Friday, February 28, 2025

കോൾഡ് ഹാർബർ - 30

തലേന്ന് രാത്രി തന്നെ ചോദ്യം ചെയ്യാൻ വന്നവരൊക്കെ എവിടെപ്പോയി എന്ന് അവൾ അത്ഭുതപ്പെടാതിരുന്നില്ല. സ്റ്റെയർകെയ്സ് വഴി താഴേക്കിറങ്ങവെ ആരെയും തന്നെ അവിടെങ്ങും കാണുവാനുണ്ടായിരുന്നില്ല. ലൈബ്രറിയിൽ ചെന്നപ്പോൾ നെരിപ്പോടിനരികിൽ നിന്ന് പത്രം വായിക്കുന്ന ക്രെയ്ഗിനെയാണ് അവൾ കണ്ടത്.

 

അവളെ കണ്ടതും അദ്ദേഹം തലയുയർത്തി നോക്കി. “നേരെ ചെന്നോളൂ ഏറ്റവും ഒടുവിൽ കാണുന്ന വാതിൽ

 

ലൈബ്രറിയുടെ അറ്റത്തുള്ള ആ വാതിലിന് മുന്നിൽ ചെന്ന് ഒരു നിമിഷം നിന്നിട്ട് അവൾ ഡോറിൽ മുട്ടി. ഉള്ളിൽ നിന്ന് യാതൊരു പ്രതികരണവുമില്ല. ഒന്ന് സംശയിച്ചിട്ട് വാതിൽ തുറന്ന് അവൾ ഉള്ളിലേക്ക് കയറി. ജാലകങ്ങളൊന്നും ഇല്ലാത്ത ഒരു ചെറിയ ഓഫീസ്. അതിന്റെ മൂലയ്ക്ക് മറ്റൊരു വാതിൽ കാണാനുണ്ട്. മൺറോയുടെ ബർബെറി ഓവർകോട്ട് ഒരു കസേരയുടെ മുകളിൽ വിരിച്ചിട്ടിട്ടുണ്ട്. മേശപ്പുറത്ത് വച്ചിരിക്കുന്ന ബ്രീഫ്കെയ്സിനടിയിൽ നിന്നും ഒരു വലിയ ഭൂപടം താഴോട്ട് തൂങ്ങിക്കിടക്കുന്നു. അതെന്താണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അവൾക്ക് മനസ്സിലായി. ഫ്രഞ്ച് തീരത്തിന്റെ ഒരു സെക്ഷൻ. Preliminary Targets, D-Day എന്നായിരുന്നു ആ ഭൂപടത്തിന്റെ തലക്കെട്ട്. അതിലേക്ക് നോക്കിക്കൊണ്ട് നിൽക്കവെ വാതിൽ തുറന്ന് മൺറോ ഉള്ളിലേക്ക് വന്നു.

 

“ആഹാ, എത്തിയോ?” സ്വാഗതമോതിയ അദ്ദേഹം പിന്നെയാണ് ശ്രദ്ധിച്ചത് അവൾ ആ ഭൂപടം നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു എന്നത്. പെട്ടെന്ന് അവൾക്കരികിലെത്തിയ അദ്ദേഹം ആ മാപ്പ് മുകളിലേക്ക് ചുരുട്ടി. താൻ ആ മാപ്പ് നോക്കിക്കൊണ്ട് നിന്നതിൽ അദ്ദേഹത്തിന് നീരസം ഉള്ളത് പോലെ തോന്നി. എങ്കിലും അതേക്കുറിച്ച് ഒന്നും പറയാൻ നിൽക്കാതെ ആ ഭൂപടം ബ്രീഫ്കെയ്സിനുള്ളിൽ വച്ച് അടച്ചിട്ട് അദ്ദേഹം തിരിഞ്ഞു. “നിങ്ങളുടെ പുതിയ രൂപം ഗംഭീരമായിരിക്കുന്നല്ലോ

 

“എന്ന് എനിയ്ക്കും തോന്നുന്നു” ജെനവീവ് പറഞ്ഞു.

 

“കഴിഞ്ഞ രാത്രിയിൽ അവർ വല്ലാതെ ബുദ്ധിമുട്ടിച്ചു അല്ലേ?” അദ്ദേഹം പുഞ്ചിരിച്ചു. “വേണ്ട, മറുപടി പറയണ്ട ക്രെയ്ഗിന്റെ പ്രവർത്തനരീതി എനിക്കറിയാം” കൈകൾ പിറകിൽ കെട്ടി മേശയ്ക്കരികിൽ നിന്ന അദ്ദേഹത്തിന്റെ മുഖത്ത് പെട്ടെന്ന് ഗൗരവഭാവം ചേക്കേറി. “നിങ്ങളെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല ഇതെന്ന് എനിക്കറിയാം പക്ഷേ, ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല മഹത്തായ ആ ദിനത്തിൽ നമ്മുടെ യൂറോപ്പ് അധിനിവേശം ആരംഭിക്കുമ്പോൾ കടൽത്തീരത്തെ പോരാട്ടത്തെ ആശ്രയിച്ചിരിക്കും നമ്മുടെ വിജയം അവിടെ നമുക്ക് മേൽക്കൈ നേടാനായാൽ പിന്നെ എല്ലാം ഏതാനും ദിവസങ്ങളുടെ കാര്യം മാത്രം നമുക്കെന്നത് പോലെ ജർമ്മൻകാർക്കും അക്കാര്യം നന്നായിട്ടറിയാം

 

തന്റെ മുന്നിൽ സന്നിഹിതരായിരിക്കുന്ന യുവസൈനിക ഓഫീസർമാരുടെ ബാച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് പോലെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. “അതുകൊണ്ടാണ് അറ്റ്ലാന്റിക്ക് പ്രതിരോധ നിരയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതനായി ഫീൽഡ് മാർഷൽ ഇർവിൻ റോമലിനെത്തന്നെ അവർ നിയോഗിച്ചിരിക്കുന്നത് ഈ വാരാന്ത്യത്തിൽ അവിടെ നടക്കുന്ന കോൺഫറൻസിൽ നിന്നും നിങ്ങൾ ചോർത്തിയെടുക്കുന്ന വിവരങ്ങൾ എത്ര ചെറുതാണെങ്കിൽ പോലും അതിന്റെ പ്രാധാന്യം എത്രകണ്ട് വലുതാണെന്ന് ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ

 

“തീർച്ചയായും… എന്റെ കൈയിലെ മാന്ത്രികദണ്ഡ് ഒന്ന് ചുഴറ്റേണ്ട ആവശ്യമേയുള്ളൂ, നിങ്ങൾക്ക് യുദ്ധം ജയിക്കാൻ” പരിഹാസ ഭാവത്തിൽ അവൾ പറഞ്ഞു.

 

അദ്ദേഹം മുഖത്ത് ഒരു പുഞ്ചിരി വരുത്തി. “ഇതാണ് ജെനവീവ് നിങ്ങളിൽ ഞാൻ ഇഷ്ടപ്പെടുന്നത് ഈ നർമ്മബോധം” കസേരയിൽ നിന്നും അദ്ദേഹം തന്റെ കോട്ട് എടുത്തു. “വെൽ, എനിക്ക് പോകാൻ സമയമായി

 

“അല്ലെങ്കിലും നമുക്ക് എല്ലാവർക്കും സമയമായല്ലോ പോകാൻ” അവൾ പറഞ്ഞു. “പറയൂ ബ്രിഗേഡിയർ, നിങ്ങൾ ഈ ജോലി ആസ്വദിക്കുന്നുണ്ടോ? ഇതിൽ നിന്നും മാനസിക സംതൃപ്തി ലഭിക്കുന്നുണ്ടോ നിങ്ങൾക്ക്?”

 

തന്റെ ബ്രീഫ്കെയ്സ് കൈയിലെടുത്തിട്ട് അദ്ദേഹം അവളെ ഒന്ന് നോക്കി. തികച്ചും നിർവ്വികാരമായിരുന്നു ആ മുഖം. “ഗുഡ്ബൈ മിസ് ട്രെവോൺസ്ഐ ലുക്ക് ഫോർവേഡ് റ്റു ഹിയറിങ്ങ് ഫ്രം യൂ” ഔപചാരിക മട്ടിൽ പറഞ്ഞിട്ട് അദ്ദേഹം പുറത്തേക്ക് നടന്നു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Thursday, February 20, 2025

കോൾഡ് ഹാർബർ - 29

അദ്ധ്യായം – എട്ട്

 

രാവിലെ എഴുന്നേൽക്കുമ്പോഴും തലേന്ന് രാത്രിയിലെ സംഭവങ്ങളുടെ ഹാങ്ങോവർ വിട്ടു മാറിയിരുന്നില്ല. ഇതുപോലൊരു അനുഭവം ഇതിന്  മുമ്പ് ഉണ്ടായിട്ടില്ല. കഥാപാത്രങ്ങൾ ഏറെയും മനസ്സിൽ കുടിയേറിക്കഴിഞ്ഞു. അവരുമായി താൻ ഇടപഴകാൻ തുടങ്ങിയിരിക്കുന്നുവെന്ന കാര്യം ഓർക്കുമ്പോൾ തന്നെ ഭയമാകുന്നു. താൻ തന്നെയാണ് ആൻ മേരി ട്രെവോൺസ് എന്ന ചിന്ത കടുത്ത മാനസിക സമ്മർദ്ദത്തിനിടയിലും അവളിൽ വേരോടിത്തുടങ്ങിയിരുന്നു.

 

ഒരു ജിറ്റാൻ സിഗരറ്റ് പുകച്ചു കൊണ്ട് ജെനവീവ് ജാലകത്തിനരികിൽ ഇരുന്നു. പുക ഉള്ളിൽ ചെല്ലുമ്പോഴുള്ള ചുമ ഇപ്പോൾ കുറവുണ്ട്. അതുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു. നരച്ച മരങ്ങളുടെ ചില്ലകൾക്കപ്പുറം ചക്രവാളത്തിൽ ഓറഞ്ച് നിറമുള്ള സൂര്യൻ പതുക്കെ തല പൊക്കി. പ്രഭാതകിരണങ്ങൾ വീണ് തടാകത്തിലെ വെള്ളം തിളങ്ങുവാൻ തുടങ്ങി.

 

പിന്നെ നടന്നതെല്ലാം പെട്ടെന്നായിരുന്നു. ഒരു ഉൾപ്രേരണയാലെന്നോണം ബാത്ത്റൂം ഡോറിന്റെ പിന്നിൽ കൊളുത്തിയിട്ടിരുന്ന പഴയ ടവൽ എടുത്ത് പുതച്ചു കൊണ്ട് അവൾ പുറത്തിറങ്ങി. ഹാളിൽ ആരെയും കാണാനുണ്ടായിരുന്നില്ല. പുറത്തേക്ക് നടക്കവെ അടുക്കള ഭാഗത്ത് നിന്ന് പാത്രങ്ങളുടെ തട്ടലും മുട്ടലും ഒക്കെ കേൾക്കാറായി. കിച്ചണിൽ നിന്നും പതിഞ്ഞ സ്വരത്തിൽ ജൂലിയുടെ മൂളിപ്പാട്ട് കേൾക്കുന്നുണ്ട്.

 

അടുത്തു കണ്ട മറ്റൊരു വാതിൽ തുറന്നത് ഒരു സിറ്റിങ്ങ് റൂമിലേക്കായിരുന്നു. അതിന്റെ ഫ്രഞ്ച് ജാലകം തുറന്ന് പുറത്തേക്ക് കാലെടുത്തു വച്ചതും പ്രഭാതത്തിലെ മഞ്ഞുകണങ്ങളെയും കൊണ്ടു വന്ന മന്ദമാരുതൻ അവളുടെ ദേഹമാസകലം തഴുകി. കുളിരുകോരുന്ന ശരീരവുമായി തെല്ല് ചെരിഞ്ഞ് കിടക്കുന്ന ആ പുൽത്തകിടിയിലൂടെ തടാകത്തിനരികിലേക്ക് ഓടവെ ആ വെളുത്ത ടവൽ ഒരു പട്ടം കണക്കെ പിറകോട്ട് ചാഞ്ചാടി.

 

പ്രഭാതസൂര്യന്റെ കിരണങ്ങളേറ്റ് ആ കൊച്ചുതടാകം വെള്ളിയും സ്വർണ്ണവും നിറങ്ങളിൽ തിളങ്ങുന്നുണ്ടായിരുന്നു. അവശേഷിക്കുന്ന മൂടൽമഞ്ഞ് ചുരുളുകളായി തടാകത്തിന് മുകളിൽ തത്തിക്കളിക്കുന്നു. പുതച്ചിരുന്ന ടവൽ താഴെയിട്ട് അവൾ തന്റെ നിശാവസ്ത്രം തലവഴി മുകളിലേക്ക് ഊരിയെടുത്തു. തടാകത്തിന്റെ കരയിലെ ആറ്റുവഞ്ഞികൾ വകഞ്ഞു മാറ്റി മുന്നോട്ട് നീങ്ങിയ അവൾ പൂർണ്ണനഗ്നയായി വെള്ളത്തിലേക്ക് മുങ്ങാംകുഴിയിട്ടു.

 

അസ്ഥികൾ ഉറയുന്ന തണുപ്പായിരുന്നു വെള്ളത്തിന്. ശരീരം മരവിക്കുന്നതൊന്നും അവൾ അറിഞ്ഞതേയില്ല. കാറ്റിലാടുന്ന ആറ്റുവഞ്ഞിച്ചെടികളെയും അതിനപ്പുറം തലയുയർത്തി നിൽക്കുന്ന മരങ്ങളെയും നോക്കിക്കൊണ്ട് മറ്റേതോ ലോകത്തെന്ന പോലെ അവൾ നീന്തിത്തുടിച്ച് കിടന്നു. തികച്ചും ശാന്തമായിരുന്നു തടാകം. കറുത്ത സ്ഫടികത്തിന്റെ പ്രതലം പോലെ. തലേന്ന് രാത്രി കണ്ട സ്വപ്നം അവൾക്കോർമ്മ വന്നു. ഇതുപോലെ ഇരുണ്ട ഒരു തടാകത്തിനടിയിൽ നിന്നും സ്ലോ മോഷനിൽ എന്ന പോലെ ഉയർന്നു വരുന്ന ആൻ മേരി. വെള്ളത്തിലേക്ക് വലിച്ചിറക്കുവാനായി തന്റെ നേർക്ക് നീണ്ടു വരുന്ന അവളുടെ കൈകൾ.

 

പരിഭ്രാന്തിയെക്കാൾ ഉപരി ഒരു തരം മടുപ്പാണ് പെട്ടെന്നവൾക്ക് തോന്നിയത്. ജെനവീവ് തിരിഞ്ഞ് കരയിലേക്ക് നീന്തി. ആറ്റുവഞ്ഞികൾ വകഞ്ഞ് മാറ്റി അവൾ കരയിൽ കയറി. ടവൽ എടുത്ത് ദേഹത്ത് ചുറ്റി നിശാവസ്ത്രം കൊണ്ട് തല തുവർത്തിക്കൊണ്ട് മരങ്ങൾക്കിടയിലൂടെ അവൾ വീടിന് നേർക്ക് നടന്നു.

 

മുറ്റത്തിന്റെ അതിരിലുള്ള അരമതിലിൽ ഒരു സിഗരറ്റും പുകച്ചുകൊണ്ട് ക്രെയ്ഗ് ഓസ്ബോൺ ഇരിക്കുന്നുണ്ടായിരുന്നു. പുൽത്തകിടിയിലൂടെ പാതിവഴി എത്തിയപ്പോഴാണ് അദ്ദേഹം അവിടെ ഇരിക്കുന്ന കാര്യം ജെനവീവ് ശ്രദ്ധിച്ചത്.

 

“എങ്ങനെയുണ്ടായിരുന്നു? നീന്തൽ ആസ്വദിച്ചുവോ?” അദ്ദേഹം ചോദിച്ചു.

 

“നിങ്ങൾ നോക്കിക്കൊണ്ടിരിക്കുകയായിരുന്നോ?”

 

“അതെ നിങ്ങൾ പുറത്തേക്കിറങ്ങുന്നത് ഞാൻ കണ്ടു അതുകൊണ്ട് പിന്തുടർന്നു

 

“ബുദ്ധിമാനായ ഒരു ഇന്റലിജൻസ് ഓഫീസറെപ്പോലെ? ഞാൻ എന്ത് ചെയ്യാൻ  പോകുകയാണെന്നാണ് നിങ്ങൾ കരുതിയത്? തടാകത്തിൽ ചാടി മരിക്കാൻ പോകുകയാണെന്നോ? അങ്ങനെയാവുമ്പോൾ നിങ്ങളുടെ പദ്ധതികളെല്ലാം വെള്ളത്തിലാവുമല്ലോ അല്ലേ?”

 

“അത് പിന്നെ പറയാനുണ്ടോ?”

 

                                                       ***

 

ബെഡ്‌റൂമിന്റെ വാതിൽ തുറന്ന അവൾ കണ്ടത് ജാലകത്തിനരികിലുള്ള ചെറിയ മേശപ്പുറത്ത് ബ്രേക്ക്ഫാസ്റ്റ് എടുത്തു വച്ചുകൊണ്ടിരിക്കുന്ന ജൂലിയെയാണ്. പച്ച നിറമുള്ള വെൽവെറ്റ് ഹൗസ്കോട്ടിൽ അവർ അതിമനോഹരിയായി കാണപ്പെട്ടു.

 

“മുഖത്ത് ഒരു സന്തോഷവുമില്ലല്ലോ ഷെറീ എന്തു പറ്റി?” അവർ ചോദിച്ചു.

 

“ആ നശിച്ച മനുഷ്യൻ” ജെനവീവ് പറഞ്ഞു.

 

“ആര്, ക്രെയ്ഗിന്റെ കാര്യമാണോ?”

 

“അതെ നീന്തുവാനായി ഞാൻ തടാകത്തിൽ പോയിരുന്നു എന്നെ പിന്തുടർന്ന് വന്ന് ആദ്യന്തം നോക്കിക്കൊണ്ട് നിന്നു

 

“കോഫി കുടിച്ചിട്ട് നീ ഇതൊന്ന് കഴിച്ചു നോക്കൂ എന്റെ സ്പെഷ്യൽ ഐറ്റമാണ് മുട്ട ചിക്കിപ്പൊരിച്ചത് സമാശ്വസിപ്പിക്കുന്ന മട്ടിൽ ജൂലി പറഞ്ഞു.

 

അവൾ കോഫി കുടിക്കുവാൻ തുടങ്ങി. “ആവശ്യമില്ലാതെ വെറുപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണ് അദ്ദേഹമെന്ന് തോന്നുന്നു” മുട്ട പൊരിച്ചത് രുചിച്ചു നോക്കിക്കൊണ്ട് ജെനവീവ് പറഞ്ഞു.

 

അവൾക്ക് എതിരെയുള്ള കസേരയിൽ ഇരുന്നിട്ട് ജൂലി കോഫി എടുത്ത് അല്പം കുടിച്ചു. “റിയലി? എനിക്ക് അങ്ങനെയല്ല തോന്നിയത് നിന്നെ വലിയ കാര്യമാണ് അദ്ദേഹത്തിന്

 

പെട്ടെന്നാണ് വാതിൽ തുറന്ന് ക്രെയ്ഗ് ഓസ്ബോൺ എത്തി നോക്കിയത്. വാതിലിൽ ഒന്ന് മുട്ടുവാൻ പോലും അദ്ദേഹം തുനിഞ്ഞിരുന്നില്ല. “നിങ്ങൾ ഇവിടെയുണ്ടായിരുന്നോ?”

 

“മൈ ഗോഡ്, ഇതെന്തൊരു കഷ്ടമാണ്…!” ജെനവീവ് പറഞ്ഞു. “അല്പം പോലും സ്വകാര്യത തരില്ലെന്ന് വച്ചാൽ

 

ആ പറഞ്ഞത് അദ്ദേഹം അവഗണിച്ചു. “നിങ്ങളെ എത്രയും പെട്ടെന്ന് കാണണമെന്ന് മൺറോ പറഞ്ഞു അദ്ദേഹത്തെ തിരികെ ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിന് രാവിലെ തന്നെ ഗ്രാന്റ് എത്തുന്നുണ്ട് ഞാൻ ലൈബ്രറിയിലുണ്ടാവും” അദ്ദേഹം പുറത്തിറങ്ങി വാതിൽ ചാരി.

 

“എന്താണാവോ മൺറോയ്ക്ക് വേണ്ടത്…!” ജൂലി അത്ഭുതപ്പെട്ടു.

 

“പോകുന്നതിന് മുമ്പ് എനിക്ക് ആശംസകൾ നേരാനായിരിക്കുമോ…? ആർക്കറിയാം…!” ജെനവീവ് ചുമൽ വെട്ടിച്ചു. “അദ്ദേഹം അല്പനേരം കൂടി അവിടെ കാത്തിരിക്കട്ടെ എനിക്ക് ഒരു കോഫി കൂടി വേണം” അവൾ കാപ്പിപ്പാത്രം എടുക്കാാനായി എഴുന്നേറ്റു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Tuesday, February 11, 2025

കോൾഡ് ഹാർബർ - 28

അവർ നൽകിയ കുറിപ്പുകൾ വായിച്ചു പഠിക്കുവാനായി ഉച്ചയ്ക്ക് ശേഷമുള്ള സമയം അവൾ മാറ്റി വച്ചു. അതിൽ പ്രതിപാദിച്ചിരിക്കുന്ന ഓരോരുത്തരും ആരൊക്കെയാണെന്നും അവരുടെ പശ്ചാത്തലം എന്താണെന്നും ഒക്കെ ഹൃദിസ്ഥമായി എന്നുറപ്പായപ്പോൾ റിനേയോടൊപ്പമുള്ള അടുത്ത സെഷനായി അവൾ ലൈബ്രറിയിലേക്ക് ചെന്നു. അത് കഴിഞ്ഞപ്പോഴേക്കും ഡിന്നറിനുള്ള സമയമായിക്കഴിഞ്ഞിരുന്നു.

 

അത്താഴത്തിന് ക്രെയ്ഗും മൺറോയും റിനേയും കിച്ചണിൽ ഉണ്ടായിരുന്നു. ഗംഭീരമായിരുന്നു ജൂലി തയ്യാറാക്കിയ വിഭവങ്ങൾ. സ്റ്റീക്ക്, പുഡ്ഡിങ്ങ്, പൊട്ടാറ്റോ റോസ്റ്റ്, ക്യാബേജ്, ആപ്പിൾ പൈ, മുന്തിയ ഇനം വൈൻ എല്ലാം ഒന്നിനൊന്ന് മെച്ചം. എങ്കിലും അവയൊന്നും തന്നെ ക്രെയ്ഗിന് ഉണർവ്വേകിയില്ല എന്നതാണ് യാഥാർത്ഥ്യം. വിവിധ ചിന്തകളുമായി അസ്വസ്ഥനായിരുന്നു അദ്ദേഹം.

 

“നല്ല ഒന്നാം തരം ഇംഗ്ലീഷ് ഭക്ഷണം” ജൂലിയുടെ കവിളിൽ മുത്തം നൽകിയിട്ട് മൺറോ പറഞ്ഞു. “ഒരു ഫ്രഞ്ച്കാരി എന്ന നിലയിൽ ശരിയ്ക്കും ബുദ്ധിമുട്ടിക്കാണുമല്ലോ ഇതൊക്കെ ഉണ്ടാക്കാൻ” അദ്ദേഹം ക്രെയ്ഗിന് നേർക്ക് തിരിഞ്ഞു. “ഞാൻ പബ്ബിലേക്ക് പോകുകയാണ് എന്നോടൊപ്പം വരുന്നോ നടക്കാൻ?”

 

“ഇല്ല, ഞാനില്ല” ക്രെയ്ഗ് പറഞ്ഞു.

 

“ശരി, നിങ്ങളുടെ ഇഷ്ടം പോലെ റിനേ, നിങ്ങൾ എന്തു പറയുന്നു? വരുന്നോ? അല്പം ഡ്രിങ്ക്സ് അകത്താക്കുകയും ചെയ്യാം

 

“തീർച്ചയായും മൊസ്യേ ജനറൽ” ചിരിച്ചു കൊണ്ട് റിനേ അദ്ദേഹത്തോടൊപ്പം പുറത്തേക്ക് നടന്നു.

 

“ക്രെയ്ഗ്, ഞാൻ കോഫി കൊണ്ടു വരാം ജെനവീവിനെയും കൂട്ടി ബ്ലൂ റൂമിലേക്ക് ചെന്നോളൂ” ജൂലി പറഞ്ഞു.

 

ലൈബ്രറിയുടെ തൊട്ടടുത്ത റൂം ആയിരുന്നു അത്. നല്ലയിനം ഫർണീച്ചറും കനൽ എരിയുന്ന നെരിപ്പോടും ഒക്കെയായി സുഖകരമായ ഒരു സിറ്റിങ്ങ് റൂം. മനോഹരമായ ഒരു പിയാനോയും അവിടെയുണ്ടായിരുന്നു.

 

ജെനവീവ് ശ്രദ്ധാപൂർവ്വം പിയാനോയുടെ മൂടി ഉയർത്തി വച്ചു. ഈ ലോകത്ത് മറ്റെന്തിനെക്കാളും അധികം പിയാനോയെയും സംഗീതത്തെയും സ്നേഹിച്ചിരുന്ന, അല്ലെങ്കിൽ അതായിരിക്കണം തന്റെ മേഖല എന്ന് ആഗ്രഹിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, പ്രതീക്ഷ പോലെ ആയിരിക്കില്ലല്ലോ ജീവിതം മുന്നോട്ട് പോകുന്നത്.

 

പോളിഷ് സംഗീതജ്ഞൻ ചോപ്പിൻ ഈണം നൽകിയ ഒരു മെലഡിയാണ് അവൾ വായിച്ചു തുടങ്ങിയത്. ബേസ് നോട്ടിലുള്ള ആ ഈണം വിഷാദവീചികളായി പ്രവഹിക്കുമ്പോൾ അവിടെങ്ങും ദുഃഖം ഘനീഭവിച്ചു നിൽക്കുന്നത് പോലെ തോന്നി. കിച്ചണിൽ നിന്നും കോഫിയുമായി എത്തിയ ജൂലി താൻ കൊണ്ടുവന്ന ട്രേ നെരിപ്പോടിനരികിൽ വച്ചു. ക്രെയ്ഗ് ആകട്ടെ, അവൾക്കരികിൽ വന്ന് ജെനവീവിന്റെ വിരലുകൾ പിയാനോയിൽ ഇന്ദ്രജാലം തീർക്കുന്നത് നോക്കി നിന്നു.

 

‘Claire de Lune’ എന്ന ഗാനത്തിലേക്ക് മാറിയതും അദ്ദേഹം ചോദ്യരൂപേണ അവളെ നോക്കി. വിഷാദത്തിന്റെ മൂർദ്ധന്യമായിരുന്നു മനോഹരമായ ആ ഗാനം. ഏറെക്കാലത്തിന് ശേഷമാണെങ്കിലും വളരെ നന്നായിട്ട് തന്നെയായിരുന്നു അവൾ അത് വായിച്ചത്. അവൾക്കത് സ്വയം ബോദ്ധ്യപ്പെടുകയും ചെയ്തു. ഗാനം കഴിഞ്ഞ് അവൾ തലയുയർത്തി നോക്കിയപ്പോൾ ക്രെയ്ഗിനെ അവിടെ കാണാനുണ്ടായിരുന്നില്ല. ഒന്ന് സംശയിച്ചിട്ട് പിയാനോയുടെ മൂടി താഴ്ത്തി വച്ച് അവൾ അദ്ദേഹത്തെ തേടി പുറത്തേക്ക് ഇറങ്ങി.

 

                                                       ***

 

ടെറസിലെ ഇരുട്ടിൽ ഒരു സിഗരറ്റും പുകച്ചുകൊണ്ട് ക്രെയ്ഗ് ഓസ്ബോൺ സ്റ്റെയർകെയ്സിന്റെ പടിയിൽ ഇരിക്കുന്നുണ്ടായിരുന്നു. പാരപെറ്റിൽ ചാരി അവൾ അദ്ദേഹത്തെയും നോക്കി നിന്നു.

 

“നിങ്ങളുടെ പ്രകടനം തരക്കേടില്ലായിരുന്നു” അദ്ദേഹം പറഞ്ഞു.

 

“ശത്രുവിന്റെ കഴിയുന്നതും അടുത്ത് നിൽക്കുകയാണെങ്കിൽ, അല്ലേ?” ജെനവീവ് ചോദിച്ചു.

 

“ഓൾറൈറ്റ്” ക്രെയ്ഗ് പറഞ്ഞു. “ഞാൻ കുറച്ച് കഷ്ടപ്പെടുത്തി, അല്ലേ? പക്ഷേ, അങ്ങനെ ചെയ്യാതെ മാർഗ്ഗമില്ലായിരുന്നു ഫ്രാൻസിൽ ചെല്ലുമ്പോൾ എന്താണവിടുത്തെ അവസ്ഥ എന്ന് പറയാൻ കഴിയില്ല

 

“എന്താണ് നിങ്ങൾക്ക് വേണ്ടത്? എന്റെ ക്ഷമയോ?” അവൾ ചോദിച്ചു. “ഞാൻ അങ്ങോട്ട് പോയേ തീരൂ എന്നല്ലേ നിങ്ങൾ പറഞ്ഞത്? അതല്ലാതെ ഒരു മാർഗ്ഗവുമില്ലെന്നും കാരണം ആൻ മേരിയായി അങ്ങോട്ട് പോകാൻ വേറെ ആളില്ലെന്നത് തന്നെ അത് നിങ്ങളുടെ കുറ്റമല്ല കാരണം, നിങ്ങൾ വെറുമൊരു ഉപകരണം മാത്രമാണ്

 

അദ്ദേഹം എഴുന്നേറ്റ് സിഗരറ്റ് താഴേക്ക് വലിച്ചെറിഞ്ഞു. മുറ്റത്തെ ചരലിൽ വീണുരുണ്ട് അത് ജ്വലിച്ചു. “നാളെ ഒരു ദിവസം കൂടിയുണ്ട് തയ്യാറെടുപ്പിന് രാവിലെ തന്നെ നിങ്ങൾ മൺറോയെ ചെന്ന് കാണണം പോയി ഉറങ്ങാൻ നോക്കൂ” അദ്ദേഹം പറഞ്ഞു.

 

“അതെ, ഞാൻ പോകുകയാണ്” അവൾ അദ്ദേഹത്തിന്റെ ഷർട്ടിന്റെ കൈയിൽ പിടിച്ചു. “വളരെ നന്ദിയുണ്ട് മനുഷ്യജീവിയെപ്പോലെ ഒരു തവണയെങ്കിലും എന്നോട് പെരുമാറിയതിന്

 

മറുപടി പറയവെ അദ്ദേഹത്തിന്റെ സ്വരത്തിൽ ഒരു അപരിചിതത്വം നിറഞ്ഞിരുന്നു. “എന്നോട് അത്ര അലിവൊന്നും കാണിക്കേണ്ട ആവശ്യമില്ല പ്രത്യേകിച്ചും ഇപ്പോൾ നിങ്ങളുടെ പരിശീലന പരിപാടി ഇനിയും അവസാനിച്ചിട്ടില്ല” അദ്ദേഹം തിരിഞ്ഞ് ധൃതിയിൽ തന്റെ മുറിയ്ക്കുള്ളിലേക്ക് കയറിപ്പോയി.

 

                                                   ***

 

അന്ന് രാത്രിയാണ് അവളെ തേടി അവരെത്തിയത്. ഉറക്കത്തിൽ നിന്നും അവളെ ശക്തിയായി കുലുക്കിയുണർത്തിയ അവർ കണ്ണുകളിലേക്ക് ടോർച്ച് ലൈറ്റ് തെളിയിച്ചു പിടിച്ചു. പുതച്ചിരുന്ന ബ്ലാങ്കെറ്റും ബെഡ്ഷീറ്റുമെല്ലാം വലിച്ചു ദൂരേയ്ക്കെറിഞ്ഞിട്ട് അവളെ വലിച്ചുയർത്തി കിടക്കയിൽ ഇരുത്തി.

 

“നിങ്ങളാണോ ആൻ മേരി ട്രെവോൺസ്?” ഫ്രഞ്ച് ഭാഷയിൽ ദാക്ഷിണ്യമില്ലാത്ത സ്വരത്തിൽ അവരിലൊരുവൻ ചോദിച്ചു.

 

“നിങ്ങൾ ആരാണെന്നാണ് നിങ്ങളുടെയൊക്കെ വിചാരം?” അപ്രതീക്ഷിതമായ അതിക്രമത്തിൽ അങ്ങേയറ്റം രോഷാകുലയായിരുന്നു അവൾ. കട്ടിലിൽ നിന്നും ചാടിയെഴുന്നേൽക്കാൻ ശ്രമിച്ച അവളുടെ മുഖത്ത് ആരുടെയോ പ്രഹരമേറ്റു.

 

“ചോദിച്ചതിന് ഉത്തരം പറയൂ, നിങ്ങളാണോ ആൻ മേരി ട്രെവോൺസ്?”

 

പ്രകാശവലയത്തിനപ്പുറം നിഴൽ രൂപത്തിൽ കാണപ്പെട്ട ആ രണ്ടുപേരും ധരിച്ചിരിക്കുന്നത് ജർമ്മൻ യൂണിഫോം ആണെന്ന വസ്തുത അപ്പോഴാണ് അവളുടെ ശ്രദ്ധയിൽ പെട്ടത്. കാര്യങ്ങളുടെ ഒരു ഏകദേശ രൂപം അവൾക്ക് പിടികിട്ടി.

 

“അതെ, ഞാൻ തന്നെയാണ് ആൻ മേരി ട്രെവോൺസ്... നിങ്ങൾക്കെന്താണ് വേണ്ടത്?” ഫ്രഞ്ച് ഭാഷയിൽത്തന്നെ അവൾ ചോദിച്ചു.

 

“നന്നായി വളരെ നന്നായി ഇനി മേലങ്കി എടുത്ത് ധരിച്ച് ഞങ്ങളോടൊപ്പം വരൂ

 

                                                ***

 

“നിങ്ങളാണോ ആൻ മേരി ട്രെവോൺസ്?”

 

ലൈബ്രറിയിലെ മേശയ്ക്കരികിൽ പിടിച്ചിരുത്തിയ അവളോട് ചുരുങ്ങിയത് ഒരു ഇരുപതാമത്തെ തവണയെങ്കിലും ആയിരിക്കും ആ ചോദ്യം അവർ ചോദിക്കുന്നത്. മുഖത്തേയ്ക്ക് പതിയ്ക്കുന്ന ലൈറ്റുകളുടെ വെള്ള വെളിച്ചത്തിന്റെ തീവ്രതയിൽ അവൾക്ക് ഒന്നും തന്നെ കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.

 

“അതെ” പരിക്ഷീണിതയായി അവൾ പറഞ്ഞു. “എത്ര വട്ടം ഞാനിത് പറയണം നിങ്ങളോട്…?

 

“വോൺകോർട്ട് കൊട്ടാരത്തിൽ നിങ്ങളുടെ ആന്റിയോടൊപ്പമാണോ താമസിക്കുന്നത്?”

 

“അതെ

 

“നിങ്ങളുടെ പരിചാരിക മരീസയുടെ കുടുംബത്തെക്കുറിച്ച് പറയൂ

 

അവൾ ഒരു ദീർഘശ്വാസമെടുത്തു. “അവളുടെ മാതാവ് ഒരു വിധവയാണ് കൊട്ടാരത്തിൽ നിന്നും ഏകദേശം പത്ത് മൈൽ ദൂരെ ചെറിയൊരു ഫാമുണ്ട് അവർക്ക് തന്റെ മകൻ ജ്വാങ്ങിനൊപ്പം ആ കൃഷിയിടം നോക്കി നടത്തുകയാണവർ മരീസയ്ക്ക് പിയർ എന്ന് പേരുള്ള മറ്റൊരു സഹോദരൻ കൂടിയുണ്ട് ഒരു ഫ്രഞ്ച് ടാങ്ക് റെജിമെന്റിൽ കോർപ്പറൽ ആണയാൾ ചാനൽ ഐലണ്ട്സിലെ ആൽഡർണിയിലുള്ള ഒരു ലേബർ ക്യാമ്പിലാണ് അയാളുടെ ഡ്യൂട്ടി

 

“ശരി, ഇനി ജനറൽ സീംകാ അദ്ദേഹത്തെക്കുറിച്ച് പറയൂ

 

“അദ്ദേഹത്തെക്കുറിച്ച് ഞാൻ പറഞ്ഞതാണല്ലോ സകല കാര്യങ്ങളും ചുരുങ്ങിയത് ഒരു നാല് തവണയെങ്കിലും

 

“ഒരിക്കൽക്കൂടി പറയൂ നിർവ്വികാരതയോടെ അയാൾ പറഞ്ഞു.

 

                                               ***

 

ആരോ വാതിലിനടുത്ത് ചെന്ന് മെയിൻ ലൈറ്റ് ഓൺ ചെയ്തു. അതോടെ ആ നാടകത്തിന് അന്ത്യമായി. നേരത്തെ അവൾ സംശയിച്ചത് പോലെ അവരിൽ രണ്ടു പേർ ജർമ്മൻ യൂണിഫോം ധരിച്ചവരായിരുന്നു. നെരിപ്പോടിനരികിൽ ഒരു സിഗരറ്റും പുകച്ചുകൊണ്ട് ക്രെയ്ഗ് ഓസ്ബോൺ നിൽക്കുന്നുണ്ടായിരുന്നു.

 

“മോശമില്ല ഒട്ടും മോശമില്ല” അദ്ദേഹം അഭിപ്രായപ്പെട്ടു.

 

“വിചിത്രം എന്നല്ലാതെ എന്തു പറയാൻ” അവൾ പറഞ്ഞു.

 

“ഇനി നിങ്ങൾ പോയി ഉറങ്ങിക്കോളൂ” അവൾ വാതിൽക്കൽ എത്തിയതും അദ്ദേഹം വിളിച്ചു. “ഓ, ജെനവീവ്?”

 

അവൾ തിരിഞ്ഞ് അദ്ദേഹത്തെ നോക്കി. “യെസ്?” ക്ഷീണിത സ്വരത്തിൽ അവൾ ചോദിച്ചു.

 

ഒരു നീണ്ട മൗനം. ഇരുവരും മുഖത്തോട് മുഖം നോക്കി അല്പനേരം നിന്നു. ചിരപുരാതനമായ ആ കെണിയിൽ അവൾ വീണിരിക്കുന്നു.

 

“ഈ വിഡ്ഢിത്തം അവിടെ ചെന്ന് നിങ്ങൾ ആവർത്തിക്കില്ലെന്ന് വിശ്വസിക്കുന്നു” ശാന്തസ്വരത്തിൽ അദ്ദേഹം പറഞ്ഞു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Thursday, February 6, 2025

കോൾഡ് ഹാർബർ - 27

കിച്ചണിലേക്കുള്ള വാതിലിനോട് ചേർന്ന് തന്നെയായിരുന്നു ബേസ്മെന്റിലേക്കുള്ള കവാടവും. അതിന്റെ വാതിൽ തുറന്നപ്പോൾ താഴെ നിന്നും വെടിയൊച്ച അവൾക്ക് കേൾക്കാൻ സാധിച്ചു. രണ്ട് മുറികളുടെ ഇടയിലെ ചുമർ പൊളിച്ചു കളഞ്ഞിട്ടാണ് ആ ഫയറിങ്ങ് റേഞ്ച് ഉണ്ടാക്കിയിരിക്കുന്നത്. മുറിയുടെ അറ്റത്തുള്ള പ്രകാശമാനമായ ചുമരിനോട് ചേർന്ന് മണൽച്ചാക്കുകൾക്ക് മുന്നിൽ കാർഡ്ബോർഡു കൊണ്ട് നിർമ്മിച്ച ജർമ്മൻ സൈനികരുടെ രൂപങ്ങൾ നിരയായി ചാരി വച്ചിരിക്കുന്നു. റിവോൾവറിൽ തിര നിറച്ചുകൊണ്ട് അവിടെയുള്ള മേശയ്ക്കരികിൽ നിൽക്കുകയാണ് ക്രെയ്ഗ് ഓസ്ബോൺ. വേറെയും ധാരാളം ആയുധങ്ങൾ മേശപ്പുറത്ത് കിടക്കുന്നുണ്ട്. അവളുടെ കാലടിശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അദ്ദേഹം തരിച്ചു നിന്നുപോയി.

 

“ഗുഡ് ഗോഡ്!”

 

“എന്നു വച്ചാൽ ആൻ മേരിയാവാൻ എനിക്ക് കഴിയുമെന്ന്

 

അദ്ദേഹത്തിന്റെ മുഖം വിളറിയിരുന്നു. “യെസ് തീർച്ചയായും എന്നാലും ഈ രൂപമാറ്റം എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല” അദ്ദേഹം റിവോൾവർ താഴെ വച്ചു. “ഒരിക്കലും തോക്ക് ഉപയോഗിച്ചിട്ടില്ലെന്നല്ലേ നിങ്ങൾ പറഞ്ഞത്?”

 

“ഒരിക്കൽ ഒരു മേളയിൽ വച്ച് എയർ റൈഫിൾ ഉപയോഗിച്ചിട്ടുണ്ട്

 

അദ്ദേഹം പുഞ്ചിരിച്ചു. “അത്രയെങ്കിലും ആയല്ലോ ഞാനെന്തായാലും ഈ ലോകത്തുള്ള സകല തോക്കുകളെയും കുറിച്ച് ക്ലാസെടുക്കാനൊന്നും പോകുന്നില്ല നിങ്ങൾ ഉപയോഗിക്കാൻ സാദ്ധ്യതയുള്ള രണ്ട് തരം കൈത്തോക്കുകളെക്കുറിച്ച് മാത്രം പറഞ്ഞു തരാം

 

“ഇരയുടെ കഴിയുന്നതും അടുത്ത് നിന്ന് കാഞ്ചി വലിക്കുക അങ്ങനെയല്ലേ അന്ന് പറഞ്ഞു തന്നത്?”

 

“കൗബോയ് ഫിലിമുകളിൽ കാണുന്നത് പോലെ അതത്ര എളുപ്പമാണെന്ന് കരുതിയോ? ശരി, നമുക്ക് നോക്കാം” അദ്ദേഹം ഒരു റിവോൾവർ അവൾക്ക് നൽകി. “അധികം ദൂരെയല്ല  പതിനഞ്ച് വാര മാത്രം നടുവിൽ കാണുന്ന ടാർഗറ്റ് ലക്ഷ്യം വയ്ക്കുക എന്നിട്ട് കാഞ്ചി വലിക്കുക

 

അവൾ വിചാരിച്ചതിലും ഭാരമുണ്ടായിരുന്നു അതിന്. എങ്കിലും അവളുടെ കൈപ്പിടിയിൽ പെട്ടെന്ന് തന്നെ ഒതുങ്ങി. ഇനിയാണ് തന്റെ കഴിവ് അദ്ദേഹത്തിന് മുന്നിൽ പ്രകടിപ്പിക്കുക എന്ന കടമ്പ. കൈകൾ നീട്ടിപ്പിടിച്ച് ഒരു കണ്ണടച്ച് ബാരലിന് സമാന്തരമായി ടാർഗറ്റിലേക്ക് നോക്കിക്കൊണ്ട് കാഞ്ചി വലിച്ചു. ടാർഗറ്റിൽ എവിടെയും സ്പർശിക്കാതെ വെടിയുണ്ട മണൽച്ചാക്കിൽ തുളഞ്ഞു കയറി.

 

“ആദ്യമൊക്കെ ഇങ്ങനെയായിരിക്കും” അദ്ദേഹം പറഞ്ഞു. “എന്നെക്കൊണ്ട് പറ്റില്ല എന്ന് വിചാരിക്കുകയൊന്നും വേണ്ട ഇത്രയും അടുത്ത് നിൽക്കുന്ന ഒരു ശത്രുവിനെ എങ്ങനെയാണ് മിസ് ചെയ്യാൻ കഴിയുക? രണ്ടു കണ്ണും തുറന്ന് പിടിച്ച് കാഞ്ചി വലിക്കണം

 

തിരിഞ്ഞ് അല്പമൊന്ന് താഴ്ന്ന് നിന്ന് അദ്ദേഹം റിവോൾവർ നീട്ടിപ്പിടിച്ചു. പ്രത്യേകിച്ചൊരു ഉന്നം പിടിക്കുന്നത് പോലെയൊന്നും അവൾക്ക് തോന്നിയില്ല. തുരുതുരെ നാല് തവണ വെടിയുതിർന്നു. ശബ്ദം കെട്ടടങ്ങിയതും അവൾ ടാർഗറ്റിലേക്ക് നോക്കി. മദ്ധ്യത്തിൽ വച്ചിട്ടുള്ള ആൾരൂപത്തിന്റെ ഹൃദയഭാഗത്ത് അടുത്തടുത്തായി നാല് ദ്വാരങ്ങൾ. തികഞ്ഞ കൈയടക്കത്തോടെ ഒരു നിമിഷം അങ്ങനെ തന്നെ നിന്ന അദ്ദേഹം സാവധാനം തിരിഞ്ഞു. ഒരു പ്രൊഫഷണൽ കില്ലറുടെ ശൗര്യമായിരുന്നു അദ്ദേഹത്തിന്റെ കണ്ണുകളിൽ അവൾക്ക് കാണാനായത്.

 

“ആവർത്തിച്ച് പരിശീലിച്ചാൽ സ്വായത്തമാക്കാവുന്നതേയുള്ളൂ” റിവോൾവർ താഴെ വച്ചിട്ട് വേറെ രണ്ട് തോക്കുകൾ അദ്ദേഹം എടുത്തു. “ല്യൂഗറും വാൾട്ടറും ഇതു രണ്ടും ജർമ്മൻ ആർമി ഉപയോഗിക്കുന്ന ഓട്ടോമാറ്റിക്ക് തോക്കുകളാണ് എങ്ങനെയാണ് ലോഡ് ചെയ്യേണ്ടതെന്നും ഷൂട്ട് ചെയ്യേണ്ടതെന്നും ഞാൻ കാണിച്ചു തരാം പക്ഷേ, അധികം സമയമില്ലെന്നത് മാത്രമാണ് നമ്മുടെ പ്രശ്നം അല്ലെങ്കിലും ഇതൊന്നും നിങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ലല്ലോ

 

“അങ്ങനെ പറയാൻ വരട്ടെ” ശാന്തസ്വരത്തിൽ ജെനവീവ് പറഞ്ഞു.

 

എങ്ങനെയാണ് കാർട്രിഡ്ജ് ക്ലിപ്പ് ലോഡ് ചെയ്യുന്നതെന്നും അതിന് ശേഷം ഫയർ ചെയ്യാൻ റെഡിയാക്കുന്നതെന്നും ഇരുപത് മിനിറ്റോളം എടുത്ത് അദ്ദേഹം കാണിച്ചു കൊടുത്തു. അതെല്ലാം സ്വയം ചെയ്യാൻ സാധിക്കുമെന്ന് അവൾ തെളിയിച്ചതിന് ശേഷമാണ് അദ്ദേഹം ഷൂട്ടിങ്ങ് റേഞ്ചിന്റെ അറ്റത്തേക്ക് അവളെ കൂട്ടിക്കൊണ്ടു പോയത്.

 

ഇത്തവണ ഒരു വാൾട്ടർ ഗൺ ആയിരുന്നു അവളുടെ കൈയിൽ. വെടിയുതിർക്കുമ്പോൾ ശബ്ദം പുറത്തു വരാതിരിക്കാനായി കാർസ്‌വെൽ സൈലൻസർ ഘടിപ്പിച്ച് അതിനെ പരിഷ്കരിച്ചത് SOE ആയിരുന്നു. ഫയർ ചെയ്യുമ്പോൾ ചെറുതായൊരു മുരടനക്കം മാത്രമേ പുറത്ത് കേൾക്കുമായിരുന്നുള്ളൂ.

 

ടാർഗറ്റിൽ നിന്നും ഒരു വാര ദൂരത്തിൽ ചെന്ന് അവർ നിന്നു. “ശത്രുവിന്റെ കഴിയുന്നതും അടുത്ത് എന്നാൽ നിങ്ങളിൽ നിന്നും തോക്ക് പിടിച്ചു വാങ്ങാൻ സാധിക്കുന്നത്ര അടുത്താവരുത് താനും അത് ഓർമ്മ വേണം” അദ്ദേഹം പറഞ്ഞു.

 

“ഓൾറൈറ്റ്

 

“ഇനി അരയ്ക്ക് മുകളിൽ തോക്ക് നീട്ടിപ്പിടിക്കുക ചുമലുകൾ രണ്ടും നേർരേഖയിൽ എന്നിട്ട് തോക്കിന് ഇളക്കം തട്ടാതെ കാഞ്ചി വലിക്കുക

 

പാടില്ല എന്ന് വിചാരിച്ചിട്ടും കാഞ്ചി വലിച്ചപ്പോൾ അവളുടെ കണ്ണുകൾ അറിയാതെ അടഞ്ഞു പോയി. വീണ്ടും കണ്ണുകൾ തുറന്നപ്പോൾ ടാർഗറ്റിന്റെ വയറ്റിൽ വെടിയുണ്ട ഏറ്റിരിക്കുന്നതായാണ് അവൾ കണ്ടത്.

 

“വെരി ഗുഡ്” ക്രെയ്ഗ് ഓസ്ബോൺ പറഞ്ഞു. “ഞാൻ പറഞ്ഞിരുന്നത് ഓർമ്മയില്ലേ, കഴിയുന്നതും അടുത്ത് നിൽക്കുകയാണെങ്കിൽ കാര്യം എളുപ്പമാണെന്ന്? ഇനി ഒരു വട്ടം കൂടി ചെയ്തു നോക്കൂ

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...