…?”
അതുവരെ കെട്ടിനിർത്തിയ
രോഷമെല്ലാം പൊട്ടിച്ചിതറിയത് പെട്ടെന്നായിരുന്നു. “നിങ്ങളാണ് അവളെ ആ അവസ്ഥയിലാക്കിയത്… നിങ്ങളുടെ സ്വന്തം ഏജന്റായ അവളെ ഒരു SS പട്രോൾ സംഘമാണ് റാഞ്ചിയത്… ആ മൃഗങ്ങളാണ് അവളെ നശിപ്പിച്ചത്… നിങ്ങൾക്കറിയുമോ
അത്…?”
“അതല്ല വസ്തുത…” അതു പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ വിഷാദവും സഹതാപവും കലർന്നിരുന്നു.
“നിങ്ങളുടെ സ്വന്തം ആൾക്കാർ… അവരാണ് അവളെ ഈ അവസ്ഥയിൽ എത്തിച്ചത്…”
മൗനം തളം കെട്ടി നിൽക്കുന്ന
ആ മുറിയിൽ ആ വാർത്ത വിശ്വസിക്കാനാവാതെ ഭയന്ന് വിറച്ച് അവൾ ഇരുന്നു. “എന്താണ് നിങ്ങൾ
പറഞ്ഞത്…?” അവൾ മന്ത്രിച്ചു. “എന്താണ് നിങ്ങൾ പറഞ്ഞുകൊണ്ടു
വരുന്നത്…?”
“എന്റെ പാവം ജെനവീവ്,
ഞാൻ പറഞ്ഞു തരാം കാര്യങ്ങൾ…” അദ്ദേഹം പറഞ്ഞു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
അയ്യോ ഞാനും അത് വിചാരിച്ചു...ആനിമോൾക്ക് പണി കൊടുത്തത് ലവന്മാരണോ എന്ന് തോന്നിയിരുന്നു...
ReplyDeleteലവന്മാർ എന്ന് പറഞ്ഞത് ആരെ ഉദ്ദേശിച്ചാണ്...? മൺറോയാണ് പണി കൊടുത്തത്...
Deleteഎന്നാലും റിനോ
ReplyDeleteഅതെ... പാവം ബലിയാടായി...
Deleteഎത്ര വലിയ കുരുക്കിലാണ് ട്രെവോൺസ് സഹോദരിമാർ ചെന്നുപെട്ടത്!!
ReplyDeleteസത്യം...
Delete