Wednesday, July 24, 2024

കോൾഡ് ഹാർബർ - 01

അദ്ധ്യായം – ഒന്ന്

 

നിലാവെട്ടത്തിൽ എല്ലാം വ്യക്തമായി കാണാമായിരുന്നു. ലൈഫ് ജാക്കറ്റുകൾ ധരിച്ചതും അല്ലാത്തതുമായി കടലിൽ ഒഴുകി നടക്കുന്ന മൃതശരീരങ്ങൾ. അല്പമകലെ എണ്ണയ്ക്ക് തീ പിടിച്ച് ജ്വാലയായി ഉയരുന്നു. ഒരു തിരയുടെ മുകളിലേക്കുയർന്ന മാർട്ടിൻ ഹെയർ ആ യുദ്ധക്കപ്പലിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾക്ക് നേരെ ദൃഷ്ടി പായിച്ചു. കപ്പലിന്റെ മുൻഭാഗം പൂർണ്ണമായും വെള്ളത്തിനടിയിലായിരിക്കുന്നു. പതിഞ്ഞ ഒരു സ്ഫോടനത്തോടെ അതിന്റെ പിൻഭാഗം അല്പമൊന്ന് ഉയർന്നതിന് ശേഷം വെള്ളത്തിനടിയിലേക്ക് താഴുവാൻ തുടങ്ങി. ലൈഫ് ജാക്കറ്റ് ധരിച്ചിരിക്കുന്ന അയാൾ തിരമാലയുടെ മറുവശത്തെ ഗർത്തത്തിലേക്ക് ഒഴുകിയിറങ്ങി. തലയ്ക്ക് മുകളിലൂടെ ഒരു തിരമാല കൂടി കടന്നു പോയപ്പോൾ ശ്വാസതടസ്സം നേരിട്ട അയാൾ ബോധം നഷ്ടപ്പെട്ടു പോകുമോ എന്ന് പോലും ഭയന്നു. സ്ഫോടനത്തെ തുടർന്ന് ചീളുകളിലൊന്ന് തുളഞ്ഞു കയറി നെഞ്ചിലേറ്റ മുറിവിലെ വേദന അസഹനീയമായിരിക്കുന്നു.

 

രണ്ട് ദ്വീപുകൾക്കിടയിലുള്ള ഭാഗമായതിനാൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു കടലിൽ. ചുരുങ്ങിയത് ആറോ ഏഴോ നോട്ടിക്കൽ മൈൽ എങ്കിലും വേഗതയുണ്ടാകും ഒഴുക്കിന്. സ്ഫോടനം നടന്നയിടത്തു നിന്നും ഒഴുക്കിൽപ്പെട്ട് അയാൾ അകന്നു കൊണ്ടിരുന്നു. മരണക്കയത്തിലേക്ക് മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്നവരുടെ ആർത്തനാദങ്ങൾ ഇരുളിന് പിന്നിൽ അലിഞ്ഞില്ലാതായി. മറ്റൊരു തിരമാലയുടെ മുകളിലേക്കുയർന്ന അയാളുടെ കണ്ണുകളിൽ ഉപ്പുവെള്ളം കയറിയതിനാൽ കാര്യമായൊന്നും കാണാനാവുന്നുണ്ടായിരുന്നില്ല. ഒരു നിമിഷം അവിടെ പൊന്തിക്കിടന്ന അയാൾ അതിവേഗം വീണ്ടും തിരമാലയുടെ അടിഭാഗത്തേക്കിറങ്ങി. ഭാഗ്യമെന്ന് പറയട്ടെ, ഒരു ലൈഫ്റാഫ്റ്റിന്റെ മുന്നിലേക്കാണ് അയാൾ ഒഴുകിച്ചെന്നെത്തിയത്.

 

അതിന്റെ റോപ് ഹാൻഡിലിൽ കൈയെത്തിപ്പിടിച്ചിട്ട് അയാൾ മുകളിലേക്ക് നോക്കി. യൂണിഫോം ധരിച്ച ഒരു ജാപ്പനീസ് ഓഫീസർ അതിനുള്ളിൽ കുത്തിയിരിക്കുന്നുണ്ട്. അയാളുടെ പാദങ്ങൾ നഗ്നമായിരുന്നുവെന്ന കാര്യം മാർട്ടിൻ ഹെയർ പ്രത്യേകം ശ്രദ്ധിച്ചു. ഒരു നീണ്ട മാത്ര അവർ പരസ്പരം നോക്കി. മുകളിലേക്ക് പിടിച്ചു കയറുവാൻ മാർട്ടിൻ ഹെയർ ഒരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അതിനുള്ള ശക്തി അയാളിൽ അവശേഷിച്ചിട്ടില്ലായിരുന്നു.

 

ഒരു വാക്കു പോലും ഉരിയാടാതെ മുന്നോട്ട് നിരങ്ങി വന്ന ആ ജപ്പാൻകാരൻ താഴോട്ട് കുനിഞ്ഞ് ഹെയറിന്റെ ലൈഫ്ജാക്കറ്റിൽ പിടിച്ച് റാഫ്റ്റിനുള്ളിലേക്ക് വലിച്ചു കയറ്റി. അതേ നിമിഷമാണ് ഒരു നീർച്ചുഴിയിൽപ്പെട്ട് ആ റാഫ്റ്റ് പമ്പരം പോലെ കറങ്ങുവാൻ തുടങ്ങിയതും ആ ജപ്പാൻകാരൻ തലകുത്തി കടലിലേക്ക് തെറിച്ചുവീണതും.

 

നിമിഷങ്ങൾക്കകം പത്തു വാരയെങ്കിലും അകലെ എത്തിക്കഴിഞ്ഞിരുന്ന അയാളുടെ മുഖം നിലാവെട്ടത്തിൽ വ്യക്തമായി കാണാമായിരുന്നു. തിരമാലകൾക്കിടയിലെ വെൺ നുരകൾക്ക് മുകളിലൂടെ അയാൾ റാഫ്റ്റിന് നേർക്ക് നീന്തുവാൻ തുടങ്ങി. പെട്ടെന്നാണ് അയാൾക്കരികിൽ ഒരു സ്രാവിന്റെ ചിറക് ഹെയറിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഒന്ന് നിലവിളിക്കുവാൻ പോലും കഴിയാതെ കൈകൾ മുകളിലേക്കുയർത്തിയ ആ ജപ്പാൻകാരൻ പൊടുന്നനെ വെള്ളത്തിനടിയിലേക്ക് അപ്രത്യക്ഷനായി. പതിവു പോലെ അലറി വിളിച്ചു കൊണ്ട് ഞെട്ടിയുണർന്ന മാർട്ടിൻ ഹെയർ പിടഞ്ഞെഴുന്നേറ്റ് കട്ടിലിൽ ഇരുന്നു. അയാളുടെ ശരീരം വിയർത്തു കുതിർന്നിരുന്നു.

 

                                                       ***

 

അമ്പത് വയസ്സ് മതിക്കുന്ന കർക്കശ സ്വഭാവക്കാരിയായ മക്ഫെഴ്സൺ ആയിരുന്നു ഡ്യൂട്ടി നേഴ്സ്. വിധവയായ അവർക്ക് രണ്ട് ആൺമക്കളാണുള്ളത്. മറൈൻസിൽ ജോലി ചെയ്യുന്ന അവർ ഇരുവരും ചാനൽ ഐലൻഡ്സിന്റെ പരിസര പ്രദേശങ്ങളിലാണ് ഇപ്പോഴുള്ളത്. മുറിയ്ക്കുള്ളിൽ എത്തിയ മക്ഫെഴ്സൺ ഇടുപ്പിൽ കൈകൾ കുത്തി അയാളെ നോക്കിക്കൊണ്ട് നിന്നു.

 

“വീണ്ടും സ്വപ്നം കണ്ടു അല്ലേ?”

 

മാർട്ടിൻ ഹെയർ കട്ടിലിൽ നിന്നും ഇറങ്ങി തന്റെ മേൽവസ്ത്രം എടുത്തു. “അതെ, പിന്നെയും ഒരു സ്വപ്നം ഏത് ഡോക്ടറാണ് ഇന്ന് രാത്രി ഡ്യൂട്ടിയിൽ?”

 

“കമാൻഡർ ലോറൻസ് പക്ഷേ, അദ്ദേഹത്തിന് പ്രത്യേകിച്ചെന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല കുറച്ച് ഗുളികകൾ കൂടി തരും ഇന്ന് ഉച്ചതിരിഞ്ഞ് മുഴുവൻ നിങ്ങൾ ഉറങ്ങിയത് പോലെ രാത്രിയിലും ഉറങ്ങും

 

“ഇപ്പോൾ സമയമെത്രയായി?”

 

“ഏഴു മണി നിങ്ങൾ പോയി കുളിച്ചിട്ട് വരൂ ഞാൻ പുതിയ യൂണിഫോം എടുത്തു വയ്ക്കാം എന്നിട്ട് താഴെ വന്ന് ഡിന്നർ കഴിയ്ക്കൂ, അല്പം ഉന്മേഷം തോന്നും

 

“എന്നെനിയ്ക്ക് തോന്നുന്നില്ല

 

കണ്ണാടിയിൽ നോക്കിയ മാർട്ടിൻ ഹെയർ അലങ്കോലമായി കിടക്കുന്ന തന്റെ കറുത്ത തലമുടിയിഴകളിലൂടെ വിരലുകളോടിച്ചു. പലയിടത്തും നര കയറിത്തുടങ്ങിയിരിക്കുന്നു. വയസ്സ് നാല്പത്തിയാറ് കടന്നതിനാൽ അതിൽ അത്ഭുതമൊന്നുമില്ല. മാസങ്ങളായുള്ള ആശുപത്രി വാാസത്തെ തുടർന്ന് അല്പം വിളറിയിരിക്കുന്നുവെങ്കിലും ഇപ്പോഴും സുന്ദരമാണ് മുഖം. എങ്കിലും പ്രത്യേകിച്ചൊരു വികാരവും പ്രകടമല്ലാത്ത പ്രതീക്ഷ വറ്റിയ കണ്ണുകൾ.

 

കട്ടിലിനരികിലെ ലോക്കറിന്റെ ഡ്രോയർ തുറന്ന് സിഗരറ്റ് പാക്കറ്റിൽ നിന്നും ഒരെണ്ണമെടുത്ത് ചുണ്ടിൽ വച്ച് അയാൾ തീ കൊളുത്തി. തുറന്ന് കിടക്കുന്ന ജാലകത്തിനരികിലേക്ക് നടക്കവെ അയാൾ ചുമയ്ക്കുവാൻ തുടങ്ങി. ബാൽക്കണിക്കപ്പുറത്തെ ഗാർഡനിലേക്ക് നോക്കി അയാൾ നിന്നു.

 

“കൊള്ളാം” അവർ പറഞ്ഞു. “ജപ്പാൻകാരുടെ ഷെല്ലുകൾ തുളഞ്ഞു കയറിയതിനാൽ നിങ്ങളുടെ ശ്വാസകോശത്തിൽ ഒരെണ്ണം മാത്രമേ ഇപ്പോൾ നേരാംവണ്ണം പ്രവർത്തിക്കുന്നുള്ളൂ അതും കൂടി നശിപ്പിക്കാനുള്ള പരിപാടിയായിരിക്കും..?” കട്ടിലിന് സമീപം വച്ചിരുന്ന തെർമോസ്ഫ്ലാസ്കിൽ നിന്നും അല്പം കോഫി ഒരു കപ്പിലേക്ക് പകർന്ന് അവർ കൊണ്ടുവന്നു. “വീണ്ടും ജീവിതം ആരംഭിക്കാനുള്ള സമയമായിരിക്കുന്നു കമാൻഡർ ഹോളിവുഡ് സിനിമകളിൽ അവർ പറയുന്നത് പോലെ, നിങ്ങളെ സംബന്ധിച്ചിടത്തോളം യുദ്ധം അവസാനിച്ചിരിക്കുന്നു വാസ്തവത്തിൽ നിങ്ങൾ ഈ രംഗത്തേക്ക് വരാനേ പാടില്ലായിരുന്നു ഇത് ചെറുപ്പക്കാർക്ക് പറഞ്ഞിട്ടുള്ള ഗെയിമാണ്

 

അയാൾ അല്പം കോഫി നുകർന്നു. “പിന്നെന്താണ് ഞാൻ ചെയ്യേണ്ടത്?”

 

“തിരികെ ഹാർവാഡിലേക്ക്, പ്രൊഫസർ” അവർ പുഞ്ചിരിച്ചു. “നിങ്ങളുടെ വിദ്യാർത്ഥികൾ സ്നേഹപൂർവ്വം കാത്തിരിക്കുന്നുണ്ടാവും പിന്നെ നിങ്ങൾക്ക് ലഭിച്ച മെഡലുകൾ ആദ്യദിനം അവരുടെ മുന്നിൽ ചെല്ലുമ്പോൾ യൂണിഫോമിൽ അവ ധരിക്കാൻ മറക്കരുത്

 

അയാൾ ചെറുതായൊന്ന് പുഞ്ചിരിച്ചെങ്കിലും നൈമിഷികമായിരുന്നു അത്. “ഗോഡ് ഹെൽപ് മീ ഇനി ഒരു തിരിച്ചു പോക്ക് ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല യുദ്ധവുമായി അത്രമാത്രം ഇഴുകിച്ചേർന്നിരിക്കുന്നു എന്റെ ജീവിതം ഐ നോ ദാറ്റ്

 

“യുദ്ധം നിങ്ങളെ അതിന്റെ അടിമയാക്കി മാറ്റിയിരിക്കുന്നു സുഹൃത്തേ

 

“എനിക്കറിയാം ടുലുഗുവിൽ വച്ചുണ്ടായ ആക്രമണം എന്നെ തളർത്തിക്കളഞ്ഞു. ഇനി ഒരു ജോലിയ്ക്കും എന്നെക്കൊണ്ടാവുമെന്ന് തോന്നുന്നില്ല

 

“വെൽ, യൂ ആർ എ ഗ്രോൺ മാൻ ഈ മുറിയിൽത്തന്നെ കഴിച്ചു കൂട്ടി ജീവിതം നശിപ്പിക്കാനാണ് ഉദ്ദേശ്യമെങ്കിൽ എനിക്കൊന്നും പറയാനില്ല” വാതിൽക്കൽ ചെന്ന് കതക് തുറന്നിട്ട് അവർ തിരിഞ്ഞു. “പറ്റുമെങ്കിൽ ഒരു കാര്യം ചെയ്യൂ ആ മുടിയൊക്കെ ഒന്ന് ചീകിയൊതുക്കി കാണാൻ കൊള്ളാവുന്ന രൂപത്തിൽ നിന്നാൽ നല്ലത് നിങ്ങൾക്കൊരു സന്ദർശകനുണ്ട്

 

“സന്ദർശകനോ?” അയാൾ നെറ്റി ചുളിച്ചു.

 

“യെസ് അദ്ദേഹം ഇപ്പോൾ കമാൻഡർ ലോറൻസിന്റെയടുത്തുണ്ട് നിങ്ങൾക്ക് ഇങ്ങനെയൊരു ബ്രിട്ടീഷ് കണക്ഷൻ ഉള്ള കാര്യം എനിക്കറിയില്ലായിരുന്നു

 

“നിങ്ങളെന്താണീ പറയുന്നത്?” അമ്പരപ്പോടെ മാർട്ടിൻ ഹെയർ ചോദിച്ചു.

 

“നിങ്ങളെ സന്ദർശിക്കാനെത്തിയ ആൾ നിസ്സാര വ്യക്തിയൊന്നുമല്ല വളരെ ഉന്നതൻ ബ്രിട്ടീഷ് ആർമിയിലെ ഒരു ബ്രിഗേഡിയർ മൺറോ കണ്ടാൽ അങ്ങനെയൊന്നും തോന്നില്ലെങ്കിലും യൂണിഫോം പോലും ധരിച്ചിട്ടില്ല

 

വാതിൽ ചാരി അവർ പുറത്തേക്ക് നടന്നു. ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ അവിടെ നിന്ന മാർട്ടിൻ ഹെയർ തിടുക്കത്തിൽ ബാത്ത്റൂമിലേക്ക് ചെന്ന് ഷവർ തുറന്നു.

 

(തുടരും) 


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


18 comments:

  1. ആഹാ വന്നല്ലോ മൺറോ വീണ്ടും
    പിന്നൊരു മാർട്ടിനും ..
    ഓസ്‌ബോൺ. വരും എന്ന് നോക്കി ഇരിക്കുവായിരുന്നു
    പിന്നെ.. പിന്നെ ആ ജെനി ചേച്ചിയും ( തേങ്ങാ ഒക്കെ അടിച്ചു ജിമ്മൻ ചാടി വീണത് കണ്ടില്ലേ കഴിഞ്ഞ ആഴ്‌ച )
    നൈറ്റ് ഓഫ് ദി ഫോക്സ് എന്ന നോവലിൽ മാർട്ടീനോ ജേഴ്‌സിൽ പോകും പോലെ എന്തൊക്കെയോ ഒരു സാമ്യതകൾ തോന്നുന്നു

    ReplyDelete
    Replies
    1. നോവൽ വായിച്ചിട്ട് വന്നേക്കുവാ അല്ലിയോ..

      Delete
    2. അടിയനെ വെറുതെ സംശയിക്കരുത് മുതലാളി ..
      ഒരു തെറ്റ് ഏതു പോലീസുകാരനും പറ്റില്ലേ ..
      ഇത്തവണ ഇത് വരെ വിനുവേട്ടൻ എഴുതിയതല്ലാതെ ഒരക്ഷരം വായിച്ചിട്ടില്ല

      Delete
    3. ഉണ്ടാപ്രിയെ കുറ്റം പറയാനാവില്ല... നൈറ്റ് ഓഫ് ദി ഫോക്സിൽ കപ്പൽ തകർന്ന് ഹ്യൂ കെൽസോ ഒഴുകി നടന്ന രംഗങ്ങളുമായി സാമ്യമുണ്ട്...

      Delete
  2. ബല്ലാത്ത സ്വപ്നം തന്നെ പഹയാ!!

    എന്ത് കുരിശും കൊണ്ടാണോ മണ്റോയുടെ വരവ്?!

    ReplyDelete
    Replies
    1. അതേന്ന്... മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു...

      ഡോഗൽ മൺറോ അസ്സൽ കുത്തിത്തിരിപ്പും‌ കൊണ്ടാണ് വന്നിരിക്കുന്നത്... വഴിയേ കാണാം...

      Delete
  3. സന്ദർശകൻ ബ്രിട്ടീഷ് ആർമിയിലെ ബ്രിഗേഡിയർ ആണല്ലോ?
    ആരംഭം നന്നായി
    ആശംസകൾ🌹💖🌹

    ReplyDelete
    Replies
    1. ബ്രിഗേഡിയർ ഡോഗൽ മൺറോ... ഈഗിൾ ഹാസ് ഫ്ലോൺ, ഫ്ലൈറ്റ് ഓഫ് ദി ഈഗിൾസ്, നൈറ്റ് ഓഫ് ദി ഫോക്സ് എന്നീ നോവലുകളിലൂടെ നമുക്ക് സുപരിചിതനായ അതേ ഡോഗൽ മൺറോ...

      Delete
  4. അപ്പോൾ തുടങ്ങട്ടെ... ഞാനുമുണ്ടാകും. '

    ReplyDelete
    Replies
    1. സ്വാഗതം അശോകേട്ടാ... സ്ഥിരമായി ക്ലാസിൽ വന്നാൽ കൺഫ്യൂഷൻ കൂടാതെ ഒപ്പം സഞ്ചരിക്കാം...

      Delete
  5. ഒരു യുദ്ധക്കപ്പലിൻ്റെ തകർച്ചയിൽ നിന്നും തുടക്കം.

    ReplyDelete
    Replies
    1. പക്ഷേ, അതൊരു സ്വപ്നമായിരുന്നുവെന്ന് മാത്രം...

      Delete
  6. വരട്ടെ... വരട്ടെ... ഓരോരോ ഏടാകൂട്ങ്ങൾ

    ReplyDelete
    Replies
    1. മൺറോ ശരിയ്ക്കും ഏടാകൂടം തന്നെ ഇത്തവണ...

      Delete
  7. ആദ്യം മുതൽ വായനയ്‌ക്കെത്തി . അല്ലേ പിന്നെ അടുത്ത ലഖം വരുമ്പം മറന്നുപോകും

    ReplyDelete
    Replies
    1. അതേതായാലും നന്നായി ഗീതാജീ...

      Delete
  8. കമെന്റ് എവിടെയോ മറഞ്ഞു പോയല്ലോ . ഞാനും ആദ്യം മുതൽ ക്ലാസ്സിലുണ്ട് .

    ReplyDelete
    Replies
    1. കമന്റ് മുകളിലുണ്ടല്ലോ...

      Delete