Sunday, February 15, 2026

കോൾഡ് ഹാർബർ - 75

കോർണിഷ് തീരം ലക്ഷ്യമാക്കി, ഉയർന്നു പൊങ്ങുന്ന തിരമാലകൾക്ക് മുകളിലൂടെ അഴിച്ചുവിട്ട ഒരു വേട്ടനായയെ പോലെ നുര ചിന്തി ലിലി മർലിൻ കുതിക്കവെ മഴ ശക്തി പ്രാപിച്ചിരുന്നു. കിഴക്കൻ ചക്രവാളത്തിൽ അരുണോദയം ചായം ചാലിച്ചു തുടങ്ങിയിരിക്കുന്നു. ആ ചെറിയ റൂമിലെ ബങ്കിലിരുന്ന് കൊച്ചു ജാലകത്തിലൂടെ ജെനവീവ് പുറത്തേക്ക് നോക്കി. അങ്ങകലെ വിജനമായ തീരം കാണാനുണ്ട്.

 

എതിർവശത്തെ ബങ്കിൽ ഇരിക്കുന്ന ക്രെയ്ഗ് അപ്പോഴും ആ ഷീപ്‌സ്കിൻ ജാക്കറ്റ് ധരിച്ചിട്ടുണ്ടായിരുന്നു. ഷ്മിഡ്റ്റ് ചായയുമായി എത്തി. “ഇംഗ്ലണ്ടിന്റെ മനോഹാരിതയിലേക്ക് ഇനി അധിക ദൂരമില്ല” തന്റെ മഞ്ഞനിറമുള്ള ഓയിൽസ്കിൻ കോട്ടിന് മുകളിൽ ഒരു ലൈഫ് ജാക്കറ്റ് കൂടി അണിഞ്ഞിരുന്നു അയാൾ.

 

“എന്താണ്, ലൈഫ് ജാക്കറ്റൊക്കെ ധരിച്ചിട്ടുണ്ടല്ലോ?”

 

“ക്യാപ്റ്റന്റെ ഓർഡറാണ് ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണെന്നാണ് അദ്ദേഹം പറഞ്ഞത്” ഷ്മിഡ്റ്റ് താൻ കൊണ്ടുവന്ന മഗ്ഗുകൾ മേശപ്പുറത്ത് വച്ചു. “നിങ്ങളുടെ ലൈഫ് ജാക്കറ്റുകൾ ബങ്കിനടിയിലുള്ള ലോക്കറിൽ ഉണ്ട്

 

അയാൾ പുറത്തേക്ക് പോയി. ജെനവീവ് കാലുകൾ ഉയർത്തി. ലോക്കർ തുറന്ന ക്രെയ്ഗ് അതിനുള്ളിൽ നിന്നും രണ്ട് ക്രീഗ്സ്മറീൻ ലൈഫ് ജാക്കറ്റുകൾ പുറത്തെടുത്തു. അത് ധരിക്കാൻ അവളെ സഹായിച്ചതിന് ശേഷം ഒരെണ്ണമെടുത്ത് അദ്ദേഹം സ്വയം അണിഞ്ഞു. ശേഷം അവൾക്ക് എതിർവശത്ത് ഇരുന്നിട്ട് അദ്ദേഹം ചായ എടുത്തു കുടിച്ചു.

 

അവൾ അദ്ദേഹത്തിന് ഒരു സിഗരറ്റ് നീട്ടി. “ഇതിന്റെ കാര്യത്തിൽ ഇത്തിരി ശ്രദ്ധ കൂടിയേ തീരൂ” അവൾ ആ സിഗരറ്റ് പാക്കറ്റ് ഉയർത്തിക്കാണിച്ചു. “വെള്ളത്തിൽ മുങ്ങി ഇതിനുള്ളിലെ ഫിലിം കേടുവരാൻ പാടില്ല

 

“അതേക്കുറിച്ചോർത്ത് ഭയപ്പെടേണ്ട” അദ്ദേഹം പറഞ്ഞു. “ജീനിയസുകളാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്

 

അല്പനേരത്തേക്ക് അവർക്കിടയിൽ മൗനം നിറഞ്ഞു. പിന്നെ അവൾ ചോദിച്ചു. “നമ്മുടെ കാര്യത്തിൽ ഇനി എന്താണ് സംഭവിക്കുക, ക്രെയ്ഗ്?”

 

“ആർക്കറിയാം സ്ഥിതിഗതികൾ ആകെ മാറിമറിഞ്ഞിരിക്കുന്നു നിന്റെ ദൗത്യം നീ നിറവേറ്റിക്കഴിഞ്ഞു അറ്റ്‌ലാന്റിക്ക് പ്രതിരോധനിരയെക്കുറിച്ചുള്ള രേഖകളുടെയെല്ലാം ഫോട്ടോ നീ എടുത്തിരിക്കുന്നു ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയം ജർമ്മൻകാർക്ക് അക്കാര്യം അറിയില്ല എന്നതാണ് അതുകൊണ്ട് അവരുടെ പ്ലാനുകളിൽ ഒരു മാറ്റവും വരുത്താൻ പോകുന്നില്ല

 

“അതുകൊണ്ട്?”

 

“എന്നു വച്ചാൽ നീയിപ്പോൾ ഒരു ഹീറോയിനാണ് ശരിയല്ലേ? ഇനി അതല്ല, ഞാനും മാർട്ടിനും കൂടി നിന്നെ രക്ഷിക്കാൻ അങ്ങോട്ട് വന്നില്ലായിരുന്നെങ്കിലോ?” അദ്ദേഹം ചുമൽ വെട്ടിച്ചു. “കഴിവിന്റെ പരമാവധി പരിശ്രമിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല എന്ന് അദ്ദേഹം പറയും എന്തു തന്നെയായാലും അദ്ദേഹം അത് തനിക്ക് അനുകൂലമാക്കി മാറ്റും ഇനിയിപ്പോൾ ജനറൽ ഐസൻഹോവർ ആ ചിത്രങ്ങൾ എല്ലാം കാണും മൺറോ ഒരു മാന്ത്രികനാണെന്നായിരിക്കും അദ്ദേഹം പറയുക

 

“എന്നിട്ട്?”

 

“ഒന്ന് കഴിഞ്ഞിട്ട് അടുത്തതിനെക്കുറിച്ച് ആലോചിക്കാം” അദ്ദേഹം എഴുന്നേറ്റു. “വരൂ, നമുക്ക് ഡെക്കിൽ പോയി അല്പം ശുദ്ധവായു ശ്വസിക്കാം

 

ഡെക്കിലേക്ക് ചെല്ലുമ്പോൾ തൊട്ടുമുമ്പ് ആഞ്ഞടിച്ച തിരമാലയുടെ വെള്ളം ക്യാൻവാസ് ഷെയ്ഡിന് അടിയിൽ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ബോട്ടിന്റെ മുൻഭാഗത്തെ 20mm ആന്റി എയർക്രാഫ്റ്റ് ഗണ്ണും പിൻഭാഗത്തെ ബോഫോഴ്സ് ഗണ്ണും പ്രവർത്തന സജ്ജമാക്കി രണ്ട് നാവികർ നിൽക്കുന്നുണ്ട്. ജെനവീവും തൊട്ടു പിന്നാലെ ക്രെയ്ഗും ലാഡർ വഴി ബ്രിഡ്ജിലേക്ക് കയറി. ലാങ്ങ്സ്ഡോർഫ് ആയിരുന്നു വീൽഹൗസിനുള്ളിൽ. മാർട്ടിൻ ഹെയർ ബോട്ടിന്റെ യാത്രാപഥം രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

 

“എങ്ങനെ പോകുന്നു കാര്യങ്ങൾ?” ക്രെയ്ഗ് ആരാഞ്ഞു.

 

“വളരെ നന്നായി പോകുന്നു ഏറിയാൽ ഒരു മണിക്കൂർ പക്ഷേ, കടൽ പ്രക്ഷുബ്ധമാണ്” അദ്ദേഹം പുറത്തേക്ക് നോക്കി. “ഇനിയും മോശമാകാനാണ് സാദ്ധ്യത അതിന് മുമ്പ് നമുക്കവിടെ എത്താനാകുമെന്ന് കരുതുന്നു

 

ക്രെയ്ഗ് അവളെ ചേർത്തു പിടിച്ചു. “എനിക്കൊരു ഐഡിയ ഇന്ന് രാത്രി ഡിന്നർ സാവോയ് ഹോട്ടലിൽ ഷാംപെയ്നും നൃത്തവും ഒക്കെയായി

 

അവൾക്ക് മറുപടി പറയാൻ കഴിയുന്നതിന് മുമ്പ് മാർട്ടിൻ ഹെയർ കൈ ഉയർത്തി. “അതിലും നല്ലൊരു ഐഡിയ ഞാൻ പറയാം” അദ്ദേഹം പോക്കറ്റിൽ നിന്നും ഒരു നാണയം പുറത്തെടുത്തു. “ഇതൊന്ന് ടോസ് ചെയ്ത് നോക്കട്ടെ, ആർക്കാണ് ജെനവീവിനൊപ്പം ചുവട് വയ്ക്കാൻ ആദ്യം അവസരം ലഭിക്കുന്നതെന്ന്

 

                                               ***

 

രാവിലെ അഞ്ചര മണിയായിരിക്കുന്നു. കോൾഡ് ഹാർബറിൽ ഇപ്പോഴും മഴ തുടരുകയാണ്. ഗ്രാൻസെസ്റ്റർ ആബേയിലെ റൂമിന്റെ ജാലകത്തിനരികിൽ ഇരുന്ന് ടിൻ മഗ്ഗിലെ ജിൻ കഴിച്ചു കൊണ്ടിരിക്കുകയാണ് ജോ എഡ്ജ്. ആ നരച്ച പ്രഭാതത്തിലേക്ക് അവൻ നീരസത്തോടെ നോക്കി. അരക്കുപ്പിയിലേറെ ഇതിനോടകം അകത്താക്കിയിരിക്കുന്നു. പക ഇപ്പോഴും ഉള്ളിൽ എരിഞ്ഞ് കത്തുകയാണ്. ഇനി അധികം താമസിയാതെ ലിലി മർലിൻ ഹാർബറിലേക്ക് എത്തിച്ചേരും. വീരനായകരുടെ മടങ്ങി വരവ് മാർട്ടിൻ ഹെയറും ജെനവീവ് ട്രെവോൺസ് എന്ന ആ കൊടിച്ചിപ്പട്ടിയും പിന്നെ ആ അമേരിക്കക്കാരൻ ക്രെയ്ഗ് തന്നെയും തന്റെ വംശത്തെയും അധിക്ഷേപിച്ചവൻ അവന്റെ രോഷം ആളിക്കത്തി. കുറേക്കൂടി ജിൻ അവൻ മഗ്ഗിലേക്കൊഴിച്ചു. അത് ചുണ്ടോടടുപ്പിക്കാൻ തുനിയവെ അവന്റെ മനസ്സിലൂടെ പെട്ടെന്ന് ഒരു ചിന്ത പാഞ്ഞു പോയി. അതെ ഇതു തന്നെ അവസരം എല്ലാത്തിനെയും ഒരു പാഠം പഠിപ്പിക്കാനുള്ള പറ്റിയ അവസരം

 

“മൈ ഗോഡ്, ഇറ്റ്സ് ബ്യൂട്ടിഫുൾ” അവൻ ആർത്തുചിരിച്ചു. “ഞാൻ ആരാണെന്ന് ആ ബാസ്റ്റർഡുകളെ ഒന്ന് കാണിച്ചു കൊടുത്തിട്ടു തന്നെ കാര്യം

 

ഫോൺ എടുത്ത് അവൻ ചീഫ് മെക്കാനിക്ക് സെർജന്റ് ഹെൻഡേഴ്സണ് ഡയൽ ചെയ്തു. ബാക്കിയുള്ള ഗ്രൗണ്ട് ക്രൂവിനൊപ്പം ഹാങ്കറിന് പിന്നിലെ കൂടാരത്തിലാണ് അവൻ തങ്ങുന്നത്. കുറേയേറെ നേരം റിങ്ങ് ചെയ്തതിന് ശേഷമാണ് അപ്പുറത്ത് റിസീവർ എടുത്തത്. ഹെൻഡേഴ്സന്റെ ഉറക്കച്ചടവോടെയുള്ള സ്വരം കാതിലെത്തി. “യെസ്, ആരാണിത്?”

 

“യൂ ഫൂൾ, ഇത് ഞാനാണ്” എഡ്ജ് പറഞ്ഞു. “അവിടെ കിടക്കുന്ന ജങ്കേഴ്സ് പത്ത് മിനിറ്റിനുള്ളിൽ ടേക്ക് ഓഫ് ചെയ്യാൻ റെഡിയായിരിക്കണം

 

“എന്തു പറ്റി സർ? എമർജൻസിയാണോ?” ഹെൻഡേഴ്സൺ പെട്ടെന്ന് തന്നെ ജാഗരൂകനായി.

 

“അതെ അവിടെ വന്നിട്ട് കാണാം നമുക്ക്” ഫോൺ താഴെ വച്ചിട്ട് എഡ്ജ് തന്റെ ഫ്ലൈയിങ്ങ് ബൂട്ട്സും ജാക്കറ്റും എടുത്തണിഞ്ഞു. ശേഷം പുറത്ത് കടന്ന് സ്റ്റെയർകെയ്സിലൂടെ താഴേക്ക് ഓടിയിറങ്ങി.

 

(തുടരും)

Thursday, February 5, 2026

കോൾഡ് ഹാർബർ - 74

അദ്ധ്യായം – പതിനാറ്

 

പ്രിൻസ് ആൽബ്രസ്ട്രാസയിലെ തന്റെ ഓഫീസിനോട് തൊട്ടു ചേർന്ന ചെറിയ സ്റ്റഡീറൂമിലാണ് മിക്കപ്പോഴും രാത്രിയിൽ ഹെൻട്രിച്ച് ഹിംലർ തങ്ങിയിരുന്നത്. പുലർച്ചെ ഏതാണ്ട് നാലു മണി ആയപ്പോൾ ഹോപ്റ്റ്‌സ്റ്റംഫ്യൂറർ റോസ്മാൻ അതിന്റെ വാതിൽക്കൽ അങ്കലാപ്പോടെ എത്തി. ശേഷം തെല്ല് സംശയത്തോടെ കതകിൽ മുട്ടിയിട്ട് ഉള്ളിൽ കടന്നു. ബെഡ് ലാമ്പ് ഓൺ ചെയ്ത റൈഫ്യൂറർ അപ്പോഴേക്കും തന്റെ വീതി കുറഞ്ഞ ക്യാമ്പ് ബെഡ്ഡിൽ എഴുന്നേറ്റ് ഇരുന്നു.

 

“എന്തു പറ്റി റോസ്മാൻ?”

 

“ഒരു അശുഭ വാർത്തയുണ്ട്, റൈഫ്യൂറർ” റോസ്മാൻ തന്റെ കൈയിലെ സിഗ്നൽ പേപ്പർ ഉയർത്തി കാണിച്ചു. “വോൺകോർട്ട് കൊട്ടാരത്തെ സംബന്ധിച്ചാണ്

 

തന്റെ കണ്ണട എടുത്ത് മുഖത്ത് വച്ച് അഡ്ജസ്റ്റ് ചെയ്തിട്ട് ഹിംലർ കൈ നീട്ടി. “നോക്കട്ടെ

 

തിടുക്കത്തിൽ വായിച്ചിട്ട് അദ്ദേഹം അത് തിരികെ നൽകി. “ദേശദ്രോഹികളുടെ കൂടാരമാണ് അവിടം എന്റെ ഊഹം ശരിയായിരുന്നു റോസ്മാൻ പുറമെ കാണുന്നത് പോലെയായിരുന്നില്ല ഒന്നും പ്രീമിന്റെ ഒരു വിവരവുമില്ല എന്നാണോ?”

 

“അങ്ങനെയാണ് മനസ്സിലാവുന്നത്, റൈഫ്യൂറർ

 

“കൊല്ലപ്പെട്ടിരിക്കാം ഏതറ്റം വരെയും പോകുന്ന മൃഗങ്ങളാണ് ഈ ഫ്രഞ്ച് ഭീകര സംഘടനയിൽ ഉള്ളവർ

 

“പക്ഷേ, എന്താണിതിന്റെയൊക്കെ അർത്ഥം? എന്തായിരുന്നിരിക്കും അവരുടെ ഉദ്ദേശ്യം?”

 

“വളരെ വ്യക്തമല്ലേ അത് റോമൽ ആയിരുന്നു അവരുടെ ലക്ഷ്യം വലിയൊരു അട്ടിമറി ആകുമായിരുന്നു അവരെ സംബന്ധിച്ചിടത്തോളം അത് ഉറങ്ങാൻ പോകുന്നതിന് മുമ്പ് നിങ്ങൾ തന്ന ആ റിപ്പോർട്ട് അനുസരിച്ച് അവിടുത്തെ കോൺഫറൻസ് കഴിഞ്ഞയുടൻ രാത്രിയിൽ തന്നെ റോമൽ പാരീസിലേക്ക് തിരിച്ചിരുന്നു അവരുടെ കണക്കുകൂട്ടൽ തെറ്റിപ്പോയി എന്നു മാത്രം

 

“ശരിയാണ്, റൈഫ്യൂറർ എല്ലാം വ്യക്തമാകുന്നു ആ പ്രദേശത്തുള്ള നമ്മുടെ ട്രൂപ്പുകൾ എല്ലാം ഫുൾ അലർട്ടിലാണ് ഇപ്പോൾ സകലയിടത്തും തിരച്ചിൽ നടത്തുകയാണവർ പുതിയ ഓർഡറുകൾ എന്തെങ്കിലും കൊടുക്കാനുണ്ടോ റൈഫ്യൂറർ?”

 

“ഉണ്ട് ഗ്രാമങ്ങളിൽ നിന്നും പിടികൂടിയ നൂറോളം പേരുണ്ട് അവരുടെയെല്ലാം വധശിക്ഷ മദ്ധ്യാഹ്നത്തോടെ നടപ്പാക്കിയിരിക്കണം ഈ മനുഷ്യരെ ഒരു പാഠം പഠിപ്പിച്ചേ മതിയാകൂ” തന്റെ കണ്ണട ഊരി അദ്ദേഹം മേശപ്പുറത്ത് വച്ചു.

 

“താങ്കളുടെ ആജ്ഞ പോലെ, റൈഫ്യൂറർ

 

“ആറു മണിയ്ക്ക് എന്നെ വിളിക്കണം...” തികച്ചും ശാന്തനായി പറഞ്ഞിട്ട് ഹെൻട്രിച്ച് ഹിംലർ ലൈറ്റിന്റെ സ്വിച്ച് ഓഫ് ചെയ്തു.

 

                                                         ***

 

നേരം പുലരാൻ ഇനിയും സമയമുണ്ട്. ഇരുട്ട് മാറിയിട്ടില്ല. ബ്രിഗേഡിയർ ഡോഗൽ മൺറോ ഗ്രാൻസെസ്റ്റർ ആബേയിൽ നിന്നും ഇറങ്ങി കോൾഡ് ഹാർബറിലേക്ക് നടന്നു. മഴ ചാറുന്നുണ്ട്. പഴയൊരു തുണിത്തൊപ്പി ധരിച്ചിരിക്കുന്ന അദ്ദേഹം തണുപ്പിൽ നിന്നും ആശ്വാസത്തിനായി ഒരു കൈ കൊണ്ട് തന്റെ കോട്ടിന്റെ കോളർ തൊണ്ടയോട് ചേർത്ത് പിടിച്ചിട്ടുണ്ട്. നിവർത്തിപ്പിടിച്ച കുടയുമായി നീങ്ങവെ അദ്ദേഹം Hanged Man പബ്ബിലേക്ക് ഒന്ന് നോക്കി. കാറ്റിൽ ഇളകുന്ന കർട്ടന്റെ വിടവിലൂടെ ഉള്ളിലെ ലൈറ്റിന്റെ പ്രകാശം കാണാനുണ്ട്.

 

വാതിൽ തുറന്ന് അദ്ദേഹം ഉള്ളിലേക്ക് കയറി. കൈയിൽ ഒരു ഗ്ലാസുമായി ജൂലി ലെഗ്രാൻഡ് നെരിപ്പോടിനരികിൽ ഇരിക്കുന്നുണ്ടായിരുന്നു.

 

“ആഹ്, ഇവിടെയുണ്ടായിരുന്നോ?” വെള്ളം കുടഞ്ഞു കളഞ്ഞിട്ട് അദ്ദേഹം കുട ഒരു മൂലയ്ക്ക് വച്ചു. “ഉറങ്ങാൻ പറ്റുന്നില്ല ഇല്ലേ? എന്നെപ്പോലെ തന്നെ

 

“വാർത്ത എന്തെങ്കിലും?” അവർ ചോദിച്ചു.

 

“ഇതു വരെയില്ല ജാക്ക് റേഡിയോ റൂമിൽത്തന്നെയുണ്ട്” ഹാറ്റും കോട്ടും അഴിച്ചു മാറ്റി അദ്ദേഹം കൈകൾ നെരിപ്പോടിന് മുകളിൽ പിടിച്ച് തീ കാഞ്ഞു. “ഈ നേരത്ത് എന്താണ് നിങ്ങൾ കഴിച്ചു കൊണ്ടിരിക്കുന്നത്?”

 

“വിസ്കി” അവർ പറഞ്ഞു. “അല്പം നാരങ്ങ നീര്, പഞ്ചസാര, പിന്നെ തിളപ്പിച്ച വെള്ളം കുട്ടിക്കാലത്ത് ജലദോഷം വരുമ്പോൾ മുത്തശ്ശി പറഞ്ഞു തന്ന മരുന്നാണ് ഇപ്പോഴും അത് തുടരുന്നു

 

“പക്ഷേ, ഈ പുലർച്ചയ്ക്ക് തന്നെ?”

 

“എന്തു ചെയ്യാം ഇന്നത്തെ ദിനം സംഭവ ബഹുലമായിരിക്കുമല്ലോ ബ്രിഗേഡിയർ

 

“ആ വിഷയത്തെക്കുറിച്ച് ഇനിയുമൊരു ചർച്ച വേണ്ട ജൂലീ നിങ്ങളെല്ലാം കൂടി നടത്തിയ ഈ വൃത്തികെട്ട കളിയിലെ നിങ്ങളുടെ പങ്ക് മറക്കാൻ ഞാൻ തയ്യാറാണെന്ന് പറഞ്ഞല്ലോ ആരോപണ പ്രത്യാരോപണങ്ങൾ ഇനി വേണ്ട നമുക്കത് മറക്കാം ഒരു ചായ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ?”

 

“തീർച്ചയായും കിച്ചണിൽ സ്റ്റൗവിന് മുകളിൽ കെറ്റിൽ ഉണ്ട് ചായപ്പാത്രവും പാലും അതിനടുത്ത് കാണും

 

“ഓ, ഡിയർ അങ്ങനെയാണോ?”

 

ബാറിന് പിറകിലൂടെ അദ്ദേഹം കിച്ചണിലേക്ക് നടന്നു. നെരിപ്പോടിലെ തീക്കനലുകൾ ഒന്ന് ഇളക്കിയിട്ടതിന് ശേഷം ജൂലി ജാലകത്തിനരികിലേക്ക് ചെന്ന് കർട്ടൻ വകഞ്ഞു മാറ്റി പുറത്തേക്ക് എത്തി നോക്കി. ചക്രവാളത്തിൽ അരുണോദയത്തിന്റെ ലാഞ്ഛന കാണാനുണ്ട്. കർട്ടൻ വലിച്ചിട്ട് അവർ തിരികെ നെരിപ്പോടിനരികിലേക്ക് വന്നു. കപ്പിലെ ചായ സ്പൂൺ കൊണ്ട് ഇളക്കിക്കൊണ്ട് മൺറോയും എത്തി. അപ്പോഴാണ് പുറത്ത് ഒരു വാഹനം വന്ന് ബ്രേക്ക് ചെയ്യുന്ന ശബ്ദം കേട്ടത്. അടുത്ത നിമിഷം തുറക്കപ്പെട്ട വാതിലിലൂടെ കാറ്റ് അകത്തേക്ക് അടിച്ചു കയറി. പിന്നാലെ ജാക്ക് കാർട്ടറും ജോ എഡ്ജും ഉള്ളിലേക്ക് പ്രവേശിച്ചു.

 

അല്പം പ്രയാസപ്പെട്ട് എഡ്ജ് വാതിൽ ചേർത്തടച്ചു. അവരെ നോക്കി മൺറോ ചോദിച്ചു. “എന്തെങ്കിലും വിവരങ്ങൾ?”

 

കാർട്ടർ പുഞ്ചിരിച്ചു. അവിശ്വസനീയ ഭാവമായിരുന്നു ആ മുഖത്ത്. “ഹീ ഡിഡ് ഇറ്റ് സർ ക്രെയ്ഗ് അവളെ അവിടെ നിന്നും പുറത്തെത്തിച്ചു

 

ജൂലി ചാടിയെഴുന്നേറ്റു. “ഉറപ്പാണോ നിങ്ങൾക്ക്?”

 

“തീർച്ചയായും” കാർട്ടർ തന്റെ ട്രെഞ്ച്കോട്ടിന്റെ ബട്ടനുകൾ അഴിച്ചു. “പതിനഞ്ച് മിനിറ്റ് മുമ്പ് ഗ്രാൻഡ് പിയറിന്റെ മെസേജ് ഉണ്ടായിരുന്നു ക്രെയ്ഗ് കൊട്ടാരത്തിലേക്ക് പോയ സമയത്ത് മാർട്ടിൻ ഹെയർ ലിലി മർലിനുമായി ഗ്രോസ്നെസിൽ കാത്തുകിടന്നു പാതിരാത്രി കഴിഞ്ഞയുടൻ അവർ ഗ്രോസ്നെസിൽ നിന്നും തിരിച്ചു ഭാഗ്യം തുണച്ചാൽ ഏതാണ്ട് ഒന്നര മണിക്കൂറിനുള്ളിൽ അവർ ഇവിടെയെത്തും

 

ജൂലി അദ്ദേഹത്തിന്റെ കഴുത്തിലൂടെ കൈ ചുറ്റി ആലിംഗനം ചെയ്തു.

 

“ഞാൻ പറയാറില്ലേ, ഈ ക്രെയ്ഗ് ഹൂഡിനിയെ പോലെയാണെന്ന്” മൺറോ പറഞ്ഞു. “ഏത് നരകത്തിൽ കൊണ്ടു ചെന്നിട്ടാലും ചങ്ങല പൊട്ടിച്ച് പുറത്ത് വരും നമുക്ക് പണി തരാനായിട്ട്

 

എഡ്ജ് തന്റെ ലുഫ്ത്‌വാഫ് യൂണിഫോമിന് മുകളിൽ ഒരു കറുത്ത മിലിട്ടറി ട്രെഞ്ച്കോട്ട് ധരിച്ചിട്ടുണ്ടായിരുന്നു. സാവധാനം അത് അഴിച്ചു വച്ചിട്ട് അയാൾ ബാർ കൗണ്ടറിന് പിന്നിൽ ചെന്ന് ഒരു ലാർജ് ജിൻ ഗ്ലാസിലേക്ക് പകർന്നു. അയാളുടെ മുഖം ശാന്തമായിരുന്നുവെങ്കിലും ഉള്ളിലുള്ള രോഷം മുഴുവനും ആ കണ്ണുകളിൽ കാണാമായിരുന്നു. ഭ്രാന്തു പിടിച്ച അവസ്ഥ.

 

“മഹാത്ഭുതം എന്ന് തന്നെ പറയാം, അല്ലേ സർ?” കാർട്ടർ മൺറോയോട് ചോദിച്ചു.

 

“തികച്ചും നാടകീയം, ജാക്ക് പക്ഷേ, വിപരീത ഫലം ഉളവാക്കുന്നതാണെന്ന് മാത്രം” ബ്രിഗേഡിയർ പറഞ്ഞു.

 

പരിഹാസഭാവത്തിൽ ജൂലി പൊട്ടിച്ചിരിച്ചു. “നിങ്ങളുടെ സകല കുതന്ത്രങ്ങളും ക്രെയ്ഗ് പൊളിച്ചടുക്കി അല്ലേ? അദ്ദേഹമെന്നല്ല, അവർ ആരും തിരിച്ചു വരാതിരിക്കുകയായിരുന്നു നിങ്ങൾക്ക് നല്ലത് അല്ലേ?”

 

“നിങ്ങൾക്ക് എന്ത് വേണമെങ്കിലും ചിന്തിക്കാമല്ലോ പക്ഷേ, അത് അല്പം ഹിസ്റ്റീരിക്കൽ ആണെന്ന് മാത്രം” മൺറോ തന്റെ കോട്ട് എടുത്ത് അണിഞ്ഞു. “എനിക്ക് ധാരാളം ജോലിയുണ്ട് ചെയ്തു തീർക്കാൻ ജാക്ക്, എന്നെ റൂമിലേക്കൊന്ന് കൊണ്ടുവിടണം” അദ്ദേഹം എഡ്ജിന് നേർക്ക് തിരിഞ്ഞു. “ഞങ്ങളോടൊപ്പം വരുന്നോ?”

 

“നോ, താങ്ക്സ് സർ ഞാൻ നടന്നു വന്നോളാം അല്പം ശുദ്ധവായു ശ്വസിക്കണം

 

അവർ പുറത്തേക്കിറങ്ങി. ജൂലിയുടെ രോഷം അപ്പോഴും ശമിച്ചിരുന്നില്ല. അവർ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. “ആ ബ്രിഗേഡിയർ ഇങ്ങനെയൊരു നശിച്ച മനുഷ്യൻ

 

“അത് നിങ്ങൾ അദ്ദേഹത്തോട് നേരിട്ട് തന്നെ പറയുകയും ചെയ്തല്ലോ” എഡ്ജ് ബാർ കൗണ്ടറിന് പിറകിൽ നിന്നും ഒരു ജിൻ ബോട്ട്‌ൽ എടുത്ത് പോക്കറ്റിൽ നിക്ഷേപിച്ചു. “എനി വേ, എനിക്കല്പം ഉറങ്ങണം ഒരു നീണ്ട രാത്രിയായിരുന്നു ഇന്നലെ

 

അയാൾ പുറത്തേക്കിറങ്ങി. കാറ്റിന് ശക്തിയേറുന്നുണ്ട്. ജെട്ടിയുടെ അറ്റത്ത് ചെന്ന് നിന്ന് അയാൾ ദൂരെ കടലിലേക്ക് നോക്കി. പിന്നെ, ബോട്ട്‌ൽ തുറന്ന് കുറെയേറെ ജിൻ അകത്താക്കി.

 

“ഡാംൻ യൂ, ഓസ്ബോൺ” അയാൾ മന്ത്രിച്ചു. “ഡാംൻ യൂ ആൻഡ് യുവർ ബിച്ച് റ്റു ഹെൽ! നശിച്ചു പോകട്ടെ രണ്ടും

 

ബോട്ട്‌ൽ തിരികെ പോക്കറ്റിൽ നിക്ഷേപിച്ചിട്ട് അയാൾ തിരിഞ്ഞ് കല്ല് പാകിയ പാതയിലൂടെ ഗ്രാൻസെസ്റ്റർ ആബേയുടെ നേർക്ക് നടന്നു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Thursday, January 29, 2026

കോൾഡ് ഹാർബർ - 73

മെയിൻ ഗേറ്റിലെ വെടിവെയ്പ്പും തുടർന്നുണ്ടായ ഒച്ചപ്പാടും ബഹളവുമെല്ലാം കേട്ടുകൊണ്ട് തന്റെ കട്ടിലിൽ തലയിണയിൽ ചാരിക്കിടക്കുകയാണ് വോൺകോർട്ട് പ്രഭ്വി ഹോർടെൻസ്. താഴെ ഹാളിൽ ആരൊക്കെയോ ഉച്ചത്തിൽ സംസാരിക്കുന്നതും അടുത്ത നിമിഷം ഇടനാഴിയിലൂടെ ആരോ ഓടി വരുന്നതിന്റെ പാദപതനവും അവർ കേട്ടു. തൊട്ടുപിന്നാലെ വാതിലിൽ ആരോ ശക്തിയായി തട്ടുന്നത് കേട്ട് അവർ തന്റെ സിൽവർകെയ്സിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് തീ കൊളുത്തി. അടുത്ത നിമിഷം വാതിൽ തള്ളിത്തുറന്ന് ഉള്ളിലേക്ക് പ്രവേശിച്ച ജനറൽ കാൾ സീംകായുടെ കൈയിൽ പിസ്റ്റൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന് തൊട്ടുപിന്നിൽ ഷ്മീസർ മെഷീൻ ഗൺ ഏന്തിയ ഒരു SS കോർപ്പറലും.

 

“എന്തു പറ്റി കാൾ?” അവർ ആരാഞ്ഞു. “നിങ്ങൾ ആകെപ്പാടെ പരിഭ്രാന്തനാണല്ലോ

 

“എന്താണിവിടെ സംഭവിക്കുന്നത്?” അദ്ദേഹം ചോദിച്ചു. “ആൻ മേരിയും പ്രീമും ആ ഫ്രഞ്ച് സ്റ്റാൻഡർടെൻഫ്യൂററും കൂടി അല്പം മുമ്പ് കാറിൽ മെയിൻ ഗേറ്റ് കടന്ന് പോയി എന്ന് അറിഞ്ഞു റൈലിംഗെർ കൊല്ലപ്പെട്ടിരിക്കുന്നു ആ ഫ്രഞ്ചുകാരനാണ് അയാളെ വെടിവെച്ചു കൊന്നത് ഗേറ്റിലെ ക്യാബിനിലുണ്ടായിരുന്ന ഗാർഡാണ് സംഭവം കണ്ടത്

 

“കുറേ കാലം കൊണ്ട് ഞാൻ കേട്ടതിൽ ഏറ്റവും നല്ല വാർത്ത” ഹോർടെൻസ് പറഞ്ഞു. “റൈലിംഗെറിനെ ഒരിക്കലും എനിക്ക് ഇഷ്ടമായിരുന്നില്ല

 

സ്തബ്ധനായി നിന്ന അദ്ദേഹത്തിന്റെ മുഖത്ത് അമ്പരപ്പുണ്ടായിരുന്നു. “ഹോർടെൻസ്? നിങ്ങളെന്താണീ പറയുന്നത്?”

 

“പാർട്ടിയൊക്കെ കഴിഞ്ഞിരിക്കുന്നു കാൾ ഇപ്പോഴാണ് വോൺകോർട്ട് പ്രഭ്വി എന്ന നിലയിൽ ഒരു തീരുമാനമെടുക്കാനുള്ള ധൈര്യം എനിക്ക് വന്നത് എന്റെ രാജ്യത്ത് അധിനിവേശം നടത്തി ഭരിച്ചുകൊണ്ടിരിക്കുന്നവരാണ് നിങ്ങൾ എന്ന ഓർമ്മ വന്നത്

 

“ഹോർടെൻസ്?” ജനറൽ സീംകാ ആകെപ്പാടെ ചിന്താക്കുഴപ്പത്തിലായത് പോലെ കാണപ്പെട്ടു.

 

“നിങ്ങളൊരു നല്ല മനുഷ്യനാണ് കാൾ പക്ഷേ, അതുകൊണ്ട് മാത്രമായില്ല നിങ്ങൾ ഞങ്ങളുടെ ശത്രുവും കൂടിയാണ്” ബ്ലാങ്കറ്റിനുള്ളിൽ നിന്നും അവരുടെ കൈ പുറത്തേക്ക് വന്നു. “ഗുഡ്ബൈ, മൈ ഡിയർ

 

അവരുടെ കൈയിലെ വാൾട്ടർ രണ്ടു വട്ടം തീ തുപ്പി. ഇടതു നെഞ്ചിൽ തുളച്ചു കയറിയ വെടിയുണ്ടകളേറ്റ് അദ്ദേഹം പിറകോട്ട് തെറിച്ചു വീണു. പെട്ടെന്ന് കതകിന് പിന്നിലേക്ക് മാറിയ ആ SS കോർപ്പറൽ ഷ്മീസറിന്റെ ബാരൽ പുറത്തേക്ക് നീട്ടി ട്രിഗറിൽ വിരലമർത്തി. മാഗസിനിലെ തിരകൾ മുഴുവനും തീരുന്നത് വരെ ആ ഓട്ടോമാറ്റിക്ക് ഗണ്ണിന്റെ ബാരലിൽ നിന്നും വെടിയുണ്ടകൾ വർഷിച്ചു. വോൺകോർട്ട് പ്രഭ്വി ഹോർടെൻസിന് വേദന അറിയേണ്ടി വന്നില്ല. ഇരുട്ടിലേക്കുള്ള യാത്ര വളരെ പെട്ടെന്നായിരുന്നു.

 

                                                   ***

 

തീർത്തും വിജനമായ സെന്റ് മോറിസ് പട്ടണം താണ്ടി ആ മെഴ്സെഡിസ് കാർ മുന്നോട്ട് കുതിച്ചു. ഇരുപത് മിനിറ്റ് കഴിഞ്ഞതും അവർ തീരദേശ പാതയിലുള്ള ലിയോൺ ഗ്രാമത്തിലെത്തി. ഒരു നിമിഷനേരത്തേക്ക് മേഘക്കൂട്ടങ്ങൾക്കിടയിൽ നിന്നും ചന്ദ്രൻ പുറത്തേക്ക് എത്തി നോക്കി. അതിനോടകം അവർ ഗ്രോസ്നെസിന് സമീപം മരങ്ങൾ നിറഞ്ഞ മുനമ്പിന് മുകളിൽ എത്തിക്കഴിഞ്ഞിരുന്നു.

 

ക്രെയ്ഗ് പ്രീമിന്റെ ചുമലിൽ തട്ടി. “ഇവിടെ നിർത്തൂ

 

കാർ നിർത്തിയ പ്രീം എഞ്ചിൻ ഓഫ് ചെയ്തു. “ഇനിയെന്താണ്? തലയിൽ വെടിയുണ്ട?”

 

“അങ്ങനെ എളുപ്പം മരിക്കാമെന്ന് കരുതേണ്ട” ക്രെയ്ഗ് പുഞ്ചിരിച്ചു. “ഞങ്ങളോടൊപ്പം നിങ്ങളും ഇംഗ്ലണ്ടിലേക്ക് വരുന്നു അവിടെ ഒരാളെ നിങ്ങൾ പരിചയപ്പെടേണ്ടതുണ്ട് വിവരങ്ങളുടെ അക്ഷയഖനിയായിരിക്കും നിങ്ങൾ അദ്ദേഹത്തിന്

 

കാറിൽ നിന്നും പുറത്തിറങ്ങിയ ക്രെയ്ഗ് ഉച്ചത്തിൽ വിളിച്ചു. “ഗ്രാൻഡ് പിയർ?”

 

മരക്കൂട്ടങ്ങൾക്കിടയിൽ മറഞ്ഞു നിന്നിരുന്ന ഏതാനും പേർ മുന്നോട്ട് വന്നു. ഷീപ്‌സ്കിൻ ജാക്കറ്റും തുണിത്തൊപ്പിയുമാണ് അവർ ധരിച്ചിരുന്നത്. ചിലരുടെ കൈയിൽ ഷോട്ട്ഗണ്ണും മറ്റുള്ളവരുടെ കൈയിൽ റൈഫിളും ഉണ്ടായിരുന്നു. കാറിന് സമീപമെത്തിയ അവർ നിന്നു. ഗ്രാൻഡ് പിയർ അവർക്കിടയിൽ നിന്നും മുന്നോട്ട് വന്നു.

 

“ആഹാ, താങ്കളെത്തിയോ!” അയാൾ ആഹ്ലാദം പ്രകടിപ്പിച്ചു.

 

പ്രീമിന്റെ മുഖത്ത് ഒരു ചെറുപുഞ്ചിരിയുണ്ടായിരുന്നു. റിയർവ്യൂ മിററിലൂടെ അദ്ദേഹം ജെനവീവിനെ നോക്കി. “നിന്റെ മുഖത്ത് രക്തമുണ്ടല്ലോ

 

“അത് സാരമില്ല ചെറിയൊരു മുറിവ് അത്രയേയുള്ളൂ

 

“സന്തോഷം

 

ക്രെയ്ഗ് ഡ്രൈവറുടെ സൈഡിൽ വന്ന് ഡോർ തുറന്നു. പ്രീമിന്റെ കൈ ഡാഷ്ബോർഡിന്റെ അടിയിലേക്ക് പോകുന്നത് ജെനവീവ് ശ്രദ്ധിച്ചു. പുറത്തേക്ക് വന്ന ആ കൈയിൽ ഒരു ല്യൂഗർ പിസ്റ്റൾ ഉണ്ടായിരുന്നു. പരിഭ്രാന്തയായ അവളുടെ വലതുകൈ അവൾ പോലുമറിയാതെ പ്രവർത്തിച്ചത് ഞൊടിയിടയിലായിരുന്നു. വാൾട്ടർ പിസ്റ്റലിന്റെ ബാരൽ പ്രീമിന്റെ നട്ടെല്ലിനോട് ചേർത്തു വച്ച് രണ്ടു വട്ടം ട്രിഗർ വലിച്ചു.

 

അദ്ദേഹത്തിന്റെ ശരീരം ഒന്ന് ഞെട്ടിവിറച്ചു. പുകയുടെ രൂക്ഷഗന്ധം അവിടെങ്ങും നിറഞ്ഞു. അല്പമൊന്ന് ഉയർന്നിട്ട് സാവധാനം അദ്ദേഹം പാതി പിറകോട്ട് തിരിഞ്ഞ് അവളെ നോക്കി. ആശ്ചര്യവും അവിശ്വസനീയതയുമായിരുന്നു അദ്ദേഹത്തിന്റെ കണ്ണുകളിൽ. പിന്നെ വായിലൂടെ രക്തം പുറത്തേക്കൊഴുകുവാൻ തുടങ്ങി. പതുക്കെ അദ്ദേഹം സ്റ്റിയറിങ്ങ് വീലിലേക്ക് കമഴ്ന്നു വീണു.

 

ഡോർ തുറന്ന് പുറത്ത് ചാടിയ അവളെ സഹായിക്കാനായി ക്രെയ്ഗ് കൈ നീട്ടി. എന്നാൽ അവൾ അദ്ദേഹത്തെ തള്ളിമാറ്റി. “നോ, ലീവ് മി എലോൺ!”

 

അവളെ തുറിച്ചു നോക്കിക്കൊണ്ട് നിന്ന ക്രെയ്ഗിന്റെ മുഖം മ്ലാനമായി. തന്റെ SS ഓവർകോട്ട് അഴിച്ച് അദ്ദേഹം കാറിന്റെ സീറ്റിലേക്ക് ഇട്ടു. ഗ്രാൻഡ് പിയർ അദ്ദേഹത്തിന് ഒരു ഷീപ്‌സ്കിൻ കോട്ട് എറിഞ്ഞു കൊടുത്തു. പിന്നെ തിരിഞ്ഞ് തന്റെ അനുയായികളിൽ ഒരാളുടെ നേർക്ക് കണ്ണു കാണിച്ചു. പ്രീമിന്റെ ചേതനയറ്റ ശരീരത്തിന് മുകളിലൂടെ എത്തിവലിഞ്ഞ് അയാൾ കാറിന്റെ ഹാൻഡ്ബ്രേക്ക് റിലീസ് ചെയ്തു. ചെറിയൊരു തള്ളിന്റെ ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുന്നോട്ട് ഉരുണ്ട് നീങ്ങിയ ആ മെഴ്സെഡിസ് കാർ മുനമ്പിന് മുകളിൽ നിന്നും താഴെ കടലിലേക്ക് കുത്തനെ വീണു.

 

താൻ ഇപ്പോഴും വാൾട്ടർ പിസ്റ്റൾ നീട്ടിപ്പിടിച്ചിരിക്കുകയാണെന്ന് ഒരു ഞെട്ടലോടെ മനസ്സിലാക്കിയ ജെനവീവ് അത് പോക്കറ്റിനുള്ളിൽ തിരുകി. “ഞാനത് ചെയ്യുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയിരിക്കില്ല” അവൾ മന്ത്രിച്ചു. “ആ നേരത്ത് എന്നെക്കൊണ്ട് അതിന് സാധിക്കുമെന്ന് ഞാനും കരുതിയില്ല

 

“ഇപ്പോൾ നിനക്ക് മനസ്സിലായല്ലോ ആ സമയത്തെ നമ്മുടെ മനോനില എന്തായിരിക്കുമെന്ന്” ക്രെയ്ഗ് പറഞ്ഞു. “വെൽക്കം റ്റു ദി ക്ലബ്ബ്

 

                                                          ***

 

ഗ്രാൻഡ് പിയറിന്റെ അനുയായികൾ ജെട്ടിയുടെ മുകൾഭാഗത്ത് നിന്നതേയുള്ളൂ. അയാളോടൊപ്പം ക്രെയ്ഗും ജെനവീവും ലോവർ ജെട്ടിയിലേക്കുള്ള പടികൾ ഇറങ്ങി ലിലി മർലിന്റെ സമീപമെത്തി.

 

ഡെക്കിൽ നിൽക്കുകയായിരുന്ന ഷ്മിഡ്റ്റ് വിളിച്ചു കൂവി. “ബ്ലഡി ഹെൽ അദ്ദേഹമത് സാധിച്ചു ജെനവീവിനെയും കൂട്ടി അദ്ദേഹം തിരിച്ചെത്തിയിരിക്കുന്നു

 

E-ബോട്ടിലെ ക്രൂവിൽ നിന്നും ആഹ്ലാദത്തിന്റെ ആരവമുയർന്നു. ബ്രിഡ്ജിൽ നിന്നിരുന്ന മാർട്ടിൻ ഹെയർ താഴേക്ക് നോക്കി വിളിച്ചു പറഞ്ഞു. “കൺഗ്രാജുലേഷൻസ് നൗ ലെറ്റ്സ് മൂവ് ഇറ്റ്

 

എഞ്ചിനുകൾക്ക് ജീവൻ വച്ചു. കൈവരികൾക്ക് മുകളിലൂടെ കാലെടുത്തു വച്ച് ക്രെയ്ഗ് ഡെക്കിലേക്ക് കയറി. എന്നിട്ട് തിരിഞ്ഞ് ജെനവീവിനെ സഹായിക്കാനായി കൈ നീട്ടി.

 

അവൾ തിരിഞ്ഞ് ഗ്രാൻഡ് പിയറിനെ നോക്കി പറഞ്ഞു. “താങ്ക് യൂ ഫോർ എവ്‌രിതിങ്ങ്

 

“റോസാച്ചെടിയുടെ വാടിക്കരിഞ്ഞ ഇലകൾ ഞാൻ മുന്നറിയിപ്പ് തന്നിരുന്നു മിസ്സ് ട്രെവോൺസ്

 

“ഞാൻ അല്പം മുമ്പ് ചെയ്ത പാതകത്തിന്റെ ഓർമ്മകൾ എന്നെങ്കിലും എന്നെ വിട്ടു പോകുമോ?”

 

“കാലം കടന്നു പോകവെ എല്ലാം വിസ്മൃതിയിലാണ്ടു പോകും കുട്ടീ ഇപ്പോൾ പോകാൻ നോക്കൂ

 

ക്രെയ്ഗ് നീട്ടിയ കൈയിൽ പിടിച്ച് അവൾ ഡെക്കിലേക്ക് കയറി. കരയിൽ ബന്ധിച്ചിരുന്ന കയറുകൾ അഴിച്ച് ഡെക്കിലേക്ക് എറിയപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ ജെട്ടിയിൽ നിന്നും നീങ്ങിത്തുടങ്ങിയ ലിലി മർലിൻ കടലിലെ ഇരുട്ടിൽ അപ്രത്യക്ഷമായി.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Wednesday, January 21, 2026

കോൾഡ് ഹാർബർ - 72

പ്രീം അപ്പോഴും യൂണിഫോമിൽത്തന്നെയായിരുന്നു. നെരിപ്പോടിനരികിലെ കസേരയിലിരുന്ന് ടേബിൾ ലാമ്പിന്റെ വെട്ടത്തിൽ ഫയലുകൾ നോക്കുന്നതിൽ മുഴുകിയിരിക്കുകയാണ് അദ്ദേഹം. തലയുയർത്തി നോക്കിയ അദ്ദേഹത്തിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റമൊന്നും പ്രകടമായില്ല. പതിവ് പോലെ തികച്ചും ശാന്തനായിത്തന്നെ കാണപ്പെട്ടു.

 

“ആഹ്, നിന്റെ കാമുകൻ ഞാൻ വിചാരിച്ചതു പോലെയല്ലല്ലോ

 

“ഗെറ്റ് ഹിസ് പിസ്റ്റൾ” ക്രെയ്ഗ് ജെനവീവിനോട് പറഞ്ഞത് ഇംഗ്ലീഷിലായിരുന്നു.

 

“ഓഹോ, അമേരിക്കക്കാരനാണല്ലേ?” തല കുലുക്കിക്കൊണ്ട് പ്രീം ചോദിച്ചു. “ആ ഷ്മീസറിൽ നിന്നും വെടിയുതിർന്നാൽ ഈ കൊട്ടാരത്തിലുള്ള സകലരും ഉണരും

 

“ശരിയാണ് പക്ഷേ, നിങ്ങൾ ജീവനോടെയുണ്ടാവില്ല എന്നത് ഉറപ്പാണ്

 

“അതെ, എനിക്കും അത് തോന്നായ്കയില്ല

 

പ്രീം എഴുന്നേറ്റ് ഇരുകൈകളും മേശമേൽ കുത്തി നിന്നു. പിറകിൽ എത്തിയ ജെനവീവ് അദ്ദേഹത്തിന്റെ ബെൽറ്റിലെ ഉറയിൽ നിന്നും വാൾട്ടർ പിസ്റ്റൾ കരസ്ഥമാക്കി.

 

“ഇനി ആ പേപ്പറുകൾ” ക്രെയ്ഗ് പറഞ്ഞു. “അറ്റ്‌ലാന്റിക്ക് പ്രതിരോധനിരയെക്കുറിച്ചുള്ള ആ രേഖകൾ നിങ്ങളുടെ പിന്നിലുള്ള ആ സേഫിലല്ലേ ഉള്ളത്?”

 

“അക്കാര്യത്തിൽ നിങ്ങൾ വെറുതെ സമയം കളയുകയാണെന്നാണ് തോന്നുന്നത് ഫീൽഡ് മാർഷൽ റോമലിന്റെ ബ്രീഫ്കെയ്സിനുള്ളിലാണ് അവയുള്ളത് പാരീസിലേക്കുള്ള യാത്രയിൽ പാതി വഴിയിൽ എത്തിയിരിക്കും അദ്ദേഹമിപ്പോൾ നിർബന്ധമാണെങ്കിൽ നിങ്ങൾക്ക് ആ സേഫ് പരിശോധിക്കാവുന്നതേയുള്ളൂ

 

“അതിന്റെ ആവശ്യമില്ല ക്രെയ്ഗ്” പോക്കറ്റിൽ നിന്നും തന്റെ സിഗരറ്റ് കെയ്സ് എടുത്ത് ഉയർത്തിക്കാണിച്ചു കൊണ്ട് ജെനവീവ് പറഞ്ഞു. “ഏതാണ്ട് അഞ്ചു മിനിറ്റ് നേരത്തേക്ക് ആ രേഖകളെല്ലാം എന്റെ കൈയിൽ കിട്ടിയിരുന്നു കേണൽ പ്രീമിന് അക്കാര്യം അറിയാം നിങ്ങൾ പഠിപ്പിച്ചു തന്നത് പോലെ ഞാനതിന്റെ ഫോട്ടോസ് എടുത്തിട്ടുണ്ട് ഇരുപത് ഫോട്ടോസ്

 

“ആഹാ, അത് ഗംഭീരം” ക്രെയ്ഗ് പറഞ്ഞു. “ശരിയല്ലേ കേണൽ?”

 

പ്രീം ഒരു നെടുവീർപ്പിട്ടു. “ഞാൻ പറഞ്ഞിരുന്നു, നീയൊരു മിടുക്കിയാണെന്ന് ശരിയല്ലേ ജെനവീവ്? ഇത്രയുമായ നിലയ്ക്ക്……………..” അദ്ദേഹം മേശയ്ക്ക് മുമ്പിലേക്ക് വന്നു. “ഇനിയെന്താണ് സംഭവിക്കാൻ പോകുന്നത്?”

 

“നാം മൂവരും സൈഡിലുള്ള വാതിലിലൂടെ പുറത്ത് കടക്കുന്നു” ക്രെയ്ഗ് അദ്ദേഹത്തോട് പറഞ്ഞു. “ക്ലോക്ക്റൂമിന്റെ കവാടത്തിലൂടെ പുറത്തിറങ്ങി കോർട്ട്‌യാർഡിന്റെ പിൻഭാഗത്തേക്ക് ജനറൽ സീംകായുടെ മെഴ്സെഡിസ് കാർ അവിടെ കിടക്കുന്നത് ഞാൻ കണ്ടിരുന്നു അത് ധാരാളം

 

അദ്ദേഹത്തെ അവഗണിച്ച പ്രീം ജെനവീവിന് നേർക്ക് തിരിഞ്ഞു. “ആ കാറുമായി നിങ്ങൾക്ക് രക്ഷപെടാനാവില്ല റൈലിംഗെറാണ് ഇന്ന് ഗേറ്റിൽ ഡ്യൂട്ടിയിലുള്ളത്

 

“ഫീൽഡ് മാർഷൽ ചില സുപ്രധാന രേഖകൾ ഇവിടെ മറന്നു വെച്ചുവെന്ന് നിങ്ങൾ അയാളോട് പറയും” ക്രെയ്ഗ് പറഞ്ഞു. “എന്തെങ്കിലും അഭ്യാസം കാണിക്കാനൊരുങ്ങിയാൽ നിങ്ങളുടെ മരണം എന്റെ കൈ കൊണ്ടായിരിക്കും അഥവാ എനിക്ക് സാധിച്ചില്ലെങ്കിൽ ഇവൾ അത് നിർവ്വഹിച്ചിരിക്കും നമ്മുടെ സീറ്റിന് പിറകിൽ തോക്കുമായി ഇവളുണ്ടാകും

 

പ്രീമിന് ചിരി വരുന്നുണ്ടായിരുന്നു. “നിനക്കതിന് കഴിയുമെന്ന് തോന്നുന്നുണ്ടോ ജെനവീവ്? എനിക്ക് സംശയമാണ്

 

പ്രീം പറഞ്ഞത് ശരിയായിരുന്നു. അവൾക്കതിന് കഴിയുമായിരുന്നില്ല. അതേക്കുറിച്ച് ഓർത്തതും പിസ്റ്റളിൽ അമർന്നിരിക്കുന്ന അവളുടെ വിരലുകൾ വിറച്ചു. കൈപ്പടം വിയർപ്പ് കൊണ്ട് നനഞ്ഞിരുന്നു.

 

“കൂടുതൽ സംസാരം വേണ്ട” ക്രെയ്ഗ് പറഞ്ഞു. “നിങ്ങൾ ആ ക്യാപ്പ് എടുത്ത് തലയിൽ വയ്ക്കൂ എന്നിട്ട് വരൂ, നമുക്ക് പുറത്തിറങ്ങാം

 

                                                 ***

 

പുറത്തിറങ്ങിയ അവർ കൊട്ടാരത്തിന്റെ പിൻഭാഗത്തെ കല്ല് വിരിച്ച കോർട്ട്‌യാർഡിലൂടെ കാറിനരികിലേക്ക് നടക്കവെ മഴ പെയ്യുന്നുണ്ടായിരുന്നു. എവിടെയും ഒരു ആളനക്കം പോലുമില്ല. ഇരുട്ടിലൂടെ മുന്നോട്ട് നീങ്ങവെ തന്റെ ഹണ്ടിങ്ങ് ജാക്കറ്റിന്റെ പോക്കറ്റിലുള്ള വാൾട്ടർ പിസ്റ്റളിൽ അവൾ പിടി മുറുക്കി.

 

അവർ മെഴ്സെഡിസ് കാറിന് അരികിലെത്തി. കാറിന്റെ പിന്നിലെ ഡോർ തുറന്ന് ഉള്ളിൽ കയറിയ ജെനവീവ് വലതുകൈയിൽ പിസ്റ്റളുമായി സീറ്റുകൾക്ക് ഇടയിൽ താഴെ കുത്തിയിരുന്നു. പ്രീം ഡ്രൈവിങ്ങ് സീറ്റിലും ക്രെയ്ഗ് അദ്ദേഹത്തിനരികിലെ പാസഞ്ചർ സീറ്റിലും കയറിയിരുന്നു. ആരും ഒരക്ഷരം പോലും ഉരിയാടിയില്ല. മുന്നോട്ട് നീങ്ങിയ വാഹനം അധികദൂരം ചെല്ലുന്നതിന് മുമ്പ് തന്നെ വേഗത കുറഞ്ഞ് നിന്നു. ഗേറ്റിലെ പാറാവുകാരന്റെ ചോദ്യവും ഉടൻ തന്നെ കാലുകൾ അമർത്തിച്ചവിട്ടി അറ്റൻഷനായി നിൽക്കുന്നതിന്റെ ശബ്ദവും അവൾ കേട്ടു.

 

“ക്ഷമിക്കണം, സ്റ്റാൻഡർടെൻഫ്യൂറർ

 

പ്രീമിന് ഒരു വാക്ക് പോലും ഉരിയാടേണ്ട ആവശ്യം വന്നില്ല. ചെറിയൊരു ഞരക്കത്തോടെ ഗേറ്റ് തുറക്കപ്പെട്ടു. ആ നേരത്ത് തന്നെയാണ് ഗാർഡ്‌ഹൗസിൽ നിന്നും മറ്റൊരു ശബ്ദം കേട്ടത്. ആരാണത് എന്ന് അന്വേഷിച്ചുകൊണ്ട് റൈലിംഗെറിന്റെ സ്വരമായിരുന്നു അത്.

 

ചരലിലൂടെ കാറിനടുത്തേക്ക് നടന്നു വരുന്ന റൈലിംഗെറിന്റെ കാലടിശബ്ദം കേട്ട ജെനവീവ് ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നു. ഗാർഡ്‌ഹൗസിൽ നിന്നും പുറത്തേക്ക് വരുന്ന മങ്ങിയ വെട്ടം മാത്രമേയുണ്ടായിരുന്നു എന്നതിനാൽ ആദ്യം അയാൾക്ക് പ്രീമിനെ മനസ്സിലായില്ല എന്ന് തോന്നുന്നു. ഡ്രൈവറുടെ സൈഡിൽ വന്ന് തല താഴ്ത്തി അയാൾ ജർമ്മൻ ഭാഷയിൽ എന്തോ ചോദിച്ചത് ജെനവീവിന് മനസ്സിലായില്ല.

 

പ്രീം എന്തോ മറുപടി പറഞ്ഞു. റോമൽ എന്ന വാക്ക് മാത്രമാണ് അവൾക്ക് മനസ്സിലായത്. ക്രെയ്ഗ് നിർദ്ദേശിച്ചത് പോലെ പ്രവർത്തിക്കുകയാണ് പ്രീം എന്നവൾ ഊഹിച്ചു. റൈലിംഗെറിന്റെ മറുപടിയ്ക്ക് ശേഷം ചെറിയൊരു മൗനം. പിന്നെ റൈലിംഗെറിന്റെ ബൂട്ട്സ് ചരലിൽ പതിയുന്ന ശബ്ദം വീണ്ടും. അയാൾ തിരിച്ചു പോകുകയായിരിക്കും എന്ന കണക്കുകൂട്ടലിൽ കരുതലോടെ അവൾ മുകളിലേക്ക് നോക്കി. അവളുടെ ശ്വാസമിടിപ്പ് നിലച്ചു പോയി എന്നു പറയുന്നതായിരിക്കും ശരി. സൈഡ് വിൻഡോയിലൂടെ തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന റൈലിംഗെറിനെ കണ്ട് അവൾ ഭയന്നു വിറച്ചു പോയി.

 

അല്പം പിറകോട്ട് മാറിയ റൈലിംഗെർ പിസ്റ്റൾ എടുത്ത് വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു. തന്റെ കൈയിലെ ഷ്മീസർ ഉയർത്തിയ ക്രെയ്ഗ്, ജെനവീവ് ഇരിക്കുന്ന ഭാഗത്തെ സൈഡ് വിൻഡോയിലൂടെ വെടിയുതിർത്തു. വിൻഡോഗ്ലാസ് പൊട്ടിച്ചിതറി അവളുടെ തലയിൽ വീണു. ഭ്രാന്തമായ ഒരലർച്ചയോടെ റൈലിംഗെർ പിറകോട്ട് തെറിച്ച് താഴെ വീണു. ശേഷം അദ്ദേഹം ഷ്മീസറിന്റെ ബാരൽ പ്രീമിന്റെ കഴുത്തിൽ മുട്ടിച്ചു പിടിച്ചു.

 

പ്രീം ആക്സിലേറ്റർ കൊടുത്തതും വാഹനം ഇരുട്ടിലേക്ക് കുതിച്ചു. ഗേറ്റിൽ നിന്നിരുന്ന പാറാവുകാരൻ കാറിന് നേർക്ക് വെടിയുതിർത്തു തുടങ്ങിയിരുന്നു. എന്നാൽ അപ്പോഴേയ്ക്കും ഇരുട്ടിന്റെ മറയ്ക്കുള്ളിലേക്ക് അപ്രത്യക്ഷമായ ആ മേഴ്സെഡിസ് കാർ സുരക്ഷിത ദൂരത്തിൽ എത്തിക്കഴിഞ്ഞിരുന്നു.

 

                                                        ***

 

“യൂ ഓകേ ബാക്ക് ദേർ?” ക്രെയ്ഗ് ചോദിച്ചു.

 

പൊട്ടിച്ചിതറിയ ചില്ല് തട്ടി അവളുടെ വലതു കവിളിൽ രക്തം കിനിയുന്നുണ്ടായിരുന്നു. ഇടതു കൈപ്പത്തിയുടെ പുറംഭാഗം കൊണ്ട് അവൾ അത് തുടച്ചു കളഞ്ഞു. വേദനയൊന്നും തോന്നുന്നില്ല. ഗ്ലാസ് ഉടഞ്ഞ വിൻഡോയിലൂടെ കടന്നു വരുന്ന തണുത്ത കാറ്റും മഴത്തുള്ളികളും മാത്രം.

 

“യെസ്, അയാം ഫൈൻ

 

“ഗുഡ് ഗേൾ

 

തീർത്തും വിജനമായ ആ കൊച്ചു ഗ്രാമം പിന്നിട്ട് അവർ മലമ്പാതയിലേക്ക് കയറി. “നിങ്ങൾക്ക് രക്ഷപെടാനാവില്ല ” പ്രീം പറഞ്ഞു. “ഒരു വിധം എല്ലാ കമാൻഡ് പോയിന്റുകളിലും റേഡിയോ വഴി ഈ വിവരം ഇപ്പോൾ എത്തിയിട്ടുണ്ടാവും ഒരു മണിക്കൂറിനുള്ളിൽ കഴിയുന്നത്ര ഇടങ്ങളിൽ അവർ റോഡ് ബ്ലോക്ക് ചെയ്തിരിക്കും

 

“ഞങ്ങളുടെ ആവശ്യത്തിന് ആ ഒരു മണിക്കൂർ തന്നെ ധാരാളം” ക്രെയ്ഗ് അദ്ദേഹത്തോട് പറഞ്ഞു. “ഡ്രൈവിങ്ങ് തുടർന്നോളൂ ഞാൻ പറയുന്ന വഴിയിലൂടെ

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Thursday, January 15, 2026

കോൾഡ് ഹാർബർ - 71

ഒരു ഷാളും പുതച്ച് കട്ടിലിൽ ഇരുന്ന് ഏതോ പുസ്തകം വായിക്കുകയായിരുന്നു ഹോർടെൻസ് പ്രഭ്വി. മുന്നിലെത്തിയ അവർ ഇരുവരെയും കണ്ടിട്ട് പ്രത്യേകിച്ച് ആശ്ചര്യമൊന്നും ആ മുഖത്ത് കാണാനായില്ല. എപ്പോഴത്തെയും പോലെ തികഞ്ഞ മനഃസാന്നിദ്ധ്യത്തിനുടമയായിരുന്നു അവർ.

 

“നീ പുതിയൊരു സ്നേഹിതനെ കണ്ടെത്തിയെന്ന് തോന്നുന്നല്ലോ ജെനവീവ്?”

 

“നിങ്ങൾ കാണുന്നത് പോലെയുള്ള ആളല്ല ഇദ്ദേഹം

 

 “മേജർ ഓസ്ബോൺ, മാഡം” ക്രെയ്ഗ് പറഞ്ഞു.

 

“ജെനവീവിനെ രക്ഷിച്ചു കൊണ്ടുപോകാൻ എത്തിയതാണല്ലേ?”

 

“ഒപ്പം നിങ്ങളെയും കൂടി, മാഡം നിങ്ങളെ ഇവിടെ വിട്ടിട്ട് വരില്ല എന്ന് ഇവൾ പറഞ്ഞു

 

കട്ടിലനരികിലെ ക്യാബിനെറ്റിൽ വച്ചിരുന്ന ബോക്സിൽ നിന്നും ഒരു ജിറ്റാൻ സിഗരറ്റ് എടുത്ത് അവർ തീ കൊളുത്തി. ജെനവീവ് ആ ബോക്സിനുള്ളിൽ നിന്നും കുറേ സിഗരറ്റ് എടുത്ത് കാലിയായ തന്റെ സിഗരറ്റ് കെയ്സിൽ പെട്ടെന്ന് നിറച്ചു.

 

“മേജർ ഓസ്ബോൺ, നിങ്ങൾ ഇംഗ്ലീഷ് നോവലിസ്റ്റ് ചാൾസ് ഡിക്കൻസിന്റെ നോവലുകൾ വായിച്ചിട്ടുണ്ടോ?” ഹോർടെൻസ് ചോദിച്ചു. “A Tale of Two Cities എന്ന നോവലിൽ സിഡ്നി കാർട്ടൺ എന്നൊരു കഥാപാത്രമുണ്ട് ത്യാഗത്തിന്റെ വീരപരിവേഷമണിഞ്ഞ് മറ്റൊരാൾക്ക് പകരം ഗില്ലറ്റിനിൽ സ്വയം മരണം ഏറ്റുവാങ്ങിയവൻ അത്തരം കഥാപാത്രങ്ങളോട് ഒരു തരം ആരാധന ഞങ്ങളുടെ രക്തത്തിലുമുണ്ട്” അവർ ഒരു നീണ്ട പുകയെടുത്ത് ഊതി വിട്ടു. “പക്ഷേ, അത്തരം ത്യാഗങ്ങൾ കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നത് വേറെ കാര്യം” അവർ ജെനവീവിന് നേർക്ക് തിരിഞ്ഞു. “അതുകൊണ്ട് അത്തരം ത്യാഗത്തിനൊന്നും നീ നിൽക്കേണ്ട ഷെറീ

 

“നമുക്ക് സമയം ഒട്ടുമില്ല, മാഡം” ക്രെയ്ഗ് പറഞ്ഞു.

 

“എങ്കിൽ പിന്നെ, ഞാൻ പറയുന്നത് പോലെ ചെയ്യൂ മേജർ ഇനിയും വൈകിയിട്ടില്ല നിങ്ങൾ രണ്ടു പേരും പോയി രക്ഷപെടൂ” ഹോർടെൻസ് പറഞ്ഞു.

 

ആകെപ്പാടെ പരിഭ്രാന്തയായി കാണപ്പെട്ട ജെനവീവ് തന്റെ ആന്റിയുടെ അടുത്തേക്ക് ചെന്നു. ഹോർടെൻസ് പ്രഭ്വി അവളുടെ കൈയിൽ മുറുകെ പിടിച്ചു. “ഞാൻ പറയുന്നത് കേൾക്കൂ” അവരുടെ സ്വരം പരുഷമായിരുന്നു. “എന്റെ ഹൃദയത്തിന് അസുഖമുള്ളതായി അറിഞ്ഞു എന്ന് ഒരിക്കൽ നീ എന്നോട് പറഞ്ഞില്ലേ?”

 

“പക്ഷേ, അത് സത്യമായിരുന്നില്ല എന്നെ ഇങ്ങോട്ടയയ്ക്കാൻ വേണ്ടി ബ്രിഗേഡിയർ മൺറോ മെനഞ്ഞ മറ്റൊരു കഥയായിരുന്നു” ജെനവീവ് പറഞ്ഞു.

 

“പക്ഷേ, ആൻ മേരി അത് വിശ്വസിച്ചിരുന്നു കൂടെക്കൂടെ എനിക്ക് വരുമായിരുന്ന  ബോധക്ഷയത്തിന്റെ കാരണം അതാണെന്നാണ് അവളോട് ഞാൻ പറഞ്ഞിരുന്നത് പക്ഷേ, സത്യം അതായിരുന്നില്ല അത് പറയണോ വേണ്ടയോ എന്നത് എന്റെ ഇഷ്ടമല്ലേ

 

അവിടെങ്ങും മൗനം നിറഞ്ഞു. ക്ലോക്കിന്റെ സൂചി ചലിക്കുന്ന ശബ്ദം മാത്രം. “പിന്നെന്തായിരുന്നു സത്യം?” പതിഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു.

 

“ഇനി ഒരു മാസം ഏറിയാൽ രണ്ട് അവസാന കാലത്ത് കഠിനമായ വേദന അനുഭവിക്കേണ്ടി വരും ഇപ്പോഴേ അത് തുടങ്ങിയിട്ടുണ്ട് ഡോക്ടർ മറൈസിന് എന്നോട് നുണ പറയേണ്ട ആവശ്യമില്ല ഏറെ നാളത്തെ സൗഹൃദമുള്ള ആളാണ്

 

“ഇല്ല, ഞാൻ വിശ്വസിക്കില്ല ഈ പറഞ്ഞതൊന്നും ഞാൻ വിശ്വസിക്കില്ല” ജെനവീവിന് ദ്വേഷ്യം വരുന്നുണ്ടായിരുന്നു.

 

“നിന്റെ ഈ കണ്ണുകൾ ആരിൽ നിന്നാണ് ലഭിച്ചതാണെന്ന് എപ്പോഴെങ്കിലും നീ ചിന്തിച്ചു നോക്കിയിട്ടുണ്ടോ ഷെറീ?” അവർ അവളുടെ ഇരുകൈകളും കൂട്ടിപ്പിടിച്ചു. “നീ എന്റെ കണ്ണുകളിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കൂ

 

മഞ്ഞ വെളിച്ചത്തിൽ തിളങ്ങുന്ന പച്ച നിറമുള്ള ആ കണ്ണുകൾ നിറയെ സ്നേഹം മാത്രമായിരുന്നു. സ്നേഹം എന്ന വാക്കിനുമപ്പുറം ഇനിയും എന്തെങ്കിലും ഉണ്ടെങ്കിൽ അതെല്ലാം ആ കണ്ണുകളിൽ കാണാമായിരുന്നു. അവർ പറയുന്നത് സത്യം തന്നെയാണെന്ന് വേദനയോടെ അവൾ മനസ്സിലാക്കി. തന്റെ ബാല്യം തന്നിൽ നിന്നും വഴുതി പോകുന്നത് പോലെ അവൾക്ക് തോന്നി. ആരോരുമില്ലാത്ത ആ അവസ്ഥ അസഹനീയമായിരുന്നു അവൾക്ക്.

 

“അതുകൊണ്ട് എനിക്ക് വേണ്ടി, ജെനവീവ്” അവളുടെ കവിളിണകളിൽ അവർ മുത്തം നൽകി. “എനിക്ക് വേണ്ടി നീ ഇത് ചെയ്തേ പറ്റൂ നിസ്വാർത്ഥമായ സ്നേഹം എന്നും നീ എനിക്ക് നൽകിയിട്ടുണ്ട് എന്റെ ജീവിതത്തിലെ അമൂല്യമായ സമ്പത്താണ് നിന്റെ സ്നേഹം എന്നെനിക്ക് നിസ്സംശയം പറയാം പക്ഷേ, അതേ അളവിൽ അത് തിരിച്ചു തരുവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടോ എന്നത് സംശയമാണ്

 

ജെനവീവ് അവരിൽ നിന്നും അല്പം പിറകോട്ട് മാറി. അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. മറുപടി പറയാൻ വാക്കുകൾ കിട്ടുന്നില്ല.

 

“നിങ്ങളുടെ കൈയിലെ തോക്കുകളിൽ ഒന്ന് എനിക്ക് തന്നിട്ട് പോകില്ലേ മേജർ?” ഹോർടെൻസ് ക്രെയ്ഗിനോട് ചോദിച്ചു. ഒരു അപേക്ഷ എന്നതിനേക്കാൾ ഒരു ആജ്ഞ ആയിരുന്നു അതെന്ന് വേണമെങ്കിൽ പറയാം. തന്റെ വാൾട്ടർ പിസ്റ്റൾ എടുത്ത് ക്രെയ്ഗ് അവരുടെ അരികിൽ വച്ചു.

 

“ആന്റീ” ജെനവീവ് അവരുടെയരികിലേക്ക് വീണ്ടും ചെല്ലുവാൻ തുടങ്ങിയെങ്കിലും ക്രെയ്ഗ് പിടിച്ചു നിർത്തി.

 

“പോകാൻ നോക്കൂ കുട്ടീ” ഹോർടെൻസ് പറഞ്ഞു. “എത്രയും പെട്ടെന്ന്

 

ക്രെയ്ഗ് വാതിൽ തുറന്നു. ജെനവീവിന്റെ കൈയിൽ പിടിച്ച് നിർബന്ധിച്ച് പുറത്തേക്കിറക്കവെ അവളുടെ കണ്ണുകൾ ജ്വലിക്കുകയായിരുന്നു. മിഴിനീർക്കണങ്ങൾക്ക് ഇനിയവിടെ സ്ഥാനമില്ല. അവസാനമായി ഒന്ന് തിരിഞ്ഞു നോക്കിയ അവൾ കണ്ടത് ഒരു കൈയിൽ വാൾട്ടറുമായി കട്ടിലിൽ ചാരിയിരുന്ന്, തന്നെ നോക്കി പുഞ്ചിരിക്കുന്ന ഹോർടെൻസ് ആന്റിയെയാണ്.

 

                                                 ***

 

വിശാലമായ ആ സ്റ്റെയർകെയ്സിലൂടെ ശബ്ദമുണ്ടാക്കാതെ അവർ താഴേക്കിറങ്ങി. ഹാളിൽ നിറയെ നിഴൽ രൂപങ്ങളായിരുന്നു. എവിടെയും ആരുടെയും അനക്കമില്ല.

 

“പ്രീം എവിടെയായിരിക്കും?” പതിഞ്ഞ സ്വരത്തിൽ ക്രെയ്ഗ് ചോദിച്ചു.

 

“ലൈബ്രറിയിൽ അദ്ദേഹത്തിന്റെ ഓഫീസിൽ അവിടെത്തന്നെയാണ് അദ്ദേഹത്തിന്റെ ഉറക്കവും

 

ആ ഓഫീസ് റൂമിന്റെ വാതിലിന്റെ അടിഭാഗത്തെ പഴുതിലൂടെ ഉള്ളിലെ വെളിച്ചം കാണാമായിരുന്നു. ഒന്ന് നിന്നിട്ട്, കൈയിലെ ഷ്മീസർ മെഷീൻ പിസ്റ്റൾ ഉപയോഗിക്കാൻ പാകത്തിന് പിടിച്ച്,  പതുക്കെ വാതിൽ തുറന്ന് ജെനവീവിനോടൊപ്പം അദ്ദേഹം ഉള്ളിലേക്ക് കടന്നു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, January 9, 2026

കോൾഡ് ഹാർബർ - 70

ഫീൽഡ് മാർഷൽ ഇർവിൻ റോമൽ വോൺകോർട്ട് കൊട്ടാരത്തിൽ നിന്നും യാത്ര തിരിച്ചു. പ്രീം ആവശ്യപ്പെട്ടിരുന്നത് പോലെ അദ്ദേഹത്തിന് യാത്രാമംഗളങ്ങൾ നേരുവാൻ ഹോർടെൻസ് പ്രഭ്വിയോടൊപ്പം പുഞ്ചിരിച്ച മുഖവുമായി ജെനവീവും ഉണ്ടായിരുന്നു. ക്രെയ്ഗ് ഓസ്ബോണിന്റെ യാതൊരടയാളവും അവിടെങ്ങും കാണാനുണ്ടായിരുന്നില്ല. അതവളെ തെല്ല് ആശങ്കപ്പെടുത്തുക തന്നെ ചെയ്തു. തന്റെ സഹോദരിയുടെ റൂമിലേക്ക് ഇനിയൊരിക്കലും തിരികെ പോകാൻ അവൾക്ക് ആഗ്രഹമുണ്ടായിരുന്നില്ല.

 

ആൾക്കൂട്ടം ശുഷ്കിച്ചു തുടങ്ങവെ പ്രീം ഹോർടെൻസ് പ്രഭ്വിയുടെയും ജെനവീവിന്റെയും നേർക്ക് തിരിഞ്ഞു. “വിശ്രമിക്കാൻ സമയമായി മഹതികളേ രാത്രി ഏറെയായിരിക്കുന്നു

 

“എന്തൊരു കരുതലാണ് അദ്ദേഹത്തിന് അല്ലേ?” ഹോർടെൻസ് അവളുടെ കാതിൽ മന്ത്രിച്ചു.

 

ജെനവീവ് തന്റെ ആന്റിയുടെ കൈ പിടിച്ച് സ്റ്റെയർകെയ്സിന്റെ പടികൾ കയറുവാൻ സഹായിച്ചു. തൊട്ടു പിന്നിൽ പ്രീമും ചെറുപ്പക്കാരനായ ആ ലെഫ്റ്റനന്റും ഉണ്ടായിരുന്നു. പതിവിന് വിപരീതമായി ഒരു വ്യത്യാസം. ആ ചെറുപ്പക്കാരന്റെ കൈയിൽ ഒരു ഷ്മീസർ മെഷീൻ പിസ്റ്റൾ ഉണ്ടായിരുന്നുവെന്നത്.

 

“ലഭിക്കുന്ന ആദ്യ അവസരത്തിൽത്തന്നെ നീ ഇവിടെ നിന്നും പുറത്തു കടക്കുന്നു മനസ്സിലാകുന്നുണ്ടോ നിനക്ക്?” ഹോർടെൻസ് പതിഞ്ഞ സ്വരത്തിൽ അവളോട് പറഞ്ഞു.

 

“നിങ്ങളെ ഇവിടെ ഉപേക്ഷിച്ചിട്ടോ?” അവൾ ചോദിച്ചു. “എനിക്കതിന് കഴിയുമെന്ന് ആലോചിക്കാൻ പോലും പറ്റുമോ നിങ്ങൾക്ക്?”

 

പടികൾ കയറി ഇടനാഴിയിൽ എത്തിയിരുന്നു അവർ. പ്രീം ആ ലെഫ്റ്റനന്റിന് നേർക്ക് കണ്ണിറുക്കി. അയാൾ ഒരു കസേരയെടുത്തു കൊണ്ടു വന്ന് അതിൽ ഇരുന്നാൽ അവർ ഇരുവരുടെയും ബെഡ്റൂമുകളുടെ വാതിൽ കാണാവുന്ന തരത്തിൽ ഇട്ടു. ഇതുവരെ കണ്ടത് പോലെ ആയിരുന്നില്ല അയാളുടെ മുഖഭാവം. തീർത്തും പരുക്കനായി മാറിക്കഴിഞ്ഞ ആ മുഖത്ത് നിശ്ചയദാർഢ്യം തെളിഞ്ഞു കാണാമായിരുന്നു അപ്പോൾ.

 

“ഇന്ന് രാത്രിയിലെ ഞങ്ങളുടെ സുരക്ഷയെക്കുറിച്ച് ശരിയ്ക്കും ഉത്കണ്ഠാകുലനാണ് നിങ്ങൾ എന്ന് തോന്നുന്നല്ലോ കേണൽ” ഹോർടെൻസ് അഭിപ്രായപ്പെട്ടു.

 

“ലെഫ്റ്റനന്റ് ഫോഗെൽ ഇവിടെ നിങ്ങളുടെ വിളിപ്പുറത്തുണ്ടാവും പ്രഭ്വീ അതുപോലെ തന്നെ, നിങ്ങളുടെ ബാൽക്കണിയുടെ താഴെ ക്യാപ്റ്റൻ റൈലിംഗെറും ഉണ്ടാവും ശാന്തമായ ഒരു രാത്രി നേരുന്നു” പ്രീമിന്റെ വാക്കുകൾ കേട്ട അവർ തെല്ല് സംശയിച്ചിട്ട് ജെനവീവിനെ ഒന്ന് നോക്കിയ ശേഷം തന്റെ റൂമിലേക്ക് കയറിപ്പോയി.

 

അദ്ദേഹം ജെനവീവിന് നേർക്ക് തിരിഞ്ഞു. “എല്ലാം ഭംഗിയായിത്തന്നെ അവസാനിച്ചുവെന്നാണ് എനിക്ക് തോന്നുന്നത് ഫീൽഡ് മാർഷൽ നന്നായി ആസ്വദിച്ചു തന്റെ ബ്രീഫ്കെയ്സിൽ നിന്നും താൽക്കാലികമായിട്ടാണെങ്കിലും ഒരു ഫയൽ കാണാതായ കാര്യം അറിഞ്ഞിരുന്നുവെങ്കിൽ ഒരിക്കലും അങ്ങനെയായിരിക്കില്ല അദ്ദേഹം പെരുമാറുക എന്തായാലും ആ വിഷയം നമ്മൾ രണ്ടു പേരും മാത്രം അറിഞ്ഞാൽ മതി

 

“ശരിയാണ് നിങ്ങളുടെ ഭാവിയെയും ബാധിക്കുന്ന പ്രശ്നമാണ് ശരിയല്ലേ? എന്നാൽ ഞാൻ ഇനി റൂമിലേക്ക് പൊയ്ക്കോട്ടെ?”

 

അദ്ദേഹം അവളുടെ മുറിയുടെ വാതിൽ തുറന്നു കൊടുത്തു. “ഗുഡ്നൈറ്റ്, മിസ്സ് ട്രെവോൺസ്” ഉപചാരപൂർവ്വം അദ്ദേഹം പറഞ്ഞു.

 

നരകത്തിൽ പോയി തുലയൂ എന്ന് പറയാനാണ് അവൾക്ക് തോന്നിയത്. പക്ഷേ, എന്ത് ഫലം അതിനാൽ മുറിയ്ക്കുള്ളിൽ കയറി വാതിൽ അടച്ച് അവൾ അതിൽ ചാരി നിന്നു. പുറത്ത് പതിഞ്ഞ സ്വരത്തിലുള്ള സംസാരവും പിന്നെ അകന്നു പോകുന്ന കാലടിശബ്ദവും കേട്ടു. താക്കോൽപ്പഴുതിൽ താക്കോൽ കാണാനുണ്ടായിരുന്നില്ല. കൂടുതൽ പരിശോധിച്ചപ്പോൾ കതകിന്റെ കുറ്റിയും അഴിച്ചെടുത്തിരിക്കുന്നതായി അവളുടെ ശ്രദ്ധയിൽപ്പെട്ടു. താൻ പ്രാവീണ്യം നേടിയ തന്റെ കൈത്തോക്കും അവിടെ നിന്നും അപ്രത്യക്ഷമായിരുന്നു.

 

ആഡംബര വസ്ത്രം അഴിച്ച് മാറ്റി പാന്റ്സും സ്വെറ്ററും എടുത്തണിഞ്ഞ് അവൾ ബാൽക്കണിയിലേക്കിറങ്ങി. പുറത്ത് കൂരാക്കൂരിരുട്ടാണ്. മഴ ഇപ്പോഴും പെയ്തുകൊണ്ടിരിക്കുന്നു. താഴെ കാവൽ നിൽക്കുന്ന ഗാർഡിന്റെ എന്തെങ്കിലും തരത്തിലുള്ള ശബ്ദത്തിനായി അവൾ കാതോർത്തു. ഏതാനും നിമിഷം കഴിഞ്ഞതും ഒരു ചുമ കേട്ടു. അപ്പോൾ പ്രീം പറഞ്ഞത് ശരിയാണ് താഴെ ആളുണ്ട് തന്റെ ആന്റിയുടെ മുറിയിലെ ബാൽക്കണിയുടെ മൂലയിലൂടെ പിടിച്ചിറങ്ങണെമെങ്കിൽ ഒട്ടും എളുപ്പമല്ല താനും.

 

തിരികെ ബെഡ്റൂമിൽ ചെന്ന് അവൾ തന്റെ വെള്ളി നിറമുള്ള സിഗരറ്റ് കെയ്സ് എടുത്ത് തുറന്നു. ഒരു സിഗരറ്റു പോലുമില്ല. അതിനുള്ളിൽ അവശേഷിച്ചിരിക്കുന്നത് രഹസ്യ അറയിലുള്ള ഒരു റോൾ ഫിലിം മാത്രം. ഇനിയൊരു ഉപയോഗവും അതുകൊണ്ടില്ല താനും. വല്ലാത്ത ക്ഷീണം തോന്നി അവൾക്ക്. ഒപ്പം കുളിരും. ആൻ മേരിയുടെ ഹണ്ടിങ്ങ് ജാക്കറ്റ് എടുത്തണിഞ്ഞ് ആ സിഗരറ്റ് കെയ്സ് അതിന്റെ പോക്കറ്റിനുള്ളിൽ നിക്ഷേപിച്ചു.

 

കട്ടിലിൽ വിരിച്ചിരുന്ന ബ്ലാങ്കറ്റ് എടുത്ത് ദേഹത്ത് ചുറ്റി അവൾ ജാലകത്തിനരികിലുള്ള കസേരയിൽ ചെന്നിരുന്നു. ലൈറ്റ് അണയ്ക്കാൻ തുനിഞ്ഞില്ല അവൾ. കാരണം, ഇരുട്ടിനെ ഭയമുള്ള ഒരു കൊച്ചു കുട്ടിയെപ്പോലെയായി മാറിയിരുന്നു അവൾ അപ്പോൾ.

 

                                                            ***

 

കുറച്ചുനേരത്തേക്ക് മയങ്ങിപ്പോയ അവൾ അസ്വസ്ഥതയോടെ ഞെട്ടിയുണർന്നപ്പോൾ കണ്ടത് ഇളകുന്ന കർട്ടനാണ്. വകഞ്ഞു മാറ്റപ്പെട്ട കർട്ടന്റെ വിടവിലൂടെ മുറിയ്ക്കുള്ളിലേക്ക് കാലെടുത്തു വച്ച ക്രെയ്ഗ് ഓസ്ബോണിന്റെ വലതുകൈയിൽ വാൾട്ടർ പിസ്റ്റൾ ഉണ്ടായിരുന്നു. അപ്പോഴും അദ്ദേഹം SS യൂണിഫോമിലായിരുന്നു. അവളെ നോക്കി അദ്ദേഹം ചുണ്ടിൽ വിരൽ വച്ച്, ശബ്ദമുണ്ടാക്കരുതെന്ന് ആംഗ്യം കാണിച്ചു.

 

“നമ്മൾ നിന്റെ ആന്റിയെയും ഒപ്പം കൊണ്ടുപോകുന്നു സമാധാനമായോ?”

 

ജെനവീവിന് പെട്ടെന്നുണ്ടായ ആശ്ചര്യം അടക്കുവാൻ കഴിയുന്നുണ്ടായിരുന്നില്ല. “നിങ്ങളെങ്ങനെ ഈ മുറിയ്ക്കുള്ളിലെത്തി?”

 

“നിന്റെ ബാൽക്കണിയിലേക്ക് പിടിച്ചു കയറി

 

“താഴെ അവർ ഒരു ഗാർഡിനെ നിർത്തിയിട്ടുണ്ടെന്നാണല്ലോ അറിഞ്ഞത്?”

 

“ഉണ്ടായിരുന്നു, അയാളെ ഞാൻ വകവരുത്തി” ശബ്ദമുണ്ടാക്കാതെ വാതിൽക്കലേക്ക് നടന്നിട്ട് അദ്ദേഹം കാതോർത്തു. “പുറത്ത് ആരെയെങ്കിലും നിർത്തിയിട്ടുണ്ടോ അവർ?”

 

“ചെറുപ്പക്കാരനായ ഒരു ലെഫ്റ്റനന്റിനെ കൈയിൽ മെഷീൻ പിസ്റ്റളുമുണ്ട്

 

“എങ്കിൽ അയാളെ ഇങ്ങോട്ട് വിളിക്കൂ ബാൽക്കണിയിൽ സംശയാസ്പദമായി എന്തോ ശബ്ദം കേട്ടുവെന്നോ മറ്റോ പറഞ്ഞിട്ട്

 

വാൾട്ടർ പിസ്റ്റൾ അരയിലുള്ള ഉറയിൽ ഇട്ടിട്ട് അദ്ദേഹം പോക്കറ്റിൽ നിന്നും ഒരു സാധനം പുറത്തെടുത്തു. അതിന്റെ ബട്ടണിൽ അമർത്തിയതും തിളങ്ങുന്ന വെള്ളി നിറമുള്ള ഒരു കത്തി സ്പ്രിങ്ങ് കണക്കെ പുറത്തേക്ക് വന്നു. അതു കണ്ട് മിഴിച്ചു നിന്ന അവളെ പതുക്കെ തള്ളി അദ്ദേഹം വാതിൽക്കൽ എത്തിച്ചു. കതകിൽ ചെറുതായി ഒന്ന് മുട്ടിയിട്ട് അവൾ വാതിൽ തുറന്നു. ഇടനാഴിയിൽ നിന്നിരുന്ന ലെഫ്റ്റനന്റ് ഫോഗെൽ മെഷീൻ പിസ്റ്റളുമായി മുന്നോട്ട് വന്നു.

 

“എന്താണ്?” അയാളുടെ ഫ്രഞ്ച് ഭാഷ തീർത്തും മോശമായിരുന്നു. “എന്താണ് വേണ്ടത്?”

 

അവളുടെ തൊണ്ട വരണ്ടിരുന്നു. എങ്കിലും തിരിഞ്ഞ്, ഇളംകാറ്റിൽ ഇളകുന്ന കർട്ട്ന് നേർക്ക് ചൂണ്ടി ഒരു വിധം അവൾ പറഞ്ഞൊപ്പിച്ചു. “അവിടെ ബാൽക്കണിയിൽ എന്തോ ഒരു ശബ്ദം കേട്ടത് പോലെ

 

ഒന്ന് സംശയിച്ചു നിന്നിട്ട് അയാൾ മുറിയ്ക്കുള്ളിൽ പ്രവേശിച്ചു. വാതിലിന്റെ മറവിൽ നിന്നിരുന്ന ക്രെയ്ഗ് ഓസ്ബോൺ ഒട്ടും സമയം പാഴാക്കിയില്ല. പിറകിലൂടെ ചെന്ന് ഇടതുകൈ കഴുത്തിൽ ചുറ്റിപ്പിടിച്ച് മുട്ടുകാൽ ഉയർത്തി നട്ടെല്ലിൽ മുട്ടിച്ച് ഒരു വില്ല് പോലെ അയാളെ പിറകോട്ട് വളച്ചു. വലതുകൈയിലെ സ്പ്രിങ്ങ് നൈഫ് അതിന്റെ കർമ്മം നിർവ്വഹിച്ചതും തിരികെ അതിന്റെ ഉറയിലേക്ക് പോയതുമൊന്നും ജെനവീവ് കാണുകയുണ്ടായില്ല. ചെറിയൊരു ഞരക്കം മാത്രം. എത്ര മനോഹരമായിട്ടായിരുന്നു അയാൾ അല്പം മുമ്പ് തന്നോടൊപ്പം നൃത്തം ചവിട്ടിയിരുന്നതെന്ന് തെല്ല് വിഷമത്തോടെ അവൾ ഓർത്തു. ക്രെയ്ഗ് അയാളുടെ മൃതശരീരം ബാത്ത്റൂമിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുമ്പോൾ അതിന്റെ കാലുകൾ തറയിൽ ഉരസുന്നുണ്ടായിരുന്നു. ഫോഗെലിന്റെ ഷ്മീസർ പിസ്റ്റളുമായിട്ടാണ് ബാത്ത്റൂമിൽ നിന്നും ക്രെയ്ഗ് തിരികെയെത്തിയത്.

 

“ഓൾറൈറ്റ്?” അദ്ദേഹം ചോദിച്ചു.

 

“യെസ്” അവൾ ഒരു ദീർഘശ്വാസമെടുത്തു. “യെസ്, ഒഫ്കോഴ്സ് അയാം

 

“എങ്കിൽ വരൂ, നമുക്ക് നീങ്ങാം

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...