Wednesday, September 24, 2025

കോൾഡ് ഹാർബർ - 56

അദ്ധ്യായം – 13

 

കല്ല് പാകിയ ആ തെരുവിന്റെ അറ്റത്തായിരുന്നു ഗ്രെനേഡിയർ പബ്ബ്. മാർബിൾ ടോപ്പ് മേശകൾ, കനലുകൾ എരിയുന്ന ചെറിയൊരു നെരിപ്പോട്, മഹാഗണി പലക കൊണ്ട് നിർമ്മിച്ച ബാർ ഷെൽഫ് ഒക്കെയുള്ള പതിവ് ശൈലിയിലുള്ള ഒരു ലണ്ടൻ പബ്ബ് തന്നെയായിരുന്നു ഉള്ളിലേക്ക് കയറിച്ചെന്ന ക്രെയ്ഗിന് കാണാനായത്. കൗണ്ടറിന് പിന്നിലുള്ള വലിയ കണ്ണാടിയുടെ മുന്നിൽ പലതരം മദ്യക്കുപ്പികൾ നിരത്തി വച്ചിരിക്കുന്നു. അത്ര തിരക്കൊന്നും ഉണ്ടായിരുന്നില്ല ആ ബാറിനുള്ളിൽ. ഏതാനും എയർ‌റെയ്ഡ് വാർഡന്മാർ നെരിപ്പോടിനരികിലിരുന്ന് ഡോമിനോസ് കളിക്കുന്നുണ്ട്. ഓവറോൾ ധരിച്ച നാല് തൊഴിലാളികൾ മറ്റൊരു മേശയ്ക്ക് ചുറ്റുമിരുന്ന് ബിയർ നുണയുന്നു. കൗണ്ടറിന് പിന്നിൽ ഇരുന്നിരുന്ന ഇറുകിയ സാറ്റിൻ ബ്ലൗസ് ധരിച്ച, സ്വർണ്ണ നിറമുള്ള മുടിയുള്ള ഒരു മദ്ധ്യവയസ്ക താൻ വായിച്ചുകൊണ്ടിരുന്ന മാഗസിനിൽ നിന്നും തലയുയർത്തി മാതൃഭാവം വഴിയുന്ന മുഖത്തോടെ അദ്ദേഹത്തെ നോക്കി.

 

“എന്താണ് വേണ്ടത് മകനേ?”

 

“സ്കോച്ചും വെള്ളവും” അദ്ദേഹം മറുപടി നൽകി.

 

“എനിക്കറിയില്ല, നിങ്ങൾ അമേരിക്കക്കാർ എന്താണ് വിചാരിച്ചു വച്ചിരിക്കുന്നതെന്ന് ഇപ്പോൾ എല്ലാത്തിനും റേഷനാണെന്ന കാര്യം അറിയില്ലേ?” അവർ പുഞ്ചിരിച്ചു. “എന്നാലും നോക്കട്ടെ, നിങ്ങൾക്ക് വേണ്ടി രണ്ട് തുള്ളി കാണുമെന്ന് തോന്നുന്നു

 

“എന്റെ ഒരു സുഹൃത്തിനെ ഇവിടെ കാണാൻ സാധിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ഞാൻ വന്നത് ഒരു ഡോക്ടർ ബാം” ക്രെയ്ഗ് പറഞ്ഞു.

 

“കുറച്ചപ്പുറത്തുള്ള നേഴ്സിങ്ങ് ഹോമിലെ ആ വിദേശി ഡോക്ടറല്ലേ? ഉയരം കുറഞ്ഞ.?”

 

“അതു തന്നെ

 

കൗണ്ടറിന് പിറകിൽ മറ്റുള്ളവർ കാണാതെ ഗ്ലാസിലേക്ക് സ്കോച്ച് പകരുകയായിരുന്നു അവർ. “ആ ഗ്ലാസ് ഡോറിന് അപ്പുറത്തുള്ള റൂമിൽ ഇരിക്കുന്നുണ്ട് അദ്ദേഹം മിക്കവാറും എല്ലാ രാത്രിയിലും ഇവിടെ വരാറുണ്ട് ഒറ്റയ്ക്ക് ഇരിക്കാനാണ് അദ്ദേഹത്തിനിഷ്ടം

 

“താങ്ക്സ്” പണം നൽകിയിട്ട് ക്രെയ്ഗ് തന്റെ ഗ്ലാസ് എടുത്തു.

 

“ഈയിടെയായിട്ട് മദ്യപാനം കുറേ കൂടുതലാണ് അദ്ദേഹത്തിന് അതത്ര നല്ലതല്ല എന്ന് പറഞ്ഞ് മനസ്സിലാക്കാൻ പറ്റുമോയെന്ന് നോക്കൂ മകനേ

 

“അപ്പോൾ നിങ്ങളുടെ ഒരു സ്ഥിരം കസ്റ്റമർ ആണോ അദ്ദേഹം?”

 

“എന്ന് പറയാം അദ്ദേഹം ആ ക്ലിനിക്ക് നടത്തിത്തുടങ്ങിയ അന്ന് മുതൽ അതായത് ഏതാണ്ട് മൂന്ന് വർഷത്തോളമായിട്ട്

 

ഇവരിൽ നിന്നും കുറേ വിവരങ്ങൾ ശേഖരിക്കാമെന്ന് തോന്നുന്നു. സിഗരറ്റ് പാക്കറ്റ് തുറന്ന് ഒരെണ്ണമെടുത്ത് ചുണ്ടിൽ വച്ചിട്ട് അദ്ദേഹം ഒരെണ്ണം അവർക്കും നീട്ടി. “പക്ഷേ, അന്നൊന്നും അദ്ദേഹം ഇതുപോലെ അനിയന്ത്രിതമായി മദ്യപിക്കില്ലായിരുന്നു അല്ലേ?”

 

“ഗുഡ് ഗോഡ്, ഇല്ലേയില്ല എന്നും രാത്രി വരും ആ മൂലയിലുള്ള സ്റ്റൂളിൽ ഇരുന്ന് ദി ടൈംസ് വായിക്കും ഏറിയാൽ ഒരു ഗ്ലാസ് കഴിക്കും, പിന്നെ തിരികെ പോകും

 

“പിന്നെ എന്താണ് സംഭവിച്ചത്, ഇങ്ങനെയാവാൻ?”

 

“വെൽ, അദ്ദേഹത്തിന്റെ മകൾ കൊല്ലപ്പെട്ട കാര്യം അറിയാമല്ലോ?”

 

“അതെ പക്ഷേ, അത് വളരെ മുമ്പല്ലേ? യുദ്ധം ആരംഭിക്കുന്നതിനും മുമ്പ്?”

 

“ഓ, അല്ല മകനേ നിങ്ങൾക്ക് തെറ്റി ഏതാണ്ട് ആറ് മാസം മുമ്പായിരുന്നു അത് എനിക്ക് നല്ല ഓർമ്മയുണ്ട് സമനില തെറ്റിയത് പോലെയായിരുന്നു അന്ന് അദ്ദേഹം ഉള്ളിലെ മുറിയിൽ പോയി മേശമേൽ തല ചായ്ച്ച് കിടന്നു കരയുകയായിരുന്നു അദ്ദേഹം മകൾ കൊല്ലപ്പെട്ടു എന്ന ദുരന്തവാർത്ത അറിഞ്ഞയുടൻ ഇങ്ങോട്ട് വരികയായിരുന്നു എന്നാണ് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത്

 

മനസ്സിൽ തോന്നിയ അത്ഭുതം പുറത്തു കാണിക്കാതിരിക്കുന്നതിൽ ക്രെയ്ഗ് വിജയിച്ചു. “ഓ, അപ്പോൾ എന്റെ ധാരണപ്പിശകായിരുന്നു സാരമില്ല ഞാൻ അദ്ദേഹത്തിന്റെയടുത്തേക്ക് ചെല്ലട്ടെ” ക്രെയ്ഗ് തന്റെ ഗ്ലാസ് കാലിയാക്കി. “ഇത് ഒരു ഗ്ലാസും പിന്നെ ഡോക്ടർ ബാം കഴിക്കുന്നത് ഏതാണെന്ന് വച്ചാൽ അതും അങ്ങോട്ട് കൊണ്ടുവരണേ

 

വിക്ടോറിയൻ ശൈലിയിലുള്ള ഫ്രോസ്റ്റഡ് ഗ്ലാസ് ഡോർ തുറന്ന് അദ്ദേഹം ഉള്ളിലേക്ക് കടന്നു. റെസ്റ്ററന്റുകളിലെ ഫാമിലി റൂം പോലെയുള്ള സജ്ജീകരണമായിരുന്നു അതിനുള്ളിൽ. പുറമെയുള്ള ബാർ കൗണ്ടറിന്റെ ഒരു എക്സ്റ്റൻഷൻ അങ്ങോട്ടും ഉണ്ടായിരുന്നു. മറ്റു ദിവസങ്ങളിൽ വനിതകൾക്ക് മാത്രമായി സംവരണം ചെയ്തിട്ടുള്ളത് പോലെ തോന്നി അവിടം. ചുവരിനോട് ചേർന്ന് ലെതർ കവർ ഉള്ള ബെഞ്ചുകൾ ഇട്ടിരിക്കുന്നു. നടുവിലായി ചെറിയൊരു നെരിപ്പോട് അവിടെയുമുണ്ട്. കൈയിൽ ഒരു ഗ്ലാസുമായി ഡോക്ടർ ബാം അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ശരീരത്തിന് ചേരാത്ത വിധം അയഞ്ഞ വസ്ത്രം മുഷിഞ്ഞതായിരുന്നു. തന്റെ ആരോഗ്യമോ ബാഹ്യരൂപമോ ഒട്ടും തന്നെ അയാൾ ശ്രദ്ധിക്കാറില്ലാത്തത് പോലെ തോന്നി. കുറ്റിരോമം നിറഞ്ഞ ആ മുഖത്തെ കണ്ണുകൾ അമിതമദ്യപാനത്താൽ ചുവന്നിരുന്നു.

 

“ഹലോ ഡോക്ടർ” ക്രെയ്ഗ് അഭിവാദ്യം ചെയ്തു.

 

ഡോക്ടർ ബാം അത്ഭുതത്തോടെ തലയുയർത്തി നോക്കി. “മേജർ ഓസ്ബോൺ ഹൗ ആർ യൂ?” മദ്യത്തിന്റെ സ്വാധീനത്താലാവാം അയാളുടെ സംസാരം കുഴഞ്ഞിരുന്നു.

 

“അയാം ഫൈൻ” കൗണ്ടറിൽ ചാരി നിന്നുകൊണ്ട് ക്രെയ്ഗ് പറഞ്ഞു. ബാർ നടത്തിപ്പുകാരി അവർക്കുള്ള ഡ്രിങ്ക്സുമായി അപ്പോഴേക്കും അവിടെയെത്തി.

 

“ആഹ്, ലിലി, എനിക്കുള്ളതാണോ? ഹൗ നൈസ്” ബാം പറഞ്ഞു.

 

“എല്ലാം കൂടി ഒറ്റയടിക്ക് കഴിക്കല്ലേ ഡോക്ടർ” ഗ്ലാസുകൾ മേശപ്പുറത്ത് വച്ചിട്ട് അവർ തിരികെ പോയി.

 

“നിങ്ങളെ ഫോണിൽ വിളിക്കുമെന്ന് ജാക്ക് കാർട്ടർ എന്നോട് പറഞ്ഞിരുന്നു നേഴ്സിങ്ങ്ഹോം സന്ദർശിക്കാൻ എനിക്കൊരു അവസരം ഏർപ്പാടാക്കുന്നതിന് വേണ്ടി” ക്രെയ്ഗ് പറഞ്ഞു. “ജെനവീവ് ട്രെവോൺസിന് ഞാൻ വാക്കു കൊടുത്തിരുന്നു, അവളുടെ സഹോദരിയുടെ കാര്യം ഞാൻ അന്വേഷിക്കാമെന്ന്

 

ഡോക്ടർ ബാം അസ്വസ്ഥതയോടെ മുഖമൊന്ന് തുടച്ചു. എന്നിട്ട് തെല്ല് പരിഭ്രമത്തോടെ തല കുലുക്കി. “ശരിയാണ്, ക്യാപ്റ്റൻ കാർട്ടർ എന്നെ വിളിച്ചിരുന്നു

 

“ജെനവീവിന്റെ സഹോദരിയ്ക്ക് എങ്ങനെയുണ്ട്?”

 

“അത്ര നല്ല അവസ്ഥയിലല്ല മേജർ” തലയാട്ടിയിട്ട് അയാൾ ഒരു നെടുവീർപ്പിട്ടു. “പാവം ആൻ മേരി” അയാൾ മേശപ്പുറത്തെ ഗ്ലാസ് എടുത്തു. “ആട്ടെ, മിസ് ജെനവീവിന്റെ എന്തെങ്കിലും വിവരം ലഭിച്ചുവോ?”

 

“ജെനവീവിന്റെ വിവരമോ?” ക്രെയ്ഗ് ചോദിച്ചു.

 

“അതെ, ഫ്രാൻസിൽ നിന്നും

 

“അതേക്കുറിച്ചൊക്കെ നിങ്ങൾക്ക് അറിയാമോ?”

 

ഡോക്ടർ ബാമിന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ട കൗശലഭാവം അദ്ദേഹം ശ്രദ്ധിക്കാതിരുന്നില്ല. “അധികമൊന്നും എനിക്കറിയില്ല E - ബോട്ട്, രാത്രിയിലെ യാത്ര എന്നിങ്ങനെ ചിലതെല്ലാം തീർച്ചയായും നല്ലൊരു നടിയായിരിക്കണം അവൾ

 

അയാളുടെ സംസാരം തടസ്സപ്പെടുത്താൻ ക്രെയ്ഗ് ശ്രമിച്ചില്ല. കിട്ടാവുന്നിടത്തോളം വിവരങ്ങൾ പോരട്ടെ. “ആറ് മാസം മുമ്പ് നിങ്ങളുടെ മകൾ കൊല്ലപ്പെട്ടുവെന്ന് ലിലി പറഞ്ഞല്ലോ

 

ബാം തല കുലുക്കി. അയാളുടെ മുഖത്ത് ശോകഛായ പടർന്നു. കണ്ണുകൾ നിറഞ്ഞു. “എന്റെ മോൾ റേച്ചൽ വല്ലാത്തൊരു ക്രൂരതയായിപ്പോയി

 

“പക്ഷേ, ഓസ്ട്രിയയിൽ ആയിരുന്നില്ലേ അവൾ? എങ്ങനെയാണ് നിങ്ങൾക്ക് വിവരം ലഭിച്ചത്? റെഡ് ക്രോസ് വഴിയാണോ?”

 

“അല്ല” തികച്ചും സ്വാഭാവികമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “എന്റെ സ്വന്തം ആൾക്കാരിൽ നിന്നാണ് വിവരം ലഭിച്ചത് ജൂതരുടെ ഏകീകരണത്തിനായി പ്രവർത്തിക്കുന്നവർ നിങ്ങൾക്ക് അറിയുമോയെന്ന് അറിയില്ല ഇസ്രായേൽ രാഷ്ട്ര രൂപീകരണം ലക്ഷ്യമാക്കിയവർ

 

“തീർച്ചയായും

 

പെട്ടെന്നാണ് അരുതാത്തതെന്തോ പറഞ്ഞുപോയത് പോലെ അയാൾ അസ്വസ്ഥനായത്. “നിങ്ങളെന്തിനാണ് എന്റെ മകളെക്കുറിച്ച് ചോദിക്കുന്നത്?”

 

“യുദ്ധത്തിന് മുമ്പാണ് നിങ്ങളുടെ മകൾ കൊല്ലപ്പെട്ടത് എന്നായിരുന്നു എന്റെ ധാരണ നിങ്ങൾ ഓസ്ട്രിയയിൽ നിന്നും ബ്രിട്ടനിലേക്ക് പലായനം ചെയ്ത സമയത്ത്

 

“അല്ല, നിങ്ങൾക്ക് തെറ്റിയതാണ്” മനോനില വീണ്ടെടുത്തത് പോലെ തോന്നിച്ച ബാം എഴുന്നേറ്റു. “എനിക്ക് പോകാൻ സമയമായി ചെന്നിട്ട് ജോലിയുണ്ട്

 

“അപ്പോൾ ആൻ മേരിയുടെ കാര്യം? എനിക്കവളെ ഒന്ന് കാണണം

 

“അത് മറ്റൊരു അവസരത്തിലാകാം ഗുഡ്നൈറ്റ് മേജർ

 

ബാം പുറത്തേക്ക് നടന്നു. ഏതാനും നിമിഷം കഴിഞ്ഞ് ക്രെയ്ഗും പുറത്തിറങ്ങി. ബാർ കൗണ്ടറിൽ ഉണ്ടായിരുന്ന ലിലി പറഞ്ഞു. “അദ്ദേഹം ഒരു റോക്കറ്റ് പോലെയാണല്ലോ പോകുന്നത് കണ്ടത്

 

“അതെയല്ലേ? എനിക്കും തോന്നി

 

“ഒരു ഡ്രിങ്ക് കൂടി എടുക്കട്ടെ മകനേ?”

 

“നോ, താങ്ക്സ് എനിക്ക് കുറച്ചൊന്ന് നടക്കണം തലയിലുള്ളതൊക്കെ ഒന്ന് ഇറക്കി വയ്ക്കണം ഞാൻ പിന്നൊരിക്കൽ വരാം

 

മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് അദ്ദേഹം പുറത്തേക്കിറങ്ങി. അവിടെയുണ്ടായിരുന്ന എയർറെയ്ഡ് വാർഡന്മാരിൽ ഒരുവൻ അവർക്കരികിലേക്ക് വന്നു. “ലിലി, എനിക്കൊരു രണ്ട് പൈന്റ് കൂടി ആ അമേരിക്കക്കാരന്റെ യൂണിഫോമിലെ മെഡലുകൾ നിങ്ങൾ കണ്ടിരുന്നോ?”

 

“കണ്ടു കണ്ടു നെഞ്ച് നിറയെയുണ്ട്

 

“വെറുതെയാണ്” അയാൾ പറഞ്ഞു. “വെറുതേ മെഡലുകൾ വാരിക്കൊടുക്കുകയാണ് ഈ അമേരിക്കക്കാർ പ്രത്യേകിച്ചൊന്നും ചെയ്തിട്ടൊന്നുമായിരിക്കില്ലെന്നേ

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Thursday, September 11, 2025

കോൾഡ് ഹാർബർ - 55

ഒരു ഏറ്റുമുട്ടലിന് തയ്യാറെന്ന മട്ടിൽ റൈലിംഗെർ അദ്ദേഹത്തെ നോക്കി നിന്നു. ഇടുപ്പിൽ കൈകൾ കുത്തി തികച്ചും രൂക്ഷഭാവത്തിൽ അയാളെ നോക്കി പ്രീം ചോദിച്ചു. “പത്ത് മണി മുതൽ ഡ്യൂട്ടിയിൽ അല്ലേ നിങ്ങൾ?”

 

“അതെ” പരുക്കൻ സ്വരത്തിൽ റൈലിംഗെർ പറഞ്ഞു.

 

“പിന്നെ ഇവിടെന്ത് കാര്യം? അങ്ങോട്ട് ചെല്ലൂ

 

റൈലിംഗെർ ജെനവീവിനെ രൂക്ഷമായൊന്ന് നോക്കി. അത് ശ്രദ്ധിച്ച പ്രീം ആജ്ഞാപിച്ചു. “ഇതൊരു ഓർഡറാണ് അപേക്ഷയല്ല

 

SS സേനയുടെ അച്ചടക്കത്തിന്റെ ഉരുക്കുമുഷ്ടിയാണ് പിന്നെയവിടെ കണ്ടത്. റൈലിംഗെർ കാലുകൾ അടുപ്പിച്ച് അമർത്തിച്ചവിട്ടി. “ഉത്തരവ്, സ്റ്റാൻഡർടെൻഫ്യൂറർ” ലക്ഷണമൊത്ത ഒരു നാസി സല്യൂട്ട് നൽകിയിട്ട് അയാൾ മാർച്ച് ചെയ്ത് പുറത്തേക്ക് പോയി.

 

“നിങ്ങളുടെ പ്രകടനം അത്ര മോശമൊന്നും ആയിരുന്നില്ല സ്കൂളിൽ നിന്നും ലഭിച്ച പരിശീലനമായിരിക്കും?” പ്രീം ചോദിച്ചു.

 

“അതെയതെ ഞങ്ങളുടെ സിലബസിൽ എല്ലാ വിഷയങ്ങളുമുണ്ടായിരുന്നു

 

പുതിയൊരു ഗാനം പ്ലേ ചെയ്യാൻ ആരംഭിച്ചു. ചെറിയൊരു ഞെട്ടലോടെയാണ് ആ ശബ്ദം അവൾ തിരിച്ചറിഞ്ഞത്. ജൂലിയുടെ ഇഷ്ടഗായകനായ അൽബൗളിയുടേതായിരുന്നു ആ ഗാനം.

 

“നൃത്തപങ്കാളി ആരായിരിക്കണമെന്ന് തീരുമാനിക്കുന്ന സ്വഭാവം എനിയ്ക്കുമുണ്ട്” പ്രീം പറഞ്ഞു. “ഈ ഗാനത്തിന് നിങ്ങളോടൊപ്പം ചുവട് വയ്ക്കട്ടെ?”

 

ഫ്രഞ്ച് ജാലകത്തിലൂടെ ഹാളിലേക്ക് കടന്ന അവർ വേദിയിലേക്ക് നീങ്ങി. നല്ലൊരു നർത്തകനായിരുന്നു അദ്ദേഹം. അവിടെങ്ങും പ്രസന്നത നിറയുന്നത് പോലെ അവൾക്ക് തോന്നി. എങ്കിലും, ശത്രുക്കളാൽ വലയം ചെയ്യപ്പെട്ട ഒരു ചാരവനിതയാണ് താൻ. പിടിക്കപ്പെട്ടാൽ എന്തായിരിക്കും തന്റെ അവസ്ഥ? ക്രെയ്ഗ് ഓസ്ബോൺ പീഡനങ്ങൾ അനുഭവിച്ച പാരീസിലെ ആ ഗെസ്റ്റപ്പോ തടവറകളിലായിരിക്കുമോ താനും എത്തിച്ചേരുക? പ്രസന്നമായ മുഖത്തോടെ അതിന്റെ വരുംവരായ്കകളെക്കുറിച്ച് വിശകലനം ചെയ്യുക എന്നത് എളുപ്പമായിരുന്നില്ല.

 

“നിങ്ങൾ ഇവിടെയൊന്നുമല്ലെന്ന് തോന്നുന്നല്ലോ എന്താണ് ഇത്ര ചിന്തിച്ചുകൊണ്ടിരിക്കുന്നത്?” പതിഞ്ഞ സ്വരത്തിൽ അദ്ദേഹം ചോദിച്ചു.

 

“പ്രത്യേകിച്ചൊന്നുമില്ല

 

ആഹ്ലാദത്തിന്റെ അലകളായിരുന്നു അവിടെങ്ങും. ധൂമപടലങ്ങൾക്കിടയിലൂടെ ഫ്ലാഷ് ലൈറ്റുകൾ നൃത്തം വച്ചു. അൽബൗളിയുടെ മനം മയക്കുന്ന ഗാനത്തിന്റെ അലകൾ അവിടെങ്ങും പ്രതിധ്വനിച്ചു. Little Lady Make-Believe എന്ന ഗാനമായിരുന്നു അത്.

 

ജർമ്മൻ വിമാനങ്ങൾ ലണ്ടന് മേൽ ബോംബുകൾ വർഷിക്കുന്ന സമയത്തായിരുന്നു ഈ ഗാനം ഇതിന് മുമ്പ് താൻ കേട്ടത്. അന്ന് താനൊരു പ്രൊബേഷണർ നേഴ്സ് ആയിരുന്നു. വിശ്രമമില്ലാത്ത ജോലിയ്ക്കിടയിൽ കിട്ടുന്നത് ഏതാനും മണിക്കൂർ നേരത്തെ ഇടവേളകൾ മാത്രം. അക്കാലത്താണ് ഈഗിൾ സ്ക്വാഡ്രണിലെ ഒരു അമേരിക്കൻ പൈലറ്റിനൊപ്പം താൻ ക്ലബ്ബുകളിൽ പോകാൻ ആരംഭിക്കുന്നത്. ലണ്ടന് മേൽ പതിച്ച ഒരു നാസി ബോംബിനാൽ അൽബൗളി കൊല്ലപ്പെടുന്നത് ആ സമയത്താണ്. തനിയ്ക്ക് ഭയം തോന്നുന്നു എന്ന് പറഞ്ഞപ്പോൾ ആ അമേരിക്കൻ യുവാവ് ചിരിക്കുകയാണ് ചെയ്തത്. എങ്കിലും താൻ അയാളെ പ്രണയിക്കുവാൻ ശ്രമിച്ചു. കാരണം പ്രണയമില്ലാത്ത ആരും തന്നെ ഉണ്ടായിരുന്നില്ല അവൾക്ക് ചുറ്റും. പക്ഷേ, ഒരിക്കൽ അയാൾ സഹശയനത്തിനായി ക്ഷണിച്ചതോടെ താനെന്ന പതിനെട്ടുകാരിയുടെ പ്രണയസ്വപ്നങ്ങൾ ചിന്നിച്ചിതറി അവസാനിക്കുകയായിരുന്നു.

 

“ഗാനം തീർന്നത് അറിഞ്ഞില്ലെന്ന് തോന്നുന്നു?” പ്രീം ചോദിച്ചു.

 

“എത്രമാത്രം ക്ഷീണിതയാണ് ഞാനെന്ന് അതിൽ നിന്നും മനസ്സിലായില്ലേ? നന്നായിട്ടൊന്ന് ഉറങ്ങണമെന്നുണ്ട്അവിസ്മരണീയമായ ഒരു സായാഹ്നം സമ്മാനിച്ചതിന് നന്ദി എനിക്ക് വേണ്ടി ജനറൽ സീംകായോട് ശുഭരാത്രി പറഞ്ഞേക്കൂ

 

അപ്പോഴാണ് ഏതോ സന്ദേശവുമായി ഒരു ഓർഡർലി അവിടെയെത്തിയത്. ആ കടലാസ് വാങ്ങി അദ്ദേഹം വായിച്ചു നോക്കവെ എന്തായിരിക്കാം അതിൽ എന്ന ആകാംക്ഷയിൽ അവൾ അവിടെത്തന്നെ നിന്നു. എന്നാൽ അദ്ദേഹത്തിന്റെ മുഖത്ത് യാതൊരു ഭാവഭേദവും കാണാനായില്ല. ആ കടലാസ് പോക്കറ്റിൽ നിക്ഷേപിച്ചിട്ട് അദ്ദേഹം പറഞ്ഞു. “ശരി, ശുഭരാത്രി

 

“ശുഭരാത്രി, കേണൽ

 

ശുഭരാത്രി നേർന്ന് യാത്ര പറഞ്ഞുവെങ്കിലും ആ കടലാസിലെ ഉള്ളടക്കം എന്തായിരിക്കും എന്ന ആകാംക്ഷ അവളുടെ മനസ്സിനെ മഥിക്കുന്നുണ്ടായിരുന്നു. തീർച്ചയായും താൻ അത് അറിയേണ്ടത് തന്നെയാണെന്നൊരു തോന്നൽ. റോമൽ നാളെ വരുന്നില്ല എന്നായിരിക്കുമോ? ഒരു പക്ഷേ, എല്ലാ പരിപാടികളും ക്യാൻസൽ ആയിട്ടുണ്ടെങ്കിൽ? എങ്കിൽ ഇതിൽപ്പരം സന്തോഷം വേറെന്തുണ്ട്? താൻ ഈ കൊട്ടാരത്തിൽത്തന്നെ തുടരും ജർമ്മനിയുടെ മേൽ വിജയം കൈവരിയ്ക്കുന്നതു വരെ തനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടാവില്ല. യുദ്ധം തീരുന്നതോടെ തനിയ്ക്ക് പിതാവിന്റെ അടുത്തേയ്ക്ക് മടങ്ങാനാവും. അങ്ങനെയൊരാൾ ജീവിച്ചിരിയ്ക്കുന്നു എന്ന ചിന്ത പോലും മനസ്സിൽ വന്നിട്ട് നാളേറെയായിരിക്കുന്നു എന്ന് വേദനയോടെ അവൾ ഓർത്തു.

 

അവൾ സ്റ്റെയർകെയ്സ് കയറി ഇടനാഴിയിലൂടെ തന്റെ റൂമിലേക്ക് നടന്നു. മുറിയിൽ എത്തിയതും ഇതാദ്യമായി ആൻ മേരിയുടെ അദൃശ്യ സാന്നിദ്ധ്യം അവിടെങ്ങും നിറഞ്ഞു നിൽക്കുന്നത് പോലെ തോന്നി. പെട്ടെന്ന് തന്നെ അവൾ ബാൽക്കണിയിലേക്ക് ഇറങ്ങി. ഒരു കുളിർകാറ്റ് പോലും ഇല്ലാത്ത, തണുത്ത് നിശ്ചലമായ അന്തരീക്ഷം.

 

നിഴലുകളുടെ മറ പറ്റി അവിടെ കിടന്നിരുന്ന ആ ആട്ടുകസേരയിൽ അവൾ ഇരുന്നു. ആൻ മേരിയ്ക്ക് സംഭവിച്ച ദുരന്തത്തെക്കുറിച്ചായിരുന്നു അപ്പോൾ അവളുടെ ചിന്ത മുഴുവനും. Waffen-SS ൽ ഉള്ള സൈനികരായിരുന്നു അവളെ പീഡിപ്പിച്ചവർ. മാക്സ് പ്രീമിനെപ്പോലുള്ളവർ. പക്ഷേ, അങ്ങനെ സാമാന്യവത്കരിക്കുന്നത് അസംബന്ധമാണ്. അവരിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തനാണ് അദ്ദേഹം.

 

താഴെ ഗാർഡനിൽ ആരുടെയോ പതിഞ്ഞ പാദപതനം കേട്ട് അവൾ താഴോട്ട് നോക്കി. താഴത്തെ റൂമിൽ നിന്നും പ്രവഹിക്കുന്ന വെളിച്ചത്തിന്റെ നിഴലിൽ നിൽക്കുന്ന ഒരു രൂപത്തെയാണ് അവൾ കണ്ടത്. അനങ്ങാതെ നിൽക്കുന്ന ആ രൂപത്തെ കണ്ടതും അവൾ കസേരയിലെ ആട്ടം നിർത്തി. ശ്വാസമെടുക്കുന്നത് പോലും നിലച്ചത് പോലെ.

 

നിഴലുകളുടെ സുരക്ഷിതത്വത്തിൽ എത്ര നേരം അയാളെ നോക്കിക്കൊണ്ടിരുന്നുവെന്ന് അവൾക്ക് ഓർമ്മയുണ്ടായിരുന്നില്ല. ആ രൂപം അനങ്ങുന്നതേയില്ല. അവർക്കിടയിൽ ഒരു പൊരുത്തം രൂപപ്പെട്ടതു പോലെ. എന്നാൽ മറ്റൊരാൾ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന കാര്യം അയാൾ അറിയുന്നതേയുണ്ടായിരുന്നില്ല. ഒടുവിൽ ആ രൂപം ഒന്ന് തിരിഞ്ഞതും മുകളിലെ ജാലകത്തിൽ നിന്നും പുറത്ത് വന്ന വെട്ടം അയാളുടെ മുഖത്ത് പതിച്ചു. അയാൾ ബാൽക്കണിയിലേക്ക് തലയുയർത്തി നോക്കി.

 

“ഹലോ, എന്തു പറ്റി?” നിഴലുകൾക്കിടയിൽ നിന്നും അവൾ വിളിച്ചു ചോദിച്ചു.

 

മറുപടിയ്ക്കായി ഏതാനും നിമിഷങ്ങൾ അവൾ കാത്തുനിന്നു. “നിങ്ങൾക്ക് തണുപ്പൊന്നും തോന്നുന്നില്ലേ?” അദ്ദേഹം അവളോട് ചോദിച്ചു.

 

നിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് കോമ്പൗണ്ട് വാളിനടുത്തെവിടെയോ ഒരു കാവൽനായ ഓരിയിട്ടു. തൊട്ടുപിന്നാലെ ബാക്കിയുള്ള നായ്ക്കളും അതിനൊപ്പം ചേർന്നു. ജാഗരൂകനായ പ്രീം അരമതിലിൽ പിടിച്ച് മുന്നോട്ടാഞ്ഞ് ആ ഭാഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഓരിയിട്ടിരുന്ന നായ്ക്കൾ ഇപ്പോൾ കുരച്ചുകൊണ്ടിരിക്കുകയാണ്. താഴെ ഗാർഡനിൽ ആരുടെയൊക്കെയോ ഒച്ചയും ബഹളവും കേൾക്കാനാവുന്നുണ്ട്. ഒപ്പം ആരുടെയോ കൈയിലെ ടോർച്ചിന്റെ വെട്ടവും മിന്നിമറയുന്നു.

 

അവിടെയുണ്ടായിരുന്ന സെർച്ച്ലൈറ്റ് ഓൺ ചെയ്യപ്പെട്ടു. അതിന്റെ വെട്ടം ആ ഗാർഡനിൽ എമ്പാടും ഒരു നാഗത്തെപ്പോലെ പുളഞ്ഞു നീങ്ങി. അഞ്ചോ ആറോ അൽസേഷ്യൻ നായ്ക്കൾ ഒരു മനുഷ്യന്റെ പിന്നാലെ കുതിക്കുന്ന കാഴ്ച്ചയാണ് അതിന്റെ വെട്ടത്തിൽ അവൾ കണ്ടത്. ഫൗണ്ടന് സമീപത്ത് വച്ച് അവ അയാളുടെ അരികിലെത്തി. നിലത്ത് വീണുപോയ അയാളുടെ മേൽ ആ നായ്ക്കൾ ചാടി വീണു. അടുത്ത നിമിഷം ഓടിയെത്തിയ പാറാവുകാർ അയാളുടെ ദേഹത്തു നിന്നും ആ നായ്ക്കളെ പിടിച്ചു മാറ്റി.

 

നിലത്തു നിന്നും അവർ പിടിച്ചെഴുന്നേൽപ്പിച്ച ആ മനുഷ്യന്റെ കോലം കണ്ട് ജെനവീവ് ഭയന്നു വിറച്ചുപോയി. അയാളുടെ ദേഹമാസകലം രക്തം പുരണ്ടിരുന്നു. പ്രീം ജർമ്മൻ ഭാഷയിൽ ഉച്ചത്തിൽ എന്തോ വിളിച്ചു ചോദിച്ചതും ചെറുപ്പക്കാരനായ ഒരു സെർജന്റ് തിരിഞ്ഞ് അദ്ദേഹത്തിനരികിലേക്ക് ഓടി വന്നു. ഏതാനും നിമിഷങ്ങൾക്ക് ശേഷം അയാൾ വീണ്ടും ആ ഫൗണ്ടനരികിലേക്ക് ഓടിപ്പോയി. മുരണ്ടുകൊണ്ടിരുന്ന നായ്ക്കളെയും ആ മനുഷ്യനെയും അവർ ദൂരേയ്ക്ക് കൊണ്ടുപോയി.

 

“കാട്ടുകോഴിയെ വേട്ടയാടാനിറങ്ങിയ ഒരു പാവം മനുഷ്യൻ” സൗമ്യസ്വരത്തിൽ പ്രീം അവളോട് പറഞ്ഞു. “പക്ഷേ, അതിന് അയാൾ തെരഞ്ഞെടുത്ത സ്ഥലം തെറ്റിപ്പോയി

 

വല്ലാത്ത വെറുപ്പാണ് ആ നിമിഷം അവൾക്ക് പ്രീമിനോട് തോന്നിയത്. അദ്ദേഹത്തെപ്പോലുള്ളവർ  ഭാഗഭാക്കായ യുദ്ധത്തിന്റെ ക്രൂരത സാധാരണക്കാരുടെ ജീവിതം എത്ര ദുസ്സഹമായിരിക്കുന്നു ഈ യുദ്ധം മൂലം…! പക്ഷേ, ഒന്നോർത്താൽ താൻ ഇത്രയും സഹാനുഭൂതിയുള്ളവൾ ആകരുത് വോൺകോർട്ട് കുടുംബാംഗമാണ് താൻ കാട്ടുകോഴിയെ വേട്ടയാടുന്നവന്റെ കൈ വെട്ടാൻ അധികാരമുണ്ടായിരുന്ന പ്രഭുകുടുംബത്തിലെ അംഗം

 

അവൾ ഒരു ദീർഘശ്വാസമെടുത്തു. “നല്ല ക്ഷീണം തോന്നുന്നു ഞാൻ കിടക്കാൻ പോകുകയാണ് ശുഭരാത്രി, കേണൽ പ്രീം

 

അവൾ നിഴലുകൾക്ക് പിന്നിലേക്ക് വലിഞ്ഞു. അവൾ നിന്നിരുന്ന ബാൽക്കണിയിലേക്ക് നോക്കി കൊണ്ട് നിന്ന അദ്ദേഹത്തിന്റെ മുഖത്ത് ജാലകത്തിൽ നിന്നുള്ള വെളിച്ചം പതിക്കുന്നുണ്ടായിരുന്നു. കുറേയേറെ നേരം അവിടെത്തന്നെ നിന്നിട്ട് അദ്ദേഹം തിരിഞ്ഞു നടന്നു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...